Tuesday, December 25, 2012

ക്റിസ്മസ്ട്റീ

ഡിസംബറിലെ മഞ്ഞുത്തുള്ളികള്‍
ഭൂമിയില്‍ വസിക്കുന്ന ഓര്‍മ്മകളാണ്.

മുല്ലപ്പൂ മണക്കുന്ന മുല്ലയ്ക്കല്‍ തെരുവ്    .    സ്പത്സ്വരച്ചിലങ്ക കെട്ടിയ ചിറപ്പിന്റെ തിരക്ക്    .     സ്പെഷ്യല്‍സിനിമാഷോയുടെ  പരസ്യമുള്ള പ്രകാശിക്കുന്ന ചതുരക്കടലാസുകൂടുചുമന്ന് ,  തെന്നിനീങ്ങുന്ന  ആരോ ഒരാള്‍ .  രാഗമാലികകള്‍ പോലെ നക്ഷത്രവിളക്കുകള്‍ .  കരോള്‍ഗാനങ്ങള്‍ ഒഴുകിക്കടന്നുപോയ പൂന്തോപ്പിലെ വഴിത്താരകള്‍   .     ക്രിസ്മസ് പപ്പയ്ക്കൊപ്പം തുള്ളിക്കളിക്കുന്ന കുഞ്ഞുങ്ങള്‍ .    കാറ്റുള്ളമലയില്‍  ,  സന്തോഷ്‌ ജോര്‍ജിന്റെ തറവാട്ടില്‍  ,  മമ്മ ചുടുന്ന പാലപ്പത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം    .    സാബുവര്‍ഗീസിന്റെ വീടിലെ പുല്‍ത്തൊഴുത്തില്‍ മയങ്ങുന്ന ഉണ്ണിയേശു   .   പുല്‌ത്തൊഴുത്തിനരികില്‌ ഇരുവശത്തേക്കും മുടിപിന്നിയിട്ട് നൃത്തം വെക്കുന്ന മാലാഖക്കുട്ടി - അവന്റെ കുഞ്ഞുപെങ്ങള്‍    .    കുഴൂര്‍ വില്സന്റെയും  മേരിയുടെയും പ്രണയദിനങ്ങളില്‍  പള്ളിയങ്കണത്തില്‍ തനിചെരിഞ്ഞ മെഴുകുതിരികള്‍ .   അലഞ്ഞുതിരിഞ്ഞു ചെന്നപ്പോള്‍ അലിവോടെ അഭയംതന്ന കോയമ്പത്തൂര്‍ കൌണ്ടംപാളയം സെന്റ്‌ ജോസഫ് ചര്‍ച്ചിലെ ഫാദര്‍ ഫ്രാന്‍സിസ്   .   മരിയതെരേസാ സ്ക്രില്ലിയുടെ പുസ്തകം  സമ്മാനിച്ച വിദ്യാര്‍ഥിനികളായ  കന്യാസ്ത്രീകള്‍   .    പുന്നമടയിലെ അയല്‍ക്കാരന്‍ , പോച്ചപ്പന്റെ ഭവനത്തില്‍ നിന്നു മുഴങ്ങിയ സന്ധ്യാ പ്രാര്‍ത്ഥനകള്‍    .    കുട്ടിക്കാലത്തെ കൂട്ടുകാരന്‍ ആന്ത്രയോസിന്റെ വയല്‍ക്കരയിലെ കൊച്ചുകുടിലില്‍ തൂങ്ങിയാടുന്ന കന്യാമറിയത്തിന്റെ ചിത്രം . 
നിശബ്ദം ആരാധിച്ച സുന്ദരി  ,  വീനസിനേക്കാള്‍ സുന്ദരി  , എങ്ങോ മാഞ്ഞു പോയ , തലവടിഗ്രാമത്തിലെ  ക്രിസ്ത്യാനിയായ കൌമാരക്കാരി   .  റോയി ലൂയിസിന്റെ മാളികമുറ്റത്ത്  ,  ആഘോഷരാവില്‍  നിറഞ്ഞൊഴിയുന്ന ഗ്ളാസ്സുകള്‍ക്കൊപ്പം  ചിറകറ്റ നിശാശലഭങ്ങള്‍ക്ക് ചിറകു മുളച്ച നിമിഷങ്ങള്‍.    തുഷാരതാരങ്ങള്‍ സ്തോത്രം ചൊല്ലുമ്പോള്‍ കാതോര്‍ക്കുന്ന തൂവാനം   .     പാതിരാകുര്‍ബാനയ്ക്കു പോകുന്ന പെണ്‍കുട്ടികള്‍   .      നേര്ത്ത്തുമിനുങ്ങുന്ന  ശിരോവസ്ത്രങ്ങള്‍ക്കുള്ളില്‍ ശിശിരമനോഹരമുഖങ്ങള്‍ ഒളിപ്പിച്ച പെണ്‍കുട്ടികള്‍   .   കൂട്ടുകാര്‍ക്കൊപ്പം അവരെക്കണ്ടുനിന്ന നനുത്ത തണുപ്പുള്ള രാത്രികള്‍ ..........എല്ലാം ഓര്‍മ്മകളാണ്    .    വര്‍ഷാവസാനമാസത്തെ കണക്കെടുപ്പില്‍ ജീവന്റെ പുസ്തകത്തില്‍ ഓര്‍മ്മകളാണ് .

ഡിസംബറിലെ മഞ്ഞുകണങ്ങള്‍
ഭൂമി വിട്ടുപോയവരുടെ കണ്ണുകളാണ് .

കുര്യാകോസിനറെ ഉറ്റു നോക്കുന്ന കണ്ണുകള്‍    .    ഷെല്വിയുദെ നനഞ്ഞ കണ്ണുകള്‍     .    ആര്‍ . രാമചന്ദ്രന്‍ മാഷുടെ വാത്സല്യം നിറഞ്ഞ കണ്ണുകള്‍    .   ക.ആര്‍ .പഴവീടിന്റെ അത്ഭുതപ്പെടുന്ന കണ്ണുകള്‍   .   പൂണിയില്‍ സുരേന്ദ്രന്റെ  തിളങ്ങുന്ന കണ്ണുകള്‍    .    യൂ .പി. ജയരാജിന്റെ കാതരമായ കണ്ണുകള്‍    .   ടി. ആറിന്റെ പിടിതരാത്ത കണ്ണുകള്‍    .      കെ. പി. അപ്പന്റെ ഏകാന്തമായ കണ്ണുകള്‍   .    എ. സോമന്റെ തീവ്രമായ കണ്ണുകള്‍   .  . എ.അയ്യപ്പന്‍റെ ആര്‍ദ്രമായ കണ്ണുകള്‍    .        സാംബശിവന്‍മുത്താനയുടെ സ്നേഹമുള്ള കണ്ണുകള്‍    .               കാക്കനാടന്മാരുടെ ബൊഹീമിയന്‍ കണ്ണുകള്‍     .     ഒറ്റത്തവണ കണ്ട ഗീതാഹിരണ്യന്റെ നിര്‍മലമായ കണ്ണുകള്‍     .   വെള്ളിത്തിരക്കാഴ്ചയില്‍  സില്‍ക്ക് സ്മിതയുടെ ആഴക്കടല്‍ കണ്ണുകള്‍    .  ഒരുവട്ടം മാത്രം അടുത്തുകണ്ട കുട്ടനാടന്‍ക്രിസ്തു ജോണ് എബ്രഹാമിന്റെ  കായല്കാറ്റു  വീശുന്ന കണ്ണുകള്‍     .       കവിതകള്‍ കൊണ്ട് മോഹിപ്പിച്ച , ഒരിക്കല്‍ മട്ടും കണ്ട അവിഷിന്റെ കണ്ണുകള്‍  .  ഒരിക്കലും കണ്ടിട്ടില്ലാത്ത ഗുഹന്റെ കണ്ണുകള്‍   .   എന്നും  കണ്ടിരുന്ന അച്ഛന്റെ കണ്ണുകള്‍ .........എല്ലാം ഓര്‍മ്മകളാണ്     .     വര്‍ഷാവസാനമാസത്തെ കണകെടുപ്പില്‍  മരണത്തിന്റെ പുസ്തകത്തില്‍  ഓര്‍മ്മകളാണ് .

ഓര്‍മ്മകള്‍ കൊണ്ട്
ഒരു ക്റിസ്മസ്ട്റീ.
ഓര്‍മ്മകള്‍ കൊണ്ട്
ഒരു പുതുവത്സരം .

Sunday, November 18, 2012

നൃത്തം ,നിത്യവിസ്മയം



അര്‍ച്ചന അയ്യര്‍ . നൃത്തരംഗത്തെ പുതുമുറക്കാരി . ആള്സെയിന്റ്സ് കോളേജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി . അച്ഛന്‍ -എ. ഹരികുമാര്‍ അമ്മ -എല്‍. ചിത്ര നൃത്തഗുരു – ശോഭാ അന്തര്‍ജ്ജനം .വിലാസം : ടി.സി.36 / 1648 വള്ളകടവ് പി. ഒ. ശ്രീവരാഹം ,തിരുവനന്തപുരം.


 നൃത്തം ചെയ്തുകൊക്ണ്ട് നൃത്തമെന്ന കലയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ സ്വാഭാവികലയമാണ് അര്‍ച്ചനയുടെ അരങ്ങവതരണങ്ങളില്‍ പ്രകാശിതമാവുന്നത് . ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും നൃത്തമാധ്യമമാക്കുംപോള്‍ വേറിട്ട സാദ്ധ്യതകളെയാണ് ഈ കലാകാരി തേടിപ്പോകുന്നത് . നൃത്തകലാമേഖലയില്‍ ഉറച്ചു നില്‍ക്കുകയും നൃത്തവേദിയില്‍ സ്വകീയമായ അന്വേഷണങ്ങളുടെ തുടര്‍ച്ചയില്‍ മുഴുകുകയും ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ തുടക്കക്കാരിക്കു കഴിയുമെന്ന് ഇന്നുവരെയുള്ള അര്‍ച്ചനയുടെ പ്രകടനങ്ങള്‍ വെച്ചുകൊണ്ട് നിസ്സംശയമായും പറയാന്‍ കഴിയും .
എന്നാല്‍ പ്രതീക്ഷ നല്ക്കുന്നവര്‍ അരങ്ങില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷരാവുന്നു എന്ന യാഥാര്‍ത്യത്തേയും അഭിമുഖീകരിക്കാതെ വയ്യ.

 അര്‍ച്ചന ചുവടുവെക്കുംപോള്‍ നൃത്തം സിദ്ധാന്തവല്‍ക്കരണത്തിന്റെ സ്വാംശീകരണമാകുന്നില്ല . അര്‍ച്ചനയുടെ അംഗചലനങ്ങളില്‍ നൃത്തം പരീക്ഷണങ്ങളുടെ ഭാഗമായി നില്‍ക്കുന്നില്ല . അര്‍ച്ചനയുടെ കൈമുദ്രകളില്‍ നൃത്തം യാന്ത്രികമായ പുതുമകളുടെ പ്രകടനാത്മകതയാവുന്നില്ല. പകരം , നൃത്തത്തിന്റെ സൌമ്യാനുഭാവങ്ങളിലേക്കും സ്വച്ഛന്ദമായ ആംഗികാഭിനയത്തിലേക്കും നര്‍ത്തകി പകര്‍ന്നാടുന്നു . ഈവിധമുള്ള പകര്‍ന്നാട്ടം സാത്വികാഭിനയം , വാചികാഭിനയം ,ആഹാര്യാഭിനയം എന്നിവയെ സൂക്ഷ്മമായി സംയോജിപ്പികുന്ന സമഗ്രശോഭയിലേക്ക് വികസിക്കുന്നു . ലാസ്യഭംഗിയോ അംഗചലനങ്ങളോ കൊണ്ട് ത്റസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളില്‍ നിന്നും നര്തകകി അകന്നു മാറുന്നു . വിവിധകരണങ്ങളില്‍ , സ്വരജതികളില്‍ , മൃദംഗജതികളില്‍ നര്‍ത്തകി ,പുഴയില്‍ ഇലയെന്നപോലെ ,അരങ്ങില്‍ സ്വയം മറന്നാടുന്നതായി പ്രേക്ഷകന് തോന്നുന്നു . ‘ഹസ്തപാദസമായോഗോ നൃത്തസ്യ കരണം ഭവേത്’ (നാട്യശാസ്ത്രം നാലാം അദ്ധ്യായം) അഥവാ , അംഗപ്രത്യംഗങ്ങളും ഉപാംഗങ്ങളും സ്ഥായീഭാവങ്ങളും വ്യഭിചാരിഭാവങ്ങളുമെല്ലാം നൃത്തത്തുടര്ച്ചയില്‍ പടിപടിയായി ലയിച്ച് പ്രേക്ഷകനെ അത്തരമൊരു തോന്നലിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.


അടവുവ്യാപാരങ്ങളുടെയും ചലനങ്ങളുടെയും തന്മയീഭാവത്തിലാണ് അര്‍ച്ചനയുടെ നൃത്തം സാംഗോപാംഗം സമ്മോഹനമാകുന്നത് . നര്‍ത്തനം തുടരുന്തോറും നര്ത്തകിയില്‍ നൃത്തം ഒരു സഹജവ്യാഖ്യാനമായി മാറുന്നു . ശരീരഭാഷയ്ക്കും വടിവിനും അനുയോജ്യമായ സ്ഥാനകങ്ങളും ചാരികളും പാഠഭേദങ്ങളും അങ്ങനെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.

 വര്‍ത്തമാനകാല നൃത്തരംഗം ബഹുസ്വരമാണ് . ബഹുസ്വരതകളുടെ തന്നെ പലതരം പുതുപരീക്ഷ്ണസ്വരങ്ങളായി , കരകാണാകടലുകളായി അതു പെരുകിക്കൊണ്ടിരിക്കുന്നു . കേളുച്ചരന്‍ മഹാപത്രയും വെമ്പട്ടി ചിന്നസത്യവും ബിര്‍ജുമഹാരാജും രുക്മിണിദേവിയും ബാലസരസ്വതിയും മൃണാളിനി സാരാഭായിയും ഉദയശങ്കറും വീണ്ടും വീണ്ടും നടത്തിയ പാരമ്പര്യത്തിന്റെ പുതുക്കലുകള്‍ , ചന്ദ്രലേഖയും പിനാബാഷേയും സൂസന്ന ലിങ്കും ദക്ഷാസേത്തും നടത്തിയ അപനിര്‍മ്മാണങ്ങള്‍ , ആസ്ടാദ് ദേബൂ , പദ്മിനി ചേറ്റൂര്‍ , നവതേജ്സിംഗ്ജോഹര്‍ , പ്രീതി ആത്രേയാ , അദിതി മംഗല്ദാസ് തുടങ്ങിയവര്‍ നടത്തുന്ന ഉത്തരാധുനികമായ ആവിഷ്ക്കാരങ്ങള്‍ , നളിനി ജയ്വന്തിലും കാമിനി കൌശലിലും പത്മിനിയിലും വൈജയന്തിമാലയിലും തുടങ്ങി വാണിഗണപതിയിലും ഹെലനിലും സില്‍ക്ക് സ്മിതയിലും ഭാനുപ്രിയയിലും ശോഭനയിലും കടന്നുപോകുന്ന നൃത്ത -ചലച്ചിത്രവഴികള്‍ , ജ്യാമിതീയമായ കൃത്യതയെ നൃത്തത്തില്‍ സര്ഗാത്മകമാക്കാനുള്ള അലര്‍മേല്‍ വള്ളിയുടെയും മാളവികാസരുക്കായിയുടെയും ശ്രമങ്ങള്‍ , പത്മാസുബ്രമണ്യത്തിന്റെയും യാമിനികൃഷ്ണമൂര്‍ത്തിയുടെയും ശാന്താ-ധനന്ജ്യന്മാരുടെയും ആത്മീയപരീക്ഷണങ്ങള്‍ ,കനക് റെലെ, ലീലാസാംസന്‍ , ഭാരതി ശിവജി തുടങ്ങിയവരുടെ തനതുസങ്കേതങ്ങള്‍ .
ഇങ്ങനെ എണ്ണമറ്റ ധാരകള്‍ നൃത്തത്തിന്റെ വികസ്വരഭൂമികയില്‍ പിരിയുകയും പിണയുകയും സമാന്തരമാകുകയും മുറിച്ചു കടക്കുകയും ചെയ്യുന്നുണ്ട് . പരമ്പരാഗത ഭാഷയില്‍ ആംഗികം ,വാചികം ,ആഹാര്യം ,സാത്വികം എന്നൊക്കെ പറയുന്ന ഘടകങ്ങളെ വിശാലവും വൈവിധ്യമാര്‍ന്നതുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സമകാലനൃത്തമണ്ഡലത്തില്‍ എവിടെയാണ് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്യുക എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ് . നൃത്തരംഗത്തേക്ക് പുതുതായി കടന്നുവരുന്ന ഏതു നര്ത്തകിയേയും പോലെ അര്‍ച്ചനയും ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും . തന്റെ നിരന്തരമായ നൃത്തോപാസനയിലൂടെ അതിന് സര്‍ഗാത്മകമായ മറുപടി പറയാന്‍ അര്‍ച്ചനയ്ക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം . നര്തകിയാവുക എളുപ്പമാണ് . നര്‍ത്തകിയായി തുടരുക അതീവദുഷ്ക്കരമാണ് . 

അര്‍ച്ചന അയ്യര്‍ ഇപ്പോള്‍ നര്‍ത്തകിയാണ് , തര്‍ക്കമില്ല . നര്‍ത്തകിയായി തുടരുമോ എന്നുള്ളത് കാലം തെളിയിക്കട്ടെ . മഹാകാലം.
  

Sunday, November 4, 2012

കെ.കെ.കൊച്ചിന്റെ പുസ്തകം



(ഇക്കഴിഞ്ഞ ഞായറാഴ്ച (25-3-2012) പെരിന്തല്‍മണ്ണയില്‍ കെ.കെ.കൊച്ചിന്റെ കേരളചരിത്രവും സമൂഹരൂപീകരണവും എന്ന പുസ്തകത്തെക്കുറിച്ച് ചര്ച്ച നടക്കുകയുണ്ടായി.രണ്ടു സെഷനുകളായി  നടന്ന  ചര്‍ച്ചകളില്‍ ഡോ.എം.ജിഎസ്.നാരായണന്‍ ,ഡോ.എന്‍.എം.നമ്പൂതിരി,കെ.എസ്.മാധവന്‍,നാസറുദ്ദീന്‍ ഇളമരം,കെ.കെ.ബാബുരാജ്,ഡോ.എം.ടി.അന്‍സാരി ,എം.ബി.മനോജ്,സി.അശോകന്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു മുന്നോട്ടുവെച്ച നിരീക്ഷണങ്ങളാണ് ഇവിടെ പോസ്റ്റുചെയ്യുന്നത്.)


കെ.കെ.കൊച്ചിന്റെ 'കേരളചരിത്രവും സാമൂഹികരൂപീകരണവും'എന്ന പുസ്തകം പൊതു ചരിത്രത്തെ ,അഥവാ അംഗീകൃത ചരിത്രത്തെ പുനര്‍വായിക്കുന്നതിനുള്ള പ്രസക്തമായ  ശ്രമമാണ്..ദലിത് കാഴ്ചപ്പാടില്‍ ചരിത്രത്തിലെ ദലിതവത്തെയും ദലിതവത്തിന്റെ ചരിത്രത്തെയും വിശകലവിധേയമാക്കുന്നതിനാല്‍ വര്‍ത്തമാനകാല സാമൂഹികപരിസരങ്ങളില്‍ ഈ പുസ്തകം സവിശേഷമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ പൊതു ചരിത്രത്തെ പുനര്‍ വായിക്കുന്ന ഏത് ചരിത്രരചനയിലും സംഭവിക്കാനിടയുള്ള ഒരു കുഴപ്പം ഈ പുസ്തകത്തിന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.എഴുതപ്പെട്ട ചരിത്രത്തെ മാറ്റിയെഴുത്തുംപോള് തന്നെ ചരിത്രരചനാ സംബ്റദായത്തിന്റെ പൊതുരീതിയിലേക്കും പൊതുഘടനയിലേക്കും പലപ്പോഴും ഈ പുസ്തകം വഴുതി വീഴുന്നുണ്ടോ എന്ന ചോദ്യം വായനയില്‍ അവശേഷിക്കുന്നു.പുസ്തകത്തിന്റെ ഊന്നലുകളോട് അടിസ്ഥാനപരമായി യോജിക്കുമ്പോള്‍ തന്നെ  ഇത്തരമൊരു ചരിത്രരചനയില്‍ ഇനിയും രൂപപ്പെടേണ്ട ദലിത് രചനാസംബ്റദായത്തിന്റെ അഭാവങ്ങളെ കാണാതെ വയ്യ.ദലിത് രചനാ സംബ്റദായമെന്നത് രൂപപ്പെടേണ്ടത് നിരവധി പ്രാദേശിക ചരിത്രങ്ങളുടെ തുടര്‍ച്ചയിലൂടെയും വിചിന്തനങ്ങളിലൂടെയുമാണെന്ന് Dalit Cultural Movement & Dialectics of Dalit Politics in Maharashtra എന്ന കൃതിയില്‍ ഗോപാല്‍ ഗുരു പറയുന്നുണ്ട്.ചടയ മംഗലത്തെ ഉള്ളാട കോളനിയില്‍ പി.കൃഷ്ണപിള്ള നടത്തിയ സന്ദര്‍ശനത്തെയും അവിടെ നടത്തിയ പ്രസംഗത്തെയും കുറിച്ചും അതില്‍ പങ്കെടുത്ത ഉള്ളാട സാമൂഹിക നേതാക്കളായ മുത്തുവിനെയും കുമാരനെയും കുറിച്ചും ചടയമംഗലത്തിന്റെ പ്രാദേശിക ചരിത്രമെഴുതിയ നിലത്തേല്‍ കുട്ടനാശാന്‍ തെളിവുകള്‍ സഹിതം രേഖപ്പെടുത്തുന്നു.നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള പള്ളിചലില്‍ പൊടിയന്‍ നാണുവൈദ്യന്‍ ശ്രീനാരായണപ്രസ്ഥാനത്തിന് നല്കിയ പ്രാദേശികവും കീഴാളവുമായ വ്യാഖ്യാനങ്ങളേയും പ്രവര്‍ത്തന രീതികളെയും കുറിച്ച് 'പള്ളിചലിലെ ശ്രീനാരായണന്‍' എന്ന പുസ്തകത്തില്‍ മണ്ണൂര്‍ തങ്കപ്പന്‍ സൂചിപ്പിക്കുന്നു.കുട്ടനാട്ടിലെ തോട്ടുവാത്തലയില് 1930--കളില്‍ കുഞ്ഞപ്പന്‍ പതിയാന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രാദേശികമായ കര്‍ഷക സമരം ദലിത്-കീഴാള സമരത്തിന്റെ ഉത്തമ മാതൃകയാണെന്ന് കുട്ടനാടിന്റെ സമര ചരിത്രം എന്ന്‍ ചെറിയ പുസ്തകത്തില്‍ കൃഷ്ണദാസ് രാമങ്കരി രേഖപ്പെടുത്തുന്നു.  (ഇവിടെ സൂചിതമായിരിക്കുന്ന പുസ്തകങ്ങള്‍ അതാത് പ്രദേശങ്ങളിലെയോ സമീപ പ്രദേശങ്ങളിലെയോ ചെറിയ പ്രസ്സുകളില്‍ അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടവയാണ്.ഇത്തരം പുസ്തകങ്ങളിലെ ചെറുസൂചനകളെ വസ്തുനിഷ്ഠവും വിശദവും സൂക്ഷ്മവുമായ അന്വേഷങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടും നടകേണ്ട ഒരു പ്രക്രിയ.)   കേരളത്തില്‍ മാത്രമല്ല,തമിഴ്നാട്ടിലെ ദളിത് ക്റൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി പത്തൊമ്പതാം നൂറ്റാണ്ടില്‍ വേദനായകം ശാസ്ത്രീയും പിന്നീട് ബിഷപ്പ് ജെറിനാള്‍ഡ് ഹേബറും നടത്തിയത് പോലുള്ള എത്രയോ ഇടപെടലുകള്‍ ഇന്ത്യയില്‍ ഒട്ടാകെ സംഭവിക്കുകയുണ്ടായി.ഇമ്മാതിരിയുള്ള എണ്ണമറ്റ പ്രാദേശിക സമരങ്ങളോ സമര നേതാക്കളോ നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലോ പൊതു ചരിത്രത്തിലോ ഇടം നേടാതെ പോയതെന്തുകൊണ്ട് എന്നത് ഇനിയും ചരിത്ര രചനയില്‍ അവശേഷിക്കുന്ന വലിയ ചോദ്യങ്ങളില്‍ ഒന്നാണ്.1946-ല്‍ കാബിനെറ്റ് മിഷന്‍ നിയോജകമണ്ഡലങ്ങളെ നിര്‍ണ്ണയിക്കുന്ന രീതിയെ വിമര്‍ശിച്ചുകൊണ്ട് അംബദ്കര് പറയുന്നുണ്ട് ,പട്ടികജാതിക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വേണമെന്നുള്ളതുമാത്രമല്ല ,അവയുടെ ചരിത്രം തന്നെ സവിശേഷമായി രേഖപ്പെടുത്തേണ്ടതുണ്ട്.ചരിത്രത്തില്‍ തകര്‍ക്കപ്പെട്ടവര്‍ എന്ന അര്‍ഥത്തില്‍ ദലിതര്‍ അവരുടേതായ വിശദീകരണയുക്തിയുടെയും ചരിത്രരചനാ സംബ്റദായത്തിന്റെയും അടരുകള്‍ അന്വേഷികേണ്ടതുണ്ടെന്ന് ചന്ദ്രബാന്‍ പ്രസാദിനെ പ്പോലുള്ള ചിന്തകര്‍ ഊന്നിപ്പറഞ്ഞതുകൂടി ശ്രദ്ധിക്കാവുന്നതാണെന്നു തോന്നുന്നു.ജാതിനശീകരണത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന ശ്രമങ്ങള്‍ - ജ്യോതിബാഫൂലെ മഹാരാഷ്ട്രയില്‍ ആരംഭിച്ച ജാതിവിരുദ്ധ -സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തെയും തമിഴ്നാട്ടിലെ ദ്രാവിഡ ഇ.വി.ആര്‍ സമരപ്രസ്ഥാനങ്ങളെയും കേരളത്തിലെ അയ്യങ്കാളി-ശ്രീനാരായണ-സഹോദരന്‍ -അയ്യാ വൈകുണ്ട സ്വാമി പ്രസ്ഥാനങ്ങളുടെ ജാതിവിരുദ്ധ മുന്നേറ്റങ്ങളെയും കുറിച്ച് ചരിത്രപരമായ അറിവുകള്‍ ലഭ്യമാണ്.അതേസമയം ,എണ്ണമറ്റ പ്രാദേശിക ഇടങ്ങളില്‍ പൊതുചരിത്രം രേഖപ്പെടുത്താതെ  പോയ ഒട്ടനവധി ചെറുചെറു സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും അനേകം പ്രാദേശിക നേതാക്കളുടെയും പുസ്തകങ്ങളുടെയും വിമതചരിത്രം കൂടി പുനരാനയിച്ചു കൊണ്ട് മാത്രമേ ചരിത്ര രചനയുടെ വ്യവസ്ഥാപിത രീതിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കഴിയുകയുള്ളൂ.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതതികളുടെ ചരിത്രം ഭിന്നപ്രാദേശികതകളുടെ തമസ്കരണത്തിന്റെ ചരിത്രം കൂടിയാണെന്ന് സബാള്‍ട്ടന്‍ സ്റ്റഡീസിന് മികച്ച സംഭാവനകള്‍ നല്കിയ Robert Eric Frykenberg പ്രത്യേകമായി അടയാളപ്പെടുത്തുന്നത് ഇതിനോട് ചേര്‍ത്തുവെക്കാന്‍ കഴിയും.പ്രാദേശികമായ സമാന്തര ചരിത്രതുടര്‍ച്ചയുമായുള്ള വസ്തുനിഷ്ഠസംവാദങ്ങള്‍ ചരിത്ര രചനയില്‍ സാധ്യമാണോ എന്ന അന്വേഷണം പലതലങ്ങളില്‍ നടകേണ്ട മറ്റന്വേഷണങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് നടത്താന്‍ കഴിയുംപോഴായിരിക്കും പൊതുചരിത്ര രചനാരീതിശാസ്ത്രത്തെ മറികക്കടക്കാന്‍ കഴിയുക.രചയിതാവിന്റെ ദലിതത്വത്തിന്റെ പ്രാധാന്യം വിസ്മരിക്കാതെ തന്നെ ചരിത്ര രചനയിലെ ദലിത സ്വത്വത്തെ ,ദലിതരൂപഘടനയെ എങ്ങനെ വികസിപ്പിക്കാന്‍ കുഴിയും എന്ന ആലോചന കൂടി കെ.കെ.കൊച്ചിന്റെ പുസ്തകത്തോടൊപ്പം നടക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു.ഇപ്പറഞ്ഞതൊന്നും പുസ്തകത്തിന്റെ മൂല്യത്തെ ഇല്ലാതാകുന്നില്ല.നമ്മുടെ ചരിത്ര പുസ്തക രചനയുടെ നാള്‍ വഴികളില്‍ ദലിത് സംവാദത്തെ മുന്നോട്ടുവെക്കാനുള്ള സാര്‍ഥകമായ ശ്രമെന്ന നിലയില്‍ ശ്രദ്ദ്യോടെ സമീപികേണ്ട പുസ്തകമാണിത്.കെ.കെ.കൊച്ചിന്റെ ഈ പുസ്തകത്തിന്റെ തുടര്‍ വികാസങ്ങളെ എങ്ങനെയൊക്കെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള എളിയ ആലോചനയില്‍ തെളിഞ്ഞു വന്ന ചില ചെറിയ നിരീക്ഷണങ്ങള്‍ വായനക്കാരോടു പങ്കുവെച്ചു എന്നു മാത്രം.ചരിത്രപണ്ഡിതനല്ലാത്ത ഒരാളുടെ നിരീക്ഷണങ്ങള്‍ എന്നനിലയില്‍ ഇതിനെ നോക്കി കാണണമെന്ന് അഭ്യര്‍ത്ഥിചു കൊണ്ട് പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

കേരള ചരിത്രവും
സമൂഹരൂപീകരണവും                                 
-കെ.കെ.കൊച്ച്
(2012)
പ്രസാധനം-കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ,തിരുവനന്തപുരം.
വില-180

പാലാ നാരായണന്‍ നായര്‍ :ഒരോര്‍മ്മ.



പാലാ നാരായണന്‍ നായരെക്കുറിച്ചുള്ള ഓര്‍മ ശ്രീ മഹാ ഭാഗവതത്തില്‍ പറയുന്നത് പോലെ 'മാനസം തെളിഞ്ഞു ദിവ്യാനന്ദ സ്വാഭാവികം /സാധിപ്പാനെളുതായ...' ഒന്നാണ് .സ്വകാര്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും സ്വാതികപ്രഭയുടെ സ്വച്ചന്ദസ്വരൂപമായിരുന്നു അദ്ദേഹം .അങ്ങനെയൊരാളെ ഞാന്‍ പിന്നീട് പരിചയപ്പെട്ടത്‌ എന്റെ പ്രിയപ്പെട്ട കവിയായ ആര്‍ .രാമചന്ദ്രന്‍ മാഷിനെയാണ് .

പി .കെ .വാസുദേവന്‍ നായര്‍ കേരളാ മുഖ്യ മന്ത്രിയായിരിക്കുന്ന കാലം .ഞങ്ങള്‍ ,ആലപ്പുഴക്കാരുടെ മഹാ ഗുരുവായിരുന്ന ആര്‍.രാമവര്‍മത്തംപുരാന്‍ എസ് .ഡി .കോളേജില്‍ നിന്നും വിരമിക്കുന്ന സന്ദര്‍ഭത്തില്‍ ആലപ്പുഴയിലെ പൌരാവലി അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പ്രൌഡ ഗംഭീരമായ ഒരു സമ്മേളനം എസ് .ഡി .വി .ബസന്റെ ഹാളില്‍ സംഘടിപ്പിച്ചു .ആ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി. കെ.വി .യായിരുന്നു .അദ്ധക്ഷ്യന്‍ പാലാ നാരായണന്‍ നായരും .തംപുരാന്‍ സാറിന്റെ ഹൃദയ ശിഷ്യനായ ശ്രീകുമാരന്‍ തംപിയും ചടങ്ങില്‍ പങ്കെടുത്തു.വെറും സ്കൂള്‍ കുട്ടികളായിരുന്ന ഞങ്ങള്‍  വല്സലരായ സാക്ഷികളായി.സത്യത്തില്‍ പി.കെ. വാസുദേവന്‍ നായരുടെ അധ്യാപകനായിരുന്നു പാലാ.എന്നാല്‍ മുഖ്യ മന്ത്രിയായ ശിഷ്യന്റെ  സന്നിദ്ധ്യത്ത്ത്തില്‍ നടത്തിയ സൌമ്യ മധുരമായ പ്രസങ്ങത്തിനൊടുവില്‍ പാലാ നാര്രായണന്‍ നായര്‍ പറഞ്ഞു. 'വാസു എന്റെ ശിഷ്യനാനെങ്ങിലും സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരാവ്ശ്യത്തിന്നും എന്റെ നിഴല്‍ വീഴുകയില്ല' .ഒരെഴുത്തുകാരന്റെ ഏകാന്തധീരമായ വാക്കുകളായിരുന്നു അത് .അധികാരത്ത്തിലേരുന്ന രാഷ്ട്രീയക്കാരേയും മന്ത്രിമാരേയും അന്നന്ന് സ്തുതിച്ച് കൂറക്കൂട്ടങ്ങളായി എഴുത്തുകാര്‍ പെരുകിപ്പുളക്കുന്ന കാലത്ത് പാലായെപ്പോലുള്ളവരുടെ വംശം ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് വാസ്തവത്തില്‍ നമ്മെ വേദനിപ്പികേണ്ടതാണ് .എന്നാല്‍ വേദനിക്കാന്‍ പോലും നേരമില്ലാത്തവിധം നാമൊരു കാര്‍ണിവലില്‍ കുരുങ്ങിപ്പറന്നുകൊണ്ടിരിക്കുന്നു .

ഇത്തിരി കവിതയും ആലപ്പുഴയില്‍ അല്പം സാംസ്കാരിക പ്രവര്‍ത്തനവുമായി നടന്ന്നിരുന്ന എന്റെ അച്ഛന്റെ അടുത്ത സുഹൃത്ത് വലയത്തില്‍ പെട്ട മുതിര്‍ന്ന കവികളില്‍ ഒരാളായിരുന്നു പാലാ .അദ്ദേഹം അച്ഛന് കവിതാരൂപത്ത്തിലയച്ച കത്തുകള്‍ ഞങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് .സ്നേഹമുള്ളവര്‍ അദ്ധേഹത്തെ 'പാലാചേട്ടന്‍ 'എന്ന് വിളിച്ചിരുന്നത് ഞാന്‍ ഓര്ക്കൂന്നു .ഇടകിടെ വീട്ടില്‍ വന്നിരുന്നഅച്ഛന്റെ തലമുറക്കാരായ അവരില്‍ പലരും ഇന്നില്ല .അക്കൂട്ടത്തില്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ എഴുത്തുകാര്‍ ഉണ്ടായിരുന്നു.എഴുപത് - എണ്‍പതുകളില്‍ കുട്ടനാട്ടില്‍ സജീവമായിരുന്ന കുട്ടനാട്ട് സാഹിത്യ സമിതിയുടെ സാഹിത്യ സദസ്സുകളില്‍ ഒന്നില്‍ വെച്ചാണ് പാലാ നാരായണന്‍ നായരെ ഞാന്‍ ആദ്യം കാണുന്നത്.കൂടെയുണ്ടായിരുന്ന അച്ഛന്‍ കവിയുടെ കാല്‍ തൊട്ടു വന്ദിക്കാന്‍ പറഞ്ഞു.ഞാനങ്ങനെ ചെയ്തപ്പോള്‍ പതിറ്റാണ്ടുകള്‍ കവിതയെഴുതി തഴമ്പിച്ച കൈകള്‍ കൊണ്ട് അദ്ദേഹമെന്നെ അനുഗ്രഹിച്ചു. കവിതയുടെ ആകാശ പഥന്നളില്‍ നിന്നിറങ്ങിവന്ന് വാഗര്‍ത്ഥ രൂപനായ ദൈവം നെറുകയില്‍   സ്പര്‍ശിക്കുന്നത് ്‍ പോലെ എനിക്ക് തോന്നി . കവികളെയും എഴുത്തുകാരെയും ഭ്രാന്തോളമെത്തുന്ന അത്ഭുതാദരങ്ങളോടെ നോക്കിക്കണ്ട കുട്ടിക്കാലമായിരുന്നു എന്റേത്.

നെടുമുടിയിലും കോട്ടയത്തും കൈനകരിയിലും തിരുവല്ലയിലും ചങ്ങനാശേരിയിലും ...തുടങ്ങി കുട്ടനാട്ടിലോട്ടാകെ കുട്ടനാട് സാഹിത്യ സമിതി സാഹിത്യ സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മകളില്‍ തകഴി ശിവശങ്കരപിള്ള ,പാലാ നാരായണന്‍ നായര്‍ ,കാക്കനാടന്‍ ,കൊടുപ്പുന്ന ഗോവിന്ദ ഗണകന്‍ (ഗോപുരം
എന്ന നിരൂപണ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ,മഹാ സംസ്കൃത പണ്ഡിതനായിരുന്ന കൊടുപ്പുന്ന ഭാഷാപോഷിണിയുടെ പത്രാധിപ സമിതി അങ്ങമായിരുന്നു.),ബാബു കുഴിമറ്റം ,കാവാലം വിശ്വനാഥകുറുപ്പ് ,മലേഷ്യ രാമകൃഷ്ണപിള്ള ,ഗോപി കൊടുങ്ങല്ലൂര്‍ (എന്‍ .ബി .എസ് -ന്റെ സെക്രട്ടറിയായിരുന്നു .)കോട്ടയം പുഷ്പനാഥ് മുതലായവര്‍ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ കോട്ടയത്തും ആലപ്പുഴയിലും പ്രാദേശിക പ്രശസ്തിയാര്‍ജിച്ച്ചിരുന്ന അമ്പ്പാട്ട് സുകുമാരന്‍ നായര്‍ ,മധുവനം ഭാര്‍ഗവന്പിള്ള ,മുട്ടാര്‍ സോമന്‍ ,കാവാലം ബാലചന്ദ്രന്‍ ,പൂണിയില്‍ സുരേന്ദ്രന്‍ തുടങ്ങി ഒട്ടനവധി എഴുത്തുകാര്‍ ഒത്തുചേര്‍ന്നു .സമിതി സംഘടിപ്പിച്ചിരുന്ന സാഹിത്യ ചര്‍ച്ചകള്‍ എത്രത്തോളം ഗൌരവമുള്ളതായിരുന്നു എന്നത് ഈ കുറിപ്പിന്റെ വിഷയമല്ല.എഴുത്തുകാരുടെ കൂട്ടായ്മ അസാധ്യമാക്കി തീര്‍ക്കുന്ന വിചിത്ര വര്‍ത്തമാനകാലത്ത് സമിതിയുടെ 'കൂട്ടയ്മക്കാലം 'ഒരു ഗൃഹാതുര സ്മരണയായി അവശേഷിക്കും എന്നതില്‍ തര്കമില്ല.എല്ലാ പരിമിതികള്‍ക്കും അപ്പുറത്ത് സമിതിയുടെ സദസ്സുകള്‍ സ്നേഹത്തിന്റെ മഹോത്സവങ്ങള്‍ തന്നെ സൃഷ്ടിച്ചു.

അത്തരം സദസ്സുകളിലേക്കാന്നു ഇടക്കൊക്കെ പരമ വിശുദ്ധിയുടെ അലങ്ഗാര ദീപം പോലെ പാലാ നാരായണന്‍ നായര് കടന്ന്നുവന്നിരുന്നത് .അതിരുകളില്ലാത്ത
നിര്‍മ്മലത സമുദ്ര സാനിദ്ധ്യമായി അദ്ദേഹത്തിന്റെ വ്യക്തി സത്തയില്‍ തുളുമ്പി നിന്നിരുന്നു.ഒരികല്‍ അച്ഛനോടൊപ്പം വൈക്കം ടി .വി പുരത്തെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് ഞാനോര്‍ക്കുന്നു.പലതും സംസാരിച്ച കൂട്ടത്തില്‍ ചങ്ങമ്പുഴയെക്കുറിച്ച് പറഞ്ഞ് വിതുമ്പി പോയ പാലാ നാരായണന്‍ നായര്‍ എന്റെയുള്ളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.സംശയമില്ല ,കവിത്വമെന്ന ഒന്നുണ്ടങ്ങില്‍ അത് കവിതയില്‍ മാത്രമല്ല ,മാനുഷികവികാരങ്ങളിലും വ്യക്തിബന്ധങ്ങളിലും സാക്ഷാത്കരിച്ച മനുഷ്യനന്മകളുടെ അമരരൂപമായിരുന്നു പാലാ നാരായണന്‍ നായര്‍ .

അപ്പന്‍ തമ്പുരാന്‍ എന്ന അത്ഭുതം



'ഏതു ഭാഷയും അഭിവൃദ്ധിപ്പെടുന്നത് അത് സംസാരിക്കുന്ന ജനങ്ങളുടെ അഭിവൃദ്ധി അതില്‍ പ്രതിഫലിചിട്ടാണ്.ജനങ്ങള്‍ക്ക്‌ അഭിവൃത്തിയുണ്ടായാലും ചിലപ്പോള്‍ അതനുസരിച്ച് അവരുടെ ഭാഷയ്ക്ക്‌ അഭിവൃദ്ധി ഉണ്ടായില്ലെന്ന് വരും .അത് അവരുടെ അഭിവൃദ്ധി ഭാഷയില്‍ പ്രതിഫലിക്കാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ അടഞ്ഞു പോകുന്നതുകൊണ്ടാണ് .അതാണ്‌ മലയാള ഭാഷയ്ക്ക്‌ നേരിട്ടിരിക്കുന്ന പധാന തരക്കേട് .മലയാളികളുടെ വര്‍ദ്ധിച്ചു വരുന്ന പാണ്ഡിത്യവും സംസ്കാരവും മലയാളത്തില്‍ കൂടിയല്ല സിദ്ധിക്കുന്നത് .അവ മലയാളത്തില്‍ പ്രതിഫലിക്കുവാനും മാര്‍ഗമില്ല.'
-സഹോദരന്‍ അയ്യപ്പന്‍ .

മലയാള സാഹിത്യ ചരിത്രത്തില്‍ രാമവര്‍മ അപ്പന്‍ തമ്പുരാന്‍ (1875-1941)നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. വിവിധ കാലഘട്ടങ്ങളില്‍ മലയാള സാഹിത്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ കേസരി ബാലകൃഷ്ണ പിള്ള ,എം .ഗോവിന്ദന്‍ എന്നീ എകാകികള്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് വിഭിന്നമെങ്ങിലും അപ്പന്‍ തമ്പുരാന്റെ പരിശ്രമങ്ങള്‍ക്കും അതിന്റേതായ അര്‍ത്ഥവും മൂല്യവുമുണ്ട് .രസികരഞ്ജിനി (1902-1907)മാസികയിലൂടെയും 1911-ല്‍ സ്ഥാപിച്ച 'മംഗളോദയം 'എന്ന പ്രസാധന സംരംഭത്തിലൂടെയും മലയാള ഭാഷയുടെ ഐഡന്‍റ്റിറ്റിയെ സ്ഥാപിക്കാന്‍ അദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. പിന്നീടു 'മംഗളോദയം 'എന്ന മാസിക തുടങ്ങുക മാത്രമല്ല അതിലൂടെ സാഹിത്യപരിഷത്ത്തിനു അഖിലകേരള പദവി ലഭിക്കണം എന്നുള്ള ആത്മാര്‍ഥമായ ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.കേരളത്തിലെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ 'കേരള സിനി ടോണിന്റെ(1929)സ്ഥാപനത്തിലൂടെ പുതിയ കലാ ചലനങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു എന്നതും ചര്‍ച്ചചെയ്യപെടെണ്ടാതാണ്.ഭൂതരായര്‍ ,ഭാസ്കരമേനോന്‍ ,മംഗളമാല (5ഭാഗന്ഗല്)ദ്രാവിടവൃത്തങ്ങളും അവയുടെ ദശാ പരിണാമങ്ങളും ,മുന്നാട്ട് വീരന്‍ ,മലയാള വ്യാകരണം തുടങ്ങിയ സ്വന്തം കൃതികള്‍ കൂടാതെയാണ് ഈ പരിശ്രമങ്ങള്‍ അദ്ദേഹം നടത്തിയതെന്നുകൂടി ഓര്‍കേണ്ടതുണ്ട് .

പല കോണുകളില്‍ നിന്ന് പല തലങ്ങളില്‍ മലയാള ഭാഷയെക്കുറിച്ചു നടക്കുന്ന സമകാലികമായ ആലോചനകളില്‍ നിശ്ചയമായും കടന്നു വരേണ്ട ലേഖനമാണ് അപ്പന്‍ തമ്പുരാന്റെ 'പച്ച മലയാളം '.മംഗളമാല 'എന്ന ഉപന്യാസ സമാഹാരത്തിലാണ് ഇതുള്ളത് .വീക്ഷണത്തിലെ എക്സ്റ്റിമിസ്റ്റു സമീപനം പരിമിതിയായി തോനാമെങ്ങിലും അതിനെ അതിലെമ്ഘിക്കുന്ന ഭാഷാസ്നേഹത്തിന്റെ അതിരുകളില്ലാത്ത ഊര്‍ജ്ജം ലേഖനത്തെ ഇന്നും പ്രസക്തമാക്കുന്ന ഘടകമാണ്. 'ഭാഷാ സ്നേഹം' ഒരു ക്ളീഷേയല്ലെന്നു അപ്പന്‍ തമ്പുരാന്റെ വാക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .തന്റെ ചെറിയ ഭാഷയിലുള്ള ആത്മവിശ്വാസത്തിന്റെ രേഖയാണിത് .ഫലിതത്തിന്റെ നേര്‍ത്ത അകമ്പടിയോടെ വിഷയം അവതരിപ്പിക്കുമ്പോഴും ഇത്തരമൊരു ആത്മവിശ്വാസത്തില്‍ നിന്നുണ്ടാകുന്ന വിശുദ്ധമായ ധിക്കാരത്തിന്റെ അനുരണങ്ങള്‍ ഇതിലുണ്ട് .അര്‍ഥങ്ങള്‍ നിറഞ്ഞുകൊണ്ടേയിരിക്കുന്ന വിദൂരധ്വനികള്‍ സൃഷ്ടിച്ചു കൊണ്ട് മലയാളത്തിന്റെ ഭാവിയിലേക്ക് ഈ അനുരണങ്ങള്‍ കടന്നു പോകുന്നു.

ലേഖനത്തില്‍ നിന്ന് .

ഞാന്‍ ഒരു പച്ച മലയാളിയാണ് .ഇന്ക്രീസും പരന്തിരീസ്സും ചമകൃതവും എനിക്കറിഞ്ഞുകൂടാ ............................................................................................................................................
ശകാരിക്കുകയാനെങ്ങില്‍ മലയാളതിലാവട്ടെ .എന്നാല്‍ ഞാന്‍ മറുപടി പറയാം ....................................................................................................................................................
മറുനാട്ടുമൊഴി അങ്ങനെ തന്നെ ഒരുമാറ്റവും വരുത്താതെ എടുത്തു തനതെന്ന പോലെ ഇട്ടു പെരുമാറുക .ഇത് നമ്മുടെ മലയാളത്തിനെന്നല്ല മൊഴികള്‍ക്കു പൊതുവേ തന്നെ ഒരു വലിയ പുഴുക്കുത്തു പോലെ കേടു തട്ടിക്കുന്നതാന്നെന്നു കൂടി ഓര്‍മ വെക്കേണ്ടതാണ് .........................................................................................................................................
നമ്മുടെ പഴയ ഈട് വെപ്പുകളില്‍ ഓരോ പെട്ടികളിലായിട്ടു വളരെ കൈമുതല്‍ കെട്ടിവെചിരിക്കെ അതൊന്നും തുറന്നു നോക്കാതെ കണ്ണടച്ച് കടം വാങ്ങി ചെലവിടുന്നത് അറിവില്ലായ്മ കൊണ്ടോ മടി കൊണ്ടോ വിഡ്ഢിത്തം കൊണ്ടോഎന്ത് കൊണ്ടായാലും ഒട്ടും ശരിയായിട്ടുള്ളതല്ല ,തീര്‍ച്ച തന്നെ .



വര്‍ഗ്ഗീസ്‌ അവസാനിക്കുന്നില്ല



ഞങ്ങള്‍ കൊളേജിലേക്കെതുംപോഴേക്കും നക്സലൈറ്റ് പ്രസ്ഥാനവും ജനകീയസാംസ്കാരിക വേദിയുമൊക്കെ ഏറെക്കുറെ തകര്‍ച്ചയില്‍ പെട്ടു കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ആ പ്രസ്ഥാനങ്ങളുമായി നേരിട്ട് ഒരു ബന്ധവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.ആ പ്രസ്ഥാനങ്ങളില്‍ അതിശക്തമായി പ്രവര്‍ത്തിച്ചിരുന്ന ജേഷ്ഠതുല്യരായ പല സുഹൃത്തുക്കളും ആത്മഹത്യയിലേക്കും മറ്റും ചിതറിപ്പോയിരുന്നു.

ഞാന്‍ നക്സലൈറ്റ് കാലഘട്ടത്തിന്റെ ആരാധകനല്ല.എന്നാല്‍ ഇന്ന് പലരും ഒരു ഫാഷന്‍ പോലെ ആ കാലഘട്ടത്തെ പൂര്‍ണമായും തള്ളികളയുന്ന,പരിഹസിക്കുന്ന രീതിയില്‍(അല്ലെങ്ങില്‍ തന്നെ ഇപ്പോള്‍ തള്ളിപ്പറയലുകളുടെ കാലമാണ് .ഒരു മഹത്തായ കാര്യമെന്ന മട്ടില്‍ മദ്യപിചിരുന്നവര്‍ മദ്യപാനത്തെ തള്ളിപ്പറയുന്നു.അരാജകവാദി അരാജകവാദത്തെതള്ളിപ്പറയുന്നു.സത്യത്തില്‍ കഞ്ഞാവടിക്കുന്നവരും മദ്യപാനികളുംസ്വവര്‍ഗ രതിക്കാരും ജെന്റില്മാന്മാരും(?)രാഷ്ട്രീയക്കാരും ബിസ്സിനസ്സുകാരും ഒക്കെക്കൂടി ഉള്‍പ്പെട്ട ഒരുബഹുസ്വര യാഥാര്ത്യമാണ് സമൂഹമെന്നു കണ്ടാല്‍ ഇത്തരം മഹത്വവല്‍ക്കര്നങ്ങളും ആദര്‍ശവല്ക്കരണങ്ങളും കൊമാളിത്തമായിമാറും) അതിനെ നോക്കികാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ആ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമായ പരിമിതികള്‍ എന്തായിരുന്നാലുംആത്യന്തികമായി അനീതിക്കും അപമാനവീകരനത്ത്തിനുമെതിരായ ഒരു മുഴക്കം അവ കൊണ്ടുവന്നിരുന്നു.ആ മുഴക്കത്ത്തിന്റെ ചില സദ്‌ഫലങ്ങള്‍
നമ്മുടെ സാഹിത്യരങ്ങത്തുമുണ്ടായി എന്നത് നിഷേധിക്കാന്‍ കഴിയുന്ന ഒന്നല്ല.മാത്രമല്ല,അന്ന് വരെ വ്യപസ്ഥാപിത കേരളീയ യുവത്വം സാഹിത്യകേന്ദ്രത്ത്തില്‍ പ്രതിഷ്ഠിച്ചിരുന്ന എം. ടി.,കാക്കനാടന്‍ ,മുകുന്ദന്‍ ...തുടങ്ങിയവരെ ആകേന്ദ്രത്തില്‍ നിന്ന് നീക്കുകയും അവിടേക്ക് പുതിയ ശബ്ദങ്ങള്‍ കടന്ന്നു വരികയും ചെയ്തു എന്നത് ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.അയ്യപ്പപനിക്കരെ പോലൊരു കവിയെ 'ഹൂഗ്ളി' എഴുതാന്‍ പ്രേരിപ്പിക്കും വിധം ശക്തമായിരുന്നു ആ മുഴക്കം എന്നു കൂടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. ആ കാലഘട്ടത്തിന്റെ പരിമിതികളെ സ്വയം തിരിച്ചരിയാനും ചര്‍ച്ചചെയ്യാനും തയ്യാറായതും ആ കാലഘട്ടത്തിലെ തന്നെ എഴുത്തുകരായിരുന്നു എന്നതും പരിഗണിക്കപ്പെടെണ്ടതാണ്.ഏതൊരു കാലഘട്ടത്തെയും കര്‍ശനമാനമായി വിലയിരുത്തുന്നതോ വിമര്‍ശനവിധേയമാക്കുന്നതോ കണിശമായും ഗുണപരവും സര്ഗാത്മകവുമാണ്.നക്സലൈറ്റ് കാലഘട്ടത്തെയുംഇഴകീറി പരിശോധിക്കേന്ടവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്.തര്‍ക്കമില്ല.എന്നാല്‍ ഏതെങ്കിലും ഒരുകാലഘട്ടത്തെ പൂര്‍ണമായും തള്ളികളയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യവും അപക്വവും ആയിരിക്കും.കാരണം ,ഏതു കാലഘട്ടവും പില്‍ക്കാലത്ത്‌ സ്വാഭാവികമായും പരിമിതികളുടെയും അബ്ദ്ധങ്ങളുടെയും കൂടി അടയാളമായിട്ടായിരിക്കും വിലയിരുത്തപ്പെടുക.അപ്പോള്‍ പോലും ആ കാലഘട്ടത്തിന്റെ പോസിറ്റിവായ ഘടകങ്ങള്‍ പില്‍കാല ചരിത്രത്തിലേക്കുള്ള തുടര്‍ച്ച കൂടി തീര്‍ച്ചയായും നിര്‍മ്മിക്കുന്നുണ്ട് എന്ന കാര്യം നാം മറന്നു കൂടാ.

അതുകൊണ്ട് 'വര്‍ഗ്ഗീസ് 'അവസാനിക്കുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അനീതികള്‍ക്കും അപമാനവീകരനത്ത്തിനുംഎതിരായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ,എണ്ണത്തില്‍ പരിമിതമായ പത്രപ്രവര്‍ത്തകര്‍ ,സാഹിത്യകാരന്മാര്‍ ,ചലച്ചിത്രകാരന്മാര്‍ ,നവഗാന്ധിയന്‍ പ്രതിരോധ പ്രവര്‍ത്തകര്‍ ,ദളിത്‌ ആദിവാസി മേഖലകളിലെ നവ സാമുഹിക പ്രവര്‍ത്തകര്‍ ,സ്ത്രീപക്ഷവാദികള്‍ ,പരിസ്ഥിതി പ്രവര്‍ത്തകര്‍, ന്യുനപക്ഷസാമൂഹിക നീതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ ....തുടങ്ങി ബഹു തലങ്ങളില്‍ ഉയരുന്ന ശബ്ദങ്ങളിലേക്ക്‌ വര്‍ഗ്ഗീസിന്റെ ശബ്ദവും മറ്റൊരു രീതിയില്‍ ഏറ്റെടുക്കപ്പെടുന്നുണ്ട് .മാവോയിസ്റ്റുകള്‍ ഉയര്‍ന്നു വരാനുള്ള സാമൂഹിക സാഹചര്യം പ്രസ്ക്തമാനെങ്ങിലും നിഗൂഡവല്‍കൃത സമീപനങ്ങളെ അസാദ്ധ്യമാക്കിത്തീര്‍ക്കുന്ന തുറസ്സുകള്‍ രാഷ്ട്രീയത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് 'വര്‍ഗ്ഗീസിനും' ജനാധിപത്യത്തിനുമിടയിലെ അഭാവങ്ങളെ എങ്ങനെ പൂരിപ്പിക്കും എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാനപ്പെട്ട ചോദ്യം.

വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍'



'THE EYE IS NOT THE TOO-IMMOBILE HUMAN EYE'
-Gilles Deleuze

തീവ്ര പ്രതികരണങ്ങളുടെ പുസ്തകമാണ് സി.ആര്‍.പരമേശ്വരന്റെ 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍'.മലയാളത്തില്‍ ഇന്നു കവിതയെക്കുറിച്ചാണെങ്കിലും സാമൂഹിക വിഷയങ്ങളെ ക്കു റിച്ചാണെനെങ്കിലും നടക്കുന്ന ചര്‍ച്ചകള്‍ മിക്കവാറും 'ചത്തേ ചതഞ്ഞേ'എന്ന രീതിയിലുള്ളവയാണ്‌.ഒരുതരം സുഖിപ്പിക്കല്‍ മട്ടിലുള്ള മടുപ്പിക്കുന്ന സമരസപ്പെടല്‍ അവയിലുണ്ട്.സംവാദങ്ങള്‍ക്ക് ഇടം കൊടുക്കാതെയുള്ള ഞാണിന്മേല്‍ കളി.ഒത്തുതീര്‍പ്പുകളും ഭയങ്ങളും കൊണ്ട് നിര്‍മ്മിച്ച എഴുത്തിന്റെ കപടലോകം .

സി.ആറിന്റെ പുസ്തകത്തിന്റെ ഏറ്റവും വലിയപ്രസക്തി ,ഒരേ സമയം രണ്ടു നാവുകൊണ്ട് അത് സംസാരിക്കുന്നില്ല എന്നതാണ് .മനുഷ്യനെയും സമൂഹത്തെയും കുറിച്ചുള്ള ആധിനിറഞ്ഞ നിരീക്ഷണങ്ങളാണ് സി. ആര്‍ .പങ്കു വെക്കുന്നത്.വിയോജിപ്പുകളുടെ സൌന്ദ്യര്യം ഈ കൃതിയിലുണ്ട്.ഒറ്റയ്ക്ക് നിന്ന് തനിക്കു സത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഊറ്റത്തോടെ പറയാന്‍ സി.ആറിനു കഴിയുന്നു.മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ് 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍' .

ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഏറ്റവും സമകാലികവും പ്രസ്ക്തവുമായിരിക്കുംപോള്‍ തന്നെ വിശകലന വിധേയമാക്കേണ്ട ഒരുതരം സെക്ടേറിയന്‍ സമീപനത്തിന്റെ പരാധീനത ഈ പുസ്തകത്തിനുണ്ട് .ആഴമില്ലാത്ത പ്രവാചക സ്വരത്തിലുള്ള പ്രസ്താവനകളും ഈ പുസ്തകത്തെ ചിലയിടങ്ങളില്‍ ദുര്‍ബലമാക്കുന്നു.വിരാമച്ചിന്നങ്ങള്‍ ഏറെ നിറഞ്ഞ ചിന്തകളാണ് സി.ആറിന്റേത് .അത് സംവാദത്തിന്റെ ഇടങ്ങളെ പലപ്പോഴും ഇല്ലാതാക്കുകയും ഒരുപാട് പൊള്ള മുഴക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.മറ്റൊരാള്‍ക്ക്‌ ഇതൊക്കെ ഈ പുസ്തകത്തിന്റെ സവിശേഷതയായും വായിക്കാവുന്നതാണ്.ആത്യന്തികമായി ഈ പുസ്തകത്തിന്റെ പരാജയം എന്ന് വിലയിരുത്താവുന്ന ഘടകം തന്നെയാണ് ഇതിന്റെ വിജയത്തെയും നിര്‍ണയിക്കുന്നതെന്ന് പറയാം.

സി. ആര്‍ .പരമേശ്വരന്‍ എന്ന മനുഷ്യനോടു നമുക്ക് വിയോജിക്കാം ,വഴക്കുണ്ടാക്കാം.എന്നാല്‍ ഈ മനുഷ്യന്‍ ഒരുപാടുനാള്‍ നമുക്കിടയില്‍ ജീവിചിരിക്കണമെന്ന് പുസ്തകം വായിച്ചുകഴിയുമ്പോള്‍ വിവേചനശാലിയായ ഓരോ വായനക്കാരനും ആഗ്രഹിക്കുക തന്നെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.





കെ.പി.നിര്‍മല്‍കുമാറിന്റെ കഥ




ഭാഷയെ ആലാപനമാക്കുന്ന പരീക്ഷണം കെ. പി.നിര്‍മല്‍കുമാറിന്റെ 'കര്മഭൂമിയുടെ പിഞ്ചുകാല്‍ 'എന്ന കഥയിലുണ്ട് .സ്ഥലകാലങ്ങള്‍ ഈ കഥയില്‍ രാഗമാലികയെന്നവണ്ണം കടന്നുവരുന്നു.ഹിന്ദോളവും തോടിയും നാട്ടക്കുറിഞ്ഞിയുമെല്ലാം ആഖ്യാനത്തില്‍ മാറിമറിഞ്ഞു പ്രത്യക്ഷപ്പെടുന്നതായി തോന്നാം.നീണ്ട വാചകങ്ങള്‍ രാഗവിസ്താരത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ വളഞ്ഞു പുളഞ്ഞു കയറിയിറങ്ങുന്നു.

ഗമകങ്ങളിലൂന്നാതെ ശ്രുതിയില്‍ അത്ഭുതകരമായ പുതുമകള്‍ ആവിഷ്ക്കരിച്ച മഹാ വാഗേയകാരന്‍ മധുരൈ  മണി അയ്യര്‍ പറഞ്ഞതിനെ (There aren't any plot  in a keerthanam.But interpretation of characters-Three Masters-Ramdas Narayanan) മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ കഥയില്‍ കഥയില്ല , നിരവധി കഥാപാത്രങ്ങളുടെയും പൌരസമൂഹതിന്റെയും വ്യാഖ്യാനമേയുള്ളൂ .സ്ഥലം ഒരു സംഗീതകൃതിയിലെ വിശദാംശങ്ങളില്ലാത്ത വിശദീകരണമായിത്തീരുന്നു.

പദ്മവിലാസം വീഥിയും പുത്തരികണ്ടവും ശ്രീവരാഹവും പേട്ടയും ശംഖുംമുഖവും പടിഞ്ഞാറേകോട്ടയും എയര്‍പോര്‍ട്ട്‌ റോഡും ..........അങ്ങനെ എണ്ണമറ്റ സ്ഥലസൂചനകള്‍ ഈ ചെറിയ കഥയില്‍ സപ്തസ്വരങ്ങളുടെ പ്രയോഗങ്ങളായി അഴിയുകയും പിണയുകയും ചെയ്യുന്നു. തനിയാവര്ത്തനത്തിലെ മൃദംഗവും ഘടവുമായി പുതിയകാലവും പഴയകാലവും അഭിമുഖം പങ്കുവെക്കപ്പെടുന്നു.

ഇത് കഥയല്ല.
സംഗീതസദസ്സാണ്. 

രാജ്യദ്രോഹം


 November 29, 2010

അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹത്ത്തിനു കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു.എന്താണീ രാജ്യദ്രോഹം ?വിമര്‍ശനങ്ങള്‍ മുന്നോട്ടു വെച്ചാല്‍ രാജ്യദ്രോഹമാകുമോ ?ഇറോം ശര്‍മിളസമരം ചെയ്‌താല്‍ രാജ്യദ്രോഹമാകുമോ ?എന്ടോസള്‍ഫാനെതിരെ കാമ്പയിന്‍ നടത്തിയാല്‍ രാജ്യദ്രോഹമാകുമോ ?മാവോവാദികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങലാണോ രാജ്യദ്രോഹം ?ആദിവാസികളും ദളിതരും ചേരിനിവാസികളും എച്ചില്‍ഗ്രാമങ്ങളില്‍ അവശേഷിക്കുന്ന മനുഷ്യപ്പുഴുക്കളുമാണോ രാജ്യദ്രോഹികള്‍
?

ആരാണീ രാജ്യസ്നേഹികള്‍? കോര്‍പ്പറേറ്റ്കള്‍ക്ക് അടിമപ്പണി നടത്തുന്ന രാഷ്ട്രീയക്കാരോ ?അഴിമതിയില്‍ മുങ്ങിക്കുളിച്ച് സൌന്ദര്യം വര്‍ദ്ധിപ്പിച്ചു തിളങ്ങുന്നവരോ?ലാവ്ലിനും സ്പെക്ട്രവും ഉള്പടെയുള്ളവയുടെ മറ്റൊരു പേരാണോ രാജ്യസ്നേഹം ?പാര്‍ലമെന്റിലെ പൊറാട്ട് നാടകമാണോ രാജ്യസ്നേഹം?

ചാനലുകളില്‍ പേശും പടങ്ങള്‍ പൊടിപൊടിക്കുന്നു.പത്രങ്ങള്‍ വായിക്കാനുള്ളതല്ല. കാണാനുള്ളത് .ചാനല്‍ ശൈലിയില്‍ പ്രിന്റെഡ്‌ വിഷ്വല്‍സ് അവയില്‍ നിറഞ്ഞുപെരുകുന്നു. കണ്ടതോ സത്യം ?കാണാനിരിക്കുന്നതോ?

വാല്‍ കഷ്ണം :ഭരണകൂടങ്ങള്‍ ചലം നിറഞ്ഞ വൃണങ്ങളാണ് .ഇടക്കിടെ അവ പൊട്ടിയൊഴുകും.ആ പൊട്ടിയൊഴുകല്‍ ജനാധിപത്യവും സ്വാതന്ത്ര്യവും മലീമസമാക്കികൊണ്ട് വിമതസ്വരങ്ങളെയും വിമര്‍ശനങ്ങളെയും പ്രളയത്തില്‍ മുക്കിക്കൊല്ലും .

അയാള്‍ വിളിച്ചാലോ ?.


'DYING IS AN ART'-SYLVIA PLATH

പ്രിയപ്പെട്ട ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ ഭൂമിയില്‍ നിന്നും ഒരു ഞൊടിയിട തുടച്ചു മാറ്റുമോ ?നമ്മള്‍ ആര്‍ക്കും പൂരിപ്പ്ക്കാനാവാത്ത ഒരു ബ്ളാങ്ക് ലൈന്‍ ആയിത്തീരുമോ ?ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ മുഴുവന്‍ ഉറക്കവും തട്ടിയെടുത്ത് ഒരാള്‍ സുഖമായി ഉറങ്ങുന്ന ഉറക്കമാണോ മരണം ? മരണത്തെ കാട്ടിത്തരുന്ന കണ്ണാടി മരിച്ചയാളല്ല.മരണവീടും അതിജീവിക്കുന്നവരുമാണ് .

എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ഇക്കഴിഞ്ഞ 18)ഠ തീയതി രാത്രി 9.30-ന്‍ ഈ ലോകം വിട്ടു പോയി.സംസാരിച്ചുകൊണ്ടുനില്‍ക്കെ നീങ്ങി തുടങ്ങുന്ന തീവണ്ടിയില്‍ പെട്ടെന്നു കയറി യാത്ര പറയുന്ന ഒരാളെ പോലെ.ആ വണ്ടി പോകുന്ന പാളങ്ങള്‍ ഏതൊക്കെയാണ് ?ചെന്നു ചെരുന്നതെവിടെയാണ്? പ്ളാറ്റ്ഫോമില്‍ പ്രധിവിധികളില്ലാതെ ഞാന്‍ ഒറ്റക്കാവുന്നു.

മേതില്‍ രാധാകൃഷ്ണന്റെ കവിതകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍.ത്യാഗരാജ ഭാഗവതരെയും പി.യു.ചിന്നപ്പയെയും ടി. ആര്‍.മഹാലിങ്ങത്തെയും കാരക്കുരിശി അരുണാച്ചലത്തെയും പറ്റി പറഞ്ഞു കൊണ്ടിരുന്ന ഒരാള്‍.നാഗസ്വരക്കചേരികളില്‍ ഉന്മാദം കൊണ്ടവന്‍.സംഗീതം പഠികുകയും സംഗീതത്തെ ഉപാസിക്കുകയും ചെയ്ത മനുഷ്യന്‍. ഗായകനായ ബ്രഹ്മാനന്ദന്റെ പഴയ സുഹൃത്തുക്കളിലൊരാള്‍്‍ .മുറിനിറയെ ഗ്രാമഫോണ്‍ രെകാ്‍ഡുകള്‍ സൂക്ഷിച്ചവന്‍. ഏറ്റവും പുതിയ പുസ്തകങ്ങള്‍ തേടി പുസ്തകശാലകള്‍ തോറും അലഞ്ഞവന്‍.സാഹിത്യത്തില്‍ ഒതുതീര്പുകള്‍ പാടില്ലെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്ന ഒരാള്‍.ഈയിടെ ഞാനയാളെ കരുണാകരന്റെ കുറെയേറെ കവിതകള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു.എന്തുകൊണ്ട് ആ കവിതകള്‍ മലയാളത്തിന്റെ കാവ്യച്ചര്ച്ചകളില്‍ കടന്നു വരുന്നില്ലെന്ന് ഖേദിച്ചവന്‍ .

അയാള്‍ പ്രശസ്തനായിരുന്നില്ല,സമ്പന്നനും.പ്രശസ്തിയും സാമര്ത്യവുമല്ല പ്രതിഭയുടെ മാനദണ്ടമെന്നു മനസ്സിലാക്കി തന്ന ഒരുവന്‍.സമര്‍ത്ഥന്മാര്‍ വിജയിക്കുന്ന ലോകത്ത് ഒട്ടും സാമര്ത്യമില്ലാതെ ജീവിച്ച ഒരാള്‍.

അയാള്‍ പോയി.
ഞാനെന്റെ മൊബൈല്‍ ഓഫ് ചെയ്തു. മൌസ്സില്‍ തൊട്ടില്ല .ലാപ്ടോപ്പില്‍ പെട്ടില്ല.ഒറ്റക്കിരുന്നു. .അവസാന ശ്വാസം വരെ കീഴടങ്ങാതിരുന്നവനെ തിരിച്ചു വായിച്ചു.അയാള്‍ പ്രസരിപ്പിച്ച ഊര്‍ജ്ജം തിരിച്ചുപിടിച്ചു . അയാളുടെ പ്രസക്തി കൂടുതല്‍ തിരിച്ചറിഞ്ഞു .ആ ഏകാന്തതയിലേക്ക് അയാള്‍ ഒരിക്കല്‍ കൂടിയെത്തി .അതിരുകളില്ലാത്ത മേശക്കിരുപുറം ഞങ്ങള്‍ വീണ്ടുമിരുന്നു.വരിഞ്ഞു കെട്ടിയിട്ട കണ്ണുനീരിന്റെ അക്രമാസക്തമായ കടലുകളെ ഞാനെന്റെ ഹൃദയം പൊട്ടിച്ച് ചില്ലുഗ്ളാസ്സുകളില്‍ പകര്‍ന്നു.പഴയപോലെ ചിയേഴ്സ് പറഞ്ഞു.പൊട്ടിച്ചിരിച്ചു .

എനിക്കിപ്പോള്‍
മൊബൈല്‍ ഓണ്‍ ചെയ്യാതെ വയ്യ.
അയാള്‍ വിളിച്ചാലോ ?



എം.പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍'.



വായിച്ച യാത്രാവിവരണ ഗ്രന്ഥംനങ്ങളില്‍ ഏറ്റവും മോശപ്പെട്ട കൃതികളില്‍ ഒന്നാണ് എം. പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവത ഭൂവില്‍.'ഭൂതകാലഭാരവും ഭാരതീയതയെക്കുറിച്ചുള്ള ആദര്‍ശാത്മക വീക്ഷണവുമായി ഹിമാലയയാത്രയോ ഇന്ത്യന്‍യാത്രയോ നടത്തുന്ന ഒരാള്‍ക്ക്‌ 'സമകാലിക ഇന്ത്യന്‍ യാഥാര്ത്യത്തെ' യാത്രാക്കുറിപ്പുകളില്‍ വരച്ചിടാന്‍ കഴിയില്ലെന്ന് ഈ കൃതി തെളിയിക്കുന്നു.ഇത് സമകാലികനായ ഒരാള്‍ ഹിമാലയത്തിലേക്ക് നടത്തിയ യാത്രയുടെ രേഖയല്ല ,എല്ലാ യാത്രാമുഖങ്ങളിലും തകര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ ആത്മീയ മൂല്യ വ്യവസ്ഥയിലേക്കും സാമൂഹികാവസ്ഥയിലേക്കും ഭൂതകാല മഹിമയെ ആരോപിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ സൃഷ്ടിക്കുന്ന മിഥ്യാലോകത്തിന്റെ വിവരണമാണ്.

ആത്മീയതയെ ഹൃദയത്ത്തിലാവാഹിച്ചുകൊണ്ട് തപോവന സ്വാമികള്‍ രചിച്ച 'ഹിമഗിരിവിഹാരം' അതിലെ ആത്മാര്‍ഥത കൊണ്ടാണ് വേറിട്ട്‌ നില്‍ക്കുന്നത് .എല്ലാം ഉപേക്ഷിച്ച് യാത്ര പോകുന്ന ഒരാളുടെ ആത്മീയക്കാഴ്ചകള്‍ അതിലുണ്ട്.വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന അത്തരമൊരു ആത്മാര്‍ഥതയുടെ നൈരന്തര്യം വീരേന്ദ്രകുമാറിന്റെ പുസ്തകത്തിലില്ല.ഒരു ടൂറിസ്റ്റിന്റെ ആഴമില്ലാത്ത വിസ്മയവും ആദര്‍ശാത്മക ഭാവവുമാണ്‌ കൃതിയിലുടനീളം.അതുകൊണ്ടുതന്നെ കാഴ്ചകള്‍ കാണുന്ന ഒരാള്‍ നല്‍ക്കുന്ന' ഇഫോര്‍മേഷന്‍സ് ' തലങ്ങും വിലങ്ങും ചെടിപ്പിക്കും വിധം വീണു കിടക്കുന്നു.

വീരേന്ദ്രകുമാറിന്റെ പരിസ്ഥിതി ബോധമാകട്ടെ,ഉപരിപ്ളവമായ മുഖ്യധാരാ പരിസ്ഥിതി ബോധത്തിനപ്പുറം ഒരു സൂക്ഷ്മ പരിസ്ഥിതി ബോധത്തിലേക്ക്‌ വികസിക്കുന്ന ഒന്നല്ല.പരിസ്ഥിതി നാശത്തെക്കുറിച്ച് പറയുന്നിടത്തെല്ലാം ഈ പരിമിതി പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു സാഹിത്യ കൃതിയെന്ന നിലയില്‍ ആഷാമേനോന്റെയോ എം. കെ.രാമച്ചന്ദ്രന്റെയോ കൃതികളുടെ പ്രസക്തി പോലും ഈ പുസ്തകത്ത്തിനുന്ടെന്നു തോന്നുന്നില്ല. കാലം ഈ കൃതിയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും എന്ന് ഞാന്‍ കരുതുന്നു.

ഇതെഴുതുമ്പോള്‍ ഓര്‍മ്മ വരുന്ന രണ്ടു സൃഷ്ടികള്‍ ഉണ്ട്.മഹാസഞ്ചാരിയായ ഒരു വെറും മനുഷ്യന്‍ നടത്തിയ ഹിമാലയ യാത്രയുടെ സത്യസന്ധമായ വിവരണം കൊണ്ട് ശ്രേദ്ധേയമായ രാജന്‍ കാക്കനാടന്റെ 'ഹിമവാന്റെ മുകള്‍്തട്ടില്‍ '.മറ്റൊരു മഹാ സഞ്ചാരിയായ പാരിസ് വിശ്വനാഥന്റെ 'ഗംഗ' എന്ന ഡോക്യുമെന്ടറി.ആദ്യത്തേതില്‍ മറ്റൊരു ഹിമാലയം .രണ്ടാമത്തേതില്‍ മറ്റൊരു ഗംഗ.


ബാബുവിനെ നമസ്കരിക്കുന്നു



' ആലപ്പുഴയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഈ പുസ്തകത്തെ സാധ്യമാക്കുന്നത് .സവിശേഷമായ ഈ കവിതാ പുസ്തകത്തിനായി ഒരുമിച്ചു കൂടാനായതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നു.'-തകഴി ശിവശങ്കരപിള്ള
___________________________________________________________________

പ്രകാശം .വാക്കുകളില്‍ നിറയെ പ്രകാശം.പ്രായോഗിക പരീക്ഷണങ്ങളില്‍ നിറയെ പ്രകാശം.നടപ്പിലും ഇരിപ്പിലും ചിതറിയ താടിയിലും മുടിയിലും നീളെ പ്രകാശം.സംഭാഷണങ്ങളില്‍ സാന്ദ്രമാകുന്ന സൌമ്യ പ്രകാശം.ആലപ്പുഴക്കാര്‍ക്കിടയില്‍ 'സാസ് ബാബു 'എന്നറിയപ്പെടുന്ന രാജേന്ദ്രന്‍ വി.ബാബു പ്രകാശത്തില്‍ ഉദിക്കുകയും പ്രകാശത്തില്‍ ലയിക്കുകയും സ്വയം പ്രകാശമായി നിലനില്‍ക്കുകയും ചെയ്യുന്ന ഒരത്ഭുതമാണ് .അമര പ്രകാശത്തിന്റെ അനശ്വരത ഭൂമിയില്‍ മഹാസ്നേഹമായി ആവിഷ്കരിക്കപ്പെടുന്നത് ഇത്തരം മനുഷ്യപ്രതിഭാസങ്ങളിലൂടെയാണ് .ഇത് തിരിച്ചറിഞ്ഞുകൊണ്ട് ബാബുവിന്റെ 'അത്' എന്ന കവിതാസമാഹാരത്തിന്റെ മുഖക്കുറിപ്പില്‍ സാക്ഷാല്‍ തകഴി ശിവശങ്കരപിള്ള വിനയപൂര്‍വ്വം ഇങ്ങനെ കുറിചിട്ടിരിക്കുന്നു:' ഇതൊരു പുതിയ സംരംഭം ആണ് .നിത്യ ജീവിതത്തിലെ സൂക്ഷ്മമായ സംഭവങ്ങള്‍ കവിതയില്‍ പ്രതിപാദിക്കുക ഒരു സിദ്ധി തന്നെ യാണ് .അവിടവിടെ ചിതറിക്കിടന്ന കവിതകള്‍ സമാഹരിക്കാന്‍ കഴിഞ്ഞത് പല സുഹൃത്തുക്കളുടെയും ശ്രമഫലമായിട്ടാണ് .ആലപ്പുഴയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഈ പുസ്തകത്തെ സാധ്യമാക്കുന്നത് .സവിശേഷമായ ഈ കവിതാ പുസ്തകത്തിനായി ഒരുമിച്ചു കൂടാനായതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നു.'

'അത്' കവിതകളല്ല.മറ്റെന്തൊക്കെയോ ആണ് .പറയാതതിലേക്ക് അനന്തമായി നീട്ടി വെക്കപ്പെടുന്ന അര്‍ത്ഥസന്നിഗ്ധത .ബാബു കവിത എഴുതുകയല്ല,പറയുകയോ പാടുകയോ ആണ്.ഒരു വാക്ക്.പിന്നെ വാക്ക് നീണ്ടു കവിതയാകുന്നു.കൂടെയുള്ള സഹപ്രവര്ത്തകരിലാരെങ്ങിലും കുറിചെടുത്ത്തത്.പിന്നയത് സാങ്കേതികമായ ചിട്ടവട്ടങ്ങള്‍ കൈവരിക്കുന്നു.പിന്നെയതുമായി അയാള്‍ക്ക്‌ ബന്ധമേയില്ല.ബാബു വായിക്കുന്നില്ല.വ്യാകരണ നിയമങ്ങളും സാഹിത്യച്ചരിത്രവും പുതു പ്രവണതകളും അയാള്‍ക്ക് അജ്ഞാതം .പിഴയോടെ തുടങ്ങുന്ന അനാര്ഭാടാത്ത.പൊടുന്നനെ ഒരു കവി പുറത്തേക്ക് വരുന്നു.നമ്മുടെ കവിതയില്‍ ബാബുവിനും അയാളുടെ സ്ഥലമുണ്ട്.അയാളുടെ കവിത മറ്റൊരുതരം ചിന്തക്ക് വഴിയിടുന്നു.ഒരു പക്ഷെ ,കവിതയെ കാളൊക്കെ നന്നായി അയാളുമായുള്ള അടുപ്പം,സംസാരം ഒക്കെ നമ്മെ ഇത് കൂടുതല്‍ ബോധ്യപ്പെടുത്തും.

ചേര്‍ത്തലക്കടുത്തുള്ള 'പ്രത്യാശ'എന്ന ചികിത്സാ കേന്ദ്രത്തില്‍ അര്‍ബുദബാധിതനായ ബാബുവിനെ ഈ അടുത്ത ദിവസം കാണാന്‍ ചെന്നു.ഹൃദയം കെട്ടു പോയിരുന്നു.207)o നമ്പര്‍ മുറി തുറക്കുമ്പോള്‍ അതേ ബാബു.ഇരുപതു കീമോതെറാപ്പി കഴിഞ്ഞും അതേ പ്രകാശം .കണ്ടപാടെ, എവിടെനിന്നോ പതിവുപോലെ ബാബു സംസാരിച്ചു തുടങ്ങുന്നു.തിളങ്ങുന്ന വാക്കുകള്‍.എന്റെ ഹൃദയം വീണ്ടും പ്രകാശിക്കുന്നു.ഒടുവില്‍ മുറിക്കു പുറത്ത് ഇടനാഴിയോളം വന്ന് ബാബു എന്നെ യാത്രയാക്കുന്നു.ഹൃദയത്തിലെ പ്രകാശം താങ്ങാനാവാതെ എന്റെ കണ്ണ് നിറയുന്നു.കണ്ണുനീര്‍ത്തുള്ളിയും പ്രകാശമാകുന്നു.അറിവുകളേതുമില്ലാത്ത ഞാന്‍ ബാബുവിനെ നമസ്കരിക്കുന്നു.

അത്
(കവിതകള്‍ )
രാജേന്ദ്രന്‍ വി.ബാബു
പ്രസാധനം :സുഹൃത്ത് സമിതി ,ആലപ്പുഴ .
വിതരണം:കറന്റ് ബുക്സ്

അണ്ണാ ഹസാരെയെ കാല്പനികവല്‍കരിക്കരുത്



ഇന്ത്യന്‍ ജനാധിപത്യത്തെ അടിമുടി ഗ്രസിച്ചിരിക്കുന്ന അഴിമതിയെക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി എന്നതും അതിലേക്കു ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതും അണ്ണാ ഹസാരെയുടെ സമരത്തിന്റെ ബാക്കി പത്രമായേക്കും.ഒന്നും നടക്കാത്തിടത്ത് ഇത്രയെങ്ങിലും നടന്നല്ലോ എന്നാശ്വസിക്കുന്ന ചിലരെങ്കിലും ആ സമരത്തെക്കുറിച്ച് അതിവാചാലരായി .വികാരഭരിതരായി.അവരെ വെറുതെ വിടാം.അതേ സമയം ,ഈ സമരത്തെ അനുകൂലിച്ചു കൊണ്ട് ആര്‍ക്കും പ്രതികരിക്കാവുന്ന 'സേഫ് ' ആയ ഒരു 'സ്പെയിസ് 'ഉണ്ട് എന്നതാണ് വസ്തുത .പ്രതികരിക്കുന്ന വര്‍ക്ക് ആ 'സ്പെ യിസ് ' ഒന്നും നഷ്ട്ടപ്പെടുത്തുകയില്ല എന്ന് പറയാം.ഒന്നും നഷ്ട്ടപ്പെടാന്‍ ആഗ്രഹമില്ലാത്ത ,ഒട്ടും റിസ്ക്‌ എടുക്കാന്‍ താല്പര്യമില്ലാത്ത ഇന്ത്യന്‍ മധ്യ വര്‍ഗം ഈ സമരത്തെ സ്വാഭാവികമായും ഏറ്റെടുക്കുകയും ചെയ്തു .മാവോവാദികളുടെ സമരത്തോടോ അരുന്ധതി റോയ് ഉയര്‍ത്തിയ പ്രശ്നങ്ങലോടോ ഒരു പരിധിവരെ ഈരോം ശര്മിളയുടെ സമരതോടോ ഇത്തരത്തിലുള്ള ഒരു പ്രതികരണം പ്രതീക്ഷിക്കുക വയ്യ.കാരണം ഒട്ടും 'സേഫ്' അല്ല അവയുടെ സംവാദ സ്ഥലങ്ങള്‍.മറിച്ച് ആപല്‍ക്കരമാണ് താനും.അതുകൊണ്ട് തന്നെ
അണ്ണാ ഹസാരെയെ അന്ധമായി കാല്പനികവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ യാഥാര്ത്യങ്ങള്‍ക്ക് നിരക്കുന്നതല്ല.അയാളുടെ ദളിത്‌ വിരുദ്ധ നിലപാടുകളെയും ഭൂരിപക്ഷ വര്‍ഗീയതയോടുള്ള മൃദു സമീപനങ്ങളെയും നാം കാണാതിരുന്നുകൂടാ.

ഹസാരെ നടത്തിയ ഇടപെടലിന്റെ പരിണതികള്‍ പരിശോധിച്ചാല്‍ അരുന്ധതീ റോയിയും മാവോവാദികളും അടക്കമുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ച് ഉന്നയിച്ച സംശയത്തെ കൂടി അത് പ്രസക്തമാക്കുന്നുടെന്നു കാണാം.അഹിംസാത്മകമായ ഒരു സമരം, ഹിംസാത്മക ചോദനകളുടെ അടിത്തറയില്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ രൂപപ്പെടുന്ന പ്രതിരോധങ്ങളുടെയും ആശയങ്ങളുടെയും ജനാധിപത്യ വിശകലനങ്ങളെക്കൂടി അറിഞ്ഞോ അറിയാതെയോ സ്വാംശീകരിക്കുന്നു അഥവാ അവയിലേക്കു കൂടിയുള്ള (അവയുടെ ഹിംസാത്മക പ്രയോഗങ്ങള്‍ തിരസ്കരിക്കപ്പെടാമെങ്ങിലും) സൂചിതബിംബമായി മാറുന്നു എന്നര്‍ത്ഥം .

പാര്ലമെന്റിനകത്തും പുറത്തും നടക്കേണ്ട സമരങ്ങളിലൂടെ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങളെ പുറത്ത് കൊണ്ടുവരാന്‍ കഴിയൂ എന്ന ഓര്‍മ്മപ്പെടുത്തലിലേക്കാണ് അണ്ണാ ഹസാരെയുടെ സമരം വിരല്‍ ചൂണ്ടുന്നത്.അഴിമതിയില്‍ മുങ്ങിക്കുളിച്ച എല്ലാ രാഷ്ട്രീയപാര്‍ടികളും സ്വന്തം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ആ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ നടത്തുന്ന അമിതശ്രമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും .അഴിമതിയുടെയും കോര്പരേട്ടുകളുടെയും താല്പര്യ സംരക്ഷകരായ ബഹുഭൂരിപക്ഷം വരുന്ന ജനപ്രധിനിധി (?) കളുടെ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയാല്‍ അവസാനിക്കുന്ന ലക്ഷ്യമേ ഈ സമരത്തിന്‌ ഉള്ളൂ എങ്കില്‍ അതൊരു മധ്യവര്‍ഗ കാല്പനികതയുടെ സമരമുഖം മാത്രമായി അവശേഷിക്കും ,മുന്‍പ് പലപ്പോഴും സംഭവിച്ചിട്ടുള്ളത് പോലെ .

ഇത്തരം സമരങ്ങളുടെ തുടര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ പല മേഖലകളിലും എകാതിപത്യ സ്വഭാവം ആര്‍ജിച്ചു കഴിഞ്ഞ നമ്മുടെ ജനാധിപത്യ സംവിധാനത്ത്തിനെതിരായി ഉയര്‍ന്നു വരുന്ന പലതരം പ്രതിരോധങ്ങളെയും ഭൂരഹിത കര്‍ഷകരെയും ഭരണ ക്രമത്തിലും കോര്പരെട്ട് മാദ്യമങ്ങളിലും ഇന്റെര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഇനിയും വേണ്ടവിധം ഇടം കിട്ടിയിട്ടില്ലാത്ത ആദിവാസികളെയും ദളിതരേയും അഭിമുഖീകരിക്കാന്‍ കഴിയുമെങ്ങില്‍ അതായിരിക്കും കൂടുതല്‍ സവിശേഷമായ സാധ്യതകള്‍ നിര്‍മ്മിക്കുക.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അശ്ലീല സമസ്യകളെ രഹസ്യമായി താങ്ങി നിര്‍ത്തുകയും പരസ്യമായിജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ തന്ത്രങ്ങളെ അപ്രസക്തമാക്കികൊണ്ട് ,അവര്‍ക്ക് എത്തിച്ചേ രാനാവാത്ത്ത ഇടങ്ങളില്‍ ഏറെ പ്രത്യേകതകളുള്ളതും ഒരര്‍ത്ഥത്തില്‍ സങ്കീര്‍ണവും മറ്റൊരു അര്‍ത്ഥത്തില്‍ സുതാര്യവുമായ ഒരു' ജനാധിപത്യ രാഷ്ട്രീയം '(വികസനത്തേയും സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അനേകരേയും  ഒന്ന് പോലെ അഭിസംബോധന ചെയ്യുന്ന ഒന്ന്.ഹിംസാത്മക പ്രതിരോധങ്ങളുടെ പിന്നിലെ മാനുഷികതയെ കൂടി തിരിച്ചറിയുന്ന ഒന്ന് .) സംഭവിക്കാനിടയുണ്ട് .എതിര്‍ക്കപ്പെടേണ്ട വശങ്ങളുണ്ടെങ്ങിലും ആഗോള വല്‍ക്കരണവും പുത്തന്‍ മാദ്യമസാദ്യതകളും കൂടിച്ചേര്‍ന്നു സൃഷ്ടിച്ച തുറസ്സുകള്‍ ഈ ജനാധിപത്യ രാഷ്ട്രീയത്തെ സംവാദാത്മകതയുടെ സൂക്ഷ്മ തലങ്ങളിലേക്ക് കൊണ്ടുപോകാനും ഇടയുണ്ട് .ഇതാകട്ടെ നമ്മുടെ പരമ്പരാഗത സാമൂഹിക ചിന്തകര്‍ക്കും രാഷ്ട്രീയ വിച്ചക്ഷനന്മാര്‍ക്കും സ്ഥിരം ബുദ്ധിജീവികള്‍ക്കും ആസ്ഥാന മാര്സിസ്ട്ടുകള്‍ക്കും വിഭാവന ചെയ്യാന്‍ കഴിയാത്ത ഒന്നായിരിക്കും. ഈ വിധമുള്ള ഒരാലോച്ചനയുടെ ഭാഗമായി അണ്ണാ ഹസാരെയുടെ സമരത്തെ നോക്കിക്കാണുമ്പോഴായിരിക്കും അതിന്റെ പ്രസക്തിയും ഒപ്പം പരിമിതിയും തെളിഞ്ഞു വരിക .

പ്രകൃതിനിയമം വീണ്ടും വായിക്കുമ്പോള്‍



ഒരേ സമയം ഒളിപ്പോരാളിയുടെയും ജനാധിപത്യവാദിയുടെയും സംവാദ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരമാണ് സി.ആര്‍.പരമേശ്വരന്റെ 'പ്രകൃതി നിയമം 'എന്ന നോവലിനെ വ്യത്യസ്തമാക്കിത്തീര്‍ക്കുന്നത് . കലാകാരന്റെയും കലാപകാരിയുടെയും സൂക്ഷ്മവിചാരകന്റെയും കാഴ്ചകള്‍ നോവലില്‍ ഇടകലരുന്നു.ആധുനികതയുടെയും രാഷ്ട്രീയാധുനികതയുടെയും ഉത്തരാധുനികതയുടെയും ഇടയില്‍ ഒരു ദ്വീപില്‍ നോവല്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. ഈ ഒറ്റപ്പെടലാണ് 'പ്രകൃതി നിയമത്തെ 'സമകാലികമായ വായനയുടെ തുറസ്സില്‍ പ്രസക്തമാക്കിത്തീര്‍ക്കുന്നത് .ആധുനികതയുടെയും രാഷ്ട്രീയാധുനികതയുടെയും പ്രധാന പ്രതിനിധാനങ്ങള്‍ എന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ട പല നോവലുകളും ഇന്ന് വായിക്കാന്‍ കഴിയാത്ത വിധം ചെടിപ്പിക്കുംപോള്‍ ,ഉത്തരാധുനികക കാലം അഥവാ ആഗോളീകരണ കാലം ഉന്നയിക്കുന്ന ചില ആശയങ്ങള്‍ മുന്‍‌കൂര്‍ ഏറ്റെടുത്തുകൊണ്ട് 'പ്രകൃതി നിയമം'പുതിയ വായനക്കാരനെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.നോവലിന്റെ ഘടനയിലല്ല,മറിച്ച് വിചാരസംസ്കാരത്ത്തിന്റെ അടിതട്ടിലാണ് (പുറമേ,ഘടനയില്‍ ഉത്തരാധുനികമെന്നു തോന്നാവുന്ന പലകൃതികളും അകമേ പഴഞ്ചന്‍ അവബോധത്തെയാണ് സംവഹിക്കുന്നതെന്നും ഓര്‍ക്കുക) പില്‍ക്കാലത്ത് ഉത്തരാധുനിക കൃതികളില്‍ പ്രത്യക്ഷപ്പെട്ട ചില സവിശേഷതകളും സന്ദേഹങ്ങളും ആഴത്തില്‍ പതിഞ്ഞു കിടക്കുന്നത് . വ്യാജ പ്രതീതികളാല്‍ നിര്‍മ്മിക്കപ്പെട്ട കേരളീയ ജീവിതത്തിന്റെ അതീതയാഥാ ര്ത്യങ്ങളുടെ അധോലോകമാണ് 'കമ്മ്യൂണ്‍ 'പകര്‍ന്നാടുന്നത്‌ .ആധുനികതയുടെയും രാഷ്ട്രീയാധുനികതയുടെയും ആശയ ലോകങ്ങളെ അക്കാലത്തെ ഒട്ടേറെ എഴുത്തുകാരും നിരൂപകരും ആദര്‍ശവല്‍ക്കരിക്കുകയാനുണ്ടായത്.എന്നാല്‍ ,'പ്രകൃതി നിയമത്തില്‍' പ്രസ്തുത ആശയലോകങ്ങളുടെ ആന്തരവൈരുധ്യങ്ങളെ അഭിമുഖീകരിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമം കാണാം.അങ്ങനെ കടുത്ത യാഥാര്ത്യങ്ങളുടെയും അപഗ്രഥനങ്ങളുടെയും പുസ്തകമായി നോവല്‍ മാറുന്നു.അതേ യാഥാ ര്ത്യങ്ങളെയും അപഗ്രഥനങ്ങളെയും ചലിപ്പിക്കുന്ന ഇന്ധനമായി ഓര്‍മ്മയും ഭാഷയും നോവലില്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ നിവരുന്ന ,ഒട്ടും ആലന്കാരികമല്ലാത്ത്ത ഭാഷാ നിര്മിതിയിലൂടെ നോവല്‍ ആധുനികതയുടെ അമിതഭാഷാവ്യാമോഹവലയങ്ങളില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നു. പറഞ്ഞ യാഥാര്ത്യങ്ങള്‍ ഭീകരമാണെന്നും പറയാത്ത യാഥാര്ത്യങ്ങള്‍ അതി ഭീകരമാണെന്നും സൂചിപ്പിച്ചുകൊണ്ട് 'പ്രകൃതി നിയമം പല കാലങ്ങളിലേക്ക് സഞ്ചരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.

ദലിത് സ്ത്രീ.ദലിത് സ്ത്രീയെഴുത്ത്.ദലിത് സ്ത്രീവാദം



 'I,know
The corpse is mine
that lies soaking in the rain
...............
The police lathi and the courts eye
have no biness with my stripped naked skin'
-Sasi Nimala.

ദലിത് സ്ത്രീ.ദലിത് സ്ത്രീയെഴുത്ത്.ദലിത് സ്ത്രീവാദം.മൂന്നും പൊതു ചരിത്രത്തിനു പുറത്ത്.പൊതു സ്ത്രീപക്ഷ വിചാരങ്ങള്‍ക്ക്‌ പുറത്ത്.പൊതു സ്ത്രീസാഹിത്യത്ത്തിനു പുറത്ത്‌.പുറത്താക്കപ്പെട്ടവരുടെ പൊറുതി കിട്ടാത്ത പൊറുപ്പാണ് മേല്‍ സൂചിപ്പിച്ച മൂന്നും.ലവ്ലി സ്റ്റീഫന്‍ 'സ്വയം വിമോചനത്തിന്റെ പ്രശ്നം 'എന്ന ലേഖനത്തില്‍ എഴുതി:'പുരോഗമന ചരിത്രകാരന്മാര്‍ പോലും കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങുന്നത് നമ്പൂതിരി സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ്.അതുകൊണ്ടാണ് മാറ് മറയ്കാനുള്ള അവകാശത്തിനായി പോരാടിയ അധസ്ഥിത സ്ത്രീയും ജാതി അടയാളമായ കല്ലും മാലയും വലിച്ചെറിഞ്ഞ ദലിത് സ്ത്രീയും ചരിത്രത്തില്‍ വരാതിരുന്നത്.ഷര്‍മിള റെഗ്ഗെ Real feminism and Dalit women എന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നു:Brahmanical partriarchies and caste specefic patriarchies are material in their determination of the access to resources,the division of labour ,sexual division ,of labour and division of sexual labour 'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്ണിടങ്ങളെ എഴുതപ്പെട്ട ചരിത്രം ചതിച്ച ഒളിവഴികള്‍ നീണ്ടു നീണ്ടു പോകുന്നു.

ഗായത്രി സ്പിവാക് ,മെഹന്തി ,സാന്ടോവാള്‍ തുടങ്ങിയവര്‍ യൂറോ കേന്ത്രിത സ്ത്രീവാദം 'കറുത്ത സ്ത്രീയവസ്ഥയെ'കാണാതെ പോയതിന്റെ അടിപ്പടവുകള്‍ വിശകലനം ചെയ്യുന്നുണ്ട് .ഇന്ത്യന്‍ ദലിത് സ്രീയവസ്ഥയെ ഊന്നിക്കൊണ്ട് ഉമ ചക്രവര്‍ത്തി എഴുതുന്നു:'മേല്‍ ജാതിക്കാരായ സ്ത്രീകള്‍ തീച്ചയായും ലിംഗപരമായ വിവേചനം നേരിടുന്നുണ്ട്.എന്നാല്‍ അവര്‍ സ്വജാതിയിലെ പുരുഷന്മാരുടെ ഭൌതിക വിഭവങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കുന്നുണ്ട്.ഇതില്‍ നിന്നും പാടേ ഭിന്നമായി സമൂഹത്തിലെ ഏറ്റവും പീഡിതരായ വിഭാഗമായി ദലിത് സ്ത്രീകളും പുരുഷന്മാരും നില്‍ക്കുന്നു.അതില്‍ തന്നെ ദലിത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ എത്ര ഭീകരമാണ് '.ദലിത് സ്ത്രീവാദിയായ രൂത്ത് മനോരമ പറയുന്നു:'മധ്യ ജാതിയില്‍ പെട്ട പുരുഷന്മാര്‍ക്ക് ഒരു ഉദ്യോഗം ലഭിക്കുമ്പോള്‍ സ്ത്രീകളെ അവര്‍ ജാതിത്തൊഴിലുകളില്‍ നിന്നും വിലക്കും.എന്നാല്‍ ദലിത് സ്ത്രീകളുടെ പ്രശ്നം അവിടെ തീരുന്നില്ല.ഭര്ത്താകാന്മാര്‍ ജോലിയുള്ളവരായിരിക്കുംപോഴും ദലിത് സ്ത്രീകള്‍ അവരുടെ ജാതിത്തൊഴിലുകളില്‍ തുടരുന്നു'.മാളവിക കര്ലേക്കരുടെ പഠനത്തില്‍ കാണുന്നു :'ഉത്തരേന്ത്യയില്‍ ദലിത് പുരുഷന്മാര്‍ തോട്ടിപ്പണി ഉപേക്ഷിച്ച് മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ പോലും ദലിത് സ്ത്രീകള്‍ തോട്ടിപ്പണിക്കാരായി തുടരുന്നു '.യുറോ കേന്ദ്രിത സ്ത്രീവാദത്തിന്റെ കേരളീയപ്പതിപ്പുകള്‍ ഏറെയുണ്ടായി.എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ നിന്നുള്ള കാഴ്ചകളും കണ്ടെത്തലുകളും ആയിരുന്നു അവയില്‍ നിറയെ.അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കണ്ണുകള്‍ ദലിത് സ്ത്രീയുടെ ഇടഞ്ഞും ഉടഞ്ഞും കിടന്ന ഇടങ്ങള്‍ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു.ലവ്ലി സ്റ്റീഫന്‍,രേഖരാജ് ,രജനി,പി.ലിസ തുടങ്ങിയവര്‍ ദലിത് സ്ത്രീവാദത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ നടത്തിയ പ്രസക്തമായ ശ്രമങ്ങളാകട്ടെ മുഖ്യ ധാരക്ക് പുറത്താണ് ഏറെക്കുറെ സംഭവിക്കുന്നതെന്ന് കാണാം.അപ്പോള്‍ പോലും മുഖ്യധാരക്ക്‌ പ്രിയപ്പെട്ട ഒരുകൂട്ടം സ്ത്രീവാദികളായ എഴുത്തുകാര്‍ /എഴുത്തുകാരികള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പൊതുസ്ത്രീവാദത്തെ പിളര്ത്തികൊണ്ട് ദലിത്-ആദിവാസി സ്ത്രീയവസ്തകളെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ എന്ന നിലയില്‍ അത് മറ്റൊരു ഭാവി നിര്‍മ്മിച്ചേക്കും.
സാഹിത്യ സാംസ്കാരിക രംഗത്തും സ്ഥിതി ഒരളവോളം സമാനമാണെന്ന് കാണാം.സാഹിത്യത്തിന്റെ പൊതു മണ്ഡലത്തിലേക്കുള്ള പ്രവേശനം അന്നുമിന്നും വരേണ്യ സ്ത്രീകള്‍ക്ക് മാത്രമായിരുന്നുവെന്ന ജെ. ദേവികയുടെ നിരീക്ഷണം പല നിലക്കും അര്‍ത്ഥവത്താണ്. അടുത്തകാലത്ത് തമിഴില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ദലിത് പെണ്‍പക്ഷ നോവലാണ്‌ പാമയുടെ 'സംഗതി'.ദലിത്സര്‍ഗാത്മകതയെ തീണ്ടായ്മയുടെ പട്ടികയില്‍പ്പെടുത്തിയ പൊതു ചരിത്രത്തിനെതിരെയുള്ള ചെറഞ്ഞു നോട്ടങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്.പൊതുസ്ത്രീവാദികളായ എഴുത്തുകാരികള്‍ പ്രധാനമായും അവതരിപ്പിക്കാറുള്ള സ്ഥിരം സ്ത്രീപ്രമേയങ്ങള്‍ക്ക് അപ്പുറം മറ്റൊരു പൊള്ളുന്ന സ്ത്രീയാഥാര്ത്യം ,മറ്റൊരു സ്ത്രീരൂപകം നോവല്‍ കിളചെടുക്കുന്നു. പറിഞ്ഞുകീറി അധ്വാനിക്കുന്ന സ്ത്രീകളുടെ പച്ചയായ പെണ്പേച്ചുകള്‍ കൊണ്ട് മറ്റൊരു സ്ത്രീഭാഷ നോവല്‍ കൊരുത്ത് കെട്ടുന്നു.അങ്ങനെ പൊതുസ്ത്രീസാഹിത്യം കെട്ടിപ്പൊക്കുന്ന ലാവണ്യ നിയമങ്ങളെ തന്നെ ഉടചെടുത്തു കൊണ്ട് അടിയിലമര്‍ന്നു പോയ കീഴാള സൌന്ദര്യ നിര്‍മിതിയുടെ വീറും വെറിയും നോവലില്‍ ഉയിര്തെഴുനെല്ക്കുന്നു.തെറിയും തെറിച്ച വാക്കുകളും കൊണ്ട് പണിത നോവലില്‍ ഒരു ദലിത് സ്ത്രീയുടെ കൊടുംപൊറുതിയുടെ ചെത്തവും ചൂരും നിറഞ്ഞു കനത്തിരിക്കുന്നു.ദലിത് വിഷയം എഴുതി എന്നത് മാത്രമല്ല ,എഴുത്തിന്റെ പിടച്ചിലുകള്‍ നോവലില്‍ പിടിച്ചിടാന്‍ കഴിഞ്ഞു എന്നത് കൂടിയാണ് പാമയുടെ 'സംഗതി'യെ പ്രസക്തവും ശ്രദ്ധേയവുമാക്കുന്നത്.മറയത്താക്കപ്പെട്ട മണ്ണിടങ്ങളില്‍ പൊരിഞ്ഞും കുമിഞ്ഞും കിടക്കുന്ന സ്ത്രീയവസ്ഥകളുടെ സന്നിഗ്ദ്ധതകള്‍ പുറത്തേക്ക്‌ ഉരുകിയൊലികകുക തന്നെ ചെയ്യും എന്നു കൂടി ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നു:;ചരിത്രത്തെ' എണ്ണമറ്റ ചരിത്രങ്ങള്‍ 'ചോദ്യം ചെയ്യുമെന്നും .

ടി. ആറിനെ ഓര്‍മ്മിക്കുന്നു




കൊല്ലങ്ങള്‍ കുറച്ചായി.നെയ്യാറ്റിന്‍ കരയിലെ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരുകൂട്ടം പി. ജി.ഇംഗ്ളീഷ് സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഞാന്‍ ക്ളാസ്സെടുത്തിരുന്നു. അതിനുള്ള യോഗ്യതയോ അറിവോ കഴിവോ ഉണ്ടായിട്ടല്ല.ഒരര്‍ത്ഥത്തിലും നല്ല അദ്ധ്യാപകനുമായിരുന്നില്ല. എന്നാല്‍ ഒരു ഭാഗ്യമുണ്ടായി. സാക്ഷാല്‍ ടി.ആറിനെ ക്കുറിച്ച് ഒരു കഥ കേള്‍ക്കാന്‍ കഴിഞ്ഞു.പറഞ്ഞത് പ്രൊഫസര്‍ പി. വി.വൈദ്യനാഥ അയ്യര്‍ .റിട്ടയര്‍ ചെയ്ത ശേഷവും ,പ്രായം 90-കള്‍ പിന്നിട്ടിട്ടും ഇപ്പോഴും അധ്യാപനസപര്യ തുടര്ന്നു വരുന്ന സാത്വികന്‍ .മേല്‍ സൂചിപ്പിച്ച സ്ഥാപനത്തില്‍ അദേഹവും ക്ളാസ്സെടുത്തിരുന്നു.അങ്ങനെയാണ് ഞങ്ങളുടെ പരിചയം.വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട് വിക്ടോറിയാ കോളേജില്‍ ഇംഗ്ളീഷ് വകുപ്പ് മേധാവിയായിരുന്നു വൈദ്യനാഥന്‍ സാര്‍.അതേ വകുപ്പില്‍ അന്നവിടെ അദ്യാപകനായിരുന്നു ടി.ആര്‍.  ചിട്ടയില്ല. ക്രമമില്ല .കൃത്യമായി ക്ളാസ്സില്‍ വരികയില്ല.വരുന്ന ദിവസങ്ങളില്‍ സര്‍വവിധ സന്നാഹങ്ങലോടെയും ക്ഷമ ചോദിക്കും.പിന്നീട് ക്ളാസ്സിലേക്കു പോകും. ക്ളാസ്സില്‍ മറ്റൊരു ടി.ആര്‍. അസാദ്ധ്യമായ ക്ളാസ്.അപൂര്‍വമായി വീണുകിട്ടുന്ന ആ ക്ളാസ്സുകള്‍ക്കു വേണ്ടി വിദ്യാര്‍ഥികള്‍ കാത്തിരുന്നു.

ഈ കഥ ടി.ആര്‍. എന്ന എഴുത്തുകാരനെക്കൂടി വ്യാഖ്യാനിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു.സ്വന്തം ജീവിതത്തില്‍ അങ്ങനെയിങ്ങനെയായി തീര്‍ന്ന ടി.ആര്‍. ക്ളാസു മുറിയിലെന്ന പോലെ കഥ എഴുതുമ്പോഴും സൂക്ഷ്മമായ ജാഗ്രത കാണിച്ചു. എല്ലായ്പ്പോഴും ക്ളാസില്‍ വരാതെ വന്നപ്പോഴൊക്കെ ക്ളാസിനെ സവിശേഷ അനുഭവമാക്കിയ ടി.ആര്‍. എന്ന അദ്യാപകനെപ്പോലെ എല്ലായ്പ്പോഴും കഥ എഴുതാതെ എഴുതിയപ്പോഴൊക്കെ കഥയെ ആഴമുള്ള അനുഭവമാക്കി മാറ്റാന്‍ ടി.ആര്‍ എന്ന എഴുത്തുകാരന് കഴിഞ്ഞു.വായിക്കുംതോറും വികസിക്കുന്ന കഥകള്‍.കാലം ചെല്ലുംതോറും കാന്തി വെക്കുന്ന കഥകള്‍.

ടി.ആറിനെ ഞാന്‍ ഒരിക്കല്‍ കണ്ടു.കുറെയേറെ നേരം സംസാരിച്ചു. അതുമതി .കേള്‍വിക്കാരന്‍ഒരു വെറും പയ്യനാണെന്നമട്ടില്ല .ഭാവമില്ല.ടി.ആര്‍ .സംസാരിച്ചുകൊണ്ടിരുന്നു. ഒടിഞ്ഞു മടങ്ങിയും വളഞ്ഞുതിരിഞ്ഞും ടി.ആര്‍ ആഴമുള്ള നിരീക്ഷണങ്ങളില്‍ ചെന്ന് തൊടുകയും അതിനെ പൊളിച്ചു കളയുന്ന സ്വതസിദ്ധമായ ,ബലം പിടുത്തമില്ലത്ത്ത ചിരിചിരിക്കുകയും ചെയ്തു. സ്വന്തം കഥകളെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല ,മലയാള കഥയിലെ ആ വരിഷ്ഠ ശില്പി .വകതിരിവില്ലാതെ ,പമ്പര വിഡ് ഡി ത്തത്ത്തോടെ ആ കഥ കളെക്കുറിച്ച് സൂചിപ്പിച്ചപ്പോഴൊക്കെ വല്ലാത്ത നിസ്സംഗത കൊണ്ട് ടി. ആര്‍.എന്നെ തറപറ്റിച്ചു.എവിടൊക്കെ അവസരം കിട്ടുമോ അവിടൊക്കെ സ്വന്തം കൃതികളെക്കുറിച്ച് ഗീര്‍വാണമടിക്കുന്ന എഴുതുക്കാരുടെ നാട്ടിലാണ് ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നത്.അതില്‍ അത്ഭുതമില്ല.ടി.ആര്‍.അടിമുടി വേറിട്ടവന്‍.അപാരമായ അസധാരണത്വതിന്റെ ഉടല്‍ രൂപം.നടപ്പു രൂപം. എഴുത്തുരൂപം. തന്നെ തന്നെ കവിഞ്ഞു പോയവന്‍.എഴുതിയ കഥ കളിലുമുണ്ട് ഇത്തരമൊരു കവിഞ്ഞു പോകല്‍ .ആധുനികതയുടെ ഭാഗമായിരിക്കുമ്പോഴും അതിനെ കവിഞ്ഞു പോകുന്ന എഴുത്ത്.അതുകൊണ്ടുതന്നെ,ആധുനികതയിലെ ഏറ്റവും മികച്ച ദൂരങ്ങളിലൊന്ന് ,സമയങ്ങളിലൊന്ന് ടി.ആറിന്റെതായിരുന്നു.ഇന്നുംവായിക്കാന്‍ പ്രേരിപ്പിക്കുന്ന എണ്ണം പറഞ്ഞ കഥകള്‍ .ആധുനികതയുടെ ധൂര്ത്തടികളില്‍ നിന്ന്,പൊള്ളയായ ചില ആഘോഷങ്ങളിളില്‍ നിന്ന് മാറിനിന്ന കഥകള്‍.എഴുതിയത് മതി .അത് മതി .മതിവരാതെ എഴുതുന്നവര്‍ എഴുതിക്കൂട്ടിഎന്നന്നേക്കുമായി മദിച്ചു മരിക്കും.ടി.ആര്‍ മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേല്ക്കും.

സമുദായ ശക്തികള്‍ ചോദ്യം ചെയ്യപ്പെടട്ടെ



 വോട്ടു ബാങ്കുകളായ സമുദായ സംഘടനകള്‍‍ സമാന്തര ഗവണ്മെന്റുകള്‍ പോലെ പ്രവര്‍ത്തിക്കുന്നു.സമുദായ നേതാക്കളാകട്ടെ അഹന്തയുടെ ഭാഷ സംസാരിക്കുന്നു.ജനാധിപത്യ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചുകൊണ്ട് ,ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ തന്നെ നോക്കുകുത്തിയാകി ,പണത്തിന്റെയും പലവിധ അധികാരസ്വാധീനങ്ങളുടെയും മറവില്‍ കൊഴുത്തു വളരുന്നു.ഇത്തരമൊരു സ്ഥിതിവിശേഷം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ എല്ലാ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏറിയോ കുറഞ്ഞോ പങ്കുണ്ട് .ഇത് ഇന്നോ ഇന്നലയോ സംഭവിച്ച സ്ഥിതിവിശേഷമല്ല .വോട്ടു ബാങ്കുപ്രീണന രാഷ്ട്രീയത്തിന്റെ നീണ്ടു നീണ്ടു പോയ അശ്ലീല ചരിത്രത്തിന്റെ പരിണതിയാണ് .ഓരോ രാഷ്ട്രീയ പാര്‍ടികളും കേവലമായ കക്ഷിരാഷ്ട്രീയ ലാഭത്തിനു വേണ്ടി ഏതേതൊക്കെ രീതിയില്‍ തങ്ങളെ ന്യായീകരിച്ചാലും ഈ പാപത്തില്‍ നിന്ന് കൈകഴുകി രക്ഷപ്പെടാന്‍ സാധ്യമല്ല.നമ്മുടെ വിദ്യാഭാസ മേഖലയടക്കമുള്ള ഇടങ്ങളില്‍ നടമാടുന്ന തിക്ത പ്രവണതകളുടെ പിന്നിലെ യഥാര്‍ത്ഥ വസ്തുത ഇതാണ് .രോഗം എല്ലാവര്ക്കും അറിയാം.എല്ലാവരും രോഗത്തെ ക്കുറിച്ച് വാചാലരാകുന്നു.അതേ സമയം ,രോഗത്തെ ചികില്സികാനുള്ള ചങ്കൂറ്റം ആര്‍ക്കുമില്ല.വോട്ടു ബാങ്കുകള്‍ക്ക് മുന്നില്‍ മുട്ടുകൂട്ടിയിടിക്കാത്ത്ത ,വോട്ടു ബാങ്കുകളെ നിലക്ക് നിര്‍ത്താന്‍ നട്ടെല്ലുള്ള ജനാധിപത്യ സംവിധാനം പരുവപ്പെടും വരെ ഇന്നത്തെ നാടകങ്ങള്‍ ഈവിധം തുടരുക തന്നെ ചെയ്യും.

ഇതിന്റെ മറ്റൊരു ഫലം വോട്ടു ബാങ്കുകളാകാന്‍ കഴിയാത്ത സമുദായങ്ങള്‍ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെടുകയും അവരുടെ പ്രശ്നങ്ങളെ ആത്മാര്‍ഥമായി അഭിസംബോധന ചെയ്യാന്‍ രാഷ്ട്രീയ പാര്ടികള്‍ക്കോ ജനാധിപത്യ പ്രക്രിയക്കോ കഴിയാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് .ഇതുണ്ടാക്കനിടയുള്ള സംഘര്‍ഷങ്ങള്‍ ഇനിയും ഗുരുതരമായിത്തീരാനിടയുള്ള ഭാവിയെ മാത്രമാണ് ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്നത്‌.ഇതൊന്നും പുതിയ കാര്യങ്ങളല്ല.എന്നാല്‍ വീണ്ടും വീണ്ടും പറയേണ്ട കാര്യങ്ങള്‍.

ജനാധിപത്യമാണ് അവസാനത്തെ അഭയമെന്നു പറയുമ്പോഴും ജനാധിപത്യം ചിലപ്പോള്‍ ജനങ്ങളെ ചതിക്കുന്നു.ജനങ്ങളാണ് അവസാനത്തെ വാക്കെന്നു പറയുമ്പോഴും ജനങ്ങള്‍ ചിലപ്പോള്‍ ജനാധിപത്യത്തെ ചതിക്കുന്നു.അങ്ങനെ ഡെമോക്രസി ഡമോക്ളീസിന്റെ വാളാകുന്നു.

ലളിതാംബിക അന്തര്‍ജ്ജനം എഴുതുന്നു



ദീനയായ് ദുഖിച്ചതീവ കൃ ശാംഗിയായ്
പകലിരവു നിശിചരികള്‍ പരുഷ വചനം കേട്ടു
പാരം വശം കെേട്ടിരിക്കുന്നതുമിവള്‍'
-വാല്മീകി രാമായണം.

ലളിതാംബിക അന്തര്‍ജ്ജനം എഴുതുന്നു. 'സീത മുതല്‍ സത്യവതി വരെ'. പുസ്തകം ലളിതം . സൌമ്യം . സംഗതം. സ്വാഭാവികമായ എഴുത്ത്.  അവിടവിടെ രസകരം നിരീക്ഷണം. ചിലപ്പോള്‍ സൂക്ഷ്മം കാഴ്ച. സ്ത്രീസൈദ്ധാന്തികതയുടെ ഭാരമില്ല.സ്ത്രീയെന്ന നിലയില്‍ സ്ത്രീ കഥാപാത്രങ്ങളെ തിരിച്ചറിയുന്നു. സ്വീകരിക്കുന്നു. വിശദീകരിക്കുന്നു.സ്ത്രീയുടെ സംഘര്‍ഷങ്ങള്‍ സ്ത്രീകഥാപാത്രങ്ങളിലും വേറിട്റെടുക്കുന്നു. അന്തര്‍ജ്ജനം എഴുതിപ്പോകുകയാണ്. നാട്യങ്ങളില്ല. രാമായണ- ഭാരതങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ ഏറ്റവും  അടുത്ത കൂട്ടുകാരികളാക്കുന്നു. സമകാലികരാക്കുന്നു.
'സീതയെ സ്മരിച്ചാല്‍ മതി .നമസ്കരിക്കരുത് .നിത്യദുഖിതയാണ് സീത.ഭര്‍തൃത്യക്തയായ ഭാര്യയുമാണ്.'(പേജ് -24)
.............................................................................................
'രാവണന്‍മാരാണ് ചുഴലവും .പ്രലോഭനങ്ങളാണ് എമ്പാടും . സംശയങ്ങളാണ് എവിടെയും .ത്രേതാ യുഗത്തിലെ സീതയെപ്പോലെ കലിയുഗ നാരിയും കുഴങ്ങി നില്‍ക്കയാണ്‌.'(പേജ്-24)

സ്ത്രീകഥാപാത്രങ്ങളെ തൊട്ടടുത്തുള്ള സ്ത്രീകളാക്കി വ്യാഖ്യാനിക്കുന്നു. തൊട്ടടുത്തുള്ള സ്ത്രീകളെ സ്തീകഥാപാത്രങ്ങളില്‍ കലര്‍ത്തിപ്പകരുന്നു. ഒടുവില്‍ സ്ത്രീകഥാപാത്രങ്ങള്‍ അപ്രത്യക്ഷമാകുന്നു. സ്ത്രീ മാത്രം അവശേഷിക്കുന്നു. ചോദ്യങ്ങള്‍ കണ്ടെടുക്കപ്പെടുന്നു.
'ഒരാള്‍ക്ക്‌ പണയവസ്തുവാക്കാവുന്ന ഒരു വസ്തുവാണോ സ്ത്രീ .ഭാര്യ ഭര്‍ത്താവിന്റെ ക്രയവിക്രയ വസ്തുവാണോ?'(പേജ് -110)

അമ്മ . ഭാര്യ. പുത്രി. കാമുകി . വിരഹിണി . സധീര. സമരോല്‍സുക . തന്ത്രശാലിനി . നിസ്സഹായ. ആത്മവിമര്‍ശക. ആത്മീയവാഹക....അങ്ങനെ തുടരുന്ന വിവിധ സ്ത്രീമുഖങ്ങള്‍ . അവരുടെ സംഘര്‍ഷങ്ങള്‍ . വീഴ്ചകള്‍ . നിലതെറ്റല്‍ . ദുഃഖങ്ങള്‍ .പൊടിയണിഞ്ഞു കിടക്കുന്ന രാമായണ -ഭാരതങ്ങളിലെ ഉപേക്ഷിക്കപ്പെട്ട ഇടങ്ങള്‍ . അവിടങ്ങളില്‍ നിന്നും സ്ത്രീയെ തട്ടിക്കുടഞ്ഞെടുക്കുന്നു. തുടച്ചു  മിനുക്കുന്നു. ഇത്തിരി വെട്ടത്തില്‍ പ്രകാശിപ്പിക്കുന്നു. അവകാശവാദങ്ങളില്ല. ലളിതാംബികാ  അന്തര്‍ജ്ജനം എഴുതുന്നു.
സീത മുതല്‍ സത്യവതി വരെ.
ലളിതാംബിക അന്തര്‍ജ്ജനം
പ്രസാധനം എന്‍.ബി.എസ്-1978

ക്ഷേത്രം .പള്ളി . മോസ്ക്-തൊടരുത് .തൊട്ടാല്‍ പൊള്ളും




'നല്ല നാട്ടില്‍ ദൈവഹിതതാല്‍ നല്ലത് മുളക്കുന്നു.ചീത്ത നാട് ചീത്തകളെ മാത്രമേ മുളപ്പിക്കുകയുള്ളൂ'-ഖുര്‍ ആന്‍(പരിഭാഷ -വി.എസ്.സലിം ,കുഞ്ഞു മുഹമ്മദ്‌ പുലവത്ത്.പ്രസാധനം :മനാസ് ഫൌണ്ടേഷന്‍ 1998)

'Temples are the bridges between the unseen,invisible and infinite God and ourselves who are drops in the vast ocean'.
-Mahathma Gandhi.

ക്ഷേത്രം .പള്ളി . മോസ്ക് .തൊടരുത് .തൊട്ടാല്‍ പൊള്ളും .ഹൈന്ദവത ,ന്യുനപക്ഷം ,വര്‍ഗീയത തുടങ്ങിയ വാളുകകള്‍ വീശി വരും .തലപോകും.സത്യത്തില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു നിയമ നിര്‍മാണത്തെക്കുറിച്ച് ആലോചികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ക്ഷേത്ര ഭരണ സമിതികള്‍ ,ഇടവകകള്‍ ,പള്ളിക്കമിറ്റികള്‍‍,ആത്മീയ കേന്ദ്രങ്ങള്‍ ,ആള്‍ദൈവങ്ങള്‍ ,മതപരമായ രീതിയില്‍ നടത്തപ്പെടുന്ന ചാരിറ്റി പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരണം.  .ഇവക്കൊക്കെ പിന്നിലെ സാമ്പത്തിക സ്രോതസ്സുകള്‍ പൊതുജനങ്ങള്‍കുമുന്നില്‍ വെളിപ്പെടുതപ്പെടണം.ഏറ്റവും സുതാര്യമായി പ്രവര്‍ത്തിക്കേണ്ട ആത്മീയ കേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയും പള്ളികളുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ല എന്ന തോന്നല്‍ പൊതുസമൂഹത്തില്‍ പലവിധ സംശയങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.ഈ സംശയങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും വിധത്തിലുള്ള ഇടപെടലുകള്‍ യഥാരഥത്തില്‍ ജനാധിപത്യ സര്‍ക്കാരിന്റെയും കോടതികളുടെയും ജനാധിപത്യ വാദികളുടേയും ഭാഗത്ത് നിന്നു മാത്രമല്ല ഉണ്ടാകേണ്ടത് .മേല്‍ സൂചിപ്പിച്ച രീതിയിലുള്ള ഒരു നിയമ നിര്‍മ്മാണത്തെയും ആ നിയമത്തിന്റെ പരിധിയില്‍ നടത്തപ്പെടുന്ന ഏത് അന്വേഷണത്തെയും സഹായിക്കാന്‍ എല്ലാ മത മേലധ്യക്ഷന്മാരും മത സംഘടനാ നേതാക്കന്മാരും ആത്മീയ ഗുരുക്കന്മാര്‍ എന്ന് വിളിക്കപ്പെടുന്നവരും തയ്യാറാകണം .അങ്ങനെ തയ്യാറായാല്‍ പൊതു സമൂഹത്തില്‍ അവരുടെ മൂല്യം വര്‍ദ്ധിക്കുക മാത്രമല്ല ,ഒരു വലിയ സാംസ്കാരിക മാറ്റത്തിന് അത് കാരണമായിത്തീരും .

കേരളത്തിലങ്ങോളമിന്ഗോളമുള്ള ക്ഷേത്രങ്ങളില്‍ തൊഴാന്‍ പോകുന്നവരും ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നവരും മുസ്ലീം പള്ളികളില്‍ നിസ്കരിക്കുന്നവരുമായ ബഹുഭൂരിപക്ഷം വരുന്ന സാധാരണ വിശ്വാസികള്‍  വര്‍ഗീയ വാദികളല്ല എന്ന് മാത്രമല്ല വര്‍ഗീയവാദികളാകാന്‍ ത്രാണിയില്ലാത്തവരും  ജീവിതഭാരത്താല്‍ ഞെരിയുന്നതിനിടയില്‍ വര്‍ഗീയ വാദത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലാത്തവരുമാണ്  .അവരവരുടെ വിശ്വാസങ്ങളുമായി കുഴപ്പം കൂടാതെ  കഴിഞ്ഞു കൂടണം എന്നല്ലാതെ മറ്റുള്ളവരുടെ വിശ്വാസത്തെ സംഹരിക്കണം എന്ന അക്രമാസക്ത ചിന്തയൊന്നും ഈ പാവങ്ങള്‍ക്കില്ല.അവര്‍ അങ്ങനെയല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ഇന്നത്തെ അവസ്ഥ പോലും ഉണ്ടാകുമായിരുന്നില്ല.ആത്യന്തികമായി വിവിധ മതവിശ്വാസികളായിരിക്കുംപോഴും അവരെല്ലാം സ്വസ്ഥ ജീവിതം ആഗ്രഹിക്കുന്നവരാണ്.വിലകയറ്റം പോലെ നിത്യജീവിതത്തെ നേരിട്ട് സ്പര്‍ശിക്കുന്ന കാര്യങ്ങളില്‍ ഉത്കണ്ടപ്പെടുകയും അതിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന വെറും മനുഷ്യര്‍.ഏത് കുത്സിത മാര്‍ഗത്തിലൂടെയും അവരെ വൈകാരികമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ വര്‍ഗീയതയുടെയും സങ്കുചിത വീക്ഷണങ്ങളുടെയും വലയില്‍ അവരെ കുരുക്കിയെടുക്കാന്‍ കച്ച കെട്ടിയിരിക്കുന്ന മതതീവ്രവാദികളെ തിരിച്ചറിയാനുള്ള വിവേകമാണ് കാത്തുസൂക്ഷികേണ്ടത് .
ക്ഷേത്രമോ പള്ളിയോ മോസ്കോ വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് വിട്ടുകൊടുക്കാനുള്ള ഒന്നല്ല.സാധാരണ ജനങ്ങളുടെ വിശ്വാസമെന്നത് വര്‍ഗീയവാദികളുടെ ദാനവുമല്ല.ഹിന്ദുക്ഷേത്രങ്ങളെ ഹിന്ദുവര്‍ഗീയ വാദികളില്‍ നിന്നും ക്രിസ്ത്യന്‍ പള്ളികളെ ക്രിസ്ത്യന്‍ വര്‍ഗീയ വാദികളില്‍ നിന്നും മുസ്ലീം പള്ളികളെ മുസ്ലീം വര്‍ഗീയവാദികളില്‍ നിന്നും വിമോചിപ്പികേണ്ടതുണ്ട് . വര്‍ഗീയവാദികളില്‍ നിന്നും ഓരോ മതത്തിലേയും ജനാധിപത്യവാദികളിലേക്ക് അവരവരുടെ ദേവാലയങ്ങള്‍ വന്നു ചേരേണ്ടത് അനിവാര്യമായിരിക്കുന്നു.മതപരമായ സങ്കുചിത വീക്ഷണങ്ങള്‍ക്കെതിരെ ഓരോ മതങ്ങള്‍ക്കുള്ളില്‍ നിന്നും തന്നെ  വിശാല വീക്ഷണങ്ങളും ചെറുത്തുനില്‍പ്പുകളും  ഉയര്‍ന്നു വരണം.ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ കൂടിയാണെന്നു കരുതുന്നവരുടെ തിരിച്ചറിവുകള്‍ കൂടുതല്‍ വിശാലമായി രൂപപ്പെടുമെങ്കില്‍ കേരളസമൂഹത്തില്‍ ദീര്‍ഘവ്യാപകവും ഗുണപരവുമായ മാറ്റങ്ങള്‍ക്ക് അത് കാരണമായിത്തീരും എന്നതില്‍ സംശയമില്ല.സ്വപ്നം കാണാം.നടക്കാത്ത നല്ല സ്വപ്നങ്ങള്‍ കാണാം.ചിലപ്പോള്‍ നടന്നാലോ?

വിജു.വി. നായരോട് സംസാരിക്കാം



വിജു .വി നായര്‍ ഫേസ് ബുകിനെക്കുറിച്ച് മുന്നോട്ടു വെച്ച വിമര്‍ശനങ്ങള്‍ (മാധ്യമം വാരിക ജൂലൈ18,2011)ശ്രദ്ധിച്ചു. ലോകത്തൊട്ടാകെ ഫേസ്ബുക്കിനെ വിമര്‍ശിച്ചും വാഴ്ത്ത്തിയും നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു.അവയില്‍  ചിലത് വിജു വി നായര്‍ മുന്നോട്ടു വെച്ച അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു.മറ്റു ചിലതാകട്ടെ അതിനു ഘടകവിരുദ്ധമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നു.Ben Menzrich (The Founding of Face book ,A tale of sex,Money ,Genius and Betrayal),Chris Pterson (Virtual Word,Virtual World),Julia Angwi (Stealing my space)David Kirkpatrick (The Face book Effect) Evan Lushing (Faceless Action) തുടങ്ങിയ എത്രയോ പുസ്തകങ്ങള്‍ .ആഴമുള്ളതും ആഴമില്ലാത്ത്തതും ഗൌരവമുള്ളതും ഗൌരവമില്ലാത്ത്തതുമായ പുസ്തകങ്ങള്‍ .വിമര്‍ശനങ്ങളിലൂടെയും വാഴ്ത്ത്തുക്കളിലൂടെയും കടന്നു പോകുംപോള്‍ ഒരു കാര്യം ബോധ്യപ്പെടും. വിര്‍ച്വല്‍ ലോകം ഒരു വസ്തുതയായിക്കഴിഞ്ഞിരിക്കുന്നു.അതിന്റേതായ ഒരു ആവാസവ്യവസ്ഥ അത് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിമര്‍ശനങ്ങളേയും സ്തുതികളെയും സ്വാഗതം ചെയ്തു കൊണ്ട് അത് മുന്നോട്ടു പോകും.

വിജു വി.നായര്‍ പറയുന്ന ചങ്ങലക്കിട്ട രതി ,ഒളിഞ്ഞു നോട്ടം ,സാമൂഹികബന്ധങ്ങളുടെ അസ്തമയം, നാര്സിസം,നൈമിഷിക തൃഷ്ണ ,തുടങ്ങിയവ ഫേസ് ബുക്കില്‍ മാത്രമല്ല ,കേരളത്തില്‍ എവിടെയും വാങ്ങാന്‍ കിട്ടും.പത്രങ്ങളും വാരികകളും മാസികകളും ടെലിവിഷന്‍ ചാനലുകളും ഇതൊക്കെത്തന്നെ വില്പനയ്ക്ക് വച്ചിരിക്കുന്നു.എഴുത്തുകാരന്റെ /എഴുത്തുകാരിയുടെ ,സിനിമാക്കാരന്റെ /സിനിമാകാരിയുടെ പിന്നാമ്പുറ കഥകള്‍,കോടമ്പാക്കത്തെ രതി+ കണ്ണീര്‍ കഥകള്‍ ,ഏതെങ്കിലും തറ രാഷ്ട്രീയക്കാരന്റെ ആത്മകഥ ,സായിബാബ സപ്ളിമെന്റ്,പഞ്ചാംഗം ,അമൃതാനന്ദമയിപ്പതിപ്പ് ,ആരോഗ്യ മാസിക,വനിതാ മാസിക ---എല്ലാത്തിന്റെയും പിന്നില്‍ ,ദേ ,അതുതന്നെ -ഒന്നുകില്‍ ചങ്ങലക്കിട്ട രതി അല്ലെങ്കില്‍ ഒളിഞ്ഞു നോട്ടം അതുമല്ലെങ്ങില്‍ ആത്മീയ കച്ചവടം.ഏതെങ്കിലും നോവല്‍ പ്രസിദ്ധീകരിക്കും മുന്‍പ് അതെഴുതിയ എഴുത്തുകാരന്റെയോ /എഴുത്തുകാരിയുടെയോ ഏതൊക്കെ ആംഗിളിലുള്ള ഫോട്ടോകള്‍ വെച്ചുള്ള കളികളാണ് ! ഫേസ് ബൂകിലെ പ്രൊഫൈല്‍ ഫോട്ടോകളികള്‍ തോറ്റു പോകും. ടെലിവിഷന്‍ ക്യാമറകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കൂ ,അവിടെയും പ്രശ്നം മറ്റവന്‍ തന്നെ -ചങ്ങലക്കിട്ട രതി അല്ലെങ്കില്‍ നൈമിഷിക തൃഷ്ണ.ഫേസ് ബുക്ക് ഇവയുടെയൊക്കെ സൂപ്പര്‍ മാര്‍ക്കറ്റ് ആണെങ്ങില്‍ കേരളത്തിലെ പത്രങ്ങളും മാസികകളും ടെലിവിഷന്‍ ചാനലുകളും ഇവയൊക്കെതന്നെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന പെട്ടിക്കടകളാണ് .

പിന്നെ....പാരവെപ്പ്,പരസ്പരമുള്ള ചൊറിയല്‍, ശത്രുസംഹാരം ,ഒളിപ്പോര്,അല്ലറ ചില്ലറ ആണ്‍ -പെണ്‍ ചുറ്റിക്കളികള്‍ ,കൊഞ്ചല്‍ -കുഴയല്‍ ,ഇതൊന്നുമില്ലാത്ത എത്ര പത്ര- ദൃശ്യമാധ്യമ സ്ഥാപനങ്ങളുണ്ട് കേരളത്തില്‍ ?രാഷ്ട്രീയക്കാരെ സുഖിപ്പിക്കുന്ന ,രാഷ്ട്രീയക്കാരാല്‍ സുഖിപ്പിക്കപ്പെടാത്ത്ത എത്ര മാധ്യമസ്ഥാപനങ്ങളുണ്ട് കേരളത്തില്‍? ഇത് വിപണിയുടെ കളിയാണ് .സ്വദേശാഭിമാനിയുടേയും കേസരിയുടെയും എം.ഗോവിന്ദന്റെയും കാലം കഴിഞ്ഞു പോയില്ലേ .സത്യത്തില്‍ ശതകോ  കോടീശ്വരനായ ഫേസ് ബുക്ക് മുതലാളിയുടെയും നമ്മുടെ പത്ര -ടെലിവിഷന്‍ മുതലാളിമാരുടെയും ആത്യന്തിക ലക്ഷ്യം ഒന്നാകുന്നു.ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ ആകെ കുഴപ്പം .അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ മൊത്തം പൊല്ലാപ്പ് .ഈ 'ബ്ളാക്ക് ആന്റ് വൈറ്റ് ' കാഴ്ചക്കപ്പുറം എന്തെങ്ങിലും സാദ്ധ്യമാകുമോ ?ആലോചിക്കേണ്ട വിഷയമാണ് .അത്തരമൊരു ആലോചന കൊണ്ടു മാത്രമേ പുതിയലോകത്തെ മനസ്സിലാക്കാനും അപഗ്രഥിക്കാനും അതിലെ സാധ്യതകള്‍ ആരായാനും കഴിയുകയുള്ളൂ .

അച്ചടി മാധ്യമത്തിലായാലും ദൃശ്യമാധ്യമത്തിലായാലും ഫേസ് ബുക്കിലായാലും കിട്ടുന്ന 'സ്പെയിസു'കളില്‍ നിന്നുള്ള കളികളാണ് എല്ലാവരും കളിക്കുന്നത്.അത് കളിക്കുന്നവര്‍ക്കറിയാം .എല്ലാവര്‍ക്കുമറിയാം.പരസ്യമായ രഹസ്യം.രഹസ്യങ്ങളെല്ലാം പുറത്തായിട്ടും ആര്‍ക്കും അറിയില്ലെന്നു വിചാരിച്ച് എല്ലാവരും ഒരു 'ബ്ളാക്ക് ബോക്സ് 'കൊണ്ട് നടക്കുന്നു.

എഴുതാത്ത്തവര്‍ ,എഴുതപ്പെടാത്തവ/സാബുഷണ്മുഖം




I
ലാല്‍ ലൂകോസ് ബോബ് മാര്‍ലിയെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.ജോണ് എബ്രഹാം ലാലിന്റെ മൂത്ത സഹോദരന്‍ കുര്യാകോസിന്റെ സുഹൃത്തായിരുന്നു.ഇടയ്ക്കിടെ ലാലിന്റെ വീട്ടില്‍ വന്നിരുന്ന ജോണിന് ഒരു 'ബോബ് മാര്‍ലിക്കാലം'ഉണ്ടായിരുന്നു.അക്കാലം മുതല്‍ ലാലിനോടൊപ്പം കൂടിയതാണ് ബോബ് മാര്‍ലി .ബോബ് മാര്‍ലിയെക്കുറിച്ച് എന്തും ഏതും തപ്പിപ്പിടിച്ചു വായിക്കും .എപ്പോഴൊക്കെ അവന്റെ വീട്ടില്‍ ചെന്നിട്ടുണ്ടോ അപ്പോഴൊക്കെ ബോബ് മാര്‍ലി മുഴങ്ങിക്കൊണ്ടിരിക്കും. സംഭാഷണം ഒരിക്കലെങ്ങിലും ബോബ് മാര്‍ലിയില്‍ ചെന്ന് മുട്ടും.കുറച്ചു കൊല്ലം സംഗീതം പഠിക്കാന്‍ പോയി.അതെങ്ങുമെത്ത്തിയില്ല.കുറെക്കാലം  വയലിന്‍ പഠിക്കാന്‍ ശ്രമിച്ചു.പാതിവഴിയില്‍ നിന്നു.പിന്നീട് എം.ബി.ശ്രീനിവാസന്റെ കൂടെക്കൂടി .അതും ഏറെ നാള്‍ നീണ്ടില്ല.പക്ഷെ ,ലാല്‍ സംഗീതത്തെ ക്കുറിച്ച് സംസാരിക്കുമ്പോള്‍ പുതുമയുള്ള നീരിക്ഷണങ്ങള്‍ .ലാല്‍ ബോബ് മാര്‍ലിയെക്കുറിച്ച് പറയുമ്പോള്‍ അസാധാരണമായ ദൂരങ്ങള്‍.ആരും പറയാത്തത്. വ്യത്യസ്തമായ ചിലത്.എഴുതാന്‍ നിര്‍ബന്ധിക്കും .എന്നത്തെയും പോലെ പരാജയപ്പെടും .ലാല്‍ ലൂകോസ് ബോബ് മാര്‍ലിയെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
II
ആലപ്പുഴയില്‍ 'ഉടക്കുമാഷ്' എന്നറിയപ്പെടുന്ന സുധാകരന്‍ സാര്‍ കേരള ചരിത്രത്തെ ക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്തെങ്കിലും ആയിത്തീരാന്‍ വേണ്ടിയുള്ള താല്‍പര്യമല്ല ചരിത്രത്തോട് സുധാകരന്‍ സാറിനുള്ളത് .നമ്മുടെ സര്‍വകലാശാലാ പ്രൊഫസര്മാര്‍ക്ക് സ്വപ്നത്തില്‍ പോലും എത്തിച്ചേരാന്‍ കഴിയാത്ത ചില ചരിത്ര നിരീക്ഷണങ്ങള്‍ സുധാകരന്സാര്‍ അടുത്ത സുഹൃത്തുക്കളോട് പങ്കു വച്ചു കൊണ്ടേയിരിക്കുന്നു.ആപല്‍ക്കരവും അട്ടിമറികള്‍ നിറഞ്ഞതുമായ നിരീക്ഷണങ്ങള്‍ .അതൊക്കെ വിശദന്മായിതന്നെ സമര്ഥിക്കാനുള്ള തെളിവുകളും ആഴത്തിലുള്ള അറിവും സാറിനുണ്ട് .ചിലമ്പിച്ച ശബ്ദത്തില്‍ സാര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ എഴുതപ്പെട്ട ചരിത്രത്തിലെ പല വസ്തുതകളും വേരോടെ കട പറിഞ്ഞുപോകും. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ചരിത്രാന്വേഷി.സുധാകരന്‍ സാര്‍ കേരള ചരിത്രത്തെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
III
സി. അശോകന്‍ പുതിയ കാലത്തിന്റെ ചിന്തകരെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.ബോദ്രിയാര്‍ ,ല്യോട്യാര്‍ ,അന്റോണിയോ നെഗ്രി ,ഡല്യൂസ് ,പാര്താ ചാറ്റര്‍ജി തുടങ്ങിയവരെ ആഴത്തില്‍ അറിഞ്ഞിട്ടുള്ള അശോകന്‍ അവര്‍ക്കുമുന്നില്‍ ആരാധനയോടെ നില്‍ക്കുകയല്ല ,അവരെ തന്റെ വായനയുടെ വിശാലസംസ്കാരത്തിലേക്ക് സ്വീകരിച്ചുകൊണ്ട്  കേരളീയ പരിസരത്തില്‍ വ്യാക്യാനിക്കുകയും വിമര്‍ശന വിധേയമാക്കുകയുമാണ് ചെയ്യുന്നത്.അങ്ങനെ കേരളത്തിന്റെ പ്രാചീന-സമകാല ചരിത്രത്തെ മൌലികമായി അപഗ്രഥിച്ചുകൊണ്ട്  വീണ്ടും വീണ്ടും കേരളത്തെ കണ്ടെത്തുന്ന സന്ചാരമായി അയാള്‍ വായനയെ മാറ്റിത്തീര്‍ക്കുന്നു.'സംക്രമണ 'ത്തിന്റെയും 'യ ര ല വ'യുടെയും കാവ്യ ചര്‍ച്ചാ വേദികളില്‍ എ.സി.ശ്രീഹരി ,എല്‍.തോമസ്കുട്ടി,എം.ആര്‍. രേണുകുമാര്‍,എം.ബി.മനോജ്‌ ,ശൈലന്‍ ,ശിവകുമാര്‍ അമ്പലപ്പുഴ,സി.എസ്‌. ജയചന്ദ്രന്‍ ,ശ്രീദേവി .എസ്‌ കര്‍ത്താ തുടങ്ങി എണ്ണമറ്റ പുതുകവികളെക്കുറിച്ച് അശോകന്‍ നടത്തിയ പ്രഭാഷണങ്ങളില്‍ ഈ വായനയുടെ വെട്ടിത്തിളക്കം കാണാം.പുതിയ തലമുറയില്‍ തിരുവനന്തപുരത്തെ ഏറ്റവും മികച്ച പ്രഭാഷകനെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ കരുതുന്ന സി. അശോകന്‍ പുതിയകാലത്തിന്റെ ചിന്തകരെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
IV
ഗണേഷ് ബാബു ചെമ്ബയില്‍ കൃഷ്ണകുമാറിന്റെ ശില്‍പ്പങ്ങളെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.കോഴിക്കോട്ടെ പഴയ ദിനങ്ങളില്‍ ഏറെയും ഗണേഷ് സംസാരിച്ചത് റാംകിങ്കരിന്റെയും കൃഷ്ണകുമാറിന്റെയും ശില്പങ്ങളെ ക്കുറിച്ച്.തെന്നിത്തെറിച്ച് ആ ശില്‍പ്പങ്ങളില്‍ ഗണേഷ് ചെന്ന് തൊടുമ്പോള്‍ പുതുകാഴ്ച്ചയുടെ മിന്നല്‍ തെളിച്ചം.ശില്പ -ചിത്രകലയിലെ പൊള്ളക്കുമിളത്തിളക്കങ്ങളെ കുത്തിപ്പൊട്ടിക്കുന്ന വാക്കുകള്‍ .ഗണേഷ്ബാബു ചെമ്ബയില്‍ കൃഷ്ണകുമാറിനെ ക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
V
ഡോ.ആര്‍ .സുരേഷ് കഥകളിയെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.കോളേജു കാലം മുതല്‍ കഥകളി ഭ്രാന്തുണ്ട്.കളര്‍കോട് നാരായണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ജില്ലാ കഥകളി ക്ളബ്ബ് നടത്തിയിരുന്ന കളിയരങ്ങുകളില്‍ ,അമ്പലപ്പുഴ ക്ഷേത്രത്തിലെ കളിയരങ്ങുകളില്‍ ,ആലപ്പുഴ ദേശത്ത് എവിടൊക്കെ കളിയരങ്ങുകള്‍ ഉണര്‍ന്നുവോ അവിടൊക്കെ നിരന്തര സാന്നിധ്യമായി മാറിയിരുന്ന സുരേഷിനെ ഞാനോര്‍മ്മിക്കുന്നു.ഇപ്പോഴും അയാള്‍ അങ്ങനെയൊക്കെത്തന്നെ.സുരേഷ് കഥകളിപ്പദങ്ങള്‍ ചൊല്ലുന്നതിലും ഒരിമ്പം .കളിമ്പം.കളരസം. കോട്ടയം തമ്പുരാനും ഉണ്ണായിയും ഇരയിമ്മനും സുരേഷിന്റെ കണ്‍നോട്ടങ്ങളില്‍ സവിശേഷമായി നിവര്‍ന്നു വരും .ഡോ .ആര്‍.സുരേഷ് കഥകളിയെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
 VI
ഇങ്ങനെ ചിലര്‍ എന്നോടൊപ്പമുണ്ട് .നിങ്ങളോടൊപ്പവും ഉണ്ടാകും.സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പരിചയക്കാര്‍.ഒന്നുമെഴുതാത്തവര്‍. എഴുതേണ്ടതൊന്നും  എഴുതാത്ത്തവര്‍.എഴുതിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് നാം വിശ്വസിക്കുന്നവര്‍.യഥാര്‍ത്ഥ മൌലികതയുള്ളവര്‍.ചിലര്‍ കുടുംബം ,വിവാഹം ,പ്രണയം ,ജാതി ,മതം തുടങ്ങിയ സംഗതികളില്‍ പരമ്പരാഗത വഴികളില്‍ നിന്ന് മാറി  ഒരു ബദല്‍ ജീവിതം തന്നെ ജീവിക്കുന്നവരായിരിക്കും.മറ്റു ചിലര്‍ സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും വിവേച്ചനങ്ങളിലോ സംഘര്‍ഷങ്ങളിലോ പെട്ടു പോകുന്നവരായിരിക്കും.അത്തരം വിരുദ്ധ-പാര്‍ശ്വവല്‍കൃത സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ അവരുടെ എഴുത്തിനെ പാടേ തുടച്ചു നീക്കുന്നുണ്ടാവാം.ഇനിയും ചിലര്‍ അങ്ങേയറ്റം ഗൌരവത്തോടെ എഴുത്തിനെ കാണുന്നതുകൊണ്ട് എഴുതാതെ പോകുന്നതാവാം.ഇതൊക്കെ നമ്മുടെ ഇത്തിരി അറിവില്‍ നിന്ന് നാം എത്തിച്ചേരുന്ന നിഗമനങ്ങള്‍ .കാരണങ്ങള്‍ ഇതൊന്നുമാവില്ല.എഴുതുന്നില്ല .അത്രമാത്രം.എഴുതണമെന്നു നാം ആഗ്രഹിക്കും .അവര്‍ എഴുതുകയില്ല.എഴുതുന്നത്‌ മാത്രമാണോ എഴുത്ത് ?.എഴുതാതിരിക്കുന്നതും എഴുത്താണെന്ന് ആര്‍.രാമചന്ദ്രന്‍ മാസ്റ്റെര്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു.എഴുതപ്പെട്ടതിനു സമാന്തരമായി എഴുതപ്പെടാതെ പോകുന്നവയുടെ ചരിത്രം.എഴുതുന്നവരുടെ ചരിത്രത്തിനു സമാന്തരമായി എഴുതാത്തവരുടെ ചരിത്രം.എഴുതുന്നവരുടെ ചരിത്രത്തെ ആര്‍ക്കും വാഴ്ത്തിപ്പാടാം.അതവരുടെ വഴി .എന്നെ സംബന്ധിച്ചടത്തോളം ,ഞാന്‍ എഴുതുന്ന ഒന്നിനും ഒരു മൂല്യവുമില്ലെന്നും ഞാന്‍ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും അറിവുകളേയല്ലെന്നും എന്നെ ബോധ്യപ്പെടുത്തിത്തരുന്നത് എഴുതാതെ പോകുന്ന എഴുത്തുകാരായ സുഹൃത്തുക്കളാണ് .പരിചയക്കാരാണ്‌ .വെല്‍കാല്‍കുലേറ്റഡല്ലാത്ത ,കരുനീക്കക്കളിയില്‍ താല്പര്യമില്ലാത്ത ,അപ്രായോഗികരായ അസാധാരണ മനുഷ്യര്‍.അറിയപ്പെടാത്തവര്‍.വേരിട്ടവര്‍ .സ്നേഹം.വെളിച്ചം.

എഴുത്തുകാരനും ആത്മീയതയും



ഒരു കവിക്ക്‌ ആത്മീയതയാവാം.ദൈവവിശ്വാസവുമാവാം.അതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യം.എന്നാല്‍ ഇത്രയധികം ആത്മീയാചാര്യന്മാരുടെ   അകമ്പടി ഒരു കവിയുടെ എഴുപത്തഞ്ചാം പിറന്നാളിന് വേണോ ?പ്രത്യേകിച്ചും ആത്മീയവ്യാപാരം പൊടിപൊടിക്കുന്ന കാലത്ത് ആത്മീയാചാര്യന്മാരുടെ ഇരമ്പിക്കയറ്റം മറ്റൊരു പ്രതീതി ജനിപ്പിക്കില്ലേ ? എഴുത്തുകാരന്റെ ആത്മീയത ആത്മീയാചാര്യന്മാരുടെ ആത്മീയതയെ അതിലംഘിക്കുന്ന വിശാലതയിലേക്ക്‌ പോകുന്ന ഒന്നല്ലേ ?പോകേണ്ട ഒന്നല്ലേ?സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന മുഖ്യധാരാ ആത്മീയതക്ക് അത് പ്രതിരോധമായിത്തീരേണ്ടതല്ലേ ? പലപ്പോഴും ഏകപക്ഷീയമായി മാറാറുള്ള മുഖ്യധാരാ ആത്മീയതയെ വലിച്ചെറിയുന്നതുവഴി  ആത്മീയതയുടെ ബഹുസ്വര യാഥാര്ത്യത്ത്തില്‍ നിന്നും രൂപപ്പെടുന്ന സ്വകീയമായ ഒരു കാഴ്ചപ്പാടല്ലേ എഴുത്തുകാരന്റെ ആത്മീയത ?ഒരു കവിയുടെ പിറന്നാള്‍ എങ്ങനെയും ആഘോഷിക്കാം.അത് കവിയുടെയും ആഘോഷം  സംഘടിപ്പിക്കുന്നവരുടെയും സ്വാതന്ത്ര്യം .അതേ സമയം ,ആ കവിയുടെ കവിതകള്‍ വായിക്കുന്ന വായനാ സമൂഹത്തില്‍ ,പൌരസമൂഹത്തില്‍ അതുണ്ടാക്കാനിടയുള്ള വിവക്ഷകളെക്കുറിച്ചുകൂടി അത് സംഘടിപ്പിക്കുന്നവരും അതിനു നിന്നു കൊടുക്കുന്ന കവിയും  ആലോചിക്കേണ്ടതില്ലേ ? അത്തരമൊരു ജാഗ്രത ഏതെഴുത്തുകാരനും ആവശ്യമല്ലേ ?ഏതെങ്കിലും ഒരു ആത്മീയാചാര്യന്‍ ഒരെഴുത്തുകാരന്റെ മേല്‍ ചൊരിയുന്ന അനുഗ്രഹ പ്രഭാഷണത്തെക്കാള്‍ വിലപ്പെട്ടതല്ലേ അയാളില്‍ നിന്നും ഒന്നുമാഗ്രഹിക്കാതെ അയാളുടെ പുസ്തകം വിലകൊടുത്തു വാങ്ങി എവിടെയോ ഇരുന്നു വായിക്കുന്ന ഒരു വായനക്കാരന്റെ സ്നേഹവും തിരിച്ചറിവും ?ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ തമിഴ് കവി സിര്‍പ്പി ബാല സുബ്രമണ്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ റിപ്പോര്‍ട്ടും ചിത്രവും കണ്ടപ്പോള്‍ തോന്നിയ സംശയങ്ങളാണ് .

തമ്പിച്ചായന്‍ (തമ്പി കാക്കനാടന്‍ )



(തമ്പി കാക്കനാടന്‍ അന്തരിച്ചു.എഴുത്തുകാരനായ കാക്കനാടന്റെ സഹോദരനാണ്.)

ഞങ്ങളുടെ തമ്പിച്ചായന്‍ പോയി.ജീവിച്ചു ജീവിച്ച് ജീവിതത്തെ ഇതിഹാസമാക്കിയ ഒരാളുടെ മരണം.ബേബിചായന്റെ(കാക്കനാടന്‍) വീട്ടിലെ ഒരുമാസത്തോളം നീണ്ട താമസത്തിനിടയിലാണ് ആദ്യം കാണുന്നത്.പിന്നീട് ഇടയ്ക്കിടെ കണ്ടു.ഓരോ കാഴ്ചയും ഓരോ അനുഭവം.അങ്ങനിരിക്കെ ഞാന്‍ അപ്രത്യക്ഷനായി.വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് തിരുവനന്തപുരത്ത് ചേക്കേറിയത് ആരോ പറഞ്ഞറിഞ്ഞു .എന്റെ സുഹൃത്തും നാട്ടുകാരനുമായ സന്തോഷുമൊത്ത് (സന്തോഷ്‌ .ജി .കൃഷ്ണന്‍ -ഇപ്പോള്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി )തമ്പിച്ചായന്‍ അപ്രതീക്ഷിതമായി വീട്ടില്‍ വന്നു.വന്ന പാടേ പറഞ്ഞു. 'നിന്നെ കണ്ടല്ലോ നീ ജീവിചിരിക്കുന്നല്ലോ അതുമതി '. ഒരു വെറും സാധാരണക്കാരനായ എന്നെക്കുറിച്ചാണ് പറയുന്നത്.തമ്പിച്ചായന്‍ അങ്ങനെയാണ്.വലിപ്പചെറുപ്പമില്ല.പ്റായ വ്യത്യാസമില്ല.എല്ലാ പ്റായവും തമ്പിച്ചായന്റെ പ്റായം .എല്ലാവരും പ്രിയപ്പെട്ടവര്‍ .അടുപ്പക്കാര്‍ക്ക്  ഒരുപാട് തണലും ആഘോഷങ്ങളും അഹങ്കാരങ്ങളും ചങ്കൂറ്റങ്ങളും നല്‍കിയ മനുഷ്യമഹാമരം .പരിചയമുള്ളവര്‍ക്കറിയാം ആ വലിയ മനുഷ്യന്റെ മഹത്വം. നിറഞ്ഞ സ്നേഹം.പരിചയപ്പെട്ടിട്ടില്ലാത്തവരോട് അതെങ്ങനെയാണ്‌ പറയുക.?പറയാനൊരുപാടുണ്ട് .പറയാന്‍ തിക്കിത്തിരക്കുന്നുണ്ട്.പറയാനറിയില്ല.ഞങ്ങളുടെ തമ്പിച്ചായന്‍ പോയി.അത്രമാത്രം.

സന്തോഷ്‌ ഹൃഷികേശ് -എഡിറ്റര്‍ മാറുന്നു



എഡിറ്റര്‍ എന്നത് അധികാര  പദവിയല്ല എന്ന് കാണിച്ചു തന്നുകൊണ്ട് സന്തോഷ്‌ ഹൃഷികേശ് നില്‍ക്കുന്നു.എഴുതിത്തുടങ്ങുന്നവരുടെയും ഒട്ടും ഗൌരവമില്ലാതെ എഴുതുന്നവരുടെയും ഗൌരവത്തോടെ എഴുതുന്നവരുടെയും ബുദ്ധിയില്ലാത്തവരുടെയും ബുദ്ധിജീവികളുടെയും എല്ലാത്തരം വായനക്കാരുടെയും തോളില്‍ കൈയിട്ടു കൊണ്ട് അയാള്‍ സഞ്ചരിക്കുന്നു.തിരിച്ച് ഈ എഡിറ്ററുടെ തോളിലും  ആര്‍ക്കും കൈയിടാം.അയാള്‍ തൊട്ടടുത്തുണ്ട്.അയാള്‍ എഡിറ്ററാണെന്നു ഭാവിക്കുന്നതേയില്ല .എഡിറ്ററുടെ ബലം പിടുത്തമില്ല.ചിലപ്പോള്‍ കൂട്ടുകാരനാവുന്നു.ചിലപ്പോള്‍ വെറുതെ തമാശകള്‍ എഴുതി വിടുന്നു.ചിലപ്പോള്‍ സംഘാടകനാവുന്നു.ചിലപ്പോള്‍ നിരീക്ഷകനാവുന്നു.ചിലപ്പോള്‍ പത്രാധിപക്കുറിപ്പിലൂടെ സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളുടെ ആഴത്തിലേക്ക് പോകാനായുന്നു.ചിലപ്പോള്‍ എഴുത്തുകാരന്‍ പോലുമറിയാതെ അയാളുടെ ലേഖനമോ കവിതയോ കഥയോ പ്രസിദ്ധപ്പെടുത്തുന്നു.ചിലപ്പോള്‍  മലയാളനാട് കണ്ടില്ലേ വായിച്ചില്ലേ അഭ്പ്രായം എഴുതുമല്ലോ എന്ന് വായനക്കാരോട് ചോദിച്ചുകൊണ്ട്  അവരുടെ ലോകങ്ങളിലേക്ക് ഉപചാരങ്ങളില്ലാതെ ചെന്ന് കേറുന്നു.   മലയാള നാടെന്ന പ്രസിദ്ധീകരണം ഇനിയും ആര്ജിക്കേണ്ട ജാഗ്രതകള്‍ ഉണ്ടെന്നൊക്കെ നമുക്ക് വേണമെങ്കില്‍ പറഞ്ഞു പോകാം.തീര്‍ച്ചയായും മലയാളനാടിനും അതിന്റെ പരിമിതികളുണ്ട്.അത്തരം പരിമിതികള്‍ അതിന്റെ ആവാസവ്യവസ്ഥയില്‍ നിന്ന് കൂടി രൂപപ്പെടുന്നതാണെന്നു കാണാം.അത് സ്വാഭാവികം മാത്രം.ഈ പരിമിതികളെ ഓരോ ലക്കവും പുറത്തിറക്കിക്കൊണ്ട് തന്നെയാണ് പരിഹരിക്കേണ്ടതും.അതങ്ങനയേ സാധ്യമാകൂ.എന്നാല്‍ എഡിറ്റര്‍ എന്ന അധികാര പദവിയില്‍ നിന്നും മാറിനടക്കാന്‍ ഈ മനുഷ്യന്‍ നടത്തുന്ന ചെറിയ ശ്രമം വലിയൊരര്‍ത്ഥത്തില്‍  ശ്രദ്ധേയമാണ്.ശ്രദ്ധികേണ്ടതാണ്. അക്കാദമികളുടെയും രാഷ്ട്രീയപാര്‍ട്ടികള്‍ സ്പോന്‍സര്‍ ചെയ്യുന്ന സാഹിത്യക്കൂട്ടങ്ങളുടെയും  പ്രശസ്ത സാംസ്കാരിക -സാഹിത്യപ്രമാണിമാരുടെയും എഴുത്തുകാരെ മാര്‍കറ്റിലെ  വിലയനുസരിച്ച് ലേലത്തില്‍ പിടിക്കുന്ന പ്രസാധകരുടെയും പിന്തുണയില്ലാതെ എതെഴുത്തുകാരനും സ്വയം പ്രകാശനത്തിലേക്കും സ്വയം പര്യാപ്തയിലേക്കും കടന്നു ചെല്ലാന്‍ കഴിയുന്നഅതിവിദൂര ഭാവിയിലെ ഏതോ ഒരു എഡിറ്ററുടെ പ്രാഗ്രൂപം സന്തോഷ്‌ ഹൃഷികേശില്‍ ഇപ്പോഴേ കണ്ടെത്താന്‍ കഴിയുമോ ?

അണ്ണാ ഹസ്സാരെ



അണ്ണാ ഹസ്സാരെയുടെ ക്രഡിബിലിറ്റി അയാള്‍ തന്നെ നശിപ്പിച്ചു എന്ന യാഥാര്ത്യം നിലനില്‍ക്കുന്നു.അഴിമതിക്കെതിരെ സംസാരിക്കുന്ന ഒരാള്‍ നിശ്ചയമായും കാത്തുസൂക്ഷികേണ്ട ഇന്ടഗ്രിറ്റി എവിടെ വെച്ചോ അണ്ണാ ഹസ്സാരെക്ക് കൈമോശം വന്നു എന്നതും വസ്തുതയാണ്.അയാളുടെ സമരത്തെക്കുറിചുള്ള സംശയങ്ങള്‍ ഒന്നും തന്നെ അസ്ഥാനത്തല്ല താനും.ഒരുപാട് സങ്കീര്‍ണതകളുടെയും അപ്ര്ഗ്രധിക്കപേണ്ട സമസ്യകളുടെയും ഉല്‍പ്പന്നമായ ഒരു സമരത്തിന്റെ സ്വാഭാവിക പരിണതികള്‍ മാത്രമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആപല്‍ക്കരമായ ഒരു സൂചന കാണാതിരുന്നു കൂടാ.കൊര്‍പ്പരേട്ടുകളുടെ പിടിയിലമര്‍ന്നു കഴിഞ്ഞ ഒരു സര്‍ക്കാര്‍ അഴിമതിക്കെതിരായും സാമൂഹികനീതിക്കുവേണ്ടിയും ഉയര്‍ന്നു വരുന്ന ഹിംസാത്മകമോ ആഹിമ്സാത്മകമോ ആയ ഏതു തരത്തിലുള്ള പ്രതിരോധത്തെയും ഏതു കുത്സിത മാര്‍ഗമുപയോഗിച്ചും വേരോടെ പിഴുതെറിയും എന്നതാണത്.ഇപ്പോള്‍ ഹസ്സാരെയുടെ സമരത്തെ പിന്തുണയ്ക്കുന്ന ബി.ജെ.പി അധികാരത്തില്‍ വന്നാലും ഇത് തന്നെ സംഭവിക്കും.ഒരു കാര്യത്തില്‍ സംശയമില്ല.പാര്ലമെന്റ്റ് പാസ്സാക്കകാന്‍ പോകുന്ന ലോക്പാല്‍ ബില്‍ ഒരു പ്രഹസനമായിരിക്കും.ഒരു മാരകമായ തമാശ.ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സ്ഥിരം പൊറാട്ട് നാടകം. ജനാധിപത്യം നീണാള്‍ വാഴട്ടെ.   

അണ്ണാ ഹസാരെ ബാറ്റു ചെയ്യുന്നു




ഇന്ത്യയുടെ ദേശീയബോധവും ദേശസ്നേഹവും ആരവത്തോടെ ഉയിര്ത്തെഴുന്നേല്‍ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ സംഭവിക്കുന്നത്‌ ഇന്ത്യ ക്രികറ്റ് കളിക്കുംപോഴാണ് , പ്രത്യേകിച്ചും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസില്‍ നടനമാടുമ്പോള്‍.ഇപ്പോളിതാ ഹസാരെ സത്യഗ്രഹമിരിക്കുംപോഴും അഥവാ ഇന്ത്യക്ക് വേണ്ടി ബാറ്റു ചെയ്യുമ്പോഴും അതേ ദേശീയബോധവും ദേശസ്നേഹവും  പാട്ടും കൂത്തും പതാകയും പരിവട്ടങ്ങളുമായി ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു. ഒരു ക്രികറ്റ് മത്സരത്തിനു മുന്‍പെന്ന പോലെ ചാനല്‍ ചര്‍ച്ചകള്‍.ആഘോഷ ദൃശ്യങ്ങള്‍.അഭിമുഖങ്ങള്‍.എന്നാല്‍ ആരവങ്ങള്‍ നിറഞ്ഞ ഈ ദൃശ്യങ്ങള്‍ക്കും ആരേയും പ്രലോഭിപ്പിക്കുന്ന ദേശീയബോധത്തിനും ദേശസ്നേഹത്തിനും ജനാധിപത്യത്തെക്കുറിച്ചുള്ള അടിത്തട്ടില്‍ തൊടാത്ത ചര്‍ച്ചകള്ക്കുമിടയില്‍ അനുദിനം മറയത്താക്കപ്പെടുന്ന അനാഥമായ മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്യമുണ്ട്.തൊട്ടാല്‍ പൊള്ളുന്നത്.ഒട്ടും കാല്പനികമല്ലാത്തത്.പ്രലോഭിപ്പിക്കാത്തത് .ആഘോഷങ്ങളെ റദ്ദാക്കുന്നിടത്തോളം ആപല്‍ക്കരമായത്. അതിനെക്കുറിച്ച് മിണ്ടരുത്.മിണ്ടിയാല്‍ മഹത്തായ ജനാധിപത്യം ഒരു സൌജന്യവും അനുവദിക്കുകയില്ല. ഒന്നും സമാധാനപരമായിരിക്കുകയില്ല.സ്നേഹിതരേ,വ്യവസ്ഥിതിയൊന്നും പാടേ മാറ്റാന്‍ കഴിയില്ല.അതൊരു ഉട്ടോപ്യന്‍ സ്വപ്നമല്ലേ .പണ്ടാരാണ്ടോ പറഞ്ഞ പമ്പര വിഡ്ഢിത്തം .അതുകൊണ്ട് വീണു കിട്ടിയ ഈ അവസരം പാഴാക്കരുത്.ഈ സാധ്യതയെ തള്ളിക്കളയരുത്.നമുക്കിത് ആഘോഷിക്കാം.ഇതിനു സ്തുതി പാടാം.ജനാധിപത്യം കൊണ്ട് നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ ,ജനാധിപത്യതിറെ മൈതാനത്തില്‍ ,ജനാധിപത്യം കൊണ്ട് നിര്‍മ്മിച്ച പിച്ചില്‍ അറുപത്തഞ്ചു വര്‍ഷമായി പലരും ബാറ്റു ചെയ്തു.പലരും ബാറ്റു ചെയ്യാന്‍ കാത്തിരിക്കുന്നു.ഇപ്പോള്‍  ബാറ്റു ചെയ്യുന്നത് അണ്ണാ ഹസാരെയാണ്.ഹസാരെ സിക്സര്‍ അടിച്ചു കൊണ്ടേയിരിക്കുന്നു. ഹസാരെയുടെ ബാറ്റു പിടിച്ചു വാങ്ങാന്‍ ചിലര്‍ തക്കം പാര്‍ത്ത് ഒരുങ്ങിയിറങ്ങിയിരിക്കുന്നു.മത്സരത്തില്‍ ആരെങ്ങിലും ജയിച്ചേ തീരൂ.പക്ഷേ ,സ്റ്റേഡിയത്തിനു പുറത്ത് ജനങ്ങളുണ്ട്‌.ഒരിക്കല്‍ പോലും ടിക്കറ്റ് കിട്ടിയിട്ടില്ലാത്തവര്‍.