Friday, September 5, 2014

ഡോക്ടര് ഷിവാഗോ വീണ്ടും വായിക്കുമ്പോള്

'' അധികാരത്തിന്റെയോ പ്രശ്സ്തിയുടെയോ പ്രലോഭനത്തില് വീഴാത്ത മനുഷ്യര്   ഭയപ്പെടുന്നില്ല . എല്ലായ്പ്പോഴും തോറ്റു കൊണ്ടിരിക്കുന്ന അവര് തോറ്റുപോയവര്ക്കൊപ്പം അപ്പം പങ്കുവെക്കുന്നു. വിലകുറഞ്ഞവരുടെ വീഞ്ഞു കുടിക്കുന്നു . ആനന്ദനൃത്തം ചവിട്ടുന്നു . വിജയിക്കുന്നവരുടെ വിരട്ടലുകള്  കേട്ട് അറഞ്ഞു ചിരിക്കുന്നു.  എല്ലാ ഏണികളിലും പിടിച്ചുകയറി മുകള്ത്തട്ടിലേറാന് കൊതിക്കുന്നവരുടെ പരിഹാസങ്ങളെ തുന്നിയെടുത്ത് പുതപ്പാക്കി മഞ്ഞുകാലത്ത് മൂടിപ്പുതച്ചുറങ്ങുന്നു. വെട്ടിത്തിളങ്ങുന്ന നായകന്മാരേയും നായകന്മാരെ മണപ്പിച്ചു നടക്കുന്നവരുടേയും ആഘോഷങ്ങളില് നിന്നും മാറിപ്പോകുന്നു '.                            - Robert Zend (ഹംഗേറിയന് കവി



ഒരാള് വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ കവിയോ കലാകാരനോ മതവിശ്വാസിയോ ആത്മീയവാദിയോ ആരുമാകട്ടെ . അയാള്ക്ക്‌ അധികാരം , പ്രശസ്തി , പണം  എന്നിവയൊക്കെ ലഭിച്ചുകൊള്ളട്ടെ . അതൊന്നും അയാളുടെ തലയ്ക്കു പിടിക്കാതിരുന്നാല് നല്ലത് . തലയ്ക്കു പിടിച്ചു പോയാല് അയാള് ക്രൂരതയുടേയും അഴിമതിയുടേയും ജനാധിപത്യനാശത്തിന്റേയും ചെയ്തികള് അഴിച്ചു വിടും . അടിച്ചമര്ത്തലിന്റേയും അഹന്തയുടേയും പുച്ഛത്തിന്റേയും അപമാനവീകരണത്തിന്റേയും ഭാഷ സംസാരിക്കും . അവസാനവാക്ക് അയാളുടേതാക്കാന് എല്ലാ കുടിലതന്ത്രങ്ങളും പയറ്റും . സ്തുതിപാഠകരുടെയും ഉപജാപകരുടെയും സംഘങ്ങളെ കൊണ്ടു നടന്ന് ഇടയ്കിടെ രോമാഞ്ചം കൊള്ളുമ്പോള് സൃഷ്ടിയും സംഹാരവും നടത്തും . വിചാരജീവിതം ഉപേക്ഷിച്ച അന്ധരായ അണികളുടേയും അനുഭാവികളുടേയും ഭ്റാന്തിന് ഭക്ഷണം കൊടുത്തു വളര്ത്തും . ബോറീസ് പാസ്റ്റര്നാക്കിന്റെ ' ഡോക്ടര് ഷിവാഗോ ' വീണ്ടും വായിക്കുമ്പോള് ഇത്തരം ചിന്തകള് എല്ലാ നരകമഴകളും നനഞ്ഞ് ,  അടച്ചിടുന്ന എല്ലാ വാതിലുകളും തള്ളിത്തുറന്ന്, അനുവാദം ചോദിക്കാതെ , പിടഞ്ഞുകയറിവന്നു.

സ്റ്റാലിനും സ്റ്റാലിന് കാലഘട്ടവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി വായനകള് ഈ നോവലിനുണ്ടായിട്ടുണ്ട് . കാലികമായ അര്ഥങ്ങള്ക്കപ്പുറത്ത് , നോവലിലെ നായകനായ യൂറി ഷിവാഗോയുടെ എകാകിതയേയും സംഘര്ഷങ്ങളേയും പ്രതിസന്ധികളേയും വിശാലസന്ദര്ഭങ്ങളില് വെച്ചു വായിക്കാന് കഴിയും .  സമഗ്രാധിപത്യം ഒരു ചെറിയ തിരനോട്ടം പോലും നടത്തുന്ന ഇടങ്ങളില് സര്ഗാത്മകമായി ചിന്തിക്കുന്ന വ്യക്തികളിലേക്ക്  സംഘര്ഷങ്ങളും ഒറ്റപ്പെടലുകളും പ്രതിസന്ധികളും ആഞ്ഞടിച്ചുകയറുമെന്നും  അവരറിയാതെ തന്നെ അതവരെ നാനാവിധമാക്കുമെന്നും ഈ നോവല് പറഞ്ഞു തരുന്നു . ക്യാപിറ്റലിസമോ കമ്മ്യൂണിസമോ തിയോക്രസിയോ  ഡമോക്രസിയോ ഏതുമാകട്ടെ , അവയുടെ സിദ്ധാന്തവും പ്രയോഗവും എന്തുമാകട്ടെ , സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് അവയൊക്കെയും മാരകമായിത്തീരുമ്പോള് സംവാദസ്ഥലങ്ങള് പാടേ തുടച്ചു നീകപ്പെടുന്നു. അത്തരമൊരവസ്ഥയില് സവാതന്ത്ര്യകാംഷികള്ക്ക് മൂന്നു മാര്ഗങ്ങളേ മുന്നിലുള്ളൂ  . നിശ്ശബ്ദരാവുക , നാടുവിടുക , അല്ലെങ്കില് മരണത്തെ കൈനീട്ടി സ്വീകരിക്കുക. കാരണം , സമഗ്രാധിപത്യം എല്ലായ്പ്പോഴും ശ്രമിക്കുന്നത് മനുഷ്യരെ മിണ്ടാട്ടമില്ലാത്ത ആട്ടിന് പറ്റങ്ങളായി ആട്ടിത്തെളിക്കാനാണ് . അതീവദുര്ബലമായ ഒരു വിമതശബ്ദത്തെപ്പോലും ആയിരം ഉരുക്കുകാലുകള് കൊണ്ട് അതു ചവിട്ടിക്കൊല്ലുന്നു .ജനകീയജനാധിപത്യത്തില്  മാത്രമല്ല , ബഹുകക്ഷിജനാധിപത്യത്തിലും ഈ പ്രവണതയുണ്ട്. തന്റെ നോവലിലൂടെ എല്ലാത്തരം അധീശ ശക്തികളേയും തള്ളിപ്പറയുകയാണ് പാസ്റ്റര്നാക്ക് . താന്  പീഡാനുഭവത്തിന്റെ സാക്ഷി മാത്രമാണെന്ന പാസ്റ്റര്നാക്കിന്റെ പ്രഖ്യാപനം നോവലിന്റെ അന്തരീക്ഷത്തെ പിന്തുടര്ന്നുകൊണ്ടിരിക്കുന്നു.

നോവല് പ്രസിദ്ധീകരിക്കപ്പെടുകയും നോബല്  സമ്മാനിതമാവുകയും ചെയ്തതിനെത്തുടര്ന്നും പാസ്റ്റര്നാക്കിനെ 'ദേശദ്രോഹി ' എന്ന് വിശേഷിപ്പിച്ച 'പ്രവ്ദ ' , നോവല് തിരിച്ചയച്ച ' നോവിമിര് ' എന്ന പ്രസിദ്ധീകരണം , നോവല് പ്രസിദ്ധീകരിക്കാന് തന്റേടം കാട്ടിയ ഇറ്റാലിയന് കമ്മ്യൂണിസ്റ്റും പ്രസാധകനുമായ ഫെല്ട്രി നെല്ലി ,  നോവലിനെതിരെ അണിനിരന്ന സോവിയറ്റ്യൂണിയനിലെ എണ്ണൂര്  എഴുത്തുകാര് , സി. ഐ .എ യുമായി ബന്ധപ്പെട്ട് നോവലിനെതിരെ ഉയര്ന്നു വന്ന ആരോപണങ്ങള് , പാസ്റ്റര്നാക്കിനു വേണ്ടി ശബ്ദമുയര്ത്തിയ ടി. എസ് .എലിയട്ട് , ഇ. എം ഫോസ്റ്റര്  , ഗ്രേയം ഗ്രീന് , സോമസിറ്റ് മോം  ,ഹെര്ബെര്ട്ട് റീഡ് , റെബേക്ക വെസ്റ്റ് ,  ബെട്രന്റ്റ്  റസ്സല് തുടങ്ങിയ എഴുത്തുകാര്  , ഡേവിഡ്‌ ലീനിന്റെ ചലച്ചിത്രം , കവികളായ യെസനിന്റേയും മയക്കോവിസ്കിയുടേയും  ആത്മഹത്യ , ബുഖാറിന്റെ വധശിക്ഷ ,  അറസ്റ്റു ചെയ്യപ്പെട്ടവരും അപ്രത്യക്ഷരായവരുമായ നോവലിസ്റ്റിന്റെ നിരവധി സുഹൃത്തുകള് , കുടുംബ സുഹൃത്തായിരുന്ന ടോള്സ്റ്റോയി , അടുത്ത പരിചയക്കാരന് റില്ക്കെ , സംഗീതജ്ഞനും  സ്നേഹിതനുമായിരുന്ന സ്ക്രിയാബിന്  .......അങ്ങനെയങ്ങനെ പലരും പലതും' ഡോക്ടര് ഷിവാഗോ ' വായിക്കുമ്പോള് വായനക്കാരനു ചുറ്റും   ഭ്രമണം ചെയ്തുകൊണ്ടിരിക്കും . ആ ഭ്രമണത്തിലേക്ക് ലോകമെമ്പാടും സമീപഭൂതകാലത്ത് നടമാടിയ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എല്ലാ സംഭവ വികാസങ്ങളും കൂടി കൂടിക്കലരുന്നു.  അതോടൊപ്പം , ആഗോളീകരണത്തിന്റെ കാലത്തും  തുടരുന്ന അപമാനവീകരണനങ്ങള്ക്കിടയില് പെട്ട് നിസ്സഹായരായിത്തീരുന്ന മനുഷ്യരും അവരുടെ നീതിക്കായുള്ള കാത്തിരിപ്പുകളും ഒടുങ്ങിത്തീരലുകളും കൂട്ടിച്ചേര്ക്കപ്പെടുന്നു . നോവലിലെ കേന്ദ്ര കഥാപാത്രം , യൂറി ഷിവാഗോ അഥവാ ഡോക്ടര് ഷിവാഗോ നീതിനിഷേധിക്കപ്പെടുന്ന ഏതു കാലത്തിന്റെയും സന്ദര്ഭങ്ങളുടെയും പ്രതിനിധിയാണ് . വിചാരണകൂടാതെ തടവില് കിടക്കുന്നവരുടെ ,  അടിച്ചേല്ല്പ്പിക്കപ്പെട്ട വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരുടെ  , നിരപരാധികളുടെ രക്തംപുരണ്ട കൈകള് കൊണ്ട് അധികാരം കുപ്പ്തൊട്ടിയിലേക്ക് നിരന്തരം വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ്. ഈ വിധം നോവല് വായന ഏറ്റവും  സമകാലികമായിതതീരുന്നു.

വായന നിലച്ചാലും വായനക്കാരന് ചുറ്റുമുള്ള  ഭ്രമണങ്ങള് നിലച്ചാലും , ആഖ്യാനരീതിയേയും ഭാഷയേയും അനവധി ഘട്ടങ്ങളില്  സവിശേഷവും സൂക്ഷ്മവുമാക്കിതതീര്ത്തതുകൊണ്ട് നോവല് വായനക്കാരനില് അവശേഷിക്കുകയും അതിജീവിക്കുകയും ചെയ്യും . വിപ്ളവത്തിനുശേഷം മോസ്കോയിലേക്ക്  യൂറിഷിവാഗോ നടത്തുന്ന  മഞ്ഞുകാലയാത്രയുടെപിടിച്ചു പറിക്കുന്ന  വര്ണ്ണന ,  വെടിമരുന്നു പോലെ തന്റെ അനുഭവങ്ങള് കുത്തിനിറച്ച് ഒരു പുസ്തകം എഴുതിത്തീര്ക്കണമെന്ന സ്വപനത്തിലൂടെയുള്ള  യൂറിയുടെ അലച്ചിലിന്റെ പകര്ന്നു വെക്കല് ,  തന്റെ ഹൃദയാഘാതം മുന്കൂട്ടി കണ്ടിട്ട് അതിനെ വ്യാഖ്യാനിക്കുന്ന നിമിഷങ്ങളില് യൂറിയുടെ സംഭാഷണഭാഷയില് അഗാധമാകുന്ന അര്ത്ഥങ്ങള് , അവിടവിടെ ബൈബിള് വചനധാരയുടേയും വഴികളുടേയും നിഴലുകള് നിറം മാറി വീണു കിടക്കുന്ന വിവരണത്തിലെ പരീക്ഷണങ്ങള് , ഏകാന്തമായ അസ്വസ്ഥതകളെ സന്നിഹിതമാക്കുന്ന യൂറിയുടെ കവിതകള് , സന്യാസി മഠത്തില് കഴിയുന്ന  പത്തു വയസ്സുകാരനായ യൂറി ഇരുട്ടില് ഉണരുമ്പോള് കാണുന്ന ശരത്ക്കാലരാതിയിലെ  മഹാശൂന്യതയുടെ വരചിടല് , തികഞ്ഞ അരക്ഷിതാവസ്ഥയില് - ഏതു നിമിഷവും കൊല്ലപ്പെടാം എന്ന സ്ഥിതിയില് യൂറിയും ലാറയും കത്തിച്ചു വെച്ച മെഴുകുതിരിയുടെ മങ്ങിയവെട്ടത്തില് തമ്മില് കാണുന്ന രംഗത്തിന്റെ ചിത്രീകരണം , മരണം പതിയിരിക്കുംപോള് - നിരര്ത്ഥകത വാപിളര്ന്നു നില്ക്കുമ്പോള്  അവര് പങ്കിടുന്ന പ്രണയം , യൂറിയുടെ മൃതദേഹത്തിനരികില് നിന്നുള്ള ലാറയുടെ വിലാപവാക്കുകള് ..... തുടങ്ങി , എഴുത്തിനെ ഉള്ളടക്കത്തില് നിന്നു വിമോചിപ്പിച്ചു കൊണ്ട് പാസ്റ്റര് നാക്ക് നടത്തുന്ന ഒട്ടേറെ പ്രയാണങ്ങള് നോവലിലുണ്ട്.

ഉള്ളടക്കം കൊണ്ട് മാത്രമല്ല , ഉള്ളെഴുത്തുകൊണ്ടും  ഉള്ക്കാഴ്ച്ചകൊണ്ടും കൂടി  'ഡോക്ടര് ഷിവാഗോ ' ശില്പപ്പെട്ടിരിക്കുന്നു. നോവലിലൂടെ വിദേശങ്ങളില് കുന്നുകൂടിയ ലക്ഷക്കണക്കിനു പണം ഉപയോഗിക്കാന് കഴിയാതെ , ജന്മനാട്ടില് തന്നെ ദരിദ്രനും രോഗിയും അനാഥനുമായിത്തീര്ന്ന് , മണ്മറഞ്ഞുപോയ ബോറീസ് പാസ്റ്റര് നാക്ക്  എന്ന വിദഗ്ധശില്പിക്ക് നന്ദി . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിരാശകളിലും പ്രതീക്ഷകളിലും നിന്നുകൊണ്ട് ഒരു ചെറിയ വായനക്കാരന്റെ നമോവാകം .

ഇസഡോറ ഡങ്കന്

I was born under the star of Aphrodite who was also born of the sea.
-Isadora Duncan

Isadora... seems to me as innocent as a child dancing through the garden in the morning sunshine and picking the beautiful flowers of her fantasy.
-Theodore Roosevelt

അതിരാഗം  .  അതീതരാഗം  .   ഇസഡോറ ഡങ്കനോട് അതിരില്ലാരാഗം  .  My Life വായിക്കുമ്പോഴൊക്കെ അപൂര്വ്വരാഗം .   . രഹസ്യമായി ഉമ്മവെക്കാന് തോന്നുന്ന അഗാധരാഗം .  അലയുംരാഗം  . അലമ്പന്രാഗം .

സൈബര്കാട്ടില്  ,  കുഴഞ്ഞുമറിഞ്ഞ പുതുമണ്ണില് , ഭ്രാന്തു പിടിച്ചു നിന്നു . കണ്ടിട്ടില്ലെങ്കിലും  സഹനയാത്രകള് കണ്ടു . കണ്ണുലഞ്ഞു  . അരങ്ങേറ്റങ്ങള് കണ്ടു . കണ്ണുദിച്ചു  . കേട്ടിട്ടില്ലെങ്കിലും ഉടലിലെ കടലാഴം കേട്ടു . കേട്ടലഞ്ഞു  . തോരാമഴയില് , തിരമാലകളില്  കലാകാരി തിമര്ത്താടി . കല കലിചിറങ്ങി .  കലാപം നലമായി .   നവകങ്ങള് പടര്ന്നേറി .  കാലം കടന്നും ഒലിയായി .

ആരാധകന് നോക്കി നില്ക്കെ ,  മൂടല്മഞ്ഞുമൂടിയ ഇളംനീലവഴിയില് മാഞ്ഞു പോയി  .  പതുപതുത്ത പാട്ടുകള്കൊപ്പം  പതുക്കെപ്പതുക്കെ നിലച്ചു പോയി  .  താരാപഥങ്ങളിലെ തീരാനിശ്ശബ്തയില് നിലാവലപോലെ പാറിപ്പോയി  . പോയിട്ടും പോകാത്ത ചലനങ്ങളുടെ സൂക്ഷ്മശില്പം .  നീണ്ടു നിന്നില്ലെങ്കിലും  ചേതോഹരമായ പ്രകാശം .  ആട്ടത്തിലെ അഴകും ഒഴുക്കുമുള്ള  ലയം .

ഭൂമിയിലില്ലാത്ത നിറങ്ങള് കൊണ്ട് കാറ്റിന്റെ ക്യാന്വാസില് ഓരോ മരങ്ങളും  ഇസഡോറ ഡങ്കനോടുള്ള അതിശയരാഗം   വരയ്ക്കുന്നു . പൂര്ത്തിയാകാത്ത ചിത്രം  . നിലയില്ലാത്ത ചിദാകാശം  . നനുത്തമിഥ്യാടനം .  ഇസഡോറ ഡങ്കന് മരണമില്ല .

മാര്ച്ചിലെ മരങ്ങള് ജിപ്സികളെ ഉറ്റുനോക്കുന്നു

     കൂട്ടുകാരന്റെ വീടിനോടും കോട്ടൂരിലെ കാട്ടുപച്ചപ്പടര്പ്പുകളോടും  വിടപറയുമ്പോള്  ജിപ്സികളെ ഓര്ത്തു .  മാര്കേസിന്റെ  ' ഏകാന്തതയുടെ നൂറു വര്ഷ ' ങ്ങളിലെ ജിപ്സികളും  ആലോചനയില് തെളിഞ്ഞു . അവര് വരുമ്പോള് ഇലക്കണ്ണുകള് ഒന്നിച്ചു തുറന്ന് മാര്ച്ചിലെ മരങ്ങള് ഉറ്റുനോക്കും  .  മൗനം നിറഞ്ഞ പൂക്കളില് അതിലും മൗനമായി ശലഭങ്ങള് കാതോര്ക്കും . ഓരോ തവണയും അവര് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങള് പുറത്തെടുക്കും . കാന്തം , ഭൂതക്കണ്ണാടി , ദൂരദര്ശിനി എന്നിങ്ങനെ  . അത്ഭുതങ്ങള് ചിലപ്പോള് സംഗീതവും കലകളുമാകും  . സംസ്കാരത്തിന്റെ എണ്ണമറ്റ ജലച്ചായങ്ങള് തൊട്ടെടുത്ത് മണ്ണില് അവര് കുത്തിവരയ്ക്കുംപോള് നിറങ്ങളുടെ അര്ത്ഥം അതിരുകളില്ലാത്ത ലോകം എന്നാകും .  ആരും വിളിക്കാതെ അവര് വരുന്നു . ആരോടും പരിഭവമില്ലാതെ അവര് പോകുന്നു . അവരുടെ കാല്പ്പാടുകള് മേഘങ്ങള് പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കുന്നു.

     കാടിനു തീവെക്കുന്നിടത്തോളം നാം അറിവുള്ളവരാണ് .  വോട്ടവകാശമില്ലാത്ത പുഴകളേയും പുഴുക്കളേയും കിളികളേയും മലകളേയും കൊടുംചതിയില്പെടുത്താനോളം ബുദ്ധിയുള്ളവരാണ് . വംശനാശങ്ങളുടെ കാലത്തും വിസ്മയങ്ങള് അവശേഷിപ്പിക്കുന്ന ഭൂമിയെ പിടിച്ചടക്കി വിഷം കൊടുത്തു കൊല്ലാനോളം ശക്തിയുള്ളവരാണ് . ഓക്ക് വൃക്ഷത്തിന്റെ വീണു കിടക്കുന്ന ഇലകളില് ഇനിയും ജീവനുണ്ടെന്നു സംശയിച്ച് , അതിലൊന്നും ചവിട്ടാതിരിക്കാന് ശ്രദ്ധിച്ച് , കുന്നിന് മുകളിലേക്കുള്ള വഴിയില് നിശ്ശബ്ദം നടന്നു നീങ്ങുന്ന , അറിവുകളേതുമില്ലാത്ത , ബുദ്ധിയും ശക്തിയും മേല്വിലാസവുമില്ലാത്ത്ത ഒരു ജിപ്സിയെക്കുറിച്ച്   റോബര്ട്ട്‌ ബ്രൗണിംഗ് , എലിസബത്ത്‌ ബാരറ്റിനെഴുതിയ പ്രണയലേഖനത്തില് സൂചിപ്പിച്ചത് നിനവില് വരുന്നു .  തീവെച്ച കാടുകളില് കത്തിതീര്ന്ന ചെടികള്ക്കും ചെറുപ്രാണികള്ക്കും വേണ്ടി കാറ്റിന്റെ പ്രാര്ത്ഥന അലഞ്ഞുതിരിയുന്നു . അലിവില്ലാതെ സഞ്ചരിക്കുന്ന  ഞങ്ങളില് ജിപ്സികളുടെ അതിവിദൂരമായ മുഴക്കം പോലുമില്ല.

കൊട്ടുകേട്ടിരിക്കുംപോള്

കൊട്ടിലെ സമ്പ്രദായച്ചിട്ടകളുടെ തുടച്ച്ചെടുക്കലുകള് . സ്വതസിദ്ധമായ കൊട്ടുപദ്ധതികള് . കൊട്ടിന്റെ അകക്കനം .  വീറും വാശിയുമുള്ള കൊട്ടഴക് .   കൊട്ടിലെ ഇനിമയും ഇണക്കവും . തുടര് കൊട്ടിക്കയറ്റം . കൊട്ടിത്തെളിയല്  .  കൊട്ടില് സ്വന്തം സ്ഥലകാലങ്ങള് കേള്പ്പിക്കുന്ന കൊട്ടുകാരന്  . ശൈലീഭേദങ്ങളുടെ കൊട്ടിപ്പരിണമിക്കലുകള് .  കാലികശൈലിയിലേക്കുള്ള കൊട്ടിത്തിടംവെക്കല്  . കൊട്ടിലെ കലാംശം . കൊട്ടിലെ ദേശപ്പെരുക്കം .  കൊട്ടിലെ ചിത്തരസം . അലങ്കാരപ്രധാനമായ കൊട്ട് . എണ്ണങ്ങളേയും പുതിയഎണ്ണങ്ങളേയും എണ്ണങ്ങളുടെ വൃത്തിയേയും പൊലിപ്പിച്ചു മിഴിവ് നല്കുന്ന കൊട്ട് .   എണ്ണങ്ങള് നിറയുന്ന കൊട്ട് . എണ്ണങ്ങളെ സ്പോട്ട് എഡിറ്റിംഗിനു വിധേയമാക്കുന്ന കൊട്ട് . മനോധര്മ്മ ച്ചെലുത്തലും സാധകത്തികവും സാദ്ധ്യമാക്കുന്ന കൊട്ട് . ഇടംകൈ കൊട്ടിന്റെ തെളിയാഴം . വലംകോല്വഴക്കത്തില് വഴിയുന്ന കൊട്ട് .  കൊട്ടിലെ കൊടുക്കല് വാങ്ങല് . കൊട്ടുഭാഷയിലൂടെ കേള്വിക്കാരനില് കൊട്ടിപ്പടരുന്ന സംവാദസ്ഥലികളും സന്ദേഹങ്ങളും ചോദ്യങ്ങളും  . കൊട്ടുകലയുടെ വിപണിജീവനം . കൊട്ടുകലയുടെ വെല്ലുവിളികള്  .  കൊട്ടിലെ സമകാലസന്നിവേശങ്ങള്  . കൊട്ടുകലയുടെ ബഹുശതമായ പുതുകാലം .

കൂട്ടുകാരന്റെ വീട്ടില് ,  ചെണ്ടയിലെ  അവന്റെ പ്രയോഗങ്ങള് കേട്ടിരിക്കെ ,  കൊട്ടുകലയെപ്പറ്റി ഇങ്ങനെയും തോന്നി  . തോന്നലുകള്  പാട്ടിനുപോയപ്പോള് പലതുമോര്ത്തു . ആലപ്പുഴ പഴവീട്‌ അമ്പലത്തിലെ പടയണിക്കാലത്ത് , കുട്ടനാടന് കള്ളിന്റെ ലഹരിയില് തപ്പും ചെണ്ടയും കൊട്ടിച്ചേര്ത്തിരുന്ന തീരാലഹരികളെ ഓര്ത്തു . ഒരു വലിയ ജലച്ചെണ്ട പോലെ കിടന്ന പള്ളാത്തുരുത്തിയാറ്റില് തുഴക്കോലുകള് കൊണ്ട് കൊട്ടിരമിച്ചുനീങ്ങിയിരുന്ന  കൊതുമ്പുവള്ളങ്ങളെ ഓര്ത്തു.  കൊട്ടുകലയിലെ മഹാരഥന്മാരുടെ അത്ഭുതപ്രകടനങ്ങള് കണ്ടും കേട്ടും ശിരസ്സു നമിച്ച്  , നിശ്ശബ്ദം നിന്നുപോയ അനര്ഘദിനങ്ങളോര്ത്തു . ഓര്മ്മകള് പിന്നിട്ടപ്പോള് എന്തെങ്കിലും എഴുതണമെന്നു തോന്നി . എഴുതിവന്നപ്പോള് അതീവിധമായി . കൊട്ടുകലയെക്കുറിച്ച് ഒട്ടുമറിയാത്ത്ത ഒരാള് ഒരു കൌതുകത്തിന് ഒന്ന് കൊട്ടി നോക്കി. അത്രമാത്രം . അങ്ങനെ കണ്ടാല് മതി .