Saturday, April 19, 2014

കേസരി ബാലകൃഷ്ണപിള്ളയെ ഓര്ക്കുന്നു

മുഖം നോക്കാതെയുള്ള നിരീക്ഷണങ്ങള്‍  .  വിമര്‍ശനങ്ങള്‍ .   വിശകലനങ്ങള്‍   .  ആര്‍ക്കിഷ്ടപ്പെടുന്നു  ,  എത്രപേര്‍ സ്വീകരിക്കുന്നു  ,  ഇതൊന്നുമല്ല മാനദണ്ഡം  .  പറയാനുള്ളത് ഉറപ്പിച്ചു പറയുന്നു .  അതുണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള  ഭയമില്ല . ചിലപ്പോള്‍  ഇഷ്ടക്കാരുടെ അനിഷ്ടങ്ങള്‍ സമ്ബാദിക്കേണ്ടി വരാം . 'പണ്ഡിത മൂഡ്ഢന്‍ 'എന്നതു പോലെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരാം  .  ആകെ കുഴപ്പക്കാരനും ഉപദ്രവകാരിയും അലോസരങ്ങള്‍ ഉണ്ടാക്കുന്നയാളുമായി വിലയിരുത്തപ്പെടാം  .  വ്യക്തിജീവിതത്തില്‍ കഷ്ടപ്പാടുകള്‍  വിടാതെ പിന്തുടരാം .  അതിന്റെ  വരും വരായ്കകളെക്കുറിച്ചുള്ള വേവലാതിയില്ല  .  സര്വസമ്മതനാകാനുള്ള  ശ്രമമില്ല . സര്വസമ്മതരോട്  വിധേയത്വമില്ല . അധികാരതോട് സക്റിയമായി  കലഹിച്ചു.  .   സ്ഥാനമാനങ്ങളോട്  വിമുഖനായി . വേണമെങ്കില്‍  കേസരിക്ക് അധികാരസ്ഥാനങ്ങളില്‍ എളുപ്പം കയറിയിരിക്കാമായിരുന്നു . അതിസമ്ബ്ന്നനാകാമായിരുന്നു  .  എങ്ങും കയറിയിരുന്നില്ല  .  പരമദുരിതങ്ങളെ സ്വയം വരിച്ചു  .  പരമദുരിതത്തിലും  പരമസ്വാതന്ത്ര്യത്തെ  സ്വപ്നം കണ്ടു . ഏറ്റവും പുതിയ കാലത്തിലൂടെ ഭാവിയിലെ  'നവലോക' ത്തിലേക്ക് നടന്നു കൊണ്ടിരുന്നു  . 

യഥാര്‍തത്തില്‍ എല്ലായ്പ്പോഴും ഏറ്റവും സമകാലികനായിരിക്കുകയും സമകാലികതയില്‍ നിന്നുകൊണ്ട് ഭാവിയുടെ സാധ്യതകളെ തിരിച്ചറിയുകയും ചെയ്യുന്ന അതിശക്തമായ ഒരു മനോഭാവം കേസരിയില്‍ അടിസ്ഥാനവര്ത്തിയായി പ്രവര്‍ത്തിച്ചിരുന്നു എന്ന് തോന്നുന്നു .പടിഞ്ഞാറന്‍ ലോകത്തെ അപാരമായി വായിച്ചതുവഴി ആ മനോഭാവത്തിന് ആയം കിട്ടിയിട്ടുണ്ടെന്നും പറയാം . എന്നാല്‍ കേസരിയെ ഒരു പടിഞ്ഞാറന്‍ നോക്കി മാത്രമായി നോക്കിക്കാണുന്ന പൊതു രീതി ,കേസരിയെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ സഹായിക്കുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നു . 'കലയും കാമവും' , ആത്മഹത്യ ചെയ്ത ചൈനീസ് കവി ചൂ യൂവനെ കുറിചെഴുതിയ പഠനം (ആത്മഹത്യയുടെ തത്വചിന്താ വിചാരം തന്നെയായി മാറുന്ന മലയാളത്തിലെ ആദ്യ പഠനം അതാണെന്ന് തോന്നുന്നു.),'സമുദായത്തിലെ വിഷം തീനികള്‍ ',നവലോകത്ത്തിലെ ലേഖനങ്ങള്‍ തുടങ്ങി നിരവധി പ്രബന്ധങ്ങളില്‍ പടിഞ്ഞാറന്‍ ചിന്തകളെ സ്വാംശീകരിക്കുമ്പോള്‍ തന്നെ സ്വകീയമായ ഒരു അന്വേഷണം കൂടി കേസരി വികസിപ്പിക്കുന്നത് കാണാം.കാളിദാസനെക്കുറിച്ചെഴുതിയ ലേഖനമാകട്ടെ,കാളിദാസന്റെ ആരാധകരുടെ സ്ഥിരം കാഴ്ചപ്പാടില്‍ നിന്നും കാളിദാസനെ വിമോചിപ്പിക്കാനുള്ള ശ്രമമാണ്. കേസരി ഗോവിന്ദനയച്ച കത്തുകള്‍ പിന്‍തലമുറയിലെ ഒരു ധിഷണാശാലിയെ ,എഴുത്തുകാരനെ കേസരി മനസ്സിലാക്കുന്നതിന്റെ രേഖ കൂടിയാണ്.തനിക്കു സമതുല്യനായി ഗോവിന്ദനെ കണ്ടുകൊണ്ടാണ് കേസരി എഴുതുന്നത്‌.വലിപ്പ ച്ചെറുപ്പമോ തലമുറവ്യത്യാസമോ അവിടെയില്ല.നിര്‍മ്മാണാത്മകമായ ഗോവിന്ദന്റെ കഴിവിനെ സൂചിപ്പിച്ചുകൊണ്ടും അതിന്റെ സാംഗത്യത്തെ ചൂണ്ടിക്കാണി ച്ചുകൊണ്ടുമാണ് കത്ത് ആരംഭിക്കുന്നതെന്നാണ് ഓര്‍മ്മ. പുതിയതലമുറയുമായി ആധികാരഭാവങ്ങളോ ഉപദേശഭാവങ്ങളോ ഇല്ലാതെ എങ്ങനെയാണ് സംവദിക്കേണ്ടതെന്ന് ആ കത്തുകള്  പറഞ്ഞു തരും  .

മാര്‍ക്സിസ്റ്റുകള്ക്കും  പരമ്പരാഗതവാദികള്ക്കും അക്കാദമിക്കുകള്ക്കും ശുദ്ധകലാവാദികക്കും സങ്കുചിതസദാചാരവാദികള്ക്കും  ഒരുപോലെ പിടികൊടുകാതെ മനുഷ്യസാദ്ധ്യമായ വിധത്തില് മുന്നോട്ടു പോയി എന്നതും  കേസരിയുടെ സവിശേഷതയായി ഭാവിയില് സംഭവിക്കാനിടയുള്ള വിമതപര്യാലോച്ചനകളില് വിലയിരുത്തപ്പെട്ടേക്കാം . പ്രത്യേകിച്ചും കേരളീയപരിസരത്ത്തില് അത്തരമൊരു മുന്നോട്ടുപോക്ക് അത്യപൂര്വ്വമായി അലകൊള്ളുന്ന ഒന്നാണ് എന്നതും ശ്രദ്ധിക്കേണ്ടി വരും . ചിത്രകലയെ ഫീച്ചര് രൂപത്തിലും സാഹിത്യവിമന്ശനരൂപത്തിലും  വരേണ്യരുചിക്കൂട്ടുകളിലും  നിരൂപണം ചെയ്യുന്നവര്ക്ക് ഇപ്പോഴും മേല്ക്കൈ കിട്ടുന്ന വര്ത്തമാനകാലത്ത് കേസരി തുടങ്ങി വെച്ച ചിത്രകലാപഠനത്ത്തിന്റെ സമാന്തരവികാസവും സമാന്തരചരിത്രരചനയും കൂടുതല് കൂടുതല് പ്രസക്തമായിത്തീരുന്ന ഒന്നാണ്. ' കിറുക്കന്മാര്‍ എഴുതുന്ന കിറുക്കന്  ചരിതത്തില് നിന്ന്  പൊതുചരിത്രത്തിനെതിരായ പ്രതിരോധങ്ങള് കണ്ടെത്താനാവുമെന്ന് ' ഹാന്സ് റോബര്‍ട്ട്‌ ജോസ് ( Hans Robert Jauss ) പറഞ്ഞതും  ' ചരിത്രം  വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം മാത്രമല്ലെന്നും കുഴഞ്ഞുമറിഞ്ഞ വസ്തുനിഷ്ഠതയാണെന്നും ' ബോര്ഹസ് (Jorge Luis Borges ) എഴുതിയതും കേസരിയുടെ ചരിത്രപഠനങ്ങളെക്കുറിചാലോചിക്കുംപോഴൊക്കെയും ഓര്മ്മ വരും . ലോകവും സാഹിത്യാദികലകളും അതിവിശാലമായ ഒരു ബഹുസ്വര യാഥാര്ത്യമാണെന്ന അത്ഭുതകരമായ തിരിച്ചറിവ് കേസരിയില്‍ നിരന്തരം ഉണര്‍ന്നിരുന്നു. അതിന്റെ പ്രത്യക്ഷതയാണ് കേസരിയുടെ എഴുത്തും കാഴ്ചയും ഇടപെടലുകളും.അതുകൊണ്ട് തന്നെ ഏതു തലമുറയിലും കേസരി സംവാദസ്ഥലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

Wednesday, March 19, 2014

കെ. എ .സെബാസ്റ്റ്യന്റെ കഥകള്

'.........ഫ്ലാറ്റില് ചെന്നിട്ട് സൂരജ് ഫിഷ്‌ടാങ്ക് അടിച്ചു പൊട്ടിച്ചു. ആകെയുണ്ടായിരുന്ന ഏഴു മല്സ്യങ്ങളും നിലത്തുകിടന്നു പിടഞ്ഞു. അവ പൂര്ണമായും നിശ്ചലമായപ്പോള് സൂരജ് പറഞു: 'ഭൂമിയില് പലയിടത്തും സമുദ്രങ്ങളുണ്ട്. അതിനാല കണ്ണാടിക്കടലുകളുടെ ആവശ്യമില്ല....... '
(കെ.എ. സെബാസ്റ്റ്യന്റെ 'കാണാതെ പോയ വസ്തുക്കള് .......'   എന്ന കഥയില് നിന്ന്‌.)


ഒരു കഥയും ഒറ്റക്കല് ശില്പ്പമല്ല . കെ. എ .സെബാസ്റ്റ്യന്റെ കഥകള് വായിക്കുമ്പോള് അങ്ങനെയും തോന്നാം  .കാഥികന്റെ പണിപ്പുരയില് നിന്നല്ല കഥകള് രൂപം കൊള്ളുന്നതെന്നും തോന്നാം. പലതിന്റെയും പ്രതിനിധാനങ്ങളെ  എഴുത്തില് പിടിച്ചിടുന്നു. അവ കലരുന്നു. കഥ രൂപം കൊള്ളുന്നു. അടയാത്ത അടരുകളില് കഥയുടെ പര്യവേഷണങ്ങള്  തുടരുന്നു.  കഥയെഴുത്ത്തില് സംവൃതവും ചലനാത്മകവുമായ പ്രക്രിയ നടക്കുന്നു. ചില ഉള്ക്കാഴ്ചകള് കഥകളിലേക്ക് പരിക്രമണം ചെയ്യുന്നു. ഒരേ അനുഭവത്തിന്റെ യാഥാര്ത്ഥ്യവും (Real ) അഭാവവും (Lack) കഥയില് (Louis Althusser ന്റെ Lackഉം Jacques Lacan-ന്റെ Real ഉം മറ്റൊരു രീത്യില് ഓര്മ്മിച്ചുകൊണ്ട് ) ചുറ്റിത്തിരിയുന്നു. എഴുത്തില് വൈരുധ്യങ്ങളുണ്ട് .നാനാര്ത്ഥമുണ്ട്. ഈ നാനാര്ത്ഥം പുറത്തുകൊണ്ടുവരാനുള്ള ശ്രമം കഥയില് സവിശേഷമായിരിക്കുന്നു. കഥാപാത്രങ്ങളുടെ  പ്രതീതികളില് നിന്നു പുറപ്പെട്ട് അബോധഘടനകളിലേക്ക്‌ തുറന്നു തുറന്നു പോകുന്ന സഞ്ചാരമായി കഥകള് മാറുന്നു.  അങ്ങനെ എഴുത്തുകാരനും വായനക്കാരനും കഥാപാത്രങ്ങളുമെല്ലാം  ചേര്ന്ന് സ്ഥലകാലങ്ങളുടെ വ്യത്യസ്തമായ ആവാസവ്യവസ്ഥകള് സമകാലത്തിലെന്നു തോന്നിപ്പിച്ചുകൊണ്ട്‌ കുത്തിവരചിടുന്നു. സമീപകാല മലയാളകഥയിലെ ഏറ്റവും മികച്ച സ്വരങ്ങളിലൊന്ന് കെ. എ. സെബാസ്റ്റ്യന്റെതാണെന്ന് ഞാന്  കരുതുന്നു.

Tuesday, December 31, 2013

കെ. പി . അപ്പനെ ഓര്മ്മിക്കുന്നു

കെ. പി. അപ്പന്റെ പുസ്തകങ്ങളെ നിശിതവിമര്ശനങ്ങള്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന വായനക്കാരനാണ് ഞാന് . പരക്കെ അംഗീകരിക്കപ്പെട്ട  ഒരെഴുത്തുകാരനെക്കുറിച്ച് താരാരാധനയുടെ ഭാഷയില് എഴുതി അയാളെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില് കുഴിച്ചു മൂടാം . അങ്ങനെ ചെയ്യുന്നവരുടെ സൂപ്പര്മാര്ക്കറ്റുകളില് തള്ളിക്കയറുന്ന ഓന്തുകളേയും തുരപ്പന് എലികളേയും ഇത്തിള്ക്കണ്ണിക്കണ്ണുള്ളവരേയും വെറുതെ വിടാം .  സത്യത്തില് , എതെഴുത്തുകാരനേയും എതുകാലത്തിലേക്കും പൂരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുക അയാളുടെ എഴുത്തിനെപ്പറ്റി എഴുതപ്പെടുന്ന ആഴമുള്ള വിമര്ശനപഠനങ്ങളായിരിക്കും  .  അത്തരം വിമര്ശനപഠനങ്ങളാല് കെ. പി. അപ്പന് എന്ന എഴുത്തുകാരന് ആദരിക്കപ്പെടണമെന്നും ആക്രമിക്കപ്പെടണമെന്നും അനുഗ്രഹിക്കപ്പെടണമെന്നും ഒട്ടും ദയയില്ലാതെ ഞാനാഗ്രഹിക്കുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്ക്കു മേല് അതിവിദഗ്ദ്ധമായി നിര്മ്മിക്കപ്പെട്ട കോട്ടകളായിരുന്നു   കെ. പി. അപ്പന്റെ പുസ്തകങ്ങള് . അഗാധമായ അടയാളങ്ങളില് നിന്ന് എന്നതിനേക്കാള്  അലങ്കാരഭംഗികളില് നിന്നാണ് അവയിലേക്ക്  വൈദ്യുതി പ്രവഹിച്ചത് . അങ്ങനെ ആ കോട്ടകളിലെ  വിളക്കുകള് കത്ത്തികൊണ്ടിരുന്നു. ഒരിക്കലും ഒരു തുള്ളി വെളിച്ചവും പുറത്തേക്ക് വീണില്ല . ആ വെളിച്ചത്തില് ചിറകടിച്ചുകൊണ്ടിരുന്ന , മണ്ണില് തൊടാത്ത പക്ഷിയെ കെ.പി. അപ്പന് പലപ്പോഴും അനുസ്മരിപ്പിച്ചു. കെ.പി. അപ്പന്റെ വിമര്ശകര് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളൊന്നുമായിരിക്കുകയില്ല കെ.പി.അപ്പന് എന്ന നിരൂപകനെ ഒരു പക്ഷെ , ഇനി ആവശ്യമില്ലാത്ത  ഒരു നിരൂപണരീതിയുടെ പ്രതിനിധിയാക്കാന് പോകുന്നത് . വല്ലാത്ത ഒരുതരം ബലംപിടുത്തത്തിന്റെ പ്രലോഭിപ്പിക്കുന്ന പ്രകടനങ്ങള് അപ്പന്റെ നിരൂപണത്തില് കുരുങ്ങി , മുറുകി , പടര്ന്നു കിടന്നു . എല്ലാ ബലംപിടുത്തങ്ങളേയും അപ്രസക്തമാക്കുന്ന പുതിയകാലത്തിന്റെ അതിരുകളില്ലാത്ത തുറസുകളാണ്  യഥാര്ത്ഥത്തില് കെ.പി.അപ്പനെ ഇനി ആവശ്യമില്ലാത്ത , അദ്ദേഹത്തിന്റെ കടുത്ത ആരാധകരുടെ ഭാഷ കടമെടുത്തു പറഞ്ഞാല് ' അവസാനത്തെ വലിയ നിരൂപക'നാക്കുന്നത് . കെ. പി. അപ്പന്റെ സംഭാവനകള്ക്ക് ഒരര്ത്ഥവുമില്ലെന്ന ഒരു വിവക്ഷയും ഇവിടെയില്ല . ഒരു കാലഘട്ടം മറ്റൊരു കാലഘട്ടത്തിലേക്ക് കടന്നു പോകുമ്പോള് സംഭവിക്കുന്ന പരിണതികളില് വെച്ച് കെപി. അപ്പനെയും നോക്കിക്കാണാന് ശ്രമിക്കുന്നു എന്നുമാത്രം.

കെ. പി. അപ്പനുമായി തീരെച്ചെറിയ പരിചയം ഉണ്ടായിരുന്നു . ഒരിക്കല് , ഒരു വൈകുന്നേരം , കൊല്ലത്ത് പള്ളിമുക്കില് ഞാന് താമസിച്ചിരുന്ന ലോഡ്ജു വരെ കാറില് കൊണ്ടു വിട്ടിട്ടുണ്ട് . ഒരു ബഹിരാകാശവാഹനമാണെന്നു തോന്നിപ്പിക്കും വിധമാണ് കാറോടിചു കൊണ്ടു നിര്ത്തുന്നത് . അന്ന് ദരിദ്രമായ ആ ലോഡ്ജുമുറിയിലേക്ക് കയറി വന്നു .  മേശമേല് കിടന്ന ഡി. എം തോമസിന്റെ ' വൈറ്റ് ഹോട്ടല് ' എന്ന നോവല് മറിച്ചു നോക്കി. അതിനെ അധികരിച്ച് അല്പനേരം സംസാരിച്ചിരുന്നു . ഒട്ടും തിരക്കില്ലാത്ത കാറ്റു പോലെ മടങ്ങിപ്പോയി. അധികമാരേയുമറിയിക്കാതെ നടന്ന എന്റെ വിവാഹശേഷം കൂട്ടുകാരിയുമൊത്ത്  പോയിക്കണ്ടു. എഴുതാന് ഇനിയും പ്രിയപ്പെട്ട പലതുമുണ്ട് . അതൊക്കെ  നിഷ്കരുണം ഉപേക്ഷിച്ചു കളയുകയാണ്‌ . കാരണം ,  കെ.പി .അപ്പനുമായുള്ള വ്യക്തിപരമായ അടുപ്പത്തെ എടുത്തെഴുതാന് എന്നേക്കാള്  അര്ഹതയുള്ള  നിരവധി പേര് ജീവിച്ചിരിക്കുന്നു . അവരെ മറന്നുകൊണ്ട് അതിനിസാരമായ എന്റെ പരിചയത്തെക്കുറിച്ച് ആവേശം കേറി എന്തെഴുതിയാലും അത്‌ അവിവേകമായിത്തീരും .

ഇടയ്ക്കിടെ , അമ്മ ജീവിച്ചിരിക്കുന്ന ആലപ്പുഴയിലെ വീട്ടിലേക്ക് തിരുവനന്തപുരത്തുനിന്നും തീവണ്ടിയില് പോകുമ്പോള് , കൊല്ലത്തെത്തുംപോള് ബേബിച്ചായനെയും (കാക്കനാടന് ) കെ. പി. അപ്പനെയും കല്ലട രാമചന്ദ്രനെയും ഓര്ക്കും . ആശയതലത്തിലല്ല , വ്യക്തിതലത്തില്  വേദനിപ്പിക്കുന്ന ശൂന്യതകള് വന്നു പൊതിയും .  എല്ലാ ശൂന്യതകളേയും കളിയാക്കികൊണ്ട്‌ തീവണ്ടി അതിന്റെ പാട്ടിനുപോകും.

Sunday, October 27, 2013

തോമാച്ചന്‍ പാടുന്നില്ല


തോമാച്ചന്‍ പാടുന്നു. അടുപ്പമുള്ളവര്‍ അടുത്തിരിക്കുന്നു. അകമഴിഞ്ഞു കേള്‍ക്കുന്നു. അത്ര മാത്രം . വേറൊന്നുമില്ല. വേറിട്ട പാട്ട് . വേറെ ഒച്ച . വല്ലാത്ത പാട്ടുകാരന്‍ . പ്രശസ്തനല്ല . പ്രഗല്ഭനല്ല. അവന്റെ പാട്ട് അവന്റെ വഴി. അവനോളം ആഴമുള്ള പുഴ. സംഗീതചിട്ടകള്‍ തകര്ത്തൊഴുകും. 'സംഗതികള്‍' കട പുഴക്കും. ചിലര്‍ പറഞ്ഞു. താളബോധമില്ല. പാട്ടറിവില്ല. അവര്‍ പണ്ഡിതര്‍ . സംഗീത വിദഗ്ധര്‍ . തോമാച്ചന്റെ താളം അടുപ്പമുള്ളവരാടും താളം. തോമാച്ചന്റെ സംഗീതം അടുപ്പമുള്ളവരുടെ അടുപ്പം.

പാറമ്പുഴ രവി. മാത്തുക്കുട്ടി . തെരുവു ഗായകര്‍ . തെറ്റിപ്പാടിയവര്‍ .തെറ്റിച്ചു പാടിയവര്‍ . തെരുവില്‍ താനേ പൊലിഞ്ഞു പോയവര്‍. അവരുടെ അധോലോകപ്പാട്ടുകള്‍ ആരും കണ്ടില്ല. കണ്ടവര്‍ മറന്നു. ആരും കേട്ടില്ല. കേട്ടവര്‍ മറന്നു. തോമാച്ചന്‍ കണ്ടു . തോമാച്ചന്‍ കേട്ടു. തോമാച്ചന്‍ ആ പാട്ടുകള്‍ വീണ്ടെടുത്തു. പാടി. പകര്‍ന്നു.
'അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി
ആരോരുമറിയാതെ തൂമണം തൂകി
പാതിര കാറ്റങ്ങു പോയി
അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി
ചക്രവാളങ്ങളില്‍ നൃത്തം ചവിട്ടി
പഗ്ലാവ്നെങ്ങോ മറഞ്ഞു
അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി'
പാട്ടു കേട്ടവര്‍ക്കു യേശുദാസിനെ വേണ്ട. പാറമ്പുഴ രവി മതി. റാഫിയെ വേണ്ട. മാത്തുക്കുട്ടിയെ മതി. റഹ്മാനെ വേണ്ട. രാമനാഥനെ വേണ്ട .മല്ലികാര്‍ജുന്‍ മന്‍സൂറിനെ വേണ്ട. തോമാച്ചന്റെ പാട്ടു മതി. അടുപ്പമുള്ളവര്‍ അകലത്തിരുന്നും അവന്റെ പാട്ടോര്‍മ്മിച്ചു. തനിച്ചിരിക്കുമ്പോള്‍ തനിയെ ഓര്‍ക്കാന്‍ തനിമയുള്ള പാട്ടുകള്‍. താന്തോന്നിപ്പാട്ടുകള്‍ .

ആലപ്പുഴ എസ.ഡി .കോളേജിലെ മരത്തണ ലുകള്‍ . ക്ലാസുമുറികള്‍ . അല്ലാത്ത മുറികള്‍ . കടപ്പുറം . അമ്പലവെളി. തെരുവ്. വള്ളം . വെള്ളം . ആകാശം .......എല്ലായിടത്തും തോമാച്ചന്‍ പാടുന്നു. കൂട്ടുകാര്‍. എകാകികള്‍ . കാമുകര്‍. വിരഹികള്‍. തോന്നിവാസികള്‍ ......എല്ലാവര്‍ക്കുമായി തോമാച്ചന്‍ പാടുന്നു.

ഇഷ്ടപ്പെട്ട ഇടങ്ങള്‍. അവിടങ്ങളില്‍ തോമാച്ചന്‍ പാടുന്നു. ഇഷ്ട്ടപ്പെട്ട മനുഷ്യര്‍. അവര്‍ക്കിടയില്‍ തോമാച്ചന്‍ പാടുന്നു. പാട്ടു നിയമങ്ങള്‍ ഇടിഞ്ഞു വീഴുന്നു. പാട്ടു പാരമ്പര്യം നിലം പൊത്തുന്നു. നില്‍ക്കക്കള്ളിയില്ലാത്തവന്റെ പാട്ട്. അന്തിക്കള്ളും അന്തിയും ചേര്‍ന്ന ചന്തമുള്ള പാട്ട്. സൊയമ്പന്‍ പാട്ട് . പുകഞ്ഞ പാട്ട്. പുകപ്പാട്ട്. തോമാച്ചനില്‍ തുടങ്ങി ഒരുപാടു തോമാച്ചന്മാരിലേക്ക് നീളുന്ന പാട്ട്. പാട്ടിന്റെ സമാന്തര ചരിത്രം. പാട്ടെഴുത്തുകാര്‍ കാണാത്ത ചരിത്രം. പല കാലങ്ങളില്‍ ,പല ദേശങ്ങളില്‍ പറയപ്പെടാതെ പോയ ചരിത്രം. പരാജിതരുടെ പാട്ട് ചരിത്രം .
തോമാച്ചന്‍ പാടുന്നു.
തോമാച്ചന്‍ പാടുന്നില്ല.

'(സ്നേഹ)ലതയുടെ സുഹൃത്ത്‌ '




'വരൂ പരമേശ്വരാ  സന്ധ്യക്ക്‌ ഇണചേര്‍ന്നാല്‍ പിറക്കുന്നത്‌ രാക്ഷസന്മാര്‍ .നമുക്കീ ഭൂതലം പിശാചുക്കളെക്കൊണ്ട് നിറയ്ക്കാം'. -(കഥയില്‍ നിന്ന്)

In order for skills associated with women to be recognised and valued,hierarchies had to be demolished-D.N.Rodowick

'(സ്നേഹ)ലതയുടെ സുഹൃത്' ചന്ദ്രമതിയുടെ മികച്ച(?) കഥയല്ല.എന്നാല്‍ ഈ കഥ സ്ത്രീ പുരുഷ ബന്ധത്തിന്റെ ഒരു പ്രതി യാഥാര്ത്യമെന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.ഈ പ്രതി യാഥാര്ത്യത്തെ പ്രതീതികളുടെയും ഭ്രമാത്മകതയുടെയും വസ്തുതാവല്‍ക്കരനത്ത്തിന്റെയും രീതികള്‍ ഇടകലര്‍ത്തിയ ഭാഷയിലാണ് ചന്ദ്രമതി അവതരിപ്പിക്കുന്നത്‌. പുറമേ എകമുഖമെന്നു തോന്നുമെങ്ങിലും വാക്കുകളില്‍ ചിത്രകലയെ സ്വാംശീകരിക്കുക ,മാറി മാറി വരുന്ന ദൃശ്യങ്ങളുടെ തുടര്‍ച്ച പോലെ വാചകങ്ങളെ ക്രമീകരിക്കുക തുടങ്ങി ആഖ്യാനത്തിന്റെ വിവിധതരം അടരുകള്‍ സൂക്ഷ്മവായനയില്‍ കണ്ടെത്താനാവും.കാല്പനികമെന്ന നിര്‍വച്ചനത്ത്തിനു വഴങ്ങാവുന്ന വിവരണകലക്കുള്ളില്‍ തീക്ഷ്ണ യാഥാര്ത്യത്തിന്റെ കഥാഗതിയാണുള്ളത്. കഥാപാത്രങ്ങള്‍ കഥക്കുള്ളില്‍ നേരിടുന്ന സന്ദര്‍ഭങ്ങളുടെ ഐറണിയെ എഴുത്തുരീതിയിലൂടെ(I am for a writing pattern falling,splashing,wiggling,jumping,going on and off-Toni Morrison)  വ്യാഖാനിക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യക്ഷതയായി വിവരണകല മാറുന്നു. ക്രാഫ്റിന്റെയും കഥാപാത്ര സൃഷ്ടികളുടെയും അനായാസ സ്വാതന്ത്ര്യം നിര്‍മ്മിച്ചുകൊണ്ട്‌ സ്ത്രീപുരുഷ ബന്ധത്തിന്റെ അബോധസത്തകളെ അല്ലെങ്ങില്‍ ഭാവനാതത്മകമായ ഒരു അപരലോകത്തെ പുതിയ പാഠാന്തരങ്ങളിലേക്ക് ്‍ കഥാകാരി പരിവര്ത്തിപ്പിക്കുന്നു.പ്രണയമെന്നത് യാഥാര്ത്യത്ത്തില്‍ തന്നെയുള്ള അധോലോക യാഥാര്ത്യമാണെന്നും സാംസ്കാരികമായി പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നതാണെന്നും കഥയില്‍ തെളിയുന്നു.സമൂഹത്തിലെ പലതരം അസമത്വങ്ങളുടെ കണ്നക്ഷന്‍ കോഡുകള്‍ കഥാപാത്രങ്ങളിലുണ്ട്.പുരുഷന്‍ എന്ന വൈകാരികയുക്തിയെ ചിന്നഭിന്നമാക്കികൊണ്ട് ഈകഥ സമകാലികതയെ അഭിമുഖീകരിക്കുന്നു.സൌഹൃദവും ദാമ്പത്യവും പ്രണയവുമെല്ലാം അനശ്വര സങ്ങല്‍പ്പങ്ങളുടെ തകര്ച്ചകളായി കഥയില്‍ ചിതറിക്കിടക്കുന്നു.ഒരു സംഭവത്തിന്റെ വിവരണമല്ല ഇത്.പ്രതികരങ്ങളുടെ ബഹുതലങ്ങള്‍ എഴുതിപ്പോകുകയാണ്.സംശയമില്ല, സ്ത്രീപുരുഷ ബന്ധത്തിന്റെ 'കാല്‍പനിക ചരിത്രത്തില്‍ 'നിന്നുള്ള വിമോചനം സാധ്യമാകുമോ എന്ന അന്വേഷനത്തിനെ രേഖയാണ് '(സ്നേഹ)ലതയുടെ സുഹൃത്ത്‌ '. 

പി.എം.ആന്റണി


അതൊരു കാലം.വാക്കുകള്‍ കത്തിപ്പടര്‍ന്നു.ചുവരെഴുത്തുകള്‍ ചീറിപ്പുളഞ്ഞു.പ്രഹരശേഷിയുള്ള മുദ്രാവാക്യങ്ങള്‍ ആഞ്ഞുപതിച്ചു.പാര്‍ലമെന്‍റ് പന്നിക്കൂടായി.ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞു.തൊക്കെടുത്ത വിപ്ളവം ചുട്ടുപൊള്ളി.ഒന്നും സംഭവിച്ചില്ല.എന്നാല്‍ എന്തൊക്കെയോ സംഭവിച്ചു.ആരവങ്ങളൊടുങ്ങി.അപഗ്രഥനങ്ങള്‍ ഏറെ നടന്നു.ഇപ്പോഴും നടക്കുന്നു.പങ്കെടുത്തവര്‍ പങ്കെടുത്ത രീതികളെ വിശകലനം ചെയ്തു.ചിലര്‍ പാടേ തള്ളിപ്പറഞ്ഞു.ചിലര്‍ സ്വയം തിരിച്ചറിഞ്ഞു.ചിലര്‍ സ്വയം തിരുത്തി.ചിലര്‍ സാധ്യതകളുടെ തുടര്‍ച്ചകള്‍ തേടി.ഒരിക്കല്‍ സ്വപ്നകലാപങ്ങളില്‍ ഒന്നിച്ചു നിന്നവര്‍ ചിതറിപ്പിരിഞ്ഞു.പരസ്പരം ശത്രുക്കളായി ഏറ്റുമുട്ടി.പലയിടങ്ങളില്‍ പലരീതികളില്‍ ചിലര്‍ അവസാനിച്ചു.ചിലര്‍ അതിജീവിച്ചു.ആ കാലം കല്‍പ്പിതകഥപോലെ.ഞങ്ങള്‍, മറ്റൊരു തലമുറയില്‍ പെട്ടവര്‍ ,ആ കാലത്തിന്റെ ക്ഷതങ്ങളും മുറിവുകളും ഉടലില്‍ ഏറ്റുവാങ്ങാത്തവര്‍,ഒന്നും ചോദിക്കുകയില്ല.കാരണം ,കഥയില്‍ ചോദ്യങ്ങളില്ല.കഥാപാത്രങ്ങളെ കടംകഥകളാക്കുന്ന കഥ ചിലപ്പോള്‍ ചരിത്രം കൂടിയാകുന്നു.

കഥയില്‍ അതിജീവിച്ചവര്‍ അതിജീവനത്തിന്റെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ സഞ്ചരിച്ചു.ആന്റണിചേട്ടന്റെ (പി.എം.ആന്റണി) മാര്‍ഗം നാടകത്തിന്റേതായിരുന്നു.മറ്റു പലരെയും പോലെ പാടേ മാറിപ്പോയില്ല ആ മനുഷ്യന്‍.മാറാന്‍ ആന്റണിചേട്ടന് മനസ്സില്ലായിരുന്നു.തീവ്രസ്വപ്നങ്ങളെ വാക്കുകളില്‍ കുഴിച്ചുമൂടിയില്ല.കാലത്തിനു പറ്റാത്ത കോലമായി.നിരന്തരം നാടകപരിശ്രമങ്ങള്‍ നടത്തി.പരാജയങ്ങളിലും വിജയിച്ച പോരാളിയെ ഓര്‍മ്മിപ്പിച്ചു.തൊഴിലാളികളോടും അവഗണിക്കപ്പെട്ട മനുഷ്യരോടും കൂട്ടുകൂടി നടന്നു.അങ്ങനെയുള്ളവരെ നാടകപ്രവര്‍ത്തനത്തിന്റെ ആരും വേരുമാക്കി.ലളിതമായി ജീവിച്ചു.സാമ്പത്തിക പരാധീനതകളെ ആത്മവിശ്വാസം കൊണ്ട് നേരിട്ടു.തിരുവനന്തപുരത്ത് ഫിലിംഫെസ്റ്റിവലുകളില്‍ വെച്ചുകാണുംപോഴൊക്കെ പുതിയ നാടകങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു.എല്ലായ്പ്പോഴും ഞാന്‍ കേള്‍വിക്കാരനായി.തൊട്ടടുത്തു നിന്നു സംസാരിക്കുമ്പോഴും അക്കരെ നിന്നു സംസാരിക്കുന്നത് പോലെ.ഇക്കരെ നിന്നു കേള്‍ക്കുന്നതുപോലെ .

ആന്‍റണിചേട്ടനെ ആദ്യം കാണുന്നത് കുട്ടിയായിരിക്കെ,വര്‍ഷങ്ങള്‍ക്ക് മുന്പ് അച്ഛനോടൊപ്പമാണ്.അവസാനം കണ്ടത് അടുത്തിടെ ആലപ്പുഴ എന്‍.ബി.എസില്‍ വെച്ച്.അച്ഛന്‍ കഥാവശേഷനായിട്ട് കൊല്ലങ്ങള്‍ കുറച്ചായി.അച്ഛനില്‍ നിന്നു തുടങ്ങി ഞങ്ങളിലേക്കുവന്ന ജേഷ്ഠതുല്യരായ സുഹൃത്തുക്കള്‍ ഓരോരുത്തരായി യാത്രപറയുന്നു.ഇനി ആലപ്പുഴയില്‍ ചെല്ലുമ്പോള്‍ ,നഗരത്തില്‍ നടക്കാനിറങ്ങുംപോള് ,എവിടെനിന്നോ തന്റെ സൈക്കിളില്‍ പെട്ടെന്ന് ആന്‍റണിചേട്ടന്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല.തുടര്‍ സഹനങ്ങളെ അതിജീവിച്ച ആ മനുഷ്യനും പോയി.നാടകത്തിനു തിരശീല വീണു.ഓര്‍മ്മകളില്‍ നാടകം അവസാനിക്കുന്നില്ല.

Tuesday, December 25, 2012

ക്റിസ്മസ്ട്റീ

ഡിസംബറിലെ മഞ്ഞുത്തുള്ളികള്‍
ഭൂമിയില്‍ വസിക്കുന്ന ഓര്‍മ്മകളാണ്.

മുല്ലപ്പൂ മണക്കുന്ന മുല്ലയ്ക്കല്‍ തെരുവ്    .    സ്പത്സ്വരച്ചിലങ്ക കെട്ടിയ ചിറപ്പിന്റെ തിരക്ക്    .     സ്പെഷ്യല്‍സിനിമാഷോയുടെ  പരസ്യമുള്ള പ്രകാശിക്കുന്ന ചതുരക്കടലാസുകൂടുചുമന്ന് ,  തെന്നിനീങ്ങുന്ന  ആരോ ഒരാള്‍ .  രാഗമാലികകള്‍ പോലെ നക്ഷത്രവിളക്കുകള്‍ .  കരോള്‍ഗാനങ്ങള്‍ ഒഴുകിക്കടന്നുപോയ പൂന്തോപ്പിലെ വഴിത്താരകള്‍   .     ക്രിസ്മസ് പപ്പയ്ക്കൊപ്പം തുള്ളിക്കളിക്കുന്ന കുഞ്ഞുങ്ങള്‍ .    കാറ്റുള്ളമലയില്‍  ,  സന്തോഷ്‌ ജോര്‍ജിന്റെ തറവാട്ടില്‍  ,  മമ്മ ചുടുന്ന പാലപ്പത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം    .    സാബുവര്‍ഗീസിന്റെ വീടിലെ പുല്‍ത്തൊഴുത്തില്‍ മയങ്ങുന്ന ഉണ്ണിയേശു   .   പുല്‌ത്തൊഴുത്തിനരികില്‌ ഇരുവശത്തേക്കും മുടിപിന്നിയിട്ട് നൃത്തം വെക്കുന്ന മാലാഖക്കുട്ടി - അവന്റെ കുഞ്ഞുപെങ്ങള്‍    .    കുഴൂര്‍ വില്സന്റെയും  മേരിയുടെയും പ്രണയദിനങ്ങളില്‍  പള്ളിയങ്കണത്തില്‍ തനിചെരിഞ്ഞ മെഴുകുതിരികള്‍ .   അലഞ്ഞുതിരിഞ്ഞു ചെന്നപ്പോള്‍ അലിവോടെ അഭയംതന്ന കോയമ്പത്തൂര്‍ കൌണ്ടംപാളയം സെന്റ്‌ ജോസഫ് ചര്‍ച്ചിലെ ഫാദര്‍ ഫ്രാന്‍സിസ്   .   മരിയതെരേസാ സ്ക്രില്ലിയുടെ പുസ്തകം  സമ്മാനിച്ച വിദ്യാര്‍ഥിനികളായ  കന്യാസ്ത്രീകള്‍   .    പുന്നമടയിലെ അയല്‍ക്കാരന്‍ , പോച്ചപ്പന്റെ ഭവനത്തില്‍ നിന്നു മുഴങ്ങിയ സന്ധ്യാ പ്രാര്‍ത്ഥനകള്‍    .    കുട്ടിക്കാലത്തെ കൂട്ടുകാരന്‍ ആന്ത്രയോസിന്റെ വയല്‍ക്കരയിലെ കൊച്ചുകുടിലില്‍ തൂങ്ങിയാടുന്ന കന്യാമറിയത്തിന്റെ ചിത്രം . 
നിശബ്ദം ആരാധിച്ച സുന്ദരി  ,  വീനസിനേക്കാള്‍ സുന്ദരി  , എങ്ങോ മാഞ്ഞു പോയ , തലവടിഗ്രാമത്തിലെ  ക്രിസ്ത്യാനിയായ കൌമാരക്കാരി   .  റോയി ലൂയിസിന്റെ മാളികമുറ്റത്ത്  ,  ആഘോഷരാവില്‍  നിറഞ്ഞൊഴിയുന്ന ഗ്ളാസ്സുകള്‍ക്കൊപ്പം  ചിറകറ്റ നിശാശലഭങ്ങള്‍ക്ക് ചിറകു മുളച്ച നിമിഷങ്ങള്‍.    തുഷാരതാരങ്ങള്‍ സ്തോത്രം ചൊല്ലുമ്പോള്‍ കാതോര്‍ക്കുന്ന തൂവാനം   .     പാതിരാകുര്‍ബാനയ്ക്കു പോകുന്ന പെണ്‍കുട്ടികള്‍   .      നേര്ത്ത്തുമിനുങ്ങുന്ന  ശിരോവസ്ത്രങ്ങള്‍ക്കുള്ളില്‍ ശിശിരമനോഹരമുഖങ്ങള്‍ ഒളിപ്പിച്ച പെണ്‍കുട്ടികള്‍   .   കൂട്ടുകാര്‍ക്കൊപ്പം അവരെക്കണ്ടുനിന്ന നനുത്ത തണുപ്പുള്ള രാത്രികള്‍ ..........എല്ലാം ഓര്‍മ്മകളാണ്    .    വര്‍ഷാവസാനമാസത്തെ കണക്കെടുപ്പില്‍ ജീവന്റെ പുസ്തകത്തില്‍ ഓര്‍മ്മകളാണ് .

ഡിസംബറിലെ മഞ്ഞുകണങ്ങള്‍
ഭൂമി വിട്ടുപോയവരുടെ കണ്ണുകളാണ് .

കുര്യാകോസിനറെ ഉറ്റു നോക്കുന്ന കണ്ണുകള്‍    .    ഷെല്വിയുദെ നനഞ്ഞ കണ്ണുകള്‍     .    ആര്‍ . രാമചന്ദ്രന്‍ മാഷുടെ വാത്സല്യം നിറഞ്ഞ കണ്ണുകള്‍    .   ക.ആര്‍ .പഴവീടിന്റെ അത്ഭുതപ്പെടുന്ന കണ്ണുകള്‍   .   പൂണിയില്‍ സുരേന്ദ്രന്റെ  തിളങ്ങുന്ന കണ്ണുകള്‍    .    യൂ .പി. ജയരാജിന്റെ കാതരമായ കണ്ണുകള്‍    .   ടി. ആറിന്റെ പിടിതരാത്ത കണ്ണുകള്‍    .      കെ. പി. അപ്പന്റെ ഏകാന്തമായ കണ്ണുകള്‍   .    എ. സോമന്റെ തീവ്രമായ കണ്ണുകള്‍   .  . എ.അയ്യപ്പന്‍റെ ആര്‍ദ്രമായ കണ്ണുകള്‍    .        സാംബശിവന്‍മുത്താനയുടെ സ്നേഹമുള്ള കണ്ണുകള്‍    .               കാക്കനാടന്മാരുടെ ബൊഹീമിയന്‍ കണ്ണുകള്‍     .     ഒറ്റത്തവണ കണ്ട ഗീതാഹിരണ്യന്റെ നിര്‍മലമായ കണ്ണുകള്‍     .   വെള്ളിത്തിരക്കാഴ്ചയില്‍  സില്‍ക്ക് സ്മിതയുടെ ആഴക്കടല്‍ കണ്ണുകള്‍    .  ഒരുവട്ടം മാത്രം അടുത്തുകണ്ട കുട്ടനാടന്‍ക്രിസ്തു ജോണ് എബ്രഹാമിന്റെ  കായല്കാറ്റു  വീശുന്ന കണ്ണുകള്‍     .       കവിതകള്‍ കൊണ്ട് മോഹിപ്പിച്ച , ഒരിക്കല്‍ മട്ടും കണ്ട അവിഷിന്റെ കണ്ണുകള്‍  .  ഒരിക്കലും കണ്ടിട്ടില്ലാത്ത ഗുഹന്റെ കണ്ണുകള്‍   .   എന്നും  കണ്ടിരുന്ന അച്ഛന്റെ കണ്ണുകള്‍ .........എല്ലാം ഓര്‍മ്മകളാണ്     .     വര്‍ഷാവസാനമാസത്തെ കണകെടുപ്പില്‍  മരണത്തിന്റെ പുസ്തകത്തില്‍  ഓര്‍മ്മകളാണ് .

ഓര്‍മ്മകള്‍ കൊണ്ട്
ഒരു ക്റിസ്മസ്ട്റീ.
ഓര്‍മ്മകള്‍ കൊണ്ട്
ഒരു പുതുവത്സരം .