Saturday, April 19, 2014

ഗോപാലകൃഷ്ണന് സാര്

ഫെയ്സ്ബുക്ക്‌ തുറന്നു .  ചെന്നൈയിലെ സുഹൃത്ത് അജിത്കുമാറിന്റെ മെസ്സേജ് വന്നു കിടക്കുന്നു : ' ഗോപാല് സാര് അന്തരിച്ചു ' . 

ചെന്നൈയില് അലഞ്ഞുനടന്ന ദിനങ്ങള് ഓര്മ്മവന്നു .  പഴയ എഗ്മൂറിലെ വഴികള് ഓര്മ്മ വന്നു .  അന്നത്തെ യാത്രകള് ഓര്മ്മ വന്നു .  ഒരുപാടു സ്നേഹിതന്മാരുടെ മുഖങ്ങള് ഓര്മ്മ വന്നു .  വഴിതെറ്റി ചെന്ന , തലതിരിഞ്ഞ ഒരുവന് ആഹാരവും സ്നേഹവും കിടകാനിടവും തന്ന മറക്കാനാവാത്ത മുഖങ്ങള് .   പൊള്ളുന്ന വെയിലില് താങ്ങും തണലുമായിത്തീര്ന്ന ഗോപാലകൃഷ്ണന്  സാര് . എഴുത്തുകാരേയും സാഹിത്യത്തേയും കവിതയേയും ഇഷ്ടപ്പെട്ടിരുന്ന ഗോപാലകൃഷ്ണന് സാര് . നന്നായി വായിച്ചിരുന്ന ഗോപാലകൃഷണന് സാര് .

എവിടെയോ ഒരു മഴപെയ്യുന്നു.
എവിടെനിന്നോ മഴകൊള്ളുന്നു.
ഇരുട്ടില് നനഞ്ഞൊലിക്കുന്നു.

പ്രിയപ്പെട്ട ഗോപാലകൃഷ്ണന് സാര് ,
ഒരിക്കല് ഞാനും മരിക്കും . പഴയതുപോലെ അനാഥനും അശരണനുമായി താങ്കളുടെ മുന്നില് വന്നു നില്ക്കും . താങ്കളെനിക്ക് അഭയം തരും  . ഉപചാരങ്ങളില്ലാതെ ജീവിതത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും നാം സംസാരിക്കും . ചെന്നൈ നഗരത്തിലൂടെ നമ്മള് നടന്നത് പോലെ മരണത്തിനപ്പുറത്തെ ആ നഗരത്തിലൂടെ നമ്മള് വീണ്ടും നടക്കും.

ജെന്സി പാടുന്നു

കന്യാകുമാരിയില് , ഹോട്ടല്മട്ടുപ്പാവില് , അതികാലത്ത് ജെന്സിയുടെ പാട്ടുകേള്ക്കുന്നു . തൂവെള്ളത്തിരമാലകള് തുന്നിപ്പിടിപ്പിച്ച ഇളംപച്ചക്കടലിനു മീതേ ഉദിച്ചു വരുന്ന സൂര്യന് . അവള്ക്കൊപ്പം കടല്ത്തീരത്തേയ്ക്കു  നടക്കുന്നു.

നീലഗിരിയില് , മുളങ്കമ്പുകള് കൊണ്ടു തീര്ത്ത കുടിലില് , അര്ദ്ധരാത്രിയില് , ജെന്സിയുടെ പാട്ടുകേള്ക്കുന്നു . ഇടതിങ്ങിയ മരങ്ങളില് നിന്നും ഇറങ്ങിവന്ന മഞ്ഞും ഇരുട്ടും നിലാവിന്റെ പലരൂപങ്ങള് വരയ്ക്കുന്നു. ദൂരെ , മലകള്ക്കപ്പുറം മറയുന്ന മേഘങ്ങളെ അവള്ക്കൊപ്പം നിശ്ശബ്ദം കണ്ടു നില്ക്കുന്നു.

ജെന്സിയുടെ പാട്ടു കേള്ക്കുന്നു. ഒരു പെഗ്ഗ്വോഡ്ക്കയില് നനുത്തനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നു .  ഐസിന്റെ കഷ്ണങ്ങള് എടുത്തിടുന്നു . പതുക്കെക്കുടിച്ചുകൊണ്ട് അവള്ക്കരികിലിരിക്കുന്നു.അവളുടെ വലിയ കണ്ണുകളില് ഒരുമിച്ചു പിന്നിട്ട ദൂരങ്ങള് മുഴുവന് പ്രതിഫലിക്കുന്നു. ആരും കാണാത്ത നക്ഷത്രങ്ങളിലേക്ക് അവള്ക്കൊപ്പം പറന്നുപോകുന്നു.

ജെന്സി പാടുന്നു. തീരാത്ത പ്രണയകഥപോലെ പാട്ടിന്റെ നോക്കെത്താപ്പാത നീണ്ടുപോകുന്നു. പാട്ടുതീര്ന്നിട്ടും കൌമാരം പെയ്തുകൊണ്ടിരിക്കുന്നു.

നിനവില് എം . ഗോവിന്ദന്

എന്റെ കത്തിനു മറുപടിയായി എം .ഗോവിന്ദന് ഒരു കത്തെഴുതി .പിന്നീടുമെഴുതി . ഏറെക്കുറെ അവസാന കാലത്ത്തെഴുതിയ കത്തുകള് . അപ്പോഴേക്കും സാഹിത്യ - സാമൂഹിക - സാംസ്കാരിക - മേഖലകളില് സജീവ സാന്നിദ്ധ്യമായി നിന്ന കാലത്ത് ഗോവിന്ദനു ചുറ്റും ചുറ്റിപ്പറ്റി നിന്നവരില് ഏറിയകൂറും ഒത്തുകിട്ടിയ ചവിട്ടുപടികള് കയറിപപോയിരുന്നു.  അവര് ഗോവിന്ദനെ തന്ത്രപരമായി ഒഴിവാക്കിക്കൊണ്ട് അദ്ദേഹത്തെ ഒറ്റപ്പെടുത്തിക്കളയുകയും ചെയ്തിരുന്നു. മാത്രമല്ല ,  നവചിന്തകള് എന്ന രീതിയില് ഗോവിന്ദന് മുന്നോട്ടു വെച്ചിരുന്ന പലതിനേയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള ഒരു പുതുലോകക്രമം തന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അത് ഗോവിന്ദന്റെയോ ലോകക്രമത്തിന്റെയോ കുഴപ്പമായിരുന്നില്ല. തികച്ചും സ്വാഭാവികമായ ഒരു പരിണതിയായിരുന്നു.
അത് ഗോവിന്ദന്റെ പ്രസക്തിയെ ഇല്ലാതാക്കി എന്ന് ഞാന് കരുതുന്നില്ല. എന്നാല് അത് ഗോവിന്ദനെ അതിനുമുന്പ് വായിച്ചപോലെ വായിക്കാന് കഴിയാത്ത സവിശേഷമായ ഒരു സന്ദര്ഭത്തെ , അല്ലെങ്കില് ഒരുപാടു സന്ദര്ഭങ്ങളെ , അതുമല്ലെങ്കില്  അതുവരെയില്ലാത്ത സന്ദര്ഭങ്ങളെ , അഥവാ , നിരവധി തുറസ്സുകളെ സംജാതമാക്കി.  

ഏതെങ്കിലും സംഘടനകളുടെ ഔദാര്യത്തിലോ സര്വകലാശാലകളിലെ പാഠപുസ്തകക്കമിറ്റിക്കാരുടെ പിന്നാമ്പുറത്തോ , കലാശാലാസെമിനാറുകളുടെ പൊള്ളത്തിളക്കങ്ങളിലോ , അക്കാദമികളുടെ വരാന്തയിലോ , അന്നന്ന് അധികാരത്തിലെത്തുന്ന നേതാകളും   അവരെ താങ്ങി നടക്കുന്ന സാംസ്കാരികപ്രമാണിമാരും ചേര്ന്ന അണിയറക്കൂട്ടങ്ങളിലോ അങ്ങനെയൊന്നും ചെന്നു നിലക്കാത്ത  എതെഴുത്തുകാരനും കടന്നു പോകാനിടയുള്ള  ഏകാന്തമായ അസ്വസ്ഥതകളും  സന്ദേഹങ്ങളും ആശങ്കകളും ഗോവിന്ദന്റെ വ്യക്തിജീവിതത്തിലും ചിന്താജീവിതത്ത്തിലും അവസാനകാലങ്ങളില് നിഴല് പരത്തിനിന്നിരുന്നു എന്ന്  പറയാതെ പറയുന്നുണ്ട് എനിക്കെഴുതിയ കത്തുകള് .  താന് എഴുതിയതൊന്നും പാഴായി എന്ന തോന്നല്  ഗോവിന്ദനുണ്ടായിരുന്നില്ല . എന്നാല് അതൊക്കെയും വേണ്ടവിധം പ്രസിദ്ധീകരിക്കപ്പെടാതെ  പോകുന്നതില് ഗോവിന്ദന് വല്ലാതെ ഖേദിച്ചിരുന്നു. അതേ സമയം ,  സാഹിത്യതല്പ്പരനായ ,  ആരുമല്ലാത്ത  ഒരു കൊച്ചു പയ്യന് ഉണര്വ് നല്കുന്ന ചിലവരികളും അതിലുണ്ടായിരുന്നു.  കവിതകള് എഴുതിയിരുന്ന എന്റെ അച്ഛനുമായി ഗോവിന്ദന് പരിചയമുണ്ടായിരുന്നു. അച്ഛനും അമ്മയും ഒന്നിച്ചു പോയി ഗോവിന്ദനേയും അദ്ദേഹത്തിന്റെ പ്രിയപത്നി പത്മാവതിയെയും മദിരാശിയില് ചെന്നു കണ്ടിട്ടുണ്ട്. ഗോവിന്ദനെക്കുറിച്ച് അച്ഛന് എഴുതിയ കവിത , അച്ഛന്റെ മറ്റൊരു സുഹൃത്തായിരുന്ന എം. എന്. വിജയന്റെ അവതാരികയോടെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'പ്രണവം ' എന്ന സമാഹാരത്തിലുണ്ട്.ഗോവിന്ദന്റെ ചരമ ദിനത്തില് ( ജനുവരി 23 ) അദ്ദേഹത്തെ ഒര്മ്മിച്ചുകൊണ്ട് , ഈ ലോകം വിട്ടുപോയ അച്ഛനെ ഓര്മ്മിച്ചു കൊണ്ട് ആ കവിത ഇവിടെ പോസ്റ്റു ചെയ്യുന്നു.

എം. ഗോവിന്ദന്
       - വി.പി. ഷണ്മുഖം

നിന്നടുത്തിരുന്ന നാള് 
നിന്റെ വാക്കുകള്  കേട്ട്
നിന് മുഖം നോക്കിക്കൊണ്ടു
 മിണ്ടാതെയിരുന്ന നാള്

അല്പവുമിളവില്ലാ -
തഴിയും പുകച്ചുരുള്
ക്കെട്ടിലൂടൊഴുകുന്ന
ചിന്തതന് തെളിനീരില്

എന്റെയുള്ളിലെപ്പൂവിന്
ദലങ്ങള്  കുളിര്ത്തിട്ടും
എന്തതിന് സാരാംശമെ-
ന്നോരാതെയിരുന്നു ഞാന്

ആകെയും പുകമറ -
യ്ക്കുള്ളിലെന്നതു പോലെ
താവിയതെന്നില് ഏതോ
സാരമാം അവ്യക്തത.

എന്കിലുമേതോ പുത്തന്
സ്പര്ശത്തിന് തെളിമയെന്
ഉള്ളിലല്പാല്പം ചാറി
നിന്നതായോര്ക്കുന്നു ഞാന്.

കക്ഷിരാഷ്ട്രീയത്തിന്റെ
കമ്പിവേലിക്കും  മുഖം
പൊത്തി മേഞ്ഞിടും ബുദ്ധി -
ചിന്ത തന് കുരുക്കിനും

അപ്പുറം മനുഷ്യന്റെ
ഭാഗധേയത്തിന് തളിര് -
പ്പച്ചകള്  തിരഞ്ഞു നീ
കായായി കനിയായി

എത്തി നീ പറിച്ചവ -
യൊക്കെയും മണ്ണില് മുള -
പൊട്ടുവാന് വിതച്ചു നീ
നിത്യത പൂകീടുമ്പോള്

ഞങ്ങള്ക്കു നീയെന്നും
ഞങ്ങള് തന് എം. ഗോവിന്ദന്
എട്ടിലും പുറത്തുമീ -
നാട്ടിലല്ലെവിടെയും

നിന്നിലെ വെളിച്ചത്തിന്
പുഷ്പിത ലതാഗ്രത്താല്
തൊട്ടുതന്നതാം പൊരുള്
ഞങ്ങള് തന് വഴിദീപം

കരയാന് പാടില്ലല്ലോ
നിന് മുന്നിലൊരിക്കലും
കരച്ചില് നിനക്കെന്നും
ചിരിയായിരുന്നല്ലൊ .
ചിന്തതന് തെളിചിന്നും
ചിരിയായിരുന്നല്ലൊ .

അന്നു നാം  പിരിഞ്ഞപ്പോള് 
നീ തന്ന മൊഴികളില്
ഒന്നു ഞാന് എഴുതുമ്പോ -
ഴൊക്കെയും ഓര്മ്മിക്കുന്നു ;
   ' മല്സ്യബന്ധനമെന്ന
     വാക്കിനു ബദലായി
     മീന് പിടുത്ത മെന്നെന്തേ
     പറഞ്ഞാല് നമുക്കിനി ' .

ആ പാട്ട് വീണ്ടും കേള്ക്കുന്നു

മുപ്പതുകള് മുതല് അറുപതുകള് വരെയായിരുന്നു ആ പാട്ട് . മധുരൈ മണി അയ്യരുടെ പാട്ട് .  അരിയക്കുടി രാമാനുജയ്യന്ക്കാര്  , ചെംബൈ വൈദ്യനാഥയ്യര്  ,  ശെമ്മാങ്കുടി ശ്രീനിവാസ്സയ്യര്  ,  മുസിരി സുബ്രമണ്യ്യര് , ജി. എന് . ബാലസുബ്രമണ്യം തുടങ്ങിയ പുകള്പെറ്റ സംഗീതോപാസകരുടെ അതേ കാലം .  അവരോടൊപ്പം എന്തുകൊണ്ടും സമതുല്യനായി നില്ക്കാനും  അവര്ക്കിടയില് മൌലികത കാത്തു സൂക്ഷിക്കാനും സഹായകമായ എന്തോ ഒരു സവിശേഷശക്തി മധുരൈ മണി അയ്യര്രുടെ സംഗീതശൈലിക്ക് സ്വായത്തമായിരുന്നു.

' താം ഹംസമാല : ശരദീവഗങ്ഗാം
മഹൗഷധീം നക്തമിവാത് ഭാസ :
സ്ഥിരോപദേശാ മുപദേശ കാലേ
പ്രപേദിരേ പ്രാക്തന ജന്മവിദ്യാ : '
എന്ന്  ശ്രീപാര്വതിയുടെ  വിദ്യാഭാസത്തെപ്പറ്റി കാളിദാസന് പ്രസ്താവിച്ചതുപോലെ സംഗീതകലയുടെ സമര്പണഭാവങ്ങള് സ്വാഭാവികമായി മണി അയ്യരിലേക്ക് സംപ്രേഷണം ചെയ്യപ്പെട്ടപ്പോള് മാത്രമാണ് അദ്ദേഹം പാടിയിരുന്നത് എന്ന് പാട്ടുകേട്ടിരിക്കുംപോള് തോന്നിപ്പോകുന്നു.

ജീവിതത്ത്ലുടനീളം രോഗിയായിരുന്നിട്ടും  നിത്യരോഗത്ത്തിന്റെ  ചെറുനിഴല് പോലും ആലാപനത്തിന്റെ അടുത്തെങ്ങുമെത്താതെ ആദരവോടെ അകന്നുമാറിപ്പോയി .  അദ്ദേഹത്തിന്റെ സംഗീതപ്രയോഗവഴക്കത്ത്തിന് പ്രത്യേകമായ വ്യക്തിത്വവും അനല്പമായ പ്രലോഭനീയതയും ഉണ്ടായിരുന്നു .  കല്പനാസ്വരം പാടുന്നതിലെ അന്യാദൃശ്യമായ മികവും വൈഭവവും . സ്വകീയമായ ശൈലിയിലെ ശുതിമാധുര്യം . സര്വ്വലഘുശുദ്ധി  . സ്വരങ്ങളുടെ ആരോഹണാവരോഹണാദികളിലെ തനിപ്പെട്ട വശ്യത .  ഇവയൊക്കെയും അദ്ദേഹത്തിന്റെ പാട്ടില് വിലയം കൊണ്ടു.

ചില പ്രത്യേകഗാനങ്ങളെ വേറിട്ട വടിവിലേക്ക്  പ്രശാന്തമാക്കികൊണ്ട് മധുരൈ മണി അയ്യര് തന്റെ സംഗീതത്തെ അസാധാരണമാംവിധം ആവിഷ്ക്കരിച്ചു .  ' സരസ സാമദാനഭേദദണ്ഡചതുര '  ,  '  നാദതനുമനിശം '  ,  ' തെലിസി രാമ '  ,   ' ദുര്മാര്ഗചര '  തുടങ്ങിയ ത്യാഗരാജ കീര്ത്തനങ്ങള്  പാടുന്നതില് അപൂര്വസുന്ദരമായ വശീകരണസൂക്ഷ്മത അദ്ദേഹം വശപ്പെടുത്തിയെടുത്ത്തിരുന്നു  .   തോടിരാഗത്തിലുള്ള ' തായേ യശോദേ ' എന്ന തമിഴ്ഗാനവും കാംബോജി രാഗത്തിലുള്ള  '  കാണക്കണ് കോടിവേണ്ടും   '  എന്ന തമിഴ് പാട്ടും ദക്ഷിണേന്ത്യയിലെമ്പാടും അലയടിക്കാന് ഉതകുന്ന മട്ടിലാണ്  സ്വതന്ത്രവും നവീനവും അത്യാകര്ഷകവുമായി  അദ്ദേഹം  പ്രകാശിപ്പിച്ചത് .   ' തായേ യശോദേ ' എന്ന കൃതിയില്   ' കാലിനില് ചിലമ്പ്‌ കൊഞ്ചെ '  എന്ന വരി പാടി അദ്ദേഹം  നിവരല് ചെയ്യുമ്പോള് സംഗീതത്തെ നേരില് കണ്ടിട്ടില്ലാത്തവര്ക്ക്  നേരില് കാണാന് കഴിയും എന്നു പറയുമ്പോള് അതിലെ അതിശയോക്തി മാറ്റിവെച്ചാലും അതിലടങ്ങിയിരിക്കുന്ന പാട്ടനുഭവം അവശേഷിക്കുക തന്നെചെയ്യും എന്നു തോന്നുന്നു.

തന്റെ സംഗീതഗുരുവായിരുന്ന ഹരികേശനല്ലൂര് മുത്തയ്യാഭാഗവതര്  അപൂര്വ രാഗങ്ങളില് ചിട്ടപ്പെടുത്തിയ കൃതികള് അവതരിപ്പിക്കുംപോഴൊക്കെ വലിയ പരീഷണങ്ങള് , കൃതിക്ക് പരിക്കേല്ക്കാതെ തന്നെ ആലാപനത്തില് കൊണ്ടു വരാന് മധുരൈ മണി അയ്യര്ക്ക് ശ്രദ്ധേയമായ തരത്തില് സാദ്ധ്യമായി  .  എങ്ങനെയാണ് ഒരു കൃതിയെ വിശാലമായ സംഗീതബോധത്തോടെയും മനോധര്മ്മവിവേകത്തോടെയും സമീപിക്കേണ്ടതെന്ന് ആ പരീക്ഷണങ്ങള് ഏതു തലമുറയിലെ സംഗീതപഠിതാവിനോടും പറഞ്ഞുകൊണ്ടിരിക്കാന് ഇടയുണ്ട്.  ഗൌഡമല്ലാര് രാഗത്തിലുള്ള  ' സാരസമുഖി സകലഭാഗ്യദേ ' വിജയനാഗരിയിലുള്ള   ' വിജയാംബികേ ' പാശ്ചാത്യസംഗീതരീതിയിലുള്ള  ' ഗാമഗരിഗപാരിഗസ '  എന്ന സ്വരാവലി തുടങ്ങിയവ ആദ്ദേഹം ആലപിച്ചതിലെ നവംനവമായ ചേര്ച്ചകളും ചേരുവകളും ചതുരതയും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാനാവും.

സംഗീതത്തില് എന്തെങ്കിലും അറിവുണ്ടെന്ന മിഥ്യാധാരണയിലോ അഹന്തയിലോ അല്ല ഇത്രയും എഴുതിയൊപ്പിച്ചത് . മൂന്നാറിലെ ഒരു തണുത്തരാത്രി  മുഴുവന് , തുറന്ന വീട്ടുമട്ടുപ്പാവില് ,  സംഗീതഭ്രാന്തനായ സുഹൃത്തിനൊപ്പം മധുരൈ മണി അയ്യരെ കേട്ടു .  ആകാശം . നക്ഷത്രങ്ങള് . കുന്നുകള് . ചരിവുകള് . മേഘങ്ങള്  . ഇളം കാറ്റ് .  എല്ലാം  ചേര്ന്ന നിരതിശയമായ സംഗീതാനുഭവം .  അതിന്റെ വിനയശിഷ്ടം മാത്രമാണ്  ഈ കുറിപ്പ്  .  സംഗീതം അറിയാവുന്നവര് ഇതിലെ തെറ്റുകള് സദയം തിരുത്തി തരിക . 

മധുരൈ മണി അയ്യരെ കേട്ട രാത്രി  . ദൂരെ മധുരാനഗരിയില് വരണ്ടുണങ്ങിയ വൈഗനദി വീണ്ടും നിറഞ്ഞൊഴുകിയ  രാതി.


പ്രിയസുഹൃത്തും ഫെര്നാണ്ടോ പെസോവയും

പത്മനാഭന് നമ്പൂതിരി . ഞങ്ങളുടെ സ്നേഹിതന് . ഫെര്നാണ്ടോ പെസോവയുടെ ആരാധകന് . അല്ലെങ്കില് പെസോവയുടെ മറ്റൊരു പതിപ്പ്. പലപ്പോഴും പലരൂപത്തില് പ്രത്യക്ഷപ്പെട്ടു. അസാധാരണ സഞ്ചാരി . അസാദ്ധ്യ സംഗീതഭ്രാന്തന് . അസാമാന്യ വായനക്കാരന് . ആഴക്കാഴ്ചയുള്ള പ്രക്കൃതിസ്നേഹി . ചിലപ്പോള് ജീന്സും ടീഷര്ട്ടുമിട്ടു വന്നു. മറ്റു ചിലപ്പോള് മുണ്ടിലും ജുബ്ബയിലും അവതരിച്ചു.  ഇനിയും ചിലപ്പോള്  മുടിനീട്ടിവളര്ത്തി വിശ്വരൂപം കാണിച്ചു . വീണ്ടും ചിലപ്പോള് തല മൊട്ടയടിച്ച്‌ തിരനോട്ടം നടത്തി .ഞങ്ങളുടെ  പ്രണയവഴികളിലെല്ലാം കൂട്ടു നിന്നു . ഞങ്ങള്ക്ക് മകള് പിറക്കുമെന്ന് പ്രവചിച്ചു. ഞങ്ങളുടെ മകള് പിറക്കും മുന്പ് മരണം വന്ന്‌ അവനെ വിളിച്ചു . അകാലത്തില് അവന് അവസാനിച്ചു . വര്ഷങ്ങള് പറന്നു പോയി.

ഈയടുത്ത ദിവസം പത്മനാഭന്റെ കന്യാകുമാരിയിലെ വീട്ടില് നടന്ന ശുഭകരമായ ഒരു ചടങ്ങില് പങ്കെടുത്തു .അവന്റെയും ഞങ്ങളുടെയും  അടുത്തകൂട്ടുകാര് , കുര്യനും ഷാനവാസും സഞ്ജയനും ലതയും ഒത്തുകൂടിയപ്പോള്  അവര്ക്കിടയില് അവനും നില്ക്കുന്നുണ്ടെന്നു തോന്നി. അവന്റെ പൊട്ടിച്ചിരികളും മുഴങ്ങുന്നുണ്ടെന്നു തോന്നി.  ആ തോന്നലില് നിന്നും കണ്ണില് ചോരയില്ലാത്ത വിങ്ങലുകള് വന്ന്‌  ഞങ്ങളെ ഓരോരുത്തരേയും ഒറ്റപ്പെടുത്തിക്കൊണ്ടിരുന്നു . എന്നത്തേയും പോലെ ആ വീട്ടില് രണ്ടു നാള് താമസിച്ചു. അവന്റെ അമ്മയോടും ചിരപരിചിതരായ വീട്ടുകാരോടുമൊപ്പം ചെറിയ യാത്രകള് നടത്തി. ഇടയ്ക്കിടെ പത്മനാഭനെ ഓര്ത്തു . പെസോവയെ ഓര്ത്തു . പെസോവയെ ഓര്ത്തപ്പോള് ഇങ്ങനെയും ഓര്ത്തു . ഭൂമിയില് കഴിഞ്ഞ ദിനങ്ങളില് അയാളെ അധികമാരും വായിച്ചില്ല . മരിച്ചു മണ്ണടിഞ്ഞ് കാലങ്ങള് കഴിഞ്ഞാണ് അയാള് എഴുതിയത് വായനക്കാരുടെ വിവേകത്തേയും വികാരത്തേയും പിടിച്ചുലച്ചത് . അയാളുടെ സാഹിത്യപ്രസക്തി സാമാന്യലോകത്തിനു ബോദ്ധ്യപ്പെടാന് ദശകങ്ങള്  വേണ്ടി വന്നു . ബഹുസ്വരവ്യക്തിത്വങ്ങളുടെ പെരുകുന്ന പ്രപഞ്ചമായിരുന്നു അയാളുടെ എഴുത്തില് . എഴുതാന്  പലപേരുകള് അയാള് സ്വീകരിച്ചു . ഒരാളുടെ തൂലികാനാമങ്ങളായല്ല , വിഭിന്ന നാമങ്ങളില് ( heteronym )വിഭിന്ന വ്യക്തിത്വങ്ങളെ , വിഭിന്ന ഭാവലോകങ്ങളെ അയാള് അടയാളപ്പെടുത്തി. ഓരോ പേരുകാരനും സ്വയം സംസാരിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്തു. ഓരോ പേരിന്റെ അകപ്പടവുകളിലും ഓരോ മനുഷ്യാനുഭവം ഉയിര്ത്തെഴുനേറ്റു. ഒരാള് പലതിന്റെ പലതായി . പലതിന്റെ തുടര്ച്ചകളും ഇടര്ച്ചകളും പടര്ച്ചകളും പിണയലുകളും വേറിടലുകളും സംഭവിച്ചു. അയാള് അവതാരങ്ങളുടെ സംഘാതവും അവതാരലീലകളുടെ പദാവലിയും ശബ്ദകോശവുമായി . ആന്തരവും അശാന്തവുമായ സര്ഗശക്തിയുടെ അറ്റം കാണാത്ത തീക്കടലില് അയാള് ആദിമസൂര്യനെപ്പോലെ പൊട്ടിച്ചിതറി അനവധി ഭൂമികളും ആകാശവുമായി .  അവയോരോന്നും അയാളെത്തന്നെ ചുറ്റിക്കറങ്ങിയപ്പോള് പകലുകളും രാത്രികളും താരാപഥങ്ങളും കട്ടിയിരുട്ടും കാണാനിലാവും വാക്കുകളില് മാറിമാറി നിറഞ്ഞു . അതിരുകളില്ലാതായ എഴുത്തിന്റെ തുറന്നു തുറന്നുപോയ ലോകത്ത് ഓരോതരം കാറ്റുവീശുമ്പോഴും ഓരോതരം  വിചിത്രരാഗങ്ങള് കേള്പ്പിച്ച  കാറ്റടിച്ചാല്പാടുന്ന വീണയുടെ സ്വാതന്ത്ര്യമായിരുന്നു അയാള്.

പെസോവയെ വീണ്ടും വായിക്കണം .  പെസോവയിലൂടെ നിശ്ശബ്ദം നടന്നു ചെന്ന് , മരിച്ചവരെ ഉണര്ത്താതെ , പത്മനാഭനെ മാത്രം തൊട്ടു വിളിക്കണം . അവന് തിരിച്ചു വരും . പതിവുപോലെ അവന്റെ സഞ്ചിയില് ഏതെങ്കിലും പുതിയ പുസ്തകം കാണും . അതടിച്ചു മാറ്റണം.

കണ്ണുകാണാത്തവേഗതയുള്ള , കാണാനാവാത്ത പക്ഷി

അയര്ട്ടന് സെന്ന  .   കാറോട്ടത്ത്തിന്റെ പകരംവെക്കാനില്ലാത്ത രാജകുമാരന് . മൂന്നു വട്ടം ഫോര്മുലവണ് ലോകചാമ്പ്യന്  .   ലോകയുവത്വം മുഴുവന് ആരാധനയോടെയും അത്ഭുതത്തോടെയും നോക്കി നില്ക്കെ , വട്ടുപിടിച്ച വേഗതയില് കാറോടിച്ചവന്.

ഇറ്റലിയില് , ഇമോളയില് , സാന്മാരിനോയിലെ ട്റാക്കിലായിരുന്നു ഇനിയും പിടികിട്ടാത്ത ഇതിഹാസകഥപോലെ അയര്ട്ടന് സെന്ന അകാലത്തില് പിടഞ്ഞൊടുങ്ങിയത്  .  മുഴുഭ്രാന്തില്പെട്ട് അടിമുടിയുലഞ്ഞ  ട്റാക്കില് , റിനോള്ട്ടയും  ലോട്ടസും ഒപലും ചിതറിപ്പായുമ്പോള് , അതിനിടയില്  കുതറിക്കുതിച സെന്നയെ അതിനേക്കാള് വേഗതയില് കുതിച്ചെത്തിയ ചിറകുള്ളചന്തം കൊത്ത്തികൊണ്ടുപോയി. സാന്മാരിനോയിലെ  ട്റാക്കില് , കണ്ണുകാണാത്ത വേഗതയുള്ള , കാണാനാവാത്ത പക്ഷിയായിരുന്നു മരണം.

മണിക്കൂറില് 192 മൈല് സ്പീഡില് സെന്നയുടെ റിനോള്ട്ടാ കാര് വളവില് ഹമ്പിലിടിച്ചു മറിഞ്ഞു.  തവിടുപൊടിയായ കാറില് നിന്നും സെന്ന പിഞ്ഞിപ്പറിഞ്ഞു വീണു.  വലതുഭാഗത്തെ മുന്ചക്റം ഹെല്മെറ്റ് പൊതിഞ്ഞ തലയ്ക്കുമീതെ കയറിയിറങ്ങി . വെറും 1.8 സെക്കന്റ് കൊണ്ട് ഒരു ചിത്രം പൂര്ത്തിയായി.  സാന്മാരിനോയിലെ ട്റാക്കില് ,  കണ്ണടച്ചുതുറക്കുംമുന്പ് ചിത്രം വരച്ചു തീര്ക്കുന്ന കാണാനാവാത്ത ചിത്രകാരനായിരുന്നു മരണം.

ഏതു വാഹനത്തെയും അന്തരീക്ഷത്തില് നൃത്തം ചെയ്യിച്ച അയര്ട്ടന് സെന്ന .  ഒരിക്കല് ലോകത്തിന്റെ നിറുകയില് നിന്നവന് .  ഏകാന്തനിമിഷങ്ങളില് യന്ത്രങ്ങള് മുരളുന്ന മിന്നല്വഴികളില്  നിന്നും മാറിപ്പോകാന് കൊതിച്ചവന് .  അഡ്രിയാന് എന്ന കാമുകിപ്പെണ്കുട്ടിയോടൊപ്പം നീലമലഞ്ചെരുവുകളിലെ ഒറ്റയടിപ്പാതകളിലൂടെ ഒട്ടും തിരക്കില്ലാതെ മെല്ലെമെല്ലെ നടന്നു നീങ്ങുന്നത്‌ നിശ്ശബ്ദതകളില് സ്വപ്നം കണ്ടവന് .  സാന്മാരിനോയിലെ ട്റാക്കില് പക്ഷേ , ഭൂമിയുടെ  എല്ലാ സ്വപ്നങ്ങളേയും  എച്ചിലാകകുന്ന , ടെലിവിഷന്  റീപ്ളേകള്ക്ക് പ്രത്യക്ഷനാക്കാന്  കഴിയാത്ത , ഒരന്യഗ്രഹജീവിയായിരുന്നു മരണം. 

 Richard Williams എഴുതിയ The Death of Ayrton Senna എന്ന പുസ്തകം വായിക്കുന്നു.
Artyon Senna with Adriane Galisteu in 1994
Artyon Senna with Adriane Galisteu in 1994

മാര്ച്ചിലെ മരങ്ങള് ജിപ്സികളെ ഉറ്റുനോക്കുന്നു

  കൂട്ടുകാരന്റെ വീടിനോടും കോട്ടൂരിലെ കാട്ടുപച്ചപ്പടര്പ്പുകളോടും  വിടപറയുമ്പോള്  ജിപ്സികളെ ഓര്ത്തു .  മാര്കേസിന്റെ  ' ഏകാന്തതയുടെ നൂറു വര്ഷ ' ങ്ങളിലെ ജിപ്സികളും  ആലോചനയില് തെളിഞ്ഞു . അവര് വരുമ്പോള് ഇലക്കണ്ണുകള് ഒന്നിച്ചു തുറന്ന് മാര്ച്ചിലെ മരങ്ങള് ഉറ്റുനോക്കും  .  മൗനം നിറഞ്ഞ പൂക്കളില് അതിലും മൗനമായി ശലഭങ്ങള് കാതോര്ക്കും . ഓരോ തവണയും അവര് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങള് പുറത്തെടുക്കും . കാന്തം , ഭൂതക്കണ്ണാടി , ദൂരദര്ശിനി എന്നിങ്ങനെ  . അത്ഭുതങ്ങള് ചിലപ്പോള് സംഗീതവും കലകളുമാകും  . സംസ്കാരത്തിന്റെ എണ്ണമറ്റ ജലച്ചായങ്ങള് തൊട്ടെടുത്ത് മണ്ണില് അവര് കുത്തിവരയ്ക്കുംപോള് നിറങ്ങളുടെ അര്ത്ഥം അതിരുകളില്ലാത്ത ലോകം എന്നാകും .  ആരും വിളിക്കാതെ അവര് വരുന്നു . ആരോടും പരിഭവമില്ലാതെ അവര് പോകുന്നു . അവരുടെ കാല്പ്പാടുകള് മേഘങ്ങള് പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കുന്നു.

     കാടിനു തീവെക്കുന്നിടത്തോളം നാം അറിവുള്ളവരാണ് .  വോട്ടവകാശമില്ലാത്ത പുഴകളേയും പുഴുക്കളേയും കിളികളേയും മലകളേയും കൊടുംചതിയില്പെടുത്താനോളം ബുദ്ധിയുള്ളവരാണ് . വംശനാശങ്ങളുടെ കാലത്തും വിസ്മയങ്ങള് അവശേഷിപ്പിക്കുന്ന ഭൂമിയെ പിടിച്ചടക്കി വിഷം കൊടുത്തു കൊല്ലാനോളം ശക്തിയുള്ളവരാണ് . ഓക്ക് വൃക്ഷത്തിന്റെ വീണു കിടക്കുന്ന ഇലകളില് ഇനിയും ജീവനുണ്ടെന്നു സംശയിച്ച് , അതിലൊന്നും ചവിട്ടാതിരിക്കാന് ശ്രദ്ധിച്ച് , കുന്നിന് മുകളിലേക്കുള്ള വഴിയില് നിശ്ശബ്ദം നടന്നു നീങ്ങുന്ന , അറിവുകളേതുമില്ലാത്ത , ബുദ്ധിയും ശക്തിയും മേല്വിലാസവുമില്ലാത്ത്ത ഒരു ജിപ്സിയെക്കുറിച്ച്   റോബര്ട്ട്‌ ബ്രൗണിംഗ് , എലിസബത്ത്‌ ബാരറ്റിനെഴുതിയ പ്രണയലേഖനത്തില് സൂചിപ്പിച്ചത് നിനവില് വരുന്നു .  തീവെച്ച കാടുകളില് കത്തിതീര്ന്ന ചെടികള്ക്കും ചെറുപ്രാണികള്ക്കും വേണ്ടി കാറ്റിന്റെ പ്രാര്ത്ഥന അലഞ്ഞുതിരിയുന്നു . അലിവില്ലാതെ സഞ്ചരിക്കുന്ന  ഞങ്ങളില് ജിപ്സികളുടെ അതിവിദൂരമായ മുഴക്കം പോലുമില്ല.

കലാമണ്ഡലം ഹരിദാസന്

' Music, when soft voices die,   
Vibrates in the memory '
                   -Shelley

കഥകളി നടന് കലാമണ്ഡലം ഹരിദാസന് അന്തരിച്ചു . വാര്ത്ത വായിച്ച് നിമിഷങ്ങളോളം നിശ്ശബ്ദനായി . തീരെച്ചെറിയ പരിചയം . അല്പനാളുകള്  അടുത്തിടപഴകി . കഥകളിയെക്കുറിച്ച് പറയത്തക്ക ഒരറിവുമില്ലാത്ത എന്നെയും സുഹൃത്തായി കണക്കാക്കി . കണ്ടുമുട്ടിയപ്പോഴൊക്കെ ഒത്തിരി സ്നേഹത്തോടെ സംസാരിച്ചു . ഏറെ  വര്ഷങ്ങള്ക്കു ശേഷം കുറേ മാസങ്ങള്ക്കു  മുന്പ് എറണാകുളത്ത്തു വെച്ച് കാണാന് കഴിഞ്ഞു . എന്നോടൊപ്പം എന്റെ കൂട്ടുകാരിയും കുഞ്ഞു മകളും ഉണ്ടായിരുന്നു . മകള് ലേശം നൃത്തമൊക്കെ ഒരുമാതിരി  പഠിക്കുന്നുണ്ടെന്ന വിവരം ധരിപ്പിച്ചു . അനുഗ്രഹപൂര്വം അവളെ ചേര്ത്തു പിടിച്ചുകൊണ്ട് ഞങ്ങള്ക്കൊപ്പം ഇത്തിരി ദൂരം നടന്നു . തൃപ്പൂണിത്തുറയില് വെച്ചുള്ള ആദ്യത്തെ കൂടിക്കാഴ്ച മുതല്  പിനീട് പങ്കിട്ട ഓരോ നിമിഷങ്ങളും സംഭാഷണങ്ങളില് സന്നിഹിതമായി . വേമ്ബനാടന്കാറ്റില് ചിതറിപ്പോയ സാന്ധ്യമേഘങ്ങള് നഗരത്തിനു മീതേ പടര്ന്നിരുണ്ടു  . എം .ജി. റോഡിന്റെ റിഥങ്ങളില് നൃത്തം ചെയ്ത് വാഹനങ്ങള് പാഞ്ഞു കൊണ്ടിരുന്നു .  ഞങ്ങള് ഒന്നും കണ്ടില്ല .  ഒന്നും കേട്ടില്ല . കാലംചെല്ലുന്തോറും കാന്തി വെക്കുന്ന പോയകാലത്ത്തില് സ്വയം മറന്നു . ഒരുപാട് അര്ത്ഥങ്ങളും നിരവധി അര്ത്ഥമില്ലായ്മകളും രസാവഹമായി കലരുന്ന ഒരുതരം  മിഥ്യാടനത്തില്  അലഞ്ഞു . യാത്ര പറയുന്നതിനു തൊട്ടു മുന്പ് , എന്തോ മറന്നിട്ടെന്നപോലെ തൊട്ടടുത്തുള്ള  ബേക്കറിയിലേക്ക് മകളെ കൂട്ടികൊണ്ടു പോയി.  ചോക്ലേറ്റുകളും  മിഠായികളും കുത്തിനിറച്ച ഒരു കിറ്റ് അവള്ക്കു സമ്മാനിച്ചു . യാത്ര പറയാതെ യാത്ര പറഞു . ഒരു പക്ഷേ ,  പെരുമകള് പറയാനുള്ളവര്ക്കും  പ്രതാപികളായി വാഴുന്നവ്ര്ക്കും ഇതെല്ലാം നിസ്സാരമായ ഓര്മ്മകളായിത്തോന്നിയേക്കാം  . എന്നാല് നിസ്സാരതകളില് നിറങ്ങള് കണ്ടെത്തുന്ന നിസ്വരായ ഞങ്ങള്ക്ക് നിസ്സാരമായ ഓര്മ്മകള് പോലും പ്രിയപ്പെട്ടതാകുന്നു . ഇനിയൊരിക്കലും കാണാനാവാത്ത ദൂരത്തേക്കു പോയ വേണ്ടപ്പെട്ടവരെ ഇടയ്ക്കിടെ കാട്ടിത്തരുന്ന കണ്ണാടികള്. 

കലാമണ്ഡലം ഹരിദാസന് എന്ന കഥകളി നടനെ വിലയിരുത്താനുള്ള എന്തെങ്കിലും അര്ഹതയുണ്ടെന്നു ഞാന് കരുതുന്നില്ല . ഒരു വെറും പ്രേക്ഷകനായി നിന്നുകൊണ്ട് നോക്കുമ്പോള് മനോധര്മ്മമല്ല , മനസ്സലിഞ്ഞുള്ള ആട്ടമാണ് ആ നടന്റെ സവിശേഷതയെന്ന് തോന്നിയിട്ടുണ്ട് . അകമഴിഞ്ഞുള്ള  ആട്ടം ആകസ്മികചാരുതയും കഥാപാത്രത്തിന്റെ മനോഭാവങ്ങളും അരങ്ങില് സസൂക്ഷ്മം സന്നിവേശിപ്പിക്കുന്നു . കഥകളിയില് പ്രയോഗിക്കുന്ന രാഗങ്ങളുടെ ശ്രാവ്യചലനങ്ങളെ വേഷത്തിന്റെ ദൃശ്യചലനങ്ങളിലേക്ക്‌ അടിമുടി ലയിപ്പിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ആവിഷ്ക്കാരങ്ങള് സംഭവിക്കുന്നു . വേഷക്കാരന് ആടിക്കാണിക്കുംപോള് അതെന്താണെന്ന് തിരിച്ചറിയുന്ന തലം മാത്രമല്ല , അത് എതുവിധമാണ് കാണിക്കുന്നതെന്ന അന്വേഷണത്ത്തിലേക്കു കൂടി പ്രേക്ഷകനെ നയിക്കാന് പര്യാപ്തമായ വിധത്തില് ഓരോ രംഗപ്രവേശത്തേയും  പ്രകടനത്തേയും  വളരെ സ്വാഭാവികമായി , അനായാസമായി ഹരിദാസന് മാറ്റിത്തീര്ക്കുന്നു . കൈമുദ്രകളേയും അവയുടെ ഉപയോഗക്രമങ്ങളേയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീ ശുംഭകരന്റെ '  ശ്രീഹസ്തമുക്താവലി ' യില് പറയുന്ന ഒരു കാര്യമുണ്ട് . നൃത്ത -നൃത്യ -നാട്യങ്ങളില് കേവലം തന്റെ കലാവൈഭവം കാണിക്കുകമാത്രമല്ല ആവിഷ്കര്ത്താവിന്റെ ധര്മ്മം . കലയോടുള്ള അര്പണത്തെ ആത്യന്തികധര്മ്മമായി മനസ്സിലാക്കി  മനനം ചെയ്യുകയും അതിനെ അനുഷ്ഠിക്കുകയുമാണ് പരമപ്രധാനം.  കലയോടുള്ള തീരാത്ത അര്പണമായിരുന്നു ഹരിദാസന്റെ കൈമുതല് .  അലസമായ നോട്ടത്തില് ഒന്നും കണ്ണില് പെടണമെന്നില്ല . സൂക്ഷിച്ചു നോക്കിയാല് , വീണ്ടും വീണ്ടും നിരീക്ഷിച്ചാല്,  ആട്ടത്തിലെ പ്രത്യേകതകലെല്ലാം  തിരനീക്കി തെളിഞ്ഞു നിവരും . പ്രകടനാത്മകത ഒട്ടും പ്രകടിപ്പിക്കാത്ത്ത ഒരു നടന്റെ പ്രകാശനവും അതിന്റെ പ്രകാശവും ആടിക്കണ്ടിട്ടുളളവരില് അവശേഷിപ്പിച്ചിട്ടാണ് ഹരിദാസന് അകാലത്തില് അരങ്ങൊഴിഞ്ഞത് . ആ കലാസപര്യ പാഴിലായില്ലെന്ന് പതിഞ്ഞ ശബ്ദത്തില്  , വിനയത്തോടെ ഉറപ്പിച്ചു പറയാന് ഞാന് മടിക്കുന്നില്ല. എന്നെപ്പോലെ അങ്ങനെ പറയാന് പലരുമുണ്ടാകുമെന്നും ഞാന് കരുതുന്നു.          

സുഹൃത്തുക്കളെ എപ്പോഴും കണ്ടില്ലെങ്കിലും അവര് എവിടെയെങ്കിലുമൊക്കെ ജീവിച്ചിരിക്കുന്നു എന്ന അറിവ് അതിജീവിക്കാന് സഹായിക്കുന്ന ഒന്നാണ് . ഈ ഭൂമി വിട്ട് ഏതു സുഹൃത്ത് യാത്രപറയുമ്പോഴും  സൗഹൃദം എന്ന അതിജീവനഭാഷയുടെ മഹത്വവും കൂടി ആ വേര്പാട് പറഞ്ഞു തരും .   കലാമണ്ഡലം ഹരിദാസന് ഒരെളിയ   സുഹൃത്തിന്റെ , ഇളയസ്നേഹിതന്റെ ആദരാഞ്ജലികള്.


കേസരി ബാലകൃഷ്ണപിള്ളയെ ഓര്ക്കുന്നു

മുഖം നോക്കാതെയുള്ള നിരീക്ഷണങ്ങള്‍  .  വിമര്‍ശനങ്ങള്‍ .   വിശകലനങ്ങള്‍   .  ആര്‍ക്കിഷ്ടപ്പെടുന്നു  ,  എത്രപേര്‍ സ്വീകരിക്കുന്നു  ,  ഇതൊന്നുമല്ല മാനദണ്ഡം  .  പറയാനുള്ളത് ഉറപ്പിച്ചു പറയുന്നു .  അതുണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള  ഭയമില്ല . ചിലപ്പോള്‍  ഇഷ്ടക്കാരുടെ അനിഷ്ടങ്ങള്‍ സമ്ബാദിക്കേണ്ടി വരാം . 'പണ്ഡിത മൂഡ്ഢന്‍ 'എന്നതു പോലെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരാം  .  ആകെ കുഴപ്പക്കാരനും ഉപദ്രവകാരിയും അലോസരങ്ങള്‍ ഉണ്ടാക്കുന്നയാളുമായി വിലയിരുത്തപ്പെടാം  .  വ്യക്തിജീവിതത്തില്‍ കഷ്ടപ്പാടുകള്‍  വിടാതെ പിന്തുടരാം .  അതിന്റെ  വരും വരായ്കകളെക്കുറിച്ചുള്ള വേവലാതിയില്ല  .  സര്വസമ്മതനാകാനുള്ള  ശ്രമമില്ല . സര്വസമ്മതരോട്  വിധേയത്വമില്ല . അധികാരതോട് സക്റിയമായി  കലഹിച്ചു.  .   സ്ഥാനമാനങ്ങളോട്  വിമുഖനായി . വേണമെങ്കില്‍  കേസരിക്ക് അധികാരസ്ഥാനങ്ങളില്‍ എളുപ്പം കയറിയിരിക്കാമായിരുന്നു . അതിസമ്ബ്ന്നനാകാമായിരുന്നു  .  എങ്ങും കയറിയിരുന്നില്ല  .  പരമദുരിതങ്ങളെ സ്വയം വരിച്ചു  .  പരമദുരിതത്തിലും  പരമസ്വാതന്ത്ര്യത്തെ  സ്വപ്നം കണ്ടു . ഏറ്റവും പുതിയ കാലത്തിലൂടെ ഭാവിയിലെ  'നവലോക' ത്തിലേക്ക് നടന്നു കൊണ്ടിരുന്നു  . 

യഥാര്‍തത്തില്‍ എല്ലായ്പ്പോഴും ഏറ്റവും സമകാലികനായിരിക്കുകയും സമകാലികതയില്‍ നിന്നുകൊണ്ട് ഭാവിയുടെ സാധ്യതകളെ തിരിച്ചറിയുകയും ചെയ്യുന്ന അതിശക്തമായ ഒരു മനോഭാവം കേസരിയില്‍ അടിസ്ഥാനവര്ത്തിയായി പ്രവര്‍ത്തിച്ചിരുന്നു എന്ന് തോന്നുന്നു .പടിഞ്ഞാറന്‍ ലോകത്തെ അപാരമായി വായിച്ചതുവഴി ആ മനോഭാവത്തിന് ആയം കിട്ടിയിട്ടുണ്ടെന്നും പറയാം . എന്നാല്‍ കേസരിയെ ഒരു പടിഞ്ഞാറന്‍ നോക്കി മാത്രമായി നോക്കിക്കാണുന്ന പൊതു രീതി ,കേസരിയെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ സഹായിക്കുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നു . 'കലയും കാമവും' , ആത്മഹത്യ ചെയ്ത ചൈനീസ് കവി ചൂ യൂവനെ കുറിചെഴുതിയ പഠനം (ആത്മഹത്യയുടെ തത്വചിന്താ വിചാരം തന്നെയായി മാറുന്ന മലയാളത്തിലെ ആദ്യ പഠനം അതാണെന്ന് തോന്നുന്നു.),'സമുദായത്തിലെ വിഷം തീനികള്‍ ',നവലോകത്ത്തിലെ ലേഖനങ്ങള്‍ തുടങ്ങി നിരവധി പ്രബന്ധങ്ങളില്‍ പടിഞ്ഞാറന്‍ ചിന്തകളെ സ്വാംശീകരിക്കുമ്പോള്‍ തന്നെ സ്വകീയമായ ഒരു അന്വേഷണം കൂടി കേസരി വികസിപ്പിക്കുന്നത് കാണാം.കാളിദാസനെക്കുറിച്ചെഴുതിയ ലേഖനമാകട്ടെ,കാളിദാസന്റെ ആരാധകരുടെ സ്ഥിരം കാഴ്ചപ്പാടില്‍ നിന്നും കാളിദാസനെ വിമോചിപ്പിക്കാനുള്ള ശ്രമമാണ്. കേസരി ഗോവിന്ദനയച്ച കത്തുകള്‍ പിന്‍തലമുറയിലെ ഒരു ധിഷണാശാലിയെ ,എഴുത്തുകാരനെ കേസരി മനസ്സിലാക്കുന്നതിന്റെ രേഖ കൂടിയാണ്.തനിക്കു സമതുല്യനായി ഗോവിന്ദനെ കണ്ടുകൊണ്ടാണ് കേസരി എഴുതുന്നത്‌.വലിപ്പ ച്ചെറുപ്പമോ തലമുറവ്യത്യാസമോ അവിടെയില്ല.നിര്‍മ്മാണാത്മകമായ ഗോവിന്ദന്റെ കഴിവിനെ സൂചിപ്പിച്ചുകൊണ്ടും അതിന്റെ സാംഗത്യത്തെ ചൂണ്ടിക്കാണി ച്ചുകൊണ്ടുമാണ് കത്ത് ആരംഭിക്കുന്നതെന്നാണ് ഓര്‍മ്മ. പുതിയതലമുറയുമായി ആധികാരഭാവങ്ങളോ ഉപദേശഭാവങ്ങളോ ഇല്ലാതെ എങ്ങനെയാണ് സംവദിക്കേണ്ടതെന്ന് ആ കത്തുകള്  പറഞ്ഞു തരും  .

മാര്‍ക്സിസ്റ്റുകള്ക്കും  പരമ്പരാഗതവാദികള്ക്കും അക്കാദമിക്കുകള്ക്കും ശുദ്ധകലാവാദികക്കും സങ്കുചിതസദാചാരവാദികള്ക്കും  ഒരുപോലെ പിടികൊടുകാതെ മനുഷ്യസാദ്ധ്യമായ വിധത്തില് മുന്നോട്ടു പോയി എന്നതും  കേസരിയുടെ സവിശേഷതയായി ഭാവിയില് സംഭവിക്കാനിടയുള്ള വിമതപര്യാലോച്ചനകളില് വിലയിരുത്തപ്പെട്ടേക്കാം . പ്രത്യേകിച്ചും കേരളീയപരിസരത്ത്തില് അത്തരമൊരു മുന്നോട്ടുപോക്ക് അത്യപൂര്വ്വമായി അലകൊള്ളുന്ന ഒന്നാണ് എന്നതും ശ്രദ്ധിക്കേണ്ടി വരും . ചിത്രകലയെ ഫീച്ചര് രൂപത്തിലും സാഹിത്യവിമന്ശനരൂപത്തിലും  വരേണ്യരുചിക്കൂട്ടുകളിലും  നിരൂപണം ചെയ്യുന്നവര്ക്ക് ഇപ്പോഴും മേല്ക്കൈ കിട്ടുന്ന വര്ത്തമാനകാലത്ത് കേസരി തുടങ്ങി വെച്ച ചിത്രകലാപഠനത്ത്തിന്റെ സമാന്തരവികാസവും സമാന്തരചരിത്രരചനയും കൂടുതല് കൂടുതല് പ്രസക്തമായിത്തീരുന്ന ഒന്നാണ്. ' കിറുക്കന്മാര്‍ എഴുതുന്ന കിറുക്കന്  ചരിതത്തില് നിന്ന്  പൊതുചരിത്രത്തിനെതിരായ പ്രതിരോധങ്ങള് കണ്ടെത്താനാവുമെന്ന് ' ഹാന്സ് റോബര്‍ട്ട്‌ ജോസ് ( Hans Robert Jauss ) പറഞ്ഞതും  ' ചരിത്രം  വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം മാത്രമല്ലെന്നും കുഴഞ്ഞുമറിഞ്ഞ വസ്തുനിഷ്ഠതയാണെന്നും ' ബോര്ഹസ് (Jorge Luis Borges ) എഴുതിയതും കേസരിയുടെ ചരിത്രപഠനങ്ങളെക്കുറിചാലോചിക്കുംപോഴൊക്കെയും ഓര്മ്മ വരും . ലോകവും സാഹിത്യാദികലകളും അതിവിശാലമായ ഒരു ബഹുസ്വര യാഥാര്ത്യമാണെന്ന അത്ഭുതകരമായ തിരിച്ചറിവ് കേസരിയില്‍ നിരന്തരം ഉണര്‍ന്നിരുന്നു. അതിന്റെ പ്രത്യക്ഷതയാണ് കേസരിയുടെ എഴുത്തും കാഴ്ചയും ഇടപെടലുകളും.അതുകൊണ്ട് തന്നെ ഏതു തലമുറയിലും കേസരി സംവാദസ്ഥലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.