Friday, May 1, 2015

പട്ടത്തുവിള കരുണാകരന്റെ കഥകള്‍

ലോകവും അധികാരവും തമ്മിലുള്ള വേഴ്ചയുടെ ഒച്ചകള്‍ കൂടിച്ചേര്‍ന്ന ഓഡിയോയും അതിനു ചേര്‍ന്ന ചിത്രീകരണവും ഒരു സി.ഡി യില്‍ ആലേഖനം ചെയ്തെടുക്കാന്‍ പാകത്തില്‍ എഡിറ്റിങ്ങിനു വിധേയമാക്കിയ ചെറുകഥാശില്പ്പങ്ങളാണ് പട്ടത്തുവിള കരുണാകരന്റേത് .ആഖ്യാനത്തിലൂടെ അഗാധമാവുന്ന  അതിസ്പഷ്ടപരമ്പര. മാറ്റിപ്രതിഷ്ഠയ്ക്കു സാദ്ധ്യതയുള്ള ഒരു കൂട്ടം വസ്തുതകളുടെ പ്രതിച്ഛായ. തല്‍സമയ ചരിത്രവും പ്രത്യേക മനുഷ്യാസ്തിത്വങ്ങളും തമ്മിലുള്ള സംവാദം. ' യാഥാര്‍ത്ഥ്യം പണ്ടേ അവിടെയുണ്ട്.അതു ഞാന്‍ കണ്ടുപിടിക്കേണ്ട ആവശ്യമില്ല '  എന്ന് ഗാര്‍ഷ്യാ മാര്‍കേസ് പറഞ്ഞതിന്റെ (Sunday Time -18-10-1983) ഗഹനതലം മറ്റൊരു രീതിയില്‍ പ്രകാശിതമാവുന്നുണ്ട്.അടിത്തട്ടില്‍  പ്രവര്‍ത്തിക്കുന്ന  അടിസ്ഥാനവര്ത്തിയായ മാനുഷികസന്ദേഹങ്ങള്‍ കഥകളെ എക്കാലവും പ്രസക്തമാക്കുന്നുണ്ട്. ആ പ്രസക്തിക്കുതന്നെ അവിടവിടെ പ്രത്യക്ഷപ്പെടുന്ന ഫലിതപ്രയോഗത്ത്തിന്റെ ആഴത്ത്തെളിച്ചങ്ങള്‍ മിഴിവു നല്‍കുന്നുണ്ട്.അതേ സമയം ,എഴുത്തുഘടനയിലെ ജനാധിപത്യത്തിന്റെ അഭാവം , ഏതോ മതാനുഷ്ഠാനത്തെ അനുസ്മരിപ്പിക്കുന്ന എഴുത്തിലെ രാഷ്ട്രീയ സമീപനം , ഉള്ളടക്കത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ ടൈപ്പുകളാകാന്‍ ശിക്ഷിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ , എഴുത്തിന്റെ ആവാസവ്യവസ്ഥയില്‍ വസിക്കുന്ന എല്ലാറ്റിനേയും കറുപ്പിലും വെളുപ്പിലും മാത്രം ആവിഷ്ക്കരിക്കുന്ന നോട്ടങ്ങള്‍ ,ഒരേ കാലം ,ഒരേ സ്ഥലം ,ഒരേ ആശയകേന്ദ്രങ്ങള്‍ ......ഒരു സാമൂഹികസംപ്രേക്ഷണമെന്ന നിലയില്‍ അധികാരവികലതകളെ വിശകലം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് ഏതുകാലത്തിന്റെ വായനയിലും ഇടം നേടാന്‍ ഇടയുണ്ടെങ്കിലും കലാരൂപമെന്ന നിലയില്‍ പട്ടത്തുവിളക്കഥകള്‍ സ്വയം ഒരടഞ്ഞ വ്യവസ്ഥയായിത്തിരുന്നു. ഈ മട്ടിലുള്ള വ്യവസ്ഥകളെ ഉപേക്ഷിച്ചുകൊണ്ടാണ് കഥയുടെ പില്‍ക്കാലം അതിന്റെ തുറസ്സുകളിലേക്ക് തുറന്നിടപ്പെട്ടത്‌.

Thursday, March 5, 2015

കെ. പി . അപ്പനെ ഓര്മ്മിക്കുന്നു

December 16, 2013 at 11:26am ഫെയ്സ് ബുക്കില് എഴുതിയത് 


കെ. പി. അപ്പന്റെ പുസ്തകങ്ങളെ നിശിതവിമര്ശനങ്ങള്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന വായനക്കാരനാണ് ഞാന് . പരക്കെ അംഗീകരിക്കപ്പെട്ട  ഒരെഴുത്തുകാരനെക്കുറിച്ച് താരാരാധനയുടെ ഭാഷയില് എഴുതി അയാളെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില് കുഴിച്ചു മൂടാം . അങ്ങനെ ചെയ്യുന്നവരുടെ സൂപ്പര്മാര്ക്കറ്റുകളില് തള്ളിക്കയറുന്ന ഓന്തുകളേയും തുരപ്പന് എലികളേയും ഇത്തിള്ക്കണ്ണിക്കണ്ണുള്ളവരേയും വെറുതെ വിടാം .  സത്യത്തില് , എതെഴുത്തുകാരനേയും എതുകാലത്തിലേക്കും പൂരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുക അയാളുടെ എഴുത്തിനെപ്പറ്റി എഴുതപ്പെടുന്ന ആഴമുള്ള വിമര്ശനപഠനങ്ങളായിരിക്കും  .  അത്തരം വിമര്ശനപഠനങ്ങളാല് കെ. പി. അപ്പന് എന്ന എഴുത്തുകാരന് ആദരിക്കപ്പെടണമെന്നും ആക്രമിക്കപ്പെടണമെന്നും അനുഗ്രഹിക്കപ്പെടണമെന്നും ഒട്ടും ദയയില്ലാതെ ഞാനാഗ്രഹിക്കുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്ക്കു മേല് അതിവിദഗ്ദ്ധമായി നിര്മ്മിക്കപ്പെട്ട കോട്ടകളായിരുന്നു   കെ. പി. അപ്പന്റെ പുസ്തകങ്ങള് . അഗാധമായ അടയാളങ്ങളില് നിന്ന് എന്നതിനേക്കാള്  അലങ്കാരഭംഗികളില് നിന്നാണ് അവയിലേക്ക്  വൈദ്യുതി പ്രവഹിച്ചത് . അങ്ങനെ ആ കോട്ടകളിലെ  വിളക്കുകള് കത്ത്തികൊണ്ടിരുന്നു. ഒരിക്കലും ഒരു തുള്ളി വെളിച്ചവും പുറത്തേക്ക് വീണില്ല . ആ വെളിച്ചത്തില് ചിറകടിച്ചുകൊണ്ടിരുന്ന , മണ്ണില് തൊടാത്ത പക്ഷിയെ കെ.പി. അപ്പന് പലപ്പോഴും അനുസ്മരിപ്പിച്ചു. കെ.പി. അപ്പന്റെ വിമര്ശകര് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളൊന്നുമായിരിക്കുകയില്ല കെ.പി.അപ്പന് എന്ന നിരൂപകനെ ഒരു പക്ഷെ , ഇനി ആവശ്യമില്ലാത്ത  ഒരു നിരൂപണരീതിയുടെ പ്രതിനിധിയാക്കാന് പോകുന്നത് . വല്ലാത്ത ഒരുതരം ബലംപിടുത്തത്തിന്റെ പ്രലോഭിപ്പിക്കുന്ന പ്രകടനങ്ങള് അപ്പന്റെ നിരൂപണത്തില് കുരുങ്ങി , മുറുകി , പടര്ന്നു കിടന്നു . എല്ലാ ബലംപിടുത്തങ്ങളേയും അപ്രസക്തമാക്കുന്ന പുതിയകാലത്തിന്റെ അതിരുകളില്ലാത്ത തുറസുകളാണ്  യഥാര്ത്ഥത്തില് കെ.പി.അപ്പനെ ഇനി ആവശ്യമില്ലാത്ത , അദ്ദേഹത്തിന്റെ കടുത്ത ആരാധകരുടെ ഭാഷ കടമെടുത്തു പറഞ്ഞാല് ' അവസാനത്തെ വലിയ നിരൂപക'നാക്കുന്നത് . കെ. പി. അപ്പന്റെ സംഭാവനകള്ക്ക് ഒരര്ത്ഥവുമില്ലെന്ന ഒരു വിവക്ഷയും ഇവിടെയില്ല . ഒരു കാലഘട്ടം മറ്റൊരു കാലഘട്ടത്തിലേക്ക് കടന്നു പോകുമ്പോള് സംഭവിക്കുന്ന പരിണതികളില് വെച്ച് കെപി. അപ്പനെയും നോക്കിക്കാണാന് ശ്രമിക്കുന്നു എന്നുമാത്രം.

 കെ. പി. അപ്പനുമായി തീരെച്ചെറിയ പരിചയം ഉണ്ടായിരുന്നു . ഒരിക്കല് , ഒരു വൈകുന്നേരം , കൊല്ലത്ത് പള്ളിമുക്കില് ഞാന് താമസിച്ചിരുന്ന ലോഡ്ജു വരെ കാറില് കൊണ്ടു വിട്ടിട്ടുണ്ട് . ഒരു ബഹിരാകാശവാഹനമാണെന്നു തോന്നിപ്പിക്കും വിധമാണ് കാറോടിചു കൊണ്ടു നിര്ത്തുന്നത് . അന്ന് ദരിദ്രമായ ആ ലോഡ്ജുമുറിയിലേക്ക് കയറി വന്നു .  മേശമേല് കിടന്ന ഡി. എം തോമസിന്റെ ' വൈറ്റ് ഹോട്ടല് ' എന്ന നോവല് മറിച്ചു നോക്കി. അതിനെ അധികരിച്ച് അല്പനേരം സംസാരിച്ചിരുന്നു . ഒട്ടും തിരക്കില്ലാത്ത കാറ്റു പോലെ മടങ്ങിപ്പോയി. അധികമാരേയുമറിയിക്കാതെ നടന്ന എന്റെ വിവാഹശേഷം കൂട്ടുകാരിയുമൊത്ത്  പോയിക്കണ്ടു. എഴുതാന് ഇനിയും പ്രിയപ്പെട്ട പലതുമുണ്ട് . അതൊക്കെ  നിഷ്കരുണം ഉപേക്ഷിച്ചു കളയുകയാണ്‌ . കാരണം ,  കെ.പി .അപ്പനുമായുള്ള വ്യക്തിപരമായ അടുപ്പത്തെ എടുത്തെഴുതാന് എന്നേക്കാള്  അര്ഹതയുള്ള  നിരവധി പേര് ജീവിച്ചിരിക്കുന്നു . അവരെ മറന്നുകൊണ്ട് അതിനിസാരമായ എന്റെ പരിചയത്തെക്കുറിച്ച് ആവേശം കേറി എന്തെഴുതിയാലും അത്‌ അവിവേകമായിത്തീരും .

ഇടയ്ക്കിടെ , അമ്മ ജീവിച്ചിരിക്കുന്ന ആലപ്പുഴയിലെ വീട്ടിലേക്ക് തിരുവനന്തപുരത്തുനിന്നും തീവണ്ടിയില് പോകുമ്പോള് , കൊല്ലത്തെത്തുംപോള് ബേബിച്ചായനെയും (കാക്കനാടന് ) കെ. പി. അപ്പനെയും കല്ലട രാമചന്ദ്രനെയും ഓര്ക്കും . ആശയതലത്തിലല്ല , വ്യക്തിതലത്തില്  വേദനിപ്പിക്കുന്ന ശൂന്യതകള് വന്നു പൊതിയും .  എല്ലാ ശൂന്യതകളേയും കളിയാക്കികൊണ്ട്‌ തീവണ്ടി അതിന്റെ പാട്ടിനുപോകും.


Saturday, November 15, 2014

മരം പെയ്യുമ്പോള് സ്വാതിതിരുനാള് കൂടെ വന്നു

മഴ പെയ്യുന്നു. മഴ തോരുന്നു. മരം പെയ്യുന്നു. പല്ലവി .അനുപല്ലവി . ചരണം. സ്വാതി തിരുന്നാള് കീര്ത്തനങ്ങളില് ഒരു ചരണമല്ല . ചരണങ്ങളാണ് .മരം പെയ്തു തോരുന്നില്ല. പെയ്തു തീര്ന്നാലും  പെയ്തുകൊണ്ടിരിക്കാനുള്ള മഴയുടെ കൌതുകം . മരം പെയ്യുന്നതില്  ആ കൌതുകത്തിന്റെ തനിയാവര്ത്തനം.

പെയ്തു തീരാന് മടിച്ച മരംപോലെ ,പറയേണ്ട കാര്യങ്ങള് തുടര്ന്നും പറഞ്ഞു പറഞ്ഞു പോകുന്നതിനാണ് എഴുത്തുകാരനായ സ്വാതിതിരുന്നാള് കീര്ത്തനങ്ങളില് പല ചരണങ്ങള് വല്ലാത്ത കൌതുകത്തോടെ ചേര്ത്തു വെച്ചിരിക്കുന്നതെന്ന്  പറയാമെന്നു തോന്നുന്നു. കീര്ത്തനങ്ങളുടെ പൊതു സ്വഭാവമായി അതിനെ കണക്കാക്കിയാല് പലതിലും പല്ലവി ,അനുപല്ലവി ,ചരണം എന്നല്ല , ചരണങ്ങള് എന്നാണു പറയേണ്ടത്. സാവേരി രാഗത്തിലെ വിഘ്നേശ്വര സ്തുതിയായ  'പരിപാഹി ഗണാധിപ ഭാസുര മൂര്ത്തേ '  എന്ന കീര്ത്തനത്ത്തില് പല്ലവി , അനുപല്ലവി എന്നിവ കൂടാതെ മൂന്നു ചരണങ്ങളും രചിച്ചിരിക്കുന്നു. 'ജയദേവ കിര്കിശോര '  എന്ന് തുടങ്ങുന്ന മംഗളകീര്ത്തനവും  'മാതംഗതനയായൈ ' എന്ന കൃതിയും   ഇതേ ഘടനാവൈചിത്ര്യം എടുത്തു കാട്ടുന്നു. സംസ്കൃതവും തനി മലയാളവും മണിപ്രവാളവും തമിഴ് ഒഴികെയുള്ള പല ഭാരതീയ ഭാഷകളും കലര്ന്നു കിടക്കുന്ന സ്വാതിതിരുനാള് കൃതികളിലെ ഈ ചരണനിര്മാണചതുരത  സംഗീതപഠിതാക്കള്ക്ക്  വീണ്ടും വീണ്ടും ഗവേഷണം നടത്താവുന്ന സവിശേഷതയായി  കണക്കാക്കേണ്ടി വരും. 1916  -ല് ബ്രഹ്മശ്രീ ചിദംബരം വാദ്ധ്യാര് എഴുതിയ ' സ്വാതിതിരുനാള് സംഗീതകൃതികള് '  എന്ന പുസ്തകത്തില് പദങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതില് 10 എണ്ണം സംസ്കൃതത്തിലും 5 എണ്ണം തെലുങ്ക്‌ ഭാഷയിലും ബാക്കി മണിപ്രവാളത്ത്തിലുമാണ്  .സംസ്കൃതഭാഷാപദങ്ങളില് ആദ്യമായി കാണുന്നത്  'രജനീജാതാ '  എന്ന സുരുട്ടി രാഗത്തിലുള്ള പദമാണ്. അതില് താഴെക്കാണുന്ന ചരണങ്ങള് മൂന്നും അനുപല്ലവി മട്ടില് പാടേണ്ടതാണെന്ന് വീണാവിദ്വാനായ ഹരിഹര അയ്യര് പറയുന്നു.

ചരണം - I. കിസലയമയ മതി കോമളമപി സഖി തല്പം
                  ദിശതിചമേ ഹൃദിതാപമ വിരത മനല്പ്പം           '' രജനി ''

ചരണം -II. ബഹള മസൃണ പങ്കമപി സുശി ശിരം
                കലയതി മാനസമപി  ഗരല വദതി വിധുരം           '' രജനി ''

ചരണം -III. രമണി സജല  തോയദ പരിഹസന രതാഭം
              രമണ മിഹാനയ തരസാ സരസിജനാഭം                  '' രജനി ''

ത്യാഗരാജസ്വാമികള് പന്തുവരാളി രാഗത്തില് രചിച്ച  ' നിന്നേനെരനമ്മി ' എന്ന കീര്ത്തനം ഇതേ ക്രമത്തിലുള്ള  മട്ടിനു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സ്വാതിതിരുനാളിന്റെ സാവേരി രാഗത്തിലെ  രാമായണകീര്ത്തനം എല്ലാ ചരണവും പാടിവരുന്നു.കാരണം ,അതിനെ ഒരു രാഗമാലികയാക്കി പില്ക്കാലത്ത് സ്വരപ്പെടുത്തി. ഏറെക്കുറെ വിസ്മൃതപ്രായമായ കല്യാണി രാഗത്തിലുള്ള 'യോജയ പദനളിനേന മമമതി ' രാമായണ കീര്ത്തനത്ത്തിനു ഏഴു ചരണങ്ങള് .  അവ ഏഴു രാഗത്തില് പാടാനുള്ള വഴിയൊരുക്കിയിരിക്കുന്നതായി പ്രൊഫ വൈ . കലയാണസുന്ദരം  സൂചിപ്പിക്കുന്നു. ഈവിധം സ്വാതിതിരുന്നാള്  രചിച്ച ചരണങ്ങള്  പലരാഗങ്ങളില്  സ്വരപ്പെടുത്താനും പുതുക്കിയെടുക്കാനുമുള്ള സാദ്ധ്യതകള് അവശേഷ്പ്പിക്കുന്നു . അതാണ്‌ അതിന്റെ സംഗീതലോകത്തെ സമകാലിക പ്രസക്തിയും ഭാവിയിലേക്കുള്ള ഈടുവെയ്പ്പും എന്നു വിചാരിക്കാം . വേറെന്തില്  തര്ക്കമുണ്ടായാലും കൂടുതല്  അന്വേഷണങ്ങള് ആവശ്യപ്പെടുന്നഒരു വിഷയമാണിത് എന്നകാര്യത്തില് തര്ക്കമുണ്ടാകാന് ഇടയില്ല.
രണ്ടു ദിവസം മുന്പ് , സംഗീതഞ്ഞനായ ഒരു സുഹൃത്തുമൊത്ത്  കുതിരമാളിക  സന്ദര്ശിക്കാന് ഇടയായി.സ്വാഭാവികമായും സംഗീതം ചര്ചാവിഷയമായി .  പണ്ഡിതനായ സുഹൃത്ത്തിനുമുന്പില് മിക്കവാറും കേള്വിക്കാരനായി.സുഹൃത്ത് ചില കീര്ത്തനങ്ങള് മൂളി.തിരിച്ചിറങ്ങുമ്പോള് പൊടുന്നനെ ഒരു മഴ ,  വേനല് മഴ ,  പെയ്തു. തോര്ന്നു .  സുഹൃത്ത് യാത്ര പറഞ്ഞുപോയി. കുറെ ദൂരം സ്വാതിതിരുനാള് കൂടെവന്നു. നിലയ്ക്കാത്ത ചരണങ്ങളായി മരങ്ങള് പെയ്തുകൊണ്ടേയിരുന്നു.  




കുതിരമാളിക-സ്വാതിതിരുനാളിന്റെ കൊട്ടാരം -മ്യൂസിയം 
കുതിരമാളിക-സ്വാതിതിരുനാളിന്റെ കൊട്ടാരം -മ്യൂസിയം
  

Thursday, November 6, 2014

സി.ആര് .പരമേശ്വരന്

സി. ആര് . പരമേശ്വരന് സര്വ്വസമ്മതനായ എഴുത്തുകാരനല്ല.  സര്വ്വസമ്മതരല്ലാത്ത എഴുത്തുകാരാണ് യഥാര്തത്തില് വലിയ എഴുത്തുകാര് എന്നു ഞാന് വിശ്വസിക്കുന്നു. ഇത് സി.ആറിനുള്ള സ്തുതിയല്ല. ഒരു കാഴ്ചപ്പാടാണ് . കേസരി മുതല് എം.ഗോവിന്ദനും സി.ജെയും വരെയുള്ളവ്രെക്കുറിച്ച്  ഇതേ കാഴ്ചപ്പാടാണ്  എനിക്കുള്ളത് .  സര്വ്വസമ്മതരായ എഴുത്തുകാരെക്കുറിച്ച്‌  കാനേഷുമാരിക്കണക്കില് മാത്രം പൗരനായ എന്നെപ്പോലൊരാള് എഴുതിയില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അവര്ക്ക് ഒരു ചുക്കുമില്ല. അവര്ക്കു ചുറ്റും സ്തുതിഗീതങ്ങള് ആലപിച്ചുകൊണ്ട് സമൂഹത്തില് പിടിപാടും അധികാരവും പ്രശസ്തിയുമുള്ള നിരവധി വണ്ടുകള് പാറിപ്പറന്നുകൊണ്ടിരിക്കുന്നു. 

സി. ആര് .പരമേശ്വരന്  വിമതരായ എഴുത്തുകാരുടെ വംശചിഹ്നങ്ങള് ഉള്ള ഒരാളാണ് . വിമതരായ എഴുത്തുകാരാണ് യഥാര്തത്തില് വലിയ എഴുത്തുകാര് എന്ന് ഞാന് വിശ്വസിക്കുന്നു. കാരണം , അവര് വിയോജിപ്പുക്കള് ക്ഷണിച്ചു വരുത്തുന്നു. വിയോജിപ്പുകള് വെട്ടിത്തുറന്നു പറയുന്നു. ആ വിയോജിപ്പുക്കള് പ്രകോപനങ്ങള് സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് പുതിയ കവിതയെക്കുറിച്ചു പറയുന്നിടത്ത് എനിക്ക് സി.ആറുമായി അതിശക്തമായി കലഹിക്കേണ്ടി വരുന്നത് . ആ കലഹങ്ങള്  എന്റെ  ചിന്തയെ കൂടുതല് ആഴത്തില് ഉറപ്പിച്ചു നിര്ത്താന് എന്നെ സഹായിക്കുന്നു.

അവാര്ഡുകള് കൊണ്ടും എഴുതിയ കൃതികളുടെ വലിപ്പം കൊണ്ടും എണ്ണം കൊണ്ടുമല്ല ഞാന് ഒരെഴുത്തുകാരന്റെ മൂല്യം നിര്ണ്ണയിക്കുന്നത്‌ .  അയാള് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില് മുഴങ്ങുന്നുണ്ടോ , ചാനലുകളുടെ മുറ്റത്ത് കത്തിച്ചുവെച്ച വിളക്കുകള് പോലെ തിളങ്ങുന്നുണ്ടോ , അക്കാദമികളുടേയും പാഠപുസ്തകക്കമ്മറ്റികളുടേയും ഇരിപ്പിടങ്ങളില് ഇടം നേടുന്നുണ്ടോ എന്നതും എന്റെ വിഷയമല്ല. ഒരെഴുത്തുകാരന് എഴുതുന്ന ഒരു വാക്കില് , ഒരു വരിയില് അയാള് ഒരു കടലുപോലെ തിരയടിക്കുന്നുണ്ടോ  എന്ന ആലോചനയിലേക്കാണ് ഞാന് പോകുന്നത് . പഴയ ഭാഷയില് പറഞ്ഞാല് ആ വാക്ക് , ആ വരി , അയാളുടെ പ്രതിഭയുടെ ഒരുകോടി മിന്നല്പ്രഭയില് പൊട്ടിത്തെറിച്ച് പ്രകാശത്തിന്റെ തുടര്ചലനങ്ങള് വായനയില് നിറയ്ക്കുന്നുണ്ടോ എന്ന അന്വേഷണത്തിലേക്കാണ് എന്റെ യാത്ര  .  എഴുതിയ ചില വാക്കുകള് കൊണ്ട് , വരികള് കൊണ്ട് സി.ആര്.  അങ്ങനെ ചില ആഘാതങ്ങള് കൊണ്ടു വരുന്നുണ്ട് .  അതുകൊണ്ടാണ് ' പ്രകൃതിനിയമവും '  ' ഈഴവര് ' എന്ന കഥയും ഞാന്  വീണ്ടും വായിക്കുന്നത് .  നിഗമനങ്ങളോട് ഒട്ടേറെ വിയോജിപ്പുകള് സൂക്ഷിച്ചുകൊണ്ട്‌ 'വിപല് സന്ദേശങ്ങള് ' വായിക്കുന്നത് . തികച്ചും സെക്ട്ടേറിയന് എന്നെനിക്കു തോന്നിയിട്ടുള്ള കാഴ്ചപ്പാടുകള് അവിടവിടെ ചിതറിക്കിടക്കുന്ന 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള് '  ' വംശ ചിഹ്നങ്ങള് 'എന്നീ കൃതികളും സി. ആറിന്റെ അഭിമുഖങ്ങളും വായിക്കുന്നത് .

കണ്മുന്നില് വരുന്ന ലോകത്ത്തെയല്ല , താന് മനസ്സിലാക്കുന്ന ലോകത്തോടുള്ള തന്റെ തന്നെ പ്രതികരണങ്ങളാണ് സി.ആറിന്റേത്‌  . സി . ആര് മനസ്സിലാക്കുന്ന ലോകമല്ല ലോകമെന്ന് ഒരാള്ക്കു പറയാം. എന്നാല് , ആ ലോകത്തിനും  ചിന്തയുടെ റിപ്പബ്ളിക്കില് ഇടമുണ്ട്  . എന്തു കണ്ടാലും , ആരെക്കണ്ടാലും  മണികുലുക്കുന്ന, പുല്ലുമാത്രം തിന്നുന്ന നിരുപദ്രവകാരികളായ  ഒരുപാട് വിശുദ്ധപശുക്കള്ക്കിടയില് സാമൂഹിക ചിന്തയുടേയും രാഷ്ട്രീയചിന്തയുടേയും കയ്പ്പുള്ള ഇലകള് തിന്നുകൊണ്ട് സി. ആര്. കൂട്ടം തെറ്റുന്നു . ഒരുപാടു നിറങ്ങളും നിറങ്ങള് ഒരുക്കുന്ന  പുതുമകളും വിചിത്രതകളും വിനാശങ്ങളുമുള്ള സമകാലലോകത്തിന്റെ തുറസ്സുകളെ ബ്ളാക്ക് ആന്റ് വൈറ്റില് സി.ആര് ചിത്രീകരിക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . സി. ആറിന്റെ വലിയ പരിമിതികളില് ഒന്നായി ഞാന് കാണുന്ന ഈ ചിത്രീകരണത്തെ  മറ്റൊരാള്ക്ക് സി. ആറിന്റെ സവിശേഷതയായും കാണാവുന്നതാണ് .

സി.ആറിന്റെ ഏറ്റവും വലിയ സംഭാവന എന്താണെന്നു ചോദിച്ചാല് , കേരളീയ ജീവിതത്തെ , പ്രത്യേകിച്ചും എഴുപതുകള്ക്കു ശേഷമുള്ള കേരളീയ ജീവിതത്തെ നിരന്തരം പിന്തുടര്ന്നുകൊണ്ട് വിശകലനം ചെയ്തു എന്നതാണ് . കേരളത്തെക്കുറിച്ച് ഇത്രയധികം ആലോചിച്ച ഏകാകിയായ മറ്റൊരെഴുത്തുകാരന് സമീപഭൂതകാലത്ത് മലയാളക്കരയില് ഉണ്ടായിട്ടില്ല. സ്വദേശത്തു നിന്നുകൊണ്ട് റഷ്യയില് എന്തു സംഭവിച്ചു , ചൈനയില് എന്തുസംഭവിച്ചു ,അമേരിക്കയില് എന്തു സംഭവിച്ചു എന്നു ചോദിച്ച് , ആളുകളെ വിരട്ടി രക്ഷപെടുന്നവരെപ്പോലെ തന്ത്രശാലിയല്ല സി.ആര്.     തന്റെ ചുറ്റുപാടുകളിലെ തീരെച്ചെറിയ പ്രശ്നങ്ങളെപ്പോലും  തന്റേതായ രീതിയില് അപഗ്രഥിച്ചുകൊണ്ടും വിമര്ശിച്ചുകൊണ്ടുമാണ് സി.ആര് .കേരളത്തെ അഭിമുഖീകരിച്ചത്. ആര്ക്കും അറിയാത്ത വിഷയത്തെക്കുറിച്ചു പറഞ്ഞുകൊണ്ടുള്ള ഒരുതരം ഒളിചോട്ടമായിരുനനില്ല  അത് .  എല്ലാവര്ക്കും അറിയാവുന്ന വിഷയങ്ങളില് ഇടപെട്ടുകൊണ്ടുള്ള ഏറ്റുമുട്ടലുകളായിരുന്നു. ഭൂരിപക്ഷത്തിന്റെ പല്ലിറുമ്മലുകള്ക്കിടയില് ,   വേറിട്ടു നില്പ്പുകൊണ്ടു  തന്നെ അത് വെളിച്ചപ്പെടുന്നുണ്ട്. അതിന്റെ വിജയപരാജയങ്ങള് വേര്തിരിചെടുക്കാന് കാലമിയും വേണ്ടി വന്നേക്കാം.

വര്ഷങ്ങള് ഒരുപാട് കഴിഞ്ഞാലും  ,  പൂജാവിഗ്രഹങ്ങളെ പിഴുതെറിഞ്ഞുകൊണ്ട് , വഴിതെറ്റിച്ചുനടക്കുന്ന , താന്തോന്നിയായ , ഒരിക്കലും നന്നാകാത്ത്ത , ഗുരുത്വം ഒട്ടുമില്ലാത്ത ഒരു സാഹിത്യവിദ്യാര്ഥി  അഥവാ സാമൂഹികവിദ്യാര്ഥി മറ്റു പല വിമതന്മാരിലേക്കുമെന്നപോലെ സി. ആറിലേക്കും എത്തിച്ചേരുമെന്നും അതുതന്നെയായിരിക്കും സി. ആറിന്റെ എഴുത്തിന്റെ എക്കാലത്തേയും പ്രസക്തിയെന്നും ഞാന് കരുതുന്നു.

പ്രിയപ്പെട്ട സി.ആര്,
എനിക്കുമുന്പേ താങ്കള് ഈ ഭൂമി വിട്ടുപോയാല് ഒരു വരിപോലും താങ്കളെക്കുറിച്ച് ഞാന് എവിടെയും എഴുതുകയില്ല. ഒരുപക്ഷേ , അന്ന് താങ്കളെക്കുറിച്ചുള്ള ലേഖനങ്ങളുമായി പുറത്തുവരാനിടയുള്ള സ്പെഷ്യല് പതിപ്പുകളില് ഒന്നില്പ്പോലും എന്റെ നിഴല് വീഴുകയില്ല .  താങ്കള്ക്കു മുന്പേ ഞാനാണ് ഈ ഭൂമി വിട്ടുപോകുന്നതെങ്കില് ഇങ്ങനെയൊരുകുറിപ്പ് എഴുതാന് കഴിയാതെ വന്നാലോ എന്നതുകൊണ്ടാണ് ഇപ്പോള് ,  ഇങ്ങനെ , ഈവിധം . ഇത് താങ്കള്ക്കുള്ള സ്തുതിയല്ല. കാരണം , ഏതു സ്തുതിയേയും അതിനിശിതമായ സന്ദേഹങ്ങളോടെ താങ്കള് നോക്കിക്കാണുന്നുണ്ടെന്ന് എനിക്കറിയാം.    


Friday, September 5, 2014

ഡോക്ടര് ഷിവാഗോ വീണ്ടും വായിക്കുമ്പോള്

'' അധികാരത്തിന്റെയോ പ്രശ്സ്തിയുടെയോ പ്രലോഭനത്തില് വീഴാത്ത മനുഷ്യര്   ഭയപ്പെടുന്നില്ല . എല്ലായ്പ്പോഴും തോറ്റു കൊണ്ടിരിക്കുന്ന അവര് തോറ്റുപോയവര്ക്കൊപ്പം അപ്പം പങ്കുവെക്കുന്നു. വിലകുറഞ്ഞവരുടെ വീഞ്ഞു കുടിക്കുന്നു . ആനന്ദനൃത്തം ചവിട്ടുന്നു . വിജയിക്കുന്നവരുടെ വിരട്ടലുകള്  കേട്ട് അറഞ്ഞു ചിരിക്കുന്നു.  എല്ലാ ഏണികളിലും പിടിച്ചുകയറി മുകള്ത്തട്ടിലേറാന് കൊതിക്കുന്നവരുടെ പരിഹാസങ്ങളെ തുന്നിയെടുത്ത് പുതപ്പാക്കി മഞ്ഞുകാലത്ത് മൂടിപ്പുതച്ചുറങ്ങുന്നു. വെട്ടിത്തിളങ്ങുന്ന നായകന്മാരേയും നായകന്മാരെ മണപ്പിച്ചു നടക്കുന്നവരുടേയും ആഘോഷങ്ങളില് നിന്നും മാറിപ്പോകുന്നു '.                            - Robert Zend (ഹംഗേറിയന് കവി



ഒരാള് വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ കവിയോ കലാകാരനോ മതവിശ്വാസിയോ ആത്മീയവാദിയോ ആരുമാകട്ടെ . അയാള്ക്ക്‌ അധികാരം , പ്രശസ്തി , പണം  എന്നിവയൊക്കെ ലഭിച്ചുകൊള്ളട്ടെ . അതൊന്നും അയാളുടെ തലയ്ക്കു പിടിക്കാതിരുന്നാല് നല്ലത് . തലയ്ക്കു പിടിച്ചു പോയാല് അയാള് ക്രൂരതയുടേയും അഴിമതിയുടേയും ജനാധിപത്യനാശത്തിന്റേയും ചെയ്തികള് അഴിച്ചു വിടും . അടിച്ചമര്ത്തലിന്റേയും അഹന്തയുടേയും പുച്ഛത്തിന്റേയും അപമാനവീകരണത്തിന്റേയും ഭാഷ സംസാരിക്കും . അവസാനവാക്ക് അയാളുടേതാക്കാന് എല്ലാ കുടിലതന്ത്രങ്ങളും പയറ്റും . സ്തുതിപാഠകരുടെയും ഉപജാപകരുടെയും സംഘങ്ങളെ കൊണ്ടു നടന്ന് ഇടയ്കിടെ രോമാഞ്ചം കൊള്ളുമ്പോള് സൃഷ്ടിയും സംഹാരവും നടത്തും . വിചാരജീവിതം ഉപേക്ഷിച്ച അന്ധരായ അണികളുടേയും അനുഭാവികളുടേയും ഭ്റാന്തിന് ഭക്ഷണം കൊടുത്തു വളര്ത്തും . ബോറീസ് പാസ്റ്റര്നാക്കിന്റെ ' ഡോക്ടര് ഷിവാഗോ ' വീണ്ടും വായിക്കുമ്പോള് ഇത്തരം ചിന്തകള് എല്ലാ നരകമഴകളും നനഞ്ഞ് ,  അടച്ചിടുന്ന എല്ലാ വാതിലുകളും തള്ളിത്തുറന്ന്, അനുവാദം ചോദിക്കാതെ , പിടഞ്ഞുകയറിവന്നു.

സ്റ്റാലിനും സ്റ്റാലിന് കാലഘട്ടവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി വായനകള് ഈ നോവലിനുണ്ടായിട്ടുണ്ട് . കാലികമായ അര്ഥങ്ങള്ക്കപ്പുറത്ത് , നോവലിലെ നായകനായ യൂറി ഷിവാഗോയുടെ എകാകിതയേയും സംഘര്ഷങ്ങളേയും പ്രതിസന്ധികളേയും വിശാലസന്ദര്ഭങ്ങളില് വെച്ചു വായിക്കാന് കഴിയും .  സമഗ്രാധിപത്യം ഒരു ചെറിയ തിരനോട്ടം പോലും നടത്തുന്ന ഇടങ്ങളില് സര്ഗാത്മകമായി ചിന്തിക്കുന്ന വ്യക്തികളിലേക്ക്  സംഘര്ഷങ്ങളും ഒറ്റപ്പെടലുകളും പ്രതിസന്ധികളും ആഞ്ഞടിച്ചുകയറുമെന്നും  അവരറിയാതെ തന്നെ അതവരെ നാനാവിധമാക്കുമെന്നും ഈ നോവല് പറഞ്ഞു തരുന്നു . ക്യാപിറ്റലിസമോ കമ്മ്യൂണിസമോ തിയോക്രസിയോ  ഡമോക്രസിയോ ഏതുമാകട്ടെ , അവയുടെ സിദ്ധാന്തവും പ്രയോഗവും എന്തുമാകട്ടെ , സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് അവയൊക്കെയും മാരകമായിത്തീരുമ്പോള് സംവാദസ്ഥലങ്ങള് പാടേ തുടച്ചു നീകപ്പെടുന്നു. അത്തരമൊരവസ്ഥയില് സവാതന്ത്ര്യകാംഷികള്ക്ക് മൂന്നു മാര്ഗങ്ങളേ മുന്നിലുള്ളൂ  . നിശ്ശബ്ദരാവുക , നാടുവിടുക , അല്ലെങ്കില് മരണത്തെ കൈനീട്ടി സ്വീകരിക്കുക. കാരണം , സമഗ്രാധിപത്യം എല്ലായ്പ്പോഴും ശ്രമിക്കുന്നത് മനുഷ്യരെ മിണ്ടാട്ടമില്ലാത്ത ആട്ടിന് പറ്റങ്ങളായി ആട്ടിത്തെളിക്കാനാണ് . അതീവദുര്ബലമായ ഒരു വിമതശബ്ദത്തെപ്പോലും ആയിരം ഉരുക്കുകാലുകള് കൊണ്ട് അതു ചവിട്ടിക്കൊല്ലുന്നു .ജനകീയജനാധിപത്യത്തില്  മാത്രമല്ല , ബഹുകക്ഷിജനാധിപത്യത്തിലും ഈ പ്രവണതയുണ്ട്. തന്റെ നോവലിലൂടെ എല്ലാത്തരം അധീശ ശക്തികളേയും തള്ളിപ്പറയുകയാണ് പാസ്റ്റര്നാക്ക് . താന്  പീഡാനുഭവത്തിന്റെ സാക്ഷി മാത്രമാണെന്ന പാസ്റ്റര്നാക്കിന്റെ പ്രഖ്യാപനം നോവലിന്റെ അന്തരീക്ഷത്തെ പിന്തുടര്ന്നുകൊണ്ടിരിക്കുന്നു.

നോവല് പ്രസിദ്ധീകരിക്കപ്പെടുകയും നോബല്  സമ്മാനിതമാവുകയും ചെയ്തതിനെത്തുടര്ന്നും പാസ്റ്റര്നാക്കിനെ 'ദേശദ്രോഹി ' എന്ന് വിശേഷിപ്പിച്ച 'പ്രവ്ദ ' , നോവല് തിരിച്ചയച്ച ' നോവിമിര് ' എന്ന പ്രസിദ്ധീകരണം , നോവല് പ്രസിദ്ധീകരിക്കാന് തന്റേടം കാട്ടിയ ഇറ്റാലിയന് കമ്മ്യൂണിസ്റ്റും പ്രസാധകനുമായ ഫെല്ട്രി നെല്ലി ,  നോവലിനെതിരെ അണിനിരന്ന സോവിയറ്റ്യൂണിയനിലെ എണ്ണൂര്  എഴുത്തുകാര് , സി. ഐ .എ യുമായി ബന്ധപ്പെട്ട് നോവലിനെതിരെ ഉയര്ന്നു വന്ന ആരോപണങ്ങള് , പാസ്റ്റര്നാക്കിനു വേണ്ടി ശബ്ദമുയര്ത്തിയ ടി. എസ് .എലിയട്ട് , ഇ. എം ഫോസ്റ്റര്  , ഗ്രേയം ഗ്രീന് , സോമസിറ്റ് മോം  ,ഹെര്ബെര്ട്ട് റീഡ് , റെബേക്ക വെസ്റ്റ് ,  ബെട്രന്റ്റ്  റസ്സല് തുടങ്ങിയ എഴുത്തുകാര്  , ഡേവിഡ്‌ ലീനിന്റെ ചലച്ചിത്രം , കവികളായ യെസനിന്റേയും മയക്കോവിസ്കിയുടേയും  ആത്മഹത്യ , ബുഖാറിന്റെ വധശിക്ഷ ,  അറസ്റ്റു ചെയ്യപ്പെട്ടവരും അപ്രത്യക്ഷരായവരുമായ നോവലിസ്റ്റിന്റെ നിരവധി സുഹൃത്തുകള് , കുടുംബ സുഹൃത്തായിരുന്ന ടോള്സ്റ്റോയി , അടുത്ത പരിചയക്കാരന് റില്ക്കെ , സംഗീതജ്ഞനും  സ്നേഹിതനുമായിരുന്ന സ്ക്രിയാബിന്  .......അങ്ങനെയങ്ങനെ പലരും പലതും' ഡോക്ടര് ഷിവാഗോ ' വായിക്കുമ്പോള് വായനക്കാരനു ചുറ്റും   ഭ്രമണം ചെയ്തുകൊണ്ടിരിക്കും . ആ ഭ്രമണത്തിലേക്ക് ലോകമെമ്പാടും സമീപഭൂതകാലത്ത് നടമാടിയ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എല്ലാ സംഭവ വികാസങ്ങളും കൂടി കൂടിക്കലരുന്നു.  അതോടൊപ്പം , ആഗോളീകരണത്തിന്റെ കാലത്തും  തുടരുന്ന അപമാനവീകരണനങ്ങള്ക്കിടയില് പെട്ട് നിസ്സഹായരായിത്തീരുന്ന മനുഷ്യരും അവരുടെ നീതിക്കായുള്ള കാത്തിരിപ്പുകളും ഒടുങ്ങിത്തീരലുകളും കൂട്ടിച്ചേര്ക്കപ്പെടുന്നു . നോവലിലെ കേന്ദ്ര കഥാപാത്രം , യൂറി ഷിവാഗോ അഥവാ ഡോക്ടര് ഷിവാഗോ നീതിനിഷേധിക്കപ്പെടുന്ന ഏതു കാലത്തിന്റെയും സന്ദര്ഭങ്ങളുടെയും പ്രതിനിധിയാണ് . വിചാരണകൂടാതെ തടവില് കിടക്കുന്നവരുടെ ,  അടിച്ചേല്ല്പ്പിക്കപ്പെട്ട വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരുടെ  , നിരപരാധികളുടെ രക്തംപുരണ്ട കൈകള് കൊണ്ട് അധികാരം കുപ്പ്തൊട്ടിയിലേക്ക് നിരന്തരം വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ്. ഈ വിധം നോവല് വായന ഏറ്റവും  സമകാലികമായിതതീരുന്നു.

വായന നിലച്ചാലും വായനക്കാരന് ചുറ്റുമുള്ള  ഭ്രമണങ്ങള് നിലച്ചാലും , ആഖ്യാനരീതിയേയും ഭാഷയേയും അനവധി ഘട്ടങ്ങളില്  സവിശേഷവും സൂക്ഷ്മവുമാക്കിതതീര്ത്തതുകൊണ്ട് നോവല് വായനക്കാരനില് അവശേഷിക്കുകയും അതിജീവിക്കുകയും ചെയ്യും . വിപ്ളവത്തിനുശേഷം മോസ്കോയിലേക്ക്  യൂറിഷിവാഗോ നടത്തുന്ന  മഞ്ഞുകാലയാത്രയുടെപിടിച്ചു പറിക്കുന്ന  വര്ണ്ണന ,  വെടിമരുന്നു പോലെ തന്റെ അനുഭവങ്ങള് കുത്തിനിറച്ച് ഒരു പുസ്തകം എഴുതിത്തീര്ക്കണമെന്ന സ്വപനത്തിലൂടെയുള്ള  യൂറിയുടെ അലച്ചിലിന്റെ പകര്ന്നു വെക്കല് ,  തന്റെ ഹൃദയാഘാതം മുന്കൂട്ടി കണ്ടിട്ട് അതിനെ വ്യാഖ്യാനിക്കുന്ന നിമിഷങ്ങളില് യൂറിയുടെ സംഭാഷണഭാഷയില് അഗാധമാകുന്ന അര്ത്ഥങ്ങള് , അവിടവിടെ ബൈബിള് വചനധാരയുടേയും വഴികളുടേയും നിഴലുകള് നിറം മാറി വീണു കിടക്കുന്ന വിവരണത്തിലെ പരീക്ഷണങ്ങള് , ഏകാന്തമായ അസ്വസ്ഥതകളെ സന്നിഹിതമാക്കുന്ന യൂറിയുടെ കവിതകള് , സന്യാസി മഠത്തില് കഴിയുന്ന  പത്തു വയസ്സുകാരനായ യൂറി ഇരുട്ടില് ഉണരുമ്പോള് കാണുന്ന ശരത്ക്കാലരാതിയിലെ  മഹാശൂന്യതയുടെ വരചിടല് , തികഞ്ഞ അരക്ഷിതാവസ്ഥയില് - ഏതു നിമിഷവും കൊല്ലപ്പെടാം എന്ന സ്ഥിതിയില് യൂറിയും ലാറയും കത്തിച്ചു വെച്ച മെഴുകുതിരിയുടെ മങ്ങിയവെട്ടത്തില് തമ്മില് കാണുന്ന രംഗത്തിന്റെ ചിത്രീകരണം , മരണം പതിയിരിക്കുംപോള് - നിരര്ത്ഥകത വാപിളര്ന്നു നില്ക്കുമ്പോള്  അവര് പങ്കിടുന്ന പ്രണയം , യൂറിയുടെ മൃതദേഹത്തിനരികില് നിന്നുള്ള ലാറയുടെ വിലാപവാക്കുകള് ..... തുടങ്ങി , എഴുത്തിനെ ഉള്ളടക്കത്തില് നിന്നു വിമോചിപ്പിച്ചു കൊണ്ട് പാസ്റ്റര് നാക്ക് നടത്തുന്ന ഒട്ടേറെ പ്രയാണങ്ങള് നോവലിലുണ്ട്.

ഉള്ളടക്കം കൊണ്ട് മാത്രമല്ല , ഉള്ളെഴുത്തുകൊണ്ടും  ഉള്ക്കാഴ്ച്ചകൊണ്ടും കൂടി  'ഡോക്ടര് ഷിവാഗോ ' ശില്പപ്പെട്ടിരിക്കുന്നു. നോവലിലൂടെ വിദേശങ്ങളില് കുന്നുകൂടിയ ലക്ഷക്കണക്കിനു പണം ഉപയോഗിക്കാന് കഴിയാതെ , ജന്മനാട്ടില് തന്നെ ദരിദ്രനും രോഗിയും അനാഥനുമായിത്തീര്ന്ന് , മണ്മറഞ്ഞുപോയ ബോറീസ് പാസ്റ്റര് നാക്ക്  എന്ന വിദഗ്ധശില്പിക്ക് നന്ദി . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിരാശകളിലും പ്രതീക്ഷകളിലും നിന്നുകൊണ്ട് ഒരു ചെറിയ വായനക്കാരന്റെ നമോവാകം .

ഇസഡോറ ഡങ്കന്

I was born under the star of Aphrodite who was also born of the sea.
-Isadora Duncan

Isadora... seems to me as innocent as a child dancing through the garden in the morning sunshine and picking the beautiful flowers of her fantasy.
-Theodore Roosevelt

അതിരാഗം  .  അതീതരാഗം  .   ഇസഡോറ ഡങ്കനോട് അതിരില്ലാരാഗം  .  My Life വായിക്കുമ്പോഴൊക്കെ അപൂര്വ്വരാഗം .   . രഹസ്യമായി ഉമ്മവെക്കാന് തോന്നുന്ന അഗാധരാഗം .  അലയുംരാഗം  . അലമ്പന്രാഗം .

സൈബര്കാട്ടില്  ,  കുഴഞ്ഞുമറിഞ്ഞ പുതുമണ്ണില് , ഭ്രാന്തു പിടിച്ചു നിന്നു . കണ്ടിട്ടില്ലെങ്കിലും  സഹനയാത്രകള് കണ്ടു . കണ്ണുലഞ്ഞു  . അരങ്ങേറ്റങ്ങള് കണ്ടു . കണ്ണുദിച്ചു  . കേട്ടിട്ടില്ലെങ്കിലും ഉടലിലെ കടലാഴം കേട്ടു . കേട്ടലഞ്ഞു  . തോരാമഴയില് , തിരമാലകളില്  കലാകാരി തിമര്ത്താടി . കല കലിചിറങ്ങി .  കലാപം നലമായി .   നവകങ്ങള് പടര്ന്നേറി .  കാലം കടന്നും ഒലിയായി .

ആരാധകന് നോക്കി നില്ക്കെ ,  മൂടല്മഞ്ഞുമൂടിയ ഇളംനീലവഴിയില് മാഞ്ഞു പോയി  .  പതുപതുത്ത പാട്ടുകള്കൊപ്പം  പതുക്കെപ്പതുക്കെ നിലച്ചു പോയി  .  താരാപഥങ്ങളിലെ തീരാനിശ്ശബ്തയില് നിലാവലപോലെ പാറിപ്പോയി  . പോയിട്ടും പോകാത്ത ചലനങ്ങളുടെ സൂക്ഷ്മശില്പം .  നീണ്ടു നിന്നില്ലെങ്കിലും  ചേതോഹരമായ പ്രകാശം .  ആട്ടത്തിലെ അഴകും ഒഴുക്കുമുള്ള  ലയം .

ഭൂമിയിലില്ലാത്ത നിറങ്ങള് കൊണ്ട് കാറ്റിന്റെ ക്യാന്വാസില് ഓരോ മരങ്ങളും  ഇസഡോറ ഡങ്കനോടുള്ള അതിശയരാഗം   വരയ്ക്കുന്നു . പൂര്ത്തിയാകാത്ത ചിത്രം  . നിലയില്ലാത്ത ചിദാകാശം  . നനുത്തമിഥ്യാടനം .  ഇസഡോറ ഡങ്കന് മരണമില്ല .

മാര്ച്ചിലെ മരങ്ങള് ജിപ്സികളെ ഉറ്റുനോക്കുന്നു

     കൂട്ടുകാരന്റെ വീടിനോടും കോട്ടൂരിലെ കാട്ടുപച്ചപ്പടര്പ്പുകളോടും  വിടപറയുമ്പോള്  ജിപ്സികളെ ഓര്ത്തു .  മാര്കേസിന്റെ  ' ഏകാന്തതയുടെ നൂറു വര്ഷ ' ങ്ങളിലെ ജിപ്സികളും  ആലോചനയില് തെളിഞ്ഞു . അവര് വരുമ്പോള് ഇലക്കണ്ണുകള് ഒന്നിച്ചു തുറന്ന് മാര്ച്ചിലെ മരങ്ങള് ഉറ്റുനോക്കും  .  മൗനം നിറഞ്ഞ പൂക്കളില് അതിലും മൗനമായി ശലഭങ്ങള് കാതോര്ക്കും . ഓരോ തവണയും അവര് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങള് പുറത്തെടുക്കും . കാന്തം , ഭൂതക്കണ്ണാടി , ദൂരദര്ശിനി എന്നിങ്ങനെ  . അത്ഭുതങ്ങള് ചിലപ്പോള് സംഗീതവും കലകളുമാകും  . സംസ്കാരത്തിന്റെ എണ്ണമറ്റ ജലച്ചായങ്ങള് തൊട്ടെടുത്ത് മണ്ണില് അവര് കുത്തിവരയ്ക്കുംപോള് നിറങ്ങളുടെ അര്ത്ഥം അതിരുകളില്ലാത്ത ലോകം എന്നാകും .  ആരും വിളിക്കാതെ അവര് വരുന്നു . ആരോടും പരിഭവമില്ലാതെ അവര് പോകുന്നു . അവരുടെ കാല്പ്പാടുകള് മേഘങ്ങള് പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കുന്നു.

     കാടിനു തീവെക്കുന്നിടത്തോളം നാം അറിവുള്ളവരാണ് .  വോട്ടവകാശമില്ലാത്ത പുഴകളേയും പുഴുക്കളേയും കിളികളേയും മലകളേയും കൊടുംചതിയില്പെടുത്താനോളം ബുദ്ധിയുള്ളവരാണ് . വംശനാശങ്ങളുടെ കാലത്തും വിസ്മയങ്ങള് അവശേഷിപ്പിക്കുന്ന ഭൂമിയെ പിടിച്ചടക്കി വിഷം കൊടുത്തു കൊല്ലാനോളം ശക്തിയുള്ളവരാണ് . ഓക്ക് വൃക്ഷത്തിന്റെ വീണു കിടക്കുന്ന ഇലകളില് ഇനിയും ജീവനുണ്ടെന്നു സംശയിച്ച് , അതിലൊന്നും ചവിട്ടാതിരിക്കാന് ശ്രദ്ധിച്ച് , കുന്നിന് മുകളിലേക്കുള്ള വഴിയില് നിശ്ശബ്ദം നടന്നു നീങ്ങുന്ന , അറിവുകളേതുമില്ലാത്ത , ബുദ്ധിയും ശക്തിയും മേല്വിലാസവുമില്ലാത്ത്ത ഒരു ജിപ്സിയെക്കുറിച്ച്   റോബര്ട്ട്‌ ബ്രൗണിംഗ് , എലിസബത്ത്‌ ബാരറ്റിനെഴുതിയ പ്രണയലേഖനത്തില് സൂചിപ്പിച്ചത് നിനവില് വരുന്നു .  തീവെച്ച കാടുകളില് കത്തിതീര്ന്ന ചെടികള്ക്കും ചെറുപ്രാണികള്ക്കും വേണ്ടി കാറ്റിന്റെ പ്രാര്ത്ഥന അലഞ്ഞുതിരിയുന്നു . അലിവില്ലാതെ സഞ്ചരിക്കുന്ന  ഞങ്ങളില് ജിപ്സികളുടെ അതിവിദൂരമായ മുഴക്കം പോലുമില്ല.