Saturday, November 15, 2014

മരം പെയ്യുമ്പോള് സ്വാതിതിരുനാള് കൂടെ വന്നു

മഴ പെയ്യുന്നു. മഴ തോരുന്നു. മരം പെയ്യുന്നു. പല്ലവി .അനുപല്ലവി . ചരണം. സ്വാതി തിരുന്നാള് കീര്ത്തനങ്ങളില് ഒരു ചരണമല്ല . ചരണങ്ങളാണ് .മരം പെയ്തു തോരുന്നില്ല. പെയ്തു തീര്ന്നാലും  പെയ്തുകൊണ്ടിരിക്കാനുള്ള മഴയുടെ കൌതുകം . മരം പെയ്യുന്നതില്  ആ കൌതുകത്തിന്റെ തനിയാവര്ത്തനം.

പെയ്തു തീരാന് മടിച്ച മരംപോലെ ,പറയേണ്ട കാര്യങ്ങള് തുടര്ന്നും പറഞ്ഞു പറഞ്ഞു പോകുന്നതിനാണ് എഴുത്തുകാരനായ സ്വാതിതിരുന്നാള് കീര്ത്തനങ്ങളില് പല ചരണങ്ങള് വല്ലാത്ത കൌതുകത്തോടെ ചേര്ത്തു വെച്ചിരിക്കുന്നതെന്ന്  പറയാമെന്നു തോന്നുന്നു. കീര്ത്തനങ്ങളുടെ പൊതു സ്വഭാവമായി അതിനെ കണക്കാക്കിയാല് പലതിലും പല്ലവി ,അനുപല്ലവി ,ചരണം എന്നല്ല , ചരണങ്ങള് എന്നാണു പറയേണ്ടത്. സാവേരി രാഗത്തിലെ വിഘ്നേശ്വര സ്തുതിയായ  'പരിപാഹി ഗണാധിപ ഭാസുര മൂര്ത്തേ '  എന്ന കീര്ത്തനത്ത്തില് പല്ലവി , അനുപല്ലവി എന്നിവ കൂടാതെ മൂന്നു ചരണങ്ങളും രചിച്ചിരിക്കുന്നു. 'ജയദേവ കിര്കിശോര '  എന്ന് തുടങ്ങുന്ന മംഗളകീര്ത്തനവും  'മാതംഗതനയായൈ ' എന്ന കൃതിയും   ഇതേ ഘടനാവൈചിത്ര്യം എടുത്തു കാട്ടുന്നു. സംസ്കൃതവും തനി മലയാളവും മണിപ്രവാളവും തമിഴ് ഒഴികെയുള്ള പല ഭാരതീയ ഭാഷകളും കലര്ന്നു കിടക്കുന്ന സ്വാതിതിരുനാള് കൃതികളിലെ ഈ ചരണനിര്മാണചതുരത  സംഗീതപഠിതാക്കള്ക്ക്  വീണ്ടും വീണ്ടും ഗവേഷണം നടത്താവുന്ന സവിശേഷതയായി  കണക്കാക്കേണ്ടി വരും. 1916  -ല് ബ്രഹ്മശ്രീ ചിദംബരം വാദ്ധ്യാര് എഴുതിയ ' സ്വാതിതിരുനാള് സംഗീതകൃതികള് '  എന്ന പുസ്തകത്തില് പദങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതില് 10 എണ്ണം സംസ്കൃതത്തിലും 5 എണ്ണം തെലുങ്ക്‌ ഭാഷയിലും ബാക്കി മണിപ്രവാളത്ത്തിലുമാണ്  .സംസ്കൃതഭാഷാപദങ്ങളില് ആദ്യമായി കാണുന്നത്  'രജനീജാതാ '  എന്ന സുരുട്ടി രാഗത്തിലുള്ള പദമാണ്. അതില് താഴെക്കാണുന്ന ചരണങ്ങള് മൂന്നും അനുപല്ലവി മട്ടില് പാടേണ്ടതാണെന്ന് വീണാവിദ്വാനായ ഹരിഹര അയ്യര് പറയുന്നു.

ചരണം - I. കിസലയമയ മതി കോമളമപി സഖി തല്പം
                  ദിശതിചമേ ഹൃദിതാപമ വിരത മനല്പ്പം           '' രജനി ''

ചരണം -II. ബഹള മസൃണ പങ്കമപി സുശി ശിരം
                കലയതി മാനസമപി  ഗരല വദതി വിധുരം           '' രജനി ''

ചരണം -III. രമണി സജല  തോയദ പരിഹസന രതാഭം
              രമണ മിഹാനയ തരസാ സരസിജനാഭം                  '' രജനി ''

ത്യാഗരാജസ്വാമികള് പന്തുവരാളി രാഗത്തില് രചിച്ച  ' നിന്നേനെരനമ്മി ' എന്ന കീര്ത്തനം ഇതേ ക്രമത്തിലുള്ള  മട്ടിനു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സ്വാതിതിരുനാളിന്റെ സാവേരി രാഗത്തിലെ  രാമായണകീര്ത്തനം എല്ലാ ചരണവും പാടിവരുന്നു.കാരണം ,അതിനെ ഒരു രാഗമാലികയാക്കി പില്ക്കാലത്ത് സ്വരപ്പെടുത്തി. ഏറെക്കുറെ വിസ്മൃതപ്രായമായ കല്യാണി രാഗത്തിലുള്ള 'യോജയ പദനളിനേന മമമതി ' രാമായണ കീര്ത്തനത്ത്തിനു ഏഴു ചരണങ്ങള് .  അവ ഏഴു രാഗത്തില് പാടാനുള്ള വഴിയൊരുക്കിയിരിക്കുന്നതായി പ്രൊഫ വൈ . കലയാണസുന്ദരം  സൂചിപ്പിക്കുന്നു. ഈവിധം സ്വാതിതിരുന്നാള്  രചിച്ച ചരണങ്ങള്  പലരാഗങ്ങളില്  സ്വരപ്പെടുത്താനും പുതുക്കിയെടുക്കാനുമുള്ള സാദ്ധ്യതകള് അവശേഷ്പ്പിക്കുന്നു . അതാണ്‌ അതിന്റെ സംഗീതലോകത്തെ സമകാലിക പ്രസക്തിയും ഭാവിയിലേക്കുള്ള ഈടുവെയ്പ്പും എന്നു വിചാരിക്കാം . വേറെന്തില്  തര്ക്കമുണ്ടായാലും കൂടുതല്  അന്വേഷണങ്ങള് ആവശ്യപ്പെടുന്നഒരു വിഷയമാണിത് എന്നകാര്യത്തില് തര്ക്കമുണ്ടാകാന് ഇടയില്ല.
രണ്ടു ദിവസം മുന്പ് , സംഗീതഞ്ഞനായ ഒരു സുഹൃത്തുമൊത്ത്  കുതിരമാളിക  സന്ദര്ശിക്കാന് ഇടയായി.സ്വാഭാവികമായും സംഗീതം ചര്ചാവിഷയമായി .  പണ്ഡിതനായ സുഹൃത്ത്തിനുമുന്പില് മിക്കവാറും കേള്വിക്കാരനായി.സുഹൃത്ത് ചില കീര്ത്തനങ്ങള് മൂളി.തിരിച്ചിറങ്ങുമ്പോള് പൊടുന്നനെ ഒരു മഴ ,  വേനല് മഴ ,  പെയ്തു. തോര്ന്നു .  സുഹൃത്ത് യാത്ര പറഞ്ഞുപോയി. കുറെ ദൂരം സ്വാതിതിരുനാള് കൂടെവന്നു. നിലയ്ക്കാത്ത ചരണങ്ങളായി മരങ്ങള് പെയ്തുകൊണ്ടേയിരുന്നു.  




കുതിരമാളിക-സ്വാതിതിരുനാളിന്റെ കൊട്ടാരം -മ്യൂസിയം 
കുതിരമാളിക-സ്വാതിതിരുനാളിന്റെ കൊട്ടാരം -മ്യൂസിയം
  

Thursday, November 6, 2014

സി.ആര് .പരമേശ്വരന്

സി. ആര് . പരമേശ്വരന് സര്വ്വസമ്മതനായ എഴുത്തുകാരനല്ല.  സര്വ്വസമ്മതരല്ലാത്ത എഴുത്തുകാരാണ് യഥാര്തത്തില് വലിയ എഴുത്തുകാര് എന്നു ഞാന് വിശ്വസിക്കുന്നു. ഇത് സി.ആറിനുള്ള സ്തുതിയല്ല. ഒരു കാഴ്ചപ്പാടാണ് . കേസരി മുതല് എം.ഗോവിന്ദനും സി.ജെയും വരെയുള്ളവ്രെക്കുറിച്ച്  ഇതേ കാഴ്ചപ്പാടാണ്  എനിക്കുള്ളത് .  സര്വ്വസമ്മതരായ എഴുത്തുകാരെക്കുറിച്ച്‌  കാനേഷുമാരിക്കണക്കില് മാത്രം പൗരനായ എന്നെപ്പോലൊരാള് എഴുതിയില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അവര്ക്ക് ഒരു ചുക്കുമില്ല. അവര്ക്കു ചുറ്റും സ്തുതിഗീതങ്ങള് ആലപിച്ചുകൊണ്ട് സമൂഹത്തില് പിടിപാടും അധികാരവും പ്രശസ്തിയുമുള്ള നിരവധി വണ്ടുകള് പാറിപ്പറന്നുകൊണ്ടിരിക്കുന്നു. 

സി. ആര് .പരമേശ്വരന്  വിമതരായ എഴുത്തുകാരുടെ വംശചിഹ്നങ്ങള് ഉള്ള ഒരാളാണ് . വിമതരായ എഴുത്തുകാരാണ് യഥാര്തത്തില് വലിയ എഴുത്തുകാര് എന്ന് ഞാന് വിശ്വസിക്കുന്നു. കാരണം , അവര് വിയോജിപ്പുക്കള് ക്ഷണിച്ചു വരുത്തുന്നു. വിയോജിപ്പുകള് വെട്ടിത്തുറന്നു പറയുന്നു. ആ വിയോജിപ്പുക്കള് പ്രകോപനങ്ങള് സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് പുതിയ കവിതയെക്കുറിച്ചു പറയുന്നിടത്ത് എനിക്ക് സി.ആറുമായി അതിശക്തമായി കലഹിക്കേണ്ടി വരുന്നത് . ആ കലഹങ്ങള്  എന്റെ  ചിന്തയെ കൂടുതല് ആഴത്തില് ഉറപ്പിച്ചു നിര്ത്താന് എന്നെ സഹായിക്കുന്നു.

അവാര്ഡുകള് കൊണ്ടും എഴുതിയ കൃതികളുടെ വലിപ്പം കൊണ്ടും എണ്ണം കൊണ്ടുമല്ല ഞാന് ഒരെഴുത്തുകാരന്റെ മൂല്യം നിര്ണ്ണയിക്കുന്നത്‌ .  അയാള് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില് മുഴങ്ങുന്നുണ്ടോ , ചാനലുകളുടെ മുറ്റത്ത് കത്തിച്ചുവെച്ച വിളക്കുകള് പോലെ തിളങ്ങുന്നുണ്ടോ , അക്കാദമികളുടേയും പാഠപുസ്തകക്കമ്മറ്റികളുടേയും ഇരിപ്പിടങ്ങളില് ഇടം നേടുന്നുണ്ടോ എന്നതും എന്റെ വിഷയമല്ല. ഒരെഴുത്തുകാരന് എഴുതുന്ന ഒരു വാക്കില് , ഒരു വരിയില് അയാള് ഒരു കടലുപോലെ തിരയടിക്കുന്നുണ്ടോ  എന്ന ആലോചനയിലേക്കാണ് ഞാന് പോകുന്നത് . പഴയ ഭാഷയില് പറഞ്ഞാല് ആ വാക്ക് , ആ വരി , അയാളുടെ പ്രതിഭയുടെ ഒരുകോടി മിന്നല്പ്രഭയില് പൊട്ടിത്തെറിച്ച് പ്രകാശത്തിന്റെ തുടര്ചലനങ്ങള് വായനയില് നിറയ്ക്കുന്നുണ്ടോ എന്ന അന്വേഷണത്തിലേക്കാണ് എന്റെ യാത്ര  .  എഴുതിയ ചില വാക്കുകള് കൊണ്ട് , വരികള് കൊണ്ട് സി.ആര്.  അങ്ങനെ ചില ആഘാതങ്ങള് കൊണ്ടു വരുന്നുണ്ട് .  അതുകൊണ്ടാണ് ' പ്രകൃതിനിയമവും '  ' ഈഴവര് ' എന്ന കഥയും ഞാന്  വീണ്ടും വായിക്കുന്നത് .  നിഗമനങ്ങളോട് ഒട്ടേറെ വിയോജിപ്പുകള് സൂക്ഷിച്ചുകൊണ്ട്‌ 'വിപല് സന്ദേശങ്ങള് ' വായിക്കുന്നത് . തികച്ചും സെക്ട്ടേറിയന് എന്നെനിക്കു തോന്നിയിട്ടുള്ള കാഴ്ചപ്പാടുകള് അവിടവിടെ ചിതറിക്കിടക്കുന്ന 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള് '  ' വംശ ചിഹ്നങ്ങള് 'എന്നീ കൃതികളും സി. ആറിന്റെ അഭിമുഖങ്ങളും വായിക്കുന്നത് .

കണ്മുന്നില് വരുന്ന ലോകത്ത്തെയല്ല , താന് മനസ്സിലാക്കുന്ന ലോകത്തോടുള്ള തന്റെ തന്നെ പ്രതികരണങ്ങളാണ് സി.ആറിന്റേത്‌  . സി . ആര് മനസ്സിലാക്കുന്ന ലോകമല്ല ലോകമെന്ന് ഒരാള്ക്കു പറയാം. എന്നാല് , ആ ലോകത്തിനും  ചിന്തയുടെ റിപ്പബ്ളിക്കില് ഇടമുണ്ട്  . എന്തു കണ്ടാലും , ആരെക്കണ്ടാലും  മണികുലുക്കുന്ന, പുല്ലുമാത്രം തിന്നുന്ന നിരുപദ്രവകാരികളായ  ഒരുപാട് വിശുദ്ധപശുക്കള്ക്കിടയില് സാമൂഹിക ചിന്തയുടേയും രാഷ്ട്രീയചിന്തയുടേയും കയ്പ്പുള്ള ഇലകള് തിന്നുകൊണ്ട് സി. ആര്. കൂട്ടം തെറ്റുന്നു . ഒരുപാടു നിറങ്ങളും നിറങ്ങള് ഒരുക്കുന്ന  പുതുമകളും വിചിത്രതകളും വിനാശങ്ങളുമുള്ള സമകാലലോകത്തിന്റെ തുറസ്സുകളെ ബ്ളാക്ക് ആന്റ് വൈറ്റില് സി.ആര് ചിത്രീകരിക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . സി. ആറിന്റെ വലിയ പരിമിതികളില് ഒന്നായി ഞാന് കാണുന്ന ഈ ചിത്രീകരണത്തെ  മറ്റൊരാള്ക്ക് സി. ആറിന്റെ സവിശേഷതയായും കാണാവുന്നതാണ് .

സി.ആറിന്റെ ഏറ്റവും വലിയ സംഭാവന എന്താണെന്നു ചോദിച്ചാല് , കേരളീയ ജീവിതത്തെ , പ്രത്യേകിച്ചും എഴുപതുകള്ക്കു ശേഷമുള്ള കേരളീയ ജീവിതത്തെ നിരന്തരം പിന്തുടര്ന്നുകൊണ്ട് വിശകലനം ചെയ്തു എന്നതാണ് . കേരളത്തെക്കുറിച്ച് ഇത്രയധികം ആലോചിച്ച ഏകാകിയായ മറ്റൊരെഴുത്തുകാരന് സമീപഭൂതകാലത്ത് മലയാളക്കരയില് ഉണ്ടായിട്ടില്ല. സ്വദേശത്തു നിന്നുകൊണ്ട് റഷ്യയില് എന്തു സംഭവിച്ചു , ചൈനയില് എന്തുസംഭവിച്ചു ,അമേരിക്കയില് എന്തു സംഭവിച്ചു എന്നു ചോദിച്ച് , ആളുകളെ വിരട്ടി രക്ഷപെടുന്നവരെപ്പോലെ തന്ത്രശാലിയല്ല സി.ആര്.     തന്റെ ചുറ്റുപാടുകളിലെ തീരെച്ചെറിയ പ്രശ്നങ്ങളെപ്പോലും  തന്റേതായ രീതിയില് അപഗ്രഥിച്ചുകൊണ്ടും വിമര്ശിച്ചുകൊണ്ടുമാണ് സി.ആര് .കേരളത്തെ അഭിമുഖീകരിച്ചത്. ആര്ക്കും അറിയാത്ത വിഷയത്തെക്കുറിച്ചു പറഞ്ഞുകൊണ്ടുള്ള ഒരുതരം ഒളിചോട്ടമായിരുനനില്ല  അത് .  എല്ലാവര്ക്കും അറിയാവുന്ന വിഷയങ്ങളില് ഇടപെട്ടുകൊണ്ടുള്ള ഏറ്റുമുട്ടലുകളായിരുന്നു. ഭൂരിപക്ഷത്തിന്റെ പല്ലിറുമ്മലുകള്ക്കിടയില് ,   വേറിട്ടു നില്പ്പുകൊണ്ടു  തന്നെ അത് വെളിച്ചപ്പെടുന്നുണ്ട്. അതിന്റെ വിജയപരാജയങ്ങള് വേര്തിരിചെടുക്കാന് കാലമിയും വേണ്ടി വന്നേക്കാം.

വര്ഷങ്ങള് ഒരുപാട് കഴിഞ്ഞാലും  ,  പൂജാവിഗ്രഹങ്ങളെ പിഴുതെറിഞ്ഞുകൊണ്ട് , വഴിതെറ്റിച്ചുനടക്കുന്ന , താന്തോന്നിയായ , ഒരിക്കലും നന്നാകാത്ത്ത , ഗുരുത്വം ഒട്ടുമില്ലാത്ത ഒരു സാഹിത്യവിദ്യാര്ഥി  അഥവാ സാമൂഹികവിദ്യാര്ഥി മറ്റു പല വിമതന്മാരിലേക്കുമെന്നപോലെ സി. ആറിലേക്കും എത്തിച്ചേരുമെന്നും അതുതന്നെയായിരിക്കും സി. ആറിന്റെ എഴുത്തിന്റെ എക്കാലത്തേയും പ്രസക്തിയെന്നും ഞാന് കരുതുന്നു.

പ്രിയപ്പെട്ട സി.ആര്,
എനിക്കുമുന്പേ താങ്കള് ഈ ഭൂമി വിട്ടുപോയാല് ഒരു വരിപോലും താങ്കളെക്കുറിച്ച് ഞാന് എവിടെയും എഴുതുകയില്ല. ഒരുപക്ഷേ , അന്ന് താങ്കളെക്കുറിച്ചുള്ള ലേഖനങ്ങളുമായി പുറത്തുവരാനിടയുള്ള സ്പെഷ്യല് പതിപ്പുകളില് ഒന്നില്പ്പോലും എന്റെ നിഴല് വീഴുകയില്ല .  താങ്കള്ക്കു മുന്പേ ഞാനാണ് ഈ ഭൂമി വിട്ടുപോകുന്നതെങ്കില് ഇങ്ങനെയൊരുകുറിപ്പ് എഴുതാന് കഴിയാതെ വന്നാലോ എന്നതുകൊണ്ടാണ് ഇപ്പോള് ,  ഇങ്ങനെ , ഈവിധം . ഇത് താങ്കള്ക്കുള്ള സ്തുതിയല്ല. കാരണം , ഏതു സ്തുതിയേയും അതിനിശിതമായ സന്ദേഹങ്ങളോടെ താങ്കള് നോക്കിക്കാണുന്നുണ്ടെന്ന് എനിക്കറിയാം.    


Friday, September 5, 2014

ഡോക്ടര് ഷിവാഗോ വീണ്ടും വായിക്കുമ്പോള്

'' അധികാരത്തിന്റെയോ പ്രശ്സ്തിയുടെയോ പ്രലോഭനത്തില് വീഴാത്ത മനുഷ്യര്   ഭയപ്പെടുന്നില്ല . എല്ലായ്പ്പോഴും തോറ്റു കൊണ്ടിരിക്കുന്ന അവര് തോറ്റുപോയവര്ക്കൊപ്പം അപ്പം പങ്കുവെക്കുന്നു. വിലകുറഞ്ഞവരുടെ വീഞ്ഞു കുടിക്കുന്നു . ആനന്ദനൃത്തം ചവിട്ടുന്നു . വിജയിക്കുന്നവരുടെ വിരട്ടലുകള്  കേട്ട് അറഞ്ഞു ചിരിക്കുന്നു.  എല്ലാ ഏണികളിലും പിടിച്ചുകയറി മുകള്ത്തട്ടിലേറാന് കൊതിക്കുന്നവരുടെ പരിഹാസങ്ങളെ തുന്നിയെടുത്ത് പുതപ്പാക്കി മഞ്ഞുകാലത്ത് മൂടിപ്പുതച്ചുറങ്ങുന്നു. വെട്ടിത്തിളങ്ങുന്ന നായകന്മാരേയും നായകന്മാരെ മണപ്പിച്ചു നടക്കുന്നവരുടേയും ആഘോഷങ്ങളില് നിന്നും മാറിപ്പോകുന്നു '.                            - Robert Zend (ഹംഗേറിയന് കവി



ഒരാള് വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ കവിയോ കലാകാരനോ മതവിശ്വാസിയോ ആത്മീയവാദിയോ ആരുമാകട്ടെ . അയാള്ക്ക്‌ അധികാരം , പ്രശസ്തി , പണം  എന്നിവയൊക്കെ ലഭിച്ചുകൊള്ളട്ടെ . അതൊന്നും അയാളുടെ തലയ്ക്കു പിടിക്കാതിരുന്നാല് നല്ലത് . തലയ്ക്കു പിടിച്ചു പോയാല് അയാള് ക്രൂരതയുടേയും അഴിമതിയുടേയും ജനാധിപത്യനാശത്തിന്റേയും ചെയ്തികള് അഴിച്ചു വിടും . അടിച്ചമര്ത്തലിന്റേയും അഹന്തയുടേയും പുച്ഛത്തിന്റേയും അപമാനവീകരണത്തിന്റേയും ഭാഷ സംസാരിക്കും . അവസാനവാക്ക് അയാളുടേതാക്കാന് എല്ലാ കുടിലതന്ത്രങ്ങളും പയറ്റും . സ്തുതിപാഠകരുടെയും ഉപജാപകരുടെയും സംഘങ്ങളെ കൊണ്ടു നടന്ന് ഇടയ്കിടെ രോമാഞ്ചം കൊള്ളുമ്പോള് സൃഷ്ടിയും സംഹാരവും നടത്തും . വിചാരജീവിതം ഉപേക്ഷിച്ച അന്ധരായ അണികളുടേയും അനുഭാവികളുടേയും ഭ്റാന്തിന് ഭക്ഷണം കൊടുത്തു വളര്ത്തും . ബോറീസ് പാസ്റ്റര്നാക്കിന്റെ ' ഡോക്ടര് ഷിവാഗോ ' വീണ്ടും വായിക്കുമ്പോള് ഇത്തരം ചിന്തകള് എല്ലാ നരകമഴകളും നനഞ്ഞ് ,  അടച്ചിടുന്ന എല്ലാ വാതിലുകളും തള്ളിത്തുറന്ന്, അനുവാദം ചോദിക്കാതെ , പിടഞ്ഞുകയറിവന്നു.

സ്റ്റാലിനും സ്റ്റാലിന് കാലഘട്ടവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി വായനകള് ഈ നോവലിനുണ്ടായിട്ടുണ്ട് . കാലികമായ അര്ഥങ്ങള്ക്കപ്പുറത്ത് , നോവലിലെ നായകനായ യൂറി ഷിവാഗോയുടെ എകാകിതയേയും സംഘര്ഷങ്ങളേയും പ്രതിസന്ധികളേയും വിശാലസന്ദര്ഭങ്ങളില് വെച്ചു വായിക്കാന് കഴിയും .  സമഗ്രാധിപത്യം ഒരു ചെറിയ തിരനോട്ടം പോലും നടത്തുന്ന ഇടങ്ങളില് സര്ഗാത്മകമായി ചിന്തിക്കുന്ന വ്യക്തികളിലേക്ക്  സംഘര്ഷങ്ങളും ഒറ്റപ്പെടലുകളും പ്രതിസന്ധികളും ആഞ്ഞടിച്ചുകയറുമെന്നും  അവരറിയാതെ തന്നെ അതവരെ നാനാവിധമാക്കുമെന്നും ഈ നോവല് പറഞ്ഞു തരുന്നു . ക്യാപിറ്റലിസമോ കമ്മ്യൂണിസമോ തിയോക്രസിയോ  ഡമോക്രസിയോ ഏതുമാകട്ടെ , അവയുടെ സിദ്ധാന്തവും പ്രയോഗവും എന്തുമാകട്ടെ , സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് അവയൊക്കെയും മാരകമായിത്തീരുമ്പോള് സംവാദസ്ഥലങ്ങള് പാടേ തുടച്ചു നീകപ്പെടുന്നു. അത്തരമൊരവസ്ഥയില് സവാതന്ത്ര്യകാംഷികള്ക്ക് മൂന്നു മാര്ഗങ്ങളേ മുന്നിലുള്ളൂ  . നിശ്ശബ്ദരാവുക , നാടുവിടുക , അല്ലെങ്കില് മരണത്തെ കൈനീട്ടി സ്വീകരിക്കുക. കാരണം , സമഗ്രാധിപത്യം എല്ലായ്പ്പോഴും ശ്രമിക്കുന്നത് മനുഷ്യരെ മിണ്ടാട്ടമില്ലാത്ത ആട്ടിന് പറ്റങ്ങളായി ആട്ടിത്തെളിക്കാനാണ് . അതീവദുര്ബലമായ ഒരു വിമതശബ്ദത്തെപ്പോലും ആയിരം ഉരുക്കുകാലുകള് കൊണ്ട് അതു ചവിട്ടിക്കൊല്ലുന്നു .ജനകീയജനാധിപത്യത്തില്  മാത്രമല്ല , ബഹുകക്ഷിജനാധിപത്യത്തിലും ഈ പ്രവണതയുണ്ട്. തന്റെ നോവലിലൂടെ എല്ലാത്തരം അധീശ ശക്തികളേയും തള്ളിപ്പറയുകയാണ് പാസ്റ്റര്നാക്ക് . താന്  പീഡാനുഭവത്തിന്റെ സാക്ഷി മാത്രമാണെന്ന പാസ്റ്റര്നാക്കിന്റെ പ്രഖ്യാപനം നോവലിന്റെ അന്തരീക്ഷത്തെ പിന്തുടര്ന്നുകൊണ്ടിരിക്കുന്നു.

നോവല് പ്രസിദ്ധീകരിക്കപ്പെടുകയും നോബല്  സമ്മാനിതമാവുകയും ചെയ്തതിനെത്തുടര്ന്നും പാസ്റ്റര്നാക്കിനെ 'ദേശദ്രോഹി ' എന്ന് വിശേഷിപ്പിച്ച 'പ്രവ്ദ ' , നോവല് തിരിച്ചയച്ച ' നോവിമിര് ' എന്ന പ്രസിദ്ധീകരണം , നോവല് പ്രസിദ്ധീകരിക്കാന് തന്റേടം കാട്ടിയ ഇറ്റാലിയന് കമ്മ്യൂണിസ്റ്റും പ്രസാധകനുമായ ഫെല്ട്രി നെല്ലി ,  നോവലിനെതിരെ അണിനിരന്ന സോവിയറ്റ്യൂണിയനിലെ എണ്ണൂര്  എഴുത്തുകാര് , സി. ഐ .എ യുമായി ബന്ധപ്പെട്ട് നോവലിനെതിരെ ഉയര്ന്നു വന്ന ആരോപണങ്ങള് , പാസ്റ്റര്നാക്കിനു വേണ്ടി ശബ്ദമുയര്ത്തിയ ടി. എസ് .എലിയട്ട് , ഇ. എം ഫോസ്റ്റര്  , ഗ്രേയം ഗ്രീന് , സോമസിറ്റ് മോം  ,ഹെര്ബെര്ട്ട് റീഡ് , റെബേക്ക വെസ്റ്റ് ,  ബെട്രന്റ്റ്  റസ്സല് തുടങ്ങിയ എഴുത്തുകാര്  , ഡേവിഡ്‌ ലീനിന്റെ ചലച്ചിത്രം , കവികളായ യെസനിന്റേയും മയക്കോവിസ്കിയുടേയും  ആത്മഹത്യ , ബുഖാറിന്റെ വധശിക്ഷ ,  അറസ്റ്റു ചെയ്യപ്പെട്ടവരും അപ്രത്യക്ഷരായവരുമായ നോവലിസ്റ്റിന്റെ നിരവധി സുഹൃത്തുകള് , കുടുംബ സുഹൃത്തായിരുന്ന ടോള്സ്റ്റോയി , അടുത്ത പരിചയക്കാരന് റില്ക്കെ , സംഗീതജ്ഞനും  സ്നേഹിതനുമായിരുന്ന സ്ക്രിയാബിന്  .......അങ്ങനെയങ്ങനെ പലരും പലതും' ഡോക്ടര് ഷിവാഗോ ' വായിക്കുമ്പോള് വായനക്കാരനു ചുറ്റും   ഭ്രമണം ചെയ്തുകൊണ്ടിരിക്കും . ആ ഭ്രമണത്തിലേക്ക് ലോകമെമ്പാടും സമീപഭൂതകാലത്ത് നടമാടിയ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എല്ലാ സംഭവ വികാസങ്ങളും കൂടി കൂടിക്കലരുന്നു.  അതോടൊപ്പം , ആഗോളീകരണത്തിന്റെ കാലത്തും  തുടരുന്ന അപമാനവീകരണനങ്ങള്ക്കിടയില് പെട്ട് നിസ്സഹായരായിത്തീരുന്ന മനുഷ്യരും അവരുടെ നീതിക്കായുള്ള കാത്തിരിപ്പുകളും ഒടുങ്ങിത്തീരലുകളും കൂട്ടിച്ചേര്ക്കപ്പെടുന്നു . നോവലിലെ കേന്ദ്ര കഥാപാത്രം , യൂറി ഷിവാഗോ അഥവാ ഡോക്ടര് ഷിവാഗോ നീതിനിഷേധിക്കപ്പെടുന്ന ഏതു കാലത്തിന്റെയും സന്ദര്ഭങ്ങളുടെയും പ്രതിനിധിയാണ് . വിചാരണകൂടാതെ തടവില് കിടക്കുന്നവരുടെ ,  അടിച്ചേല്ല്പ്പിക്കപ്പെട്ട വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരുടെ  , നിരപരാധികളുടെ രക്തംപുരണ്ട കൈകള് കൊണ്ട് അധികാരം കുപ്പ്തൊട്ടിയിലേക്ക് നിരന്തരം വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ്. ഈ വിധം നോവല് വായന ഏറ്റവും  സമകാലികമായിതതീരുന്നു.

വായന നിലച്ചാലും വായനക്കാരന് ചുറ്റുമുള്ള  ഭ്രമണങ്ങള് നിലച്ചാലും , ആഖ്യാനരീതിയേയും ഭാഷയേയും അനവധി ഘട്ടങ്ങളില്  സവിശേഷവും സൂക്ഷ്മവുമാക്കിതതീര്ത്തതുകൊണ്ട് നോവല് വായനക്കാരനില് അവശേഷിക്കുകയും അതിജീവിക്കുകയും ചെയ്യും . വിപ്ളവത്തിനുശേഷം മോസ്കോയിലേക്ക്  യൂറിഷിവാഗോ നടത്തുന്ന  മഞ്ഞുകാലയാത്രയുടെപിടിച്ചു പറിക്കുന്ന  വര്ണ്ണന ,  വെടിമരുന്നു പോലെ തന്റെ അനുഭവങ്ങള് കുത്തിനിറച്ച് ഒരു പുസ്തകം എഴുതിത്തീര്ക്കണമെന്ന സ്വപനത്തിലൂടെയുള്ള  യൂറിയുടെ അലച്ചിലിന്റെ പകര്ന്നു വെക്കല് ,  തന്റെ ഹൃദയാഘാതം മുന്കൂട്ടി കണ്ടിട്ട് അതിനെ വ്യാഖ്യാനിക്കുന്ന നിമിഷങ്ങളില് യൂറിയുടെ സംഭാഷണഭാഷയില് അഗാധമാകുന്ന അര്ത്ഥങ്ങള് , അവിടവിടെ ബൈബിള് വചനധാരയുടേയും വഴികളുടേയും നിഴലുകള് നിറം മാറി വീണു കിടക്കുന്ന വിവരണത്തിലെ പരീക്ഷണങ്ങള് , ഏകാന്തമായ അസ്വസ്ഥതകളെ സന്നിഹിതമാക്കുന്ന യൂറിയുടെ കവിതകള് , സന്യാസി മഠത്തില് കഴിയുന്ന  പത്തു വയസ്സുകാരനായ യൂറി ഇരുട്ടില് ഉണരുമ്പോള് കാണുന്ന ശരത്ക്കാലരാതിയിലെ  മഹാശൂന്യതയുടെ വരചിടല് , തികഞ്ഞ അരക്ഷിതാവസ്ഥയില് - ഏതു നിമിഷവും കൊല്ലപ്പെടാം എന്ന സ്ഥിതിയില് യൂറിയും ലാറയും കത്തിച്ചു വെച്ച മെഴുകുതിരിയുടെ മങ്ങിയവെട്ടത്തില് തമ്മില് കാണുന്ന രംഗത്തിന്റെ ചിത്രീകരണം , മരണം പതിയിരിക്കുംപോള് - നിരര്ത്ഥകത വാപിളര്ന്നു നില്ക്കുമ്പോള്  അവര് പങ്കിടുന്ന പ്രണയം , യൂറിയുടെ മൃതദേഹത്തിനരികില് നിന്നുള്ള ലാറയുടെ വിലാപവാക്കുകള് ..... തുടങ്ങി , എഴുത്തിനെ ഉള്ളടക്കത്തില് നിന്നു വിമോചിപ്പിച്ചു കൊണ്ട് പാസ്റ്റര് നാക്ക് നടത്തുന്ന ഒട്ടേറെ പ്രയാണങ്ങള് നോവലിലുണ്ട്.

ഉള്ളടക്കം കൊണ്ട് മാത്രമല്ല , ഉള്ളെഴുത്തുകൊണ്ടും  ഉള്ക്കാഴ്ച്ചകൊണ്ടും കൂടി  'ഡോക്ടര് ഷിവാഗോ ' ശില്പപ്പെട്ടിരിക്കുന്നു. നോവലിലൂടെ വിദേശങ്ങളില് കുന്നുകൂടിയ ലക്ഷക്കണക്കിനു പണം ഉപയോഗിക്കാന് കഴിയാതെ , ജന്മനാട്ടില് തന്നെ ദരിദ്രനും രോഗിയും അനാഥനുമായിത്തീര്ന്ന് , മണ്മറഞ്ഞുപോയ ബോറീസ് പാസ്റ്റര് നാക്ക്  എന്ന വിദഗ്ധശില്പിക്ക് നന്ദി . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിരാശകളിലും പ്രതീക്ഷകളിലും നിന്നുകൊണ്ട് ഒരു ചെറിയ വായനക്കാരന്റെ നമോവാകം .

ഇസഡോറ ഡങ്കന്

I was born under the star of Aphrodite who was also born of the sea.
-Isadora Duncan

Isadora... seems to me as innocent as a child dancing through the garden in the morning sunshine and picking the beautiful flowers of her fantasy.
-Theodore Roosevelt

അതിരാഗം  .  അതീതരാഗം  .   ഇസഡോറ ഡങ്കനോട് അതിരില്ലാരാഗം  .  My Life വായിക്കുമ്പോഴൊക്കെ അപൂര്വ്വരാഗം .   . രഹസ്യമായി ഉമ്മവെക്കാന് തോന്നുന്ന അഗാധരാഗം .  അലയുംരാഗം  . അലമ്പന്രാഗം .

സൈബര്കാട്ടില്  ,  കുഴഞ്ഞുമറിഞ്ഞ പുതുമണ്ണില് , ഭ്രാന്തു പിടിച്ചു നിന്നു . കണ്ടിട്ടില്ലെങ്കിലും  സഹനയാത്രകള് കണ്ടു . കണ്ണുലഞ്ഞു  . അരങ്ങേറ്റങ്ങള് കണ്ടു . കണ്ണുദിച്ചു  . കേട്ടിട്ടില്ലെങ്കിലും ഉടലിലെ കടലാഴം കേട്ടു . കേട്ടലഞ്ഞു  . തോരാമഴയില് , തിരമാലകളില്  കലാകാരി തിമര്ത്താടി . കല കലിചിറങ്ങി .  കലാപം നലമായി .   നവകങ്ങള് പടര്ന്നേറി .  കാലം കടന്നും ഒലിയായി .

ആരാധകന് നോക്കി നില്ക്കെ ,  മൂടല്മഞ്ഞുമൂടിയ ഇളംനീലവഴിയില് മാഞ്ഞു പോയി  .  പതുപതുത്ത പാട്ടുകള്കൊപ്പം  പതുക്കെപ്പതുക്കെ നിലച്ചു പോയി  .  താരാപഥങ്ങളിലെ തീരാനിശ്ശബ്തയില് നിലാവലപോലെ പാറിപ്പോയി  . പോയിട്ടും പോകാത്ത ചലനങ്ങളുടെ സൂക്ഷ്മശില്പം .  നീണ്ടു നിന്നില്ലെങ്കിലും  ചേതോഹരമായ പ്രകാശം .  ആട്ടത്തിലെ അഴകും ഒഴുക്കുമുള്ള  ലയം .

ഭൂമിയിലില്ലാത്ത നിറങ്ങള് കൊണ്ട് കാറ്റിന്റെ ക്യാന്വാസില് ഓരോ മരങ്ങളും  ഇസഡോറ ഡങ്കനോടുള്ള അതിശയരാഗം   വരയ്ക്കുന്നു . പൂര്ത്തിയാകാത്ത ചിത്രം  . നിലയില്ലാത്ത ചിദാകാശം  . നനുത്തമിഥ്യാടനം .  ഇസഡോറ ഡങ്കന് മരണമില്ല .

മാര്ച്ചിലെ മരങ്ങള് ജിപ്സികളെ ഉറ്റുനോക്കുന്നു

     കൂട്ടുകാരന്റെ വീടിനോടും കോട്ടൂരിലെ കാട്ടുപച്ചപ്പടര്പ്പുകളോടും  വിടപറയുമ്പോള്  ജിപ്സികളെ ഓര്ത്തു .  മാര്കേസിന്റെ  ' ഏകാന്തതയുടെ നൂറു വര്ഷ ' ങ്ങളിലെ ജിപ്സികളും  ആലോചനയില് തെളിഞ്ഞു . അവര് വരുമ്പോള് ഇലക്കണ്ണുകള് ഒന്നിച്ചു തുറന്ന് മാര്ച്ചിലെ മരങ്ങള് ഉറ്റുനോക്കും  .  മൗനം നിറഞ്ഞ പൂക്കളില് അതിലും മൗനമായി ശലഭങ്ങള് കാതോര്ക്കും . ഓരോ തവണയും അവര് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങള് പുറത്തെടുക്കും . കാന്തം , ഭൂതക്കണ്ണാടി , ദൂരദര്ശിനി എന്നിങ്ങനെ  . അത്ഭുതങ്ങള് ചിലപ്പോള് സംഗീതവും കലകളുമാകും  . സംസ്കാരത്തിന്റെ എണ്ണമറ്റ ജലച്ചായങ്ങള് തൊട്ടെടുത്ത് മണ്ണില് അവര് കുത്തിവരയ്ക്കുംപോള് നിറങ്ങളുടെ അര്ത്ഥം അതിരുകളില്ലാത്ത ലോകം എന്നാകും .  ആരും വിളിക്കാതെ അവര് വരുന്നു . ആരോടും പരിഭവമില്ലാതെ അവര് പോകുന്നു . അവരുടെ കാല്പ്പാടുകള് മേഘങ്ങള് പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കുന്നു.

     കാടിനു തീവെക്കുന്നിടത്തോളം നാം അറിവുള്ളവരാണ് .  വോട്ടവകാശമില്ലാത്ത പുഴകളേയും പുഴുക്കളേയും കിളികളേയും മലകളേയും കൊടുംചതിയില്പെടുത്താനോളം ബുദ്ധിയുള്ളവരാണ് . വംശനാശങ്ങളുടെ കാലത്തും വിസ്മയങ്ങള് അവശേഷിപ്പിക്കുന്ന ഭൂമിയെ പിടിച്ചടക്കി വിഷം കൊടുത്തു കൊല്ലാനോളം ശക്തിയുള്ളവരാണ് . ഓക്ക് വൃക്ഷത്തിന്റെ വീണു കിടക്കുന്ന ഇലകളില് ഇനിയും ജീവനുണ്ടെന്നു സംശയിച്ച് , അതിലൊന്നും ചവിട്ടാതിരിക്കാന് ശ്രദ്ധിച്ച് , കുന്നിന് മുകളിലേക്കുള്ള വഴിയില് നിശ്ശബ്ദം നടന്നു നീങ്ങുന്ന , അറിവുകളേതുമില്ലാത്ത , ബുദ്ധിയും ശക്തിയും മേല്വിലാസവുമില്ലാത്ത്ത ഒരു ജിപ്സിയെക്കുറിച്ച്   റോബര്ട്ട്‌ ബ്രൗണിംഗ് , എലിസബത്ത്‌ ബാരറ്റിനെഴുതിയ പ്രണയലേഖനത്തില് സൂചിപ്പിച്ചത് നിനവില് വരുന്നു .  തീവെച്ച കാടുകളില് കത്തിതീര്ന്ന ചെടികള്ക്കും ചെറുപ്രാണികള്ക്കും വേണ്ടി കാറ്റിന്റെ പ്രാര്ത്ഥന അലഞ്ഞുതിരിയുന്നു . അലിവില്ലാതെ സഞ്ചരിക്കുന്ന  ഞങ്ങളില് ജിപ്സികളുടെ അതിവിദൂരമായ മുഴക്കം പോലുമില്ല.

കൊട്ടുകേട്ടിരിക്കുംപോള്

കൊട്ടിലെ സമ്പ്രദായച്ചിട്ടകളുടെ തുടച്ച്ചെടുക്കലുകള് . സ്വതസിദ്ധമായ കൊട്ടുപദ്ധതികള് . കൊട്ടിന്റെ അകക്കനം .  വീറും വാശിയുമുള്ള കൊട്ടഴക് .   കൊട്ടിലെ ഇനിമയും ഇണക്കവും . തുടര് കൊട്ടിക്കയറ്റം . കൊട്ടിത്തെളിയല്  .  കൊട്ടില് സ്വന്തം സ്ഥലകാലങ്ങള് കേള്പ്പിക്കുന്ന കൊട്ടുകാരന്  . ശൈലീഭേദങ്ങളുടെ കൊട്ടിപ്പരിണമിക്കലുകള് .  കാലികശൈലിയിലേക്കുള്ള കൊട്ടിത്തിടംവെക്കല്  . കൊട്ടിലെ കലാംശം . കൊട്ടിലെ ദേശപ്പെരുക്കം .  കൊട്ടിലെ ചിത്തരസം . അലങ്കാരപ്രധാനമായ കൊട്ട് . എണ്ണങ്ങളേയും പുതിയഎണ്ണങ്ങളേയും എണ്ണങ്ങളുടെ വൃത്തിയേയും പൊലിപ്പിച്ചു മിഴിവ് നല്കുന്ന കൊട്ട് .   എണ്ണങ്ങള് നിറയുന്ന കൊട്ട് . എണ്ണങ്ങളെ സ്പോട്ട് എഡിറ്റിംഗിനു വിധേയമാക്കുന്ന കൊട്ട് . മനോധര്മ്മ ച്ചെലുത്തലും സാധകത്തികവും സാദ്ധ്യമാക്കുന്ന കൊട്ട് . ഇടംകൈ കൊട്ടിന്റെ തെളിയാഴം . വലംകോല്വഴക്കത്തില് വഴിയുന്ന കൊട്ട് .  കൊട്ടിലെ കൊടുക്കല് വാങ്ങല് . കൊട്ടുഭാഷയിലൂടെ കേള്വിക്കാരനില് കൊട്ടിപ്പടരുന്ന സംവാദസ്ഥലികളും സന്ദേഹങ്ങളും ചോദ്യങ്ങളും  . കൊട്ടുകലയുടെ വിപണിജീവനം . കൊട്ടുകലയുടെ വെല്ലുവിളികള്  .  കൊട്ടിലെ സമകാലസന്നിവേശങ്ങള്  . കൊട്ടുകലയുടെ ബഹുശതമായ പുതുകാലം .

കൂട്ടുകാരന്റെ വീട്ടില് ,  ചെണ്ടയിലെ  അവന്റെ പ്രയോഗങ്ങള് കേട്ടിരിക്കെ ,  കൊട്ടുകലയെപ്പറ്റി ഇങ്ങനെയും തോന്നി  . തോന്നലുകള്  പാട്ടിനുപോയപ്പോള് പലതുമോര്ത്തു . ആലപ്പുഴ പഴവീട്‌ അമ്പലത്തിലെ പടയണിക്കാലത്ത് , കുട്ടനാടന് കള്ളിന്റെ ലഹരിയില് തപ്പും ചെണ്ടയും കൊട്ടിച്ചേര്ത്തിരുന്ന തീരാലഹരികളെ ഓര്ത്തു . ഒരു വലിയ ജലച്ചെണ്ട പോലെ കിടന്ന പള്ളാത്തുരുത്തിയാറ്റില് തുഴക്കോലുകള് കൊണ്ട് കൊട്ടിരമിച്ചുനീങ്ങിയിരുന്ന  കൊതുമ്പുവള്ളങ്ങളെ ഓര്ത്തു.  കൊട്ടുകലയിലെ മഹാരഥന്മാരുടെ അത്ഭുതപ്രകടനങ്ങള് കണ്ടും കേട്ടും ശിരസ്സു നമിച്ച്  , നിശ്ശബ്ദം നിന്നുപോയ അനര്ഘദിനങ്ങളോര്ത്തു . ഓര്മ്മകള് പിന്നിട്ടപ്പോള് എന്തെങ്കിലും എഴുതണമെന്നു തോന്നി . എഴുതിവന്നപ്പോള് അതീവിധമായി . കൊട്ടുകലയെക്കുറിച്ച് ഒട്ടുമറിയാത്ത്ത ഒരാള് ഒരു കൌതുകത്തിന് ഒന്ന് കൊട്ടി നോക്കി. അത്രമാത്രം . അങ്ങനെ കണ്ടാല് മതി .

Saturday, April 19, 2014

ഗോപാലകൃഷ്ണന് സാര്

ഫെയ്സ്ബുക്ക്‌ തുറന്നു .  ചെന്നൈയിലെ സുഹൃത്ത് അജിത്കുമാറിന്റെ മെസ്സേജ് വന്നു കിടക്കുന്നു : ' ഗോപാല് സാര് അന്തരിച്ചു ' . 

ചെന്നൈയില് അലഞ്ഞുനടന്ന ദിനങ്ങള് ഓര്മ്മവന്നു .  പഴയ എഗ്മൂറിലെ വഴികള് ഓര്മ്മ വന്നു .  അന്നത്തെ യാത്രകള് ഓര്മ്മ വന്നു .  ഒരുപാടു സ്നേഹിതന്മാരുടെ മുഖങ്ങള് ഓര്മ്മ വന്നു .  വഴിതെറ്റി ചെന്ന , തലതിരിഞ്ഞ ഒരുവന് ആഹാരവും സ്നേഹവും കിടകാനിടവും തന്ന മറക്കാനാവാത്ത മുഖങ്ങള് .   പൊള്ളുന്ന വെയിലില് താങ്ങും തണലുമായിത്തീര്ന്ന ഗോപാലകൃഷ്ണന്  സാര് . എഴുത്തുകാരേയും സാഹിത്യത്തേയും കവിതയേയും ഇഷ്ടപ്പെട്ടിരുന്ന ഗോപാലകൃഷ്ണന് സാര് . നന്നായി വായിച്ചിരുന്ന ഗോപാലകൃഷണന് സാര് .

എവിടെയോ ഒരു മഴപെയ്യുന്നു.
എവിടെനിന്നോ മഴകൊള്ളുന്നു.
ഇരുട്ടില് നനഞ്ഞൊലിക്കുന്നു.

പ്രിയപ്പെട്ട ഗോപാലകൃഷ്ണന് സാര് ,
ഒരിക്കല് ഞാനും മരിക്കും . പഴയതുപോലെ അനാഥനും അശരണനുമായി താങ്കളുടെ മുന്നില് വന്നു നില്ക്കും . താങ്കളെനിക്ക് അഭയം തരും  . ഉപചാരങ്ങളില്ലാതെ ജീവിതത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും നാം സംസാരിക്കും . ചെന്നൈ നഗരത്തിലൂടെ നമ്മള് നടന്നത് പോലെ മരണത്തിനപ്പുറത്തെ ആ നഗരത്തിലൂടെ നമ്മള് വീണ്ടും നടക്കും.

ജെന്സി പാടുന്നു

കന്യാകുമാരിയില് , ഹോട്ടല്മട്ടുപ്പാവില് , അതികാലത്ത് ജെന്സിയുടെ പാട്ടുകേള്ക്കുന്നു . തൂവെള്ളത്തിരമാലകള് തുന്നിപ്പിടിപ്പിച്ച ഇളംപച്ചക്കടലിനു മീതേ ഉദിച്ചു വരുന്ന സൂര്യന് . അവള്ക്കൊപ്പം കടല്ത്തീരത്തേയ്ക്കു  നടക്കുന്നു.

നീലഗിരിയില് , മുളങ്കമ്പുകള് കൊണ്ടു തീര്ത്ത കുടിലില് , അര്ദ്ധരാത്രിയില് , ജെന്സിയുടെ പാട്ടുകേള്ക്കുന്നു . ഇടതിങ്ങിയ മരങ്ങളില് നിന്നും ഇറങ്ങിവന്ന മഞ്ഞും ഇരുട്ടും നിലാവിന്റെ പലരൂപങ്ങള് വരയ്ക്കുന്നു. ദൂരെ , മലകള്ക്കപ്പുറം മറയുന്ന മേഘങ്ങളെ അവള്ക്കൊപ്പം നിശ്ശബ്ദം കണ്ടു നില്ക്കുന്നു.

ജെന്സിയുടെ പാട്ടു കേള്ക്കുന്നു. ഒരു പെഗ്ഗ്വോഡ്ക്കയില് നനുത്തനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നു .  ഐസിന്റെ കഷ്ണങ്ങള് എടുത്തിടുന്നു . പതുക്കെക്കുടിച്ചുകൊണ്ട് അവള്ക്കരികിലിരിക്കുന്നു.അവളുടെ വലിയ കണ്ണുകളില് ഒരുമിച്ചു പിന്നിട്ട ദൂരങ്ങള് മുഴുവന് പ്രതിഫലിക്കുന്നു. ആരും കാണാത്ത നക്ഷത്രങ്ങളിലേക്ക് അവള്ക്കൊപ്പം പറന്നുപോകുന്നു.

ജെന്സി പാടുന്നു. തീരാത്ത പ്രണയകഥപോലെ പാട്ടിന്റെ നോക്കെത്താപ്പാത നീണ്ടുപോകുന്നു. പാട്ടുതീര്ന്നിട്ടും കൌമാരം പെയ്തുകൊണ്ടിരിക്കുന്നു.

നിനവില് എം . ഗോവിന്ദന്

എന്റെ കത്തിനു മറുപടിയായി എം .ഗോവിന്ദന് ഒരു കത്തെഴുതി .പിന്നീടുമെഴുതി . ഏറെക്കുറെ അവസാന കാലത്ത്തെഴുതിയ കത്തുകള് . അപ്പോഴേക്കും സാഹിത്യ - സാമൂഹിക - സാംസ്കാരിക - മേഖലകളില് സജീവ സാന്നിദ്ധ്യമായി നിന്ന കാലത്ത് ഗോവിന്ദനു ചുറ്റും ചുറ്റിപ്പറ്റി നിന്നവരില് ഏറിയകൂറും ഒത്തുകിട്ടിയ ചവിട്ടുപടികള് കയറിപപോയിരുന്നു.  അവര് ഗോവിന്ദനെ തന്ത്രപരമായി ഒഴിവാക്കിക്കൊണ്ട് അദ്ദേഹത്തെ ഒറ്റപ്പെടുത്തിക്കളയുകയും ചെയ്തിരുന്നു. മാത്രമല്ല ,  നവചിന്തകള് എന്ന രീതിയില് ഗോവിന്ദന് മുന്നോട്ടു വെച്ചിരുന്ന പലതിനേയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള ഒരു പുതുലോകക്രമം തന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അത് ഗോവിന്ദന്റെയോ ലോകക്രമത്തിന്റെയോ കുഴപ്പമായിരുന്നില്ല. തികച്ചും സ്വാഭാവികമായ ഒരു പരിണതിയായിരുന്നു.
അത് ഗോവിന്ദന്റെ പ്രസക്തിയെ ഇല്ലാതാക്കി എന്ന് ഞാന് കരുതുന്നില്ല. എന്നാല് അത് ഗോവിന്ദനെ അതിനുമുന്പ് വായിച്ചപോലെ വായിക്കാന് കഴിയാത്ത സവിശേഷമായ ഒരു സന്ദര്ഭത്തെ , അല്ലെങ്കില് ഒരുപാടു സന്ദര്ഭങ്ങളെ , അതുമല്ലെങ്കില്  അതുവരെയില്ലാത്ത സന്ദര്ഭങ്ങളെ , അഥവാ , നിരവധി തുറസ്സുകളെ സംജാതമാക്കി.  

ഏതെങ്കിലും സംഘടനകളുടെ ഔദാര്യത്തിലോ സര്വകലാശാലകളിലെ പാഠപുസ്തകക്കമിറ്റിക്കാരുടെ പിന്നാമ്പുറത്തോ , കലാശാലാസെമിനാറുകളുടെ പൊള്ളത്തിളക്കങ്ങളിലോ , അക്കാദമികളുടെ വരാന്തയിലോ , അന്നന്ന് അധികാരത്തിലെത്തുന്ന നേതാകളും   അവരെ താങ്ങി നടക്കുന്ന സാംസ്കാരികപ്രമാണിമാരും ചേര്ന്ന അണിയറക്കൂട്ടങ്ങളിലോ അങ്ങനെയൊന്നും ചെന്നു നിലക്കാത്ത  എതെഴുത്തുകാരനും കടന്നു പോകാനിടയുള്ള  ഏകാന്തമായ അസ്വസ്ഥതകളും  സന്ദേഹങ്ങളും ആശങ്കകളും ഗോവിന്ദന്റെ വ്യക്തിജീവിതത്തിലും ചിന്താജീവിതത്ത്തിലും അവസാനകാലങ്ങളില് നിഴല് പരത്തിനിന്നിരുന്നു എന്ന്  പറയാതെ പറയുന്നുണ്ട് എനിക്കെഴുതിയ കത്തുകള് .  താന് എഴുതിയതൊന്നും പാഴായി എന്ന തോന്നല്  ഗോവിന്ദനുണ്ടായിരുന്നില്ല . എന്നാല് അതൊക്കെയും വേണ്ടവിധം പ്രസിദ്ധീകരിക്കപ്പെടാതെ  പോകുന്നതില് ഗോവിന്ദന് വല്ലാതെ ഖേദിച്ചിരുന്നു. അതേ സമയം ,  സാഹിത്യതല്പ്പരനായ ,  ആരുമല്ലാത്ത  ഒരു കൊച്ചു പയ്യന് ഉണര്വ് നല്കുന്ന ചിലവരികളും അതിലുണ്ടായിരുന്നു.  കവിതകള് എഴുതിയിരുന്ന എന്റെ അച്ഛനുമായി ഗോവിന്ദന് പരിചയമുണ്ടായിരുന്നു. അച്ഛനും അമ്മയും ഒന്നിച്ചു പോയി ഗോവിന്ദനേയും അദ്ദേഹത്തിന്റെ പ്രിയപത്നി പത്മാവതിയെയും മദിരാശിയില് ചെന്നു കണ്ടിട്ടുണ്ട്. ഗോവിന്ദനെക്കുറിച്ച് അച്ഛന് എഴുതിയ കവിത , അച്ഛന്റെ മറ്റൊരു സുഹൃത്തായിരുന്ന എം. എന്. വിജയന്റെ അവതാരികയോടെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'പ്രണവം ' എന്ന സമാഹാരത്തിലുണ്ട്.ഗോവിന്ദന്റെ ചരമ ദിനത്തില് ( ജനുവരി 23 ) അദ്ദേഹത്തെ ഒര്മ്മിച്ചുകൊണ്ട് , ഈ ലോകം വിട്ടുപോയ അച്ഛനെ ഓര്മ്മിച്ചു കൊണ്ട് ആ കവിത ഇവിടെ പോസ്റ്റു ചെയ്യുന്നു.

എം. ഗോവിന്ദന്
       - വി.പി. ഷണ്മുഖം

നിന്നടുത്തിരുന്ന നാള് 
നിന്റെ വാക്കുകള്  കേട്ട്
നിന് മുഖം നോക്കിക്കൊണ്ടു
 മിണ്ടാതെയിരുന്ന നാള്

അല്പവുമിളവില്ലാ -
തഴിയും പുകച്ചുരുള്
ക്കെട്ടിലൂടൊഴുകുന്ന
ചിന്തതന് തെളിനീരില്

എന്റെയുള്ളിലെപ്പൂവിന്
ദലങ്ങള്  കുളിര്ത്തിട്ടും
എന്തതിന് സാരാംശമെ-
ന്നോരാതെയിരുന്നു ഞാന്

ആകെയും പുകമറ -
യ്ക്കുള്ളിലെന്നതു പോലെ
താവിയതെന്നില് ഏതോ
സാരമാം അവ്യക്തത.

എന്കിലുമേതോ പുത്തന്
സ്പര്ശത്തിന് തെളിമയെന്
ഉള്ളിലല്പാല്പം ചാറി
നിന്നതായോര്ക്കുന്നു ഞാന്.

കക്ഷിരാഷ്ട്രീയത്തിന്റെ
കമ്പിവേലിക്കും  മുഖം
പൊത്തി മേഞ്ഞിടും ബുദ്ധി -
ചിന്ത തന് കുരുക്കിനും

അപ്പുറം മനുഷ്യന്റെ
ഭാഗധേയത്തിന് തളിര് -
പ്പച്ചകള്  തിരഞ്ഞു നീ
കായായി കനിയായി

എത്തി നീ പറിച്ചവ -
യൊക്കെയും മണ്ണില് മുള -
പൊട്ടുവാന് വിതച്ചു നീ
നിത്യത പൂകീടുമ്പോള്

ഞങ്ങള്ക്കു നീയെന്നും
ഞങ്ങള് തന് എം. ഗോവിന്ദന്
എട്ടിലും പുറത്തുമീ -
നാട്ടിലല്ലെവിടെയും

നിന്നിലെ വെളിച്ചത്തിന്
പുഷ്പിത ലതാഗ്രത്താല്
തൊട്ടുതന്നതാം പൊരുള്
ഞങ്ങള് തന് വഴിദീപം

കരയാന് പാടില്ലല്ലോ
നിന് മുന്നിലൊരിക്കലും
കരച്ചില് നിനക്കെന്നും
ചിരിയായിരുന്നല്ലൊ .
ചിന്തതന് തെളിചിന്നും
ചിരിയായിരുന്നല്ലൊ .

അന്നു നാം  പിരിഞ്ഞപ്പോള് 
നീ തന്ന മൊഴികളില്
ഒന്നു ഞാന് എഴുതുമ്പോ -
ഴൊക്കെയും ഓര്മ്മിക്കുന്നു ;
   ' മല്സ്യബന്ധനമെന്ന
     വാക്കിനു ബദലായി
     മീന് പിടുത്ത മെന്നെന്തേ
     പറഞ്ഞാല് നമുക്കിനി ' .

ആ പാട്ട് വീണ്ടും കേള്ക്കുന്നു

മുപ്പതുകള് മുതല് അറുപതുകള് വരെയായിരുന്നു ആ പാട്ട് . മധുരൈ മണി അയ്യരുടെ പാട്ട് .  അരിയക്കുടി രാമാനുജയ്യന്ക്കാര്  , ചെംബൈ വൈദ്യനാഥയ്യര്  ,  ശെമ്മാങ്കുടി ശ്രീനിവാസ്സയ്യര്  ,  മുസിരി സുബ്രമണ്യ്യര് , ജി. എന് . ബാലസുബ്രമണ്യം തുടങ്ങിയ പുകള്പെറ്റ സംഗീതോപാസകരുടെ അതേ കാലം .  അവരോടൊപ്പം എന്തുകൊണ്ടും സമതുല്യനായി നില്ക്കാനും  അവര്ക്കിടയില് മൌലികത കാത്തു സൂക്ഷിക്കാനും സഹായകമായ എന്തോ ഒരു സവിശേഷശക്തി മധുരൈ മണി അയ്യര്രുടെ സംഗീതശൈലിക്ക് സ്വായത്തമായിരുന്നു.

' താം ഹംസമാല : ശരദീവഗങ്ഗാം
മഹൗഷധീം നക്തമിവാത് ഭാസ :
സ്ഥിരോപദേശാ മുപദേശ കാലേ
പ്രപേദിരേ പ്രാക്തന ജന്മവിദ്യാ : '
എന്ന്  ശ്രീപാര്വതിയുടെ  വിദ്യാഭാസത്തെപ്പറ്റി കാളിദാസന് പ്രസ്താവിച്ചതുപോലെ സംഗീതകലയുടെ സമര്പണഭാവങ്ങള് സ്വാഭാവികമായി മണി അയ്യരിലേക്ക് സംപ്രേഷണം ചെയ്യപ്പെട്ടപ്പോള് മാത്രമാണ് അദ്ദേഹം പാടിയിരുന്നത് എന്ന് പാട്ടുകേട്ടിരിക്കുംപോള് തോന്നിപ്പോകുന്നു.

ജീവിതത്ത്ലുടനീളം രോഗിയായിരുന്നിട്ടും  നിത്യരോഗത്ത്തിന്റെ  ചെറുനിഴല് പോലും ആലാപനത്തിന്റെ അടുത്തെങ്ങുമെത്താതെ ആദരവോടെ അകന്നുമാറിപ്പോയി .  അദ്ദേഹത്തിന്റെ സംഗീതപ്രയോഗവഴക്കത്ത്തിന് പ്രത്യേകമായ വ്യക്തിത്വവും അനല്പമായ പ്രലോഭനീയതയും ഉണ്ടായിരുന്നു .  കല്പനാസ്വരം പാടുന്നതിലെ അന്യാദൃശ്യമായ മികവും വൈഭവവും . സ്വകീയമായ ശൈലിയിലെ ശുതിമാധുര്യം . സര്വ്വലഘുശുദ്ധി  . സ്വരങ്ങളുടെ ആരോഹണാവരോഹണാദികളിലെ തനിപ്പെട്ട വശ്യത .  ഇവയൊക്കെയും അദ്ദേഹത്തിന്റെ പാട്ടില് വിലയം കൊണ്ടു.

ചില പ്രത്യേകഗാനങ്ങളെ വേറിട്ട വടിവിലേക്ക്  പ്രശാന്തമാക്കികൊണ്ട് മധുരൈ മണി അയ്യര് തന്റെ സംഗീതത്തെ അസാധാരണമാംവിധം ആവിഷ്ക്കരിച്ചു .  ' സരസ സാമദാനഭേദദണ്ഡചതുര '  ,  '  നാദതനുമനിശം '  ,  ' തെലിസി രാമ '  ,   ' ദുര്മാര്ഗചര '  തുടങ്ങിയ ത്യാഗരാജ കീര്ത്തനങ്ങള്  പാടുന്നതില് അപൂര്വസുന്ദരമായ വശീകരണസൂക്ഷ്മത അദ്ദേഹം വശപ്പെടുത്തിയെടുത്ത്തിരുന്നു  .   തോടിരാഗത്തിലുള്ള ' തായേ യശോദേ ' എന്ന തമിഴ്ഗാനവും കാംബോജി രാഗത്തിലുള്ള  '  കാണക്കണ് കോടിവേണ്ടും   '  എന്ന തമിഴ് പാട്ടും ദക്ഷിണേന്ത്യയിലെമ്പാടും അലയടിക്കാന് ഉതകുന്ന മട്ടിലാണ്  സ്വതന്ത്രവും നവീനവും അത്യാകര്ഷകവുമായി  അദ്ദേഹം  പ്രകാശിപ്പിച്ചത് .   ' തായേ യശോദേ ' എന്ന കൃതിയില്   ' കാലിനില് ചിലമ്പ്‌ കൊഞ്ചെ '  എന്ന വരി പാടി അദ്ദേഹം  നിവരല് ചെയ്യുമ്പോള് സംഗീതത്തെ നേരില് കണ്ടിട്ടില്ലാത്തവര്ക്ക്  നേരില് കാണാന് കഴിയും എന്നു പറയുമ്പോള് അതിലെ അതിശയോക്തി മാറ്റിവെച്ചാലും അതിലടങ്ങിയിരിക്കുന്ന പാട്ടനുഭവം അവശേഷിക്കുക തന്നെചെയ്യും എന്നു തോന്നുന്നു.

തന്റെ സംഗീതഗുരുവായിരുന്ന ഹരികേശനല്ലൂര് മുത്തയ്യാഭാഗവതര്  അപൂര്വ രാഗങ്ങളില് ചിട്ടപ്പെടുത്തിയ കൃതികള് അവതരിപ്പിക്കുംപോഴൊക്കെ വലിയ പരീഷണങ്ങള് , കൃതിക്ക് പരിക്കേല്ക്കാതെ തന്നെ ആലാപനത്തില് കൊണ്ടു വരാന് മധുരൈ മണി അയ്യര്ക്ക് ശ്രദ്ധേയമായ തരത്തില് സാദ്ധ്യമായി  .  എങ്ങനെയാണ് ഒരു കൃതിയെ വിശാലമായ സംഗീതബോധത്തോടെയും മനോധര്മ്മവിവേകത്തോടെയും സമീപിക്കേണ്ടതെന്ന് ആ പരീക്ഷണങ്ങള് ഏതു തലമുറയിലെ സംഗീതപഠിതാവിനോടും പറഞ്ഞുകൊണ്ടിരിക്കാന് ഇടയുണ്ട്.  ഗൌഡമല്ലാര് രാഗത്തിലുള്ള  ' സാരസമുഖി സകലഭാഗ്യദേ ' വിജയനാഗരിയിലുള്ള   ' വിജയാംബികേ ' പാശ്ചാത്യസംഗീതരീതിയിലുള്ള  ' ഗാമഗരിഗപാരിഗസ '  എന്ന സ്വരാവലി തുടങ്ങിയവ ആദ്ദേഹം ആലപിച്ചതിലെ നവംനവമായ ചേര്ച്ചകളും ചേരുവകളും ചതുരതയും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാനാവും.

സംഗീതത്തില് എന്തെങ്കിലും അറിവുണ്ടെന്ന മിഥ്യാധാരണയിലോ അഹന്തയിലോ അല്ല ഇത്രയും എഴുതിയൊപ്പിച്ചത് . മൂന്നാറിലെ ഒരു തണുത്തരാത്രി  മുഴുവന് , തുറന്ന വീട്ടുമട്ടുപ്പാവില് ,  സംഗീതഭ്രാന്തനായ സുഹൃത്തിനൊപ്പം മധുരൈ മണി അയ്യരെ കേട്ടു .  ആകാശം . നക്ഷത്രങ്ങള് . കുന്നുകള് . ചരിവുകള് . മേഘങ്ങള്  . ഇളം കാറ്റ് .  എല്ലാം  ചേര്ന്ന നിരതിശയമായ സംഗീതാനുഭവം .  അതിന്റെ വിനയശിഷ്ടം മാത്രമാണ്  ഈ കുറിപ്പ്  .  സംഗീതം അറിയാവുന്നവര് ഇതിലെ തെറ്റുകള് സദയം തിരുത്തി തരിക . 

മധുരൈ മണി അയ്യരെ കേട്ട രാത്രി  . ദൂരെ മധുരാനഗരിയില് വരണ്ടുണങ്ങിയ വൈഗനദി വീണ്ടും നിറഞ്ഞൊഴുകിയ  രാതി.


പ്രിയസുഹൃത്തും ഫെര്നാണ്ടോ പെസോവയും

പത്മനാഭന് നമ്പൂതിരി . ഞങ്ങളുടെ സ്നേഹിതന് . ഫെര്നാണ്ടോ പെസോവയുടെ ആരാധകന് . അല്ലെങ്കില് പെസോവയുടെ മറ്റൊരു പതിപ്പ്. പലപ്പോഴും പലരൂപത്തില് പ്രത്യക്ഷപ്പെട്ടു. അസാധാരണ സഞ്ചാരി . അസാദ്ധ്യ സംഗീതഭ്രാന്തന് . അസാമാന്യ വായനക്കാരന് . ആഴക്കാഴ്ചയുള്ള പ്രക്കൃതിസ്നേഹി . ചിലപ്പോള് ജീന്സും ടീഷര്ട്ടുമിട്ടു വന്നു. മറ്റു ചിലപ്പോള് മുണ്ടിലും ജുബ്ബയിലും അവതരിച്ചു.  ഇനിയും ചിലപ്പോള്  മുടിനീട്ടിവളര്ത്തി വിശ്വരൂപം കാണിച്ചു . വീണ്ടും ചിലപ്പോള് തല മൊട്ടയടിച്ച്‌ തിരനോട്ടം നടത്തി .ഞങ്ങളുടെ  പ്രണയവഴികളിലെല്ലാം കൂട്ടു നിന്നു . ഞങ്ങള്ക്ക് മകള് പിറക്കുമെന്ന് പ്രവചിച്ചു. ഞങ്ങളുടെ മകള് പിറക്കും മുന്പ് മരണം വന്ന്‌ അവനെ വിളിച്ചു . അകാലത്തില് അവന് അവസാനിച്ചു . വര്ഷങ്ങള് പറന്നു പോയി.

ഈയടുത്ത ദിവസം പത്മനാഭന്റെ കന്യാകുമാരിയിലെ വീട്ടില് നടന്ന ശുഭകരമായ ഒരു ചടങ്ങില് പങ്കെടുത്തു .അവന്റെയും ഞങ്ങളുടെയും  അടുത്തകൂട്ടുകാര് , കുര്യനും ഷാനവാസും സഞ്ജയനും ലതയും ഒത്തുകൂടിയപ്പോള്  അവര്ക്കിടയില് അവനും നില്ക്കുന്നുണ്ടെന്നു തോന്നി. അവന്റെ പൊട്ടിച്ചിരികളും മുഴങ്ങുന്നുണ്ടെന്നു തോന്നി.  ആ തോന്നലില് നിന്നും കണ്ണില് ചോരയില്ലാത്ത വിങ്ങലുകള് വന്ന്‌  ഞങ്ങളെ ഓരോരുത്തരേയും ഒറ്റപ്പെടുത്തിക്കൊണ്ടിരുന്നു . എന്നത്തേയും പോലെ ആ വീട്ടില് രണ്ടു നാള് താമസിച്ചു. അവന്റെ അമ്മയോടും ചിരപരിചിതരായ വീട്ടുകാരോടുമൊപ്പം ചെറിയ യാത്രകള് നടത്തി. ഇടയ്ക്കിടെ പത്മനാഭനെ ഓര്ത്തു . പെസോവയെ ഓര്ത്തു . പെസോവയെ ഓര്ത്തപ്പോള് ഇങ്ങനെയും ഓര്ത്തു . ഭൂമിയില് കഴിഞ്ഞ ദിനങ്ങളില് അയാളെ അധികമാരും വായിച്ചില്ല . മരിച്ചു മണ്ണടിഞ്ഞ് കാലങ്ങള് കഴിഞ്ഞാണ് അയാള് എഴുതിയത് വായനക്കാരുടെ വിവേകത്തേയും വികാരത്തേയും പിടിച്ചുലച്ചത് . അയാളുടെ സാഹിത്യപ്രസക്തി സാമാന്യലോകത്തിനു ബോദ്ധ്യപ്പെടാന് ദശകങ്ങള്  വേണ്ടി വന്നു . ബഹുസ്വരവ്യക്തിത്വങ്ങളുടെ പെരുകുന്ന പ്രപഞ്ചമായിരുന്നു അയാളുടെ എഴുത്തില് . എഴുതാന്  പലപേരുകള് അയാള് സ്വീകരിച്ചു . ഒരാളുടെ തൂലികാനാമങ്ങളായല്ല , വിഭിന്ന നാമങ്ങളില് ( heteronym )വിഭിന്ന വ്യക്തിത്വങ്ങളെ , വിഭിന്ന ഭാവലോകങ്ങളെ അയാള് അടയാളപ്പെടുത്തി. ഓരോ പേരുകാരനും സ്വയം സംസാരിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്തു. ഓരോ പേരിന്റെ അകപ്പടവുകളിലും ഓരോ മനുഷ്യാനുഭവം ഉയിര്ത്തെഴുനേറ്റു. ഒരാള് പലതിന്റെ പലതായി . പലതിന്റെ തുടര്ച്ചകളും ഇടര്ച്ചകളും പടര്ച്ചകളും പിണയലുകളും വേറിടലുകളും സംഭവിച്ചു. അയാള് അവതാരങ്ങളുടെ സംഘാതവും അവതാരലീലകളുടെ പദാവലിയും ശബ്ദകോശവുമായി . ആന്തരവും അശാന്തവുമായ സര്ഗശക്തിയുടെ അറ്റം കാണാത്ത തീക്കടലില് അയാള് ആദിമസൂര്യനെപ്പോലെ പൊട്ടിച്ചിതറി അനവധി ഭൂമികളും ആകാശവുമായി .  അവയോരോന്നും അയാളെത്തന്നെ ചുറ്റിക്കറങ്ങിയപ്പോള് പകലുകളും രാത്രികളും താരാപഥങ്ങളും കട്ടിയിരുട്ടും കാണാനിലാവും വാക്കുകളില് മാറിമാറി നിറഞ്ഞു . അതിരുകളില്ലാതായ എഴുത്തിന്റെ തുറന്നു തുറന്നുപോയ ലോകത്ത് ഓരോതരം കാറ്റുവീശുമ്പോഴും ഓരോതരം  വിചിത്രരാഗങ്ങള് കേള്പ്പിച്ച  കാറ്റടിച്ചാല്പാടുന്ന വീണയുടെ സ്വാതന്ത്ര്യമായിരുന്നു അയാള്.

പെസോവയെ വീണ്ടും വായിക്കണം .  പെസോവയിലൂടെ നിശ്ശബ്ദം നടന്നു ചെന്ന് , മരിച്ചവരെ ഉണര്ത്താതെ , പത്മനാഭനെ മാത്രം തൊട്ടു വിളിക്കണം . അവന് തിരിച്ചു വരും . പതിവുപോലെ അവന്റെ സഞ്ചിയില് ഏതെങ്കിലും പുതിയ പുസ്തകം കാണും . അതടിച്ചു മാറ്റണം.

കണ്ണുകാണാത്തവേഗതയുള്ള , കാണാനാവാത്ത പക്ഷി

അയര്ട്ടന് സെന്ന  .   കാറോട്ടത്ത്തിന്റെ പകരംവെക്കാനില്ലാത്ത രാജകുമാരന് . മൂന്നു വട്ടം ഫോര്മുലവണ് ലോകചാമ്പ്യന്  .   ലോകയുവത്വം മുഴുവന് ആരാധനയോടെയും അത്ഭുതത്തോടെയും നോക്കി നില്ക്കെ , വട്ടുപിടിച്ച വേഗതയില് കാറോടിച്ചവന്.

ഇറ്റലിയില് , ഇമോളയില് , സാന്മാരിനോയിലെ ട്റാക്കിലായിരുന്നു ഇനിയും പിടികിട്ടാത്ത ഇതിഹാസകഥപോലെ അയര്ട്ടന് സെന്ന അകാലത്തില് പിടഞ്ഞൊടുങ്ങിയത്  .  മുഴുഭ്രാന്തില്പെട്ട് അടിമുടിയുലഞ്ഞ  ട്റാക്കില് , റിനോള്ട്ടയും  ലോട്ടസും ഒപലും ചിതറിപ്പായുമ്പോള് , അതിനിടയില്  കുതറിക്കുതിച സെന്നയെ അതിനേക്കാള് വേഗതയില് കുതിച്ചെത്തിയ ചിറകുള്ളചന്തം കൊത്ത്തികൊണ്ടുപോയി. സാന്മാരിനോയിലെ  ട്റാക്കില് , കണ്ണുകാണാത്ത വേഗതയുള്ള , കാണാനാവാത്ത പക്ഷിയായിരുന്നു മരണം.

മണിക്കൂറില് 192 മൈല് സ്പീഡില് സെന്നയുടെ റിനോള്ട്ടാ കാര് വളവില് ഹമ്പിലിടിച്ചു മറിഞ്ഞു.  തവിടുപൊടിയായ കാറില് നിന്നും സെന്ന പിഞ്ഞിപ്പറിഞ്ഞു വീണു.  വലതുഭാഗത്തെ മുന്ചക്റം ഹെല്മെറ്റ് പൊതിഞ്ഞ തലയ്ക്കുമീതെ കയറിയിറങ്ങി . വെറും 1.8 സെക്കന്റ് കൊണ്ട് ഒരു ചിത്രം പൂര്ത്തിയായി.  സാന്മാരിനോയിലെ ട്റാക്കില് ,  കണ്ണടച്ചുതുറക്കുംമുന്പ് ചിത്രം വരച്ചു തീര്ക്കുന്ന കാണാനാവാത്ത ചിത്രകാരനായിരുന്നു മരണം.

ഏതു വാഹനത്തെയും അന്തരീക്ഷത്തില് നൃത്തം ചെയ്യിച്ച അയര്ട്ടന് സെന്ന .  ഒരിക്കല് ലോകത്തിന്റെ നിറുകയില് നിന്നവന് .  ഏകാന്തനിമിഷങ്ങളില് യന്ത്രങ്ങള് മുരളുന്ന മിന്നല്വഴികളില്  നിന്നും മാറിപ്പോകാന് കൊതിച്ചവന് .  അഡ്രിയാന് എന്ന കാമുകിപ്പെണ്കുട്ടിയോടൊപ്പം നീലമലഞ്ചെരുവുകളിലെ ഒറ്റയടിപ്പാതകളിലൂടെ ഒട്ടും തിരക്കില്ലാതെ മെല്ലെമെല്ലെ നടന്നു നീങ്ങുന്നത്‌ നിശ്ശബ്ദതകളില് സ്വപ്നം കണ്ടവന് .  സാന്മാരിനോയിലെ ട്റാക്കില് പക്ഷേ , ഭൂമിയുടെ  എല്ലാ സ്വപ്നങ്ങളേയും  എച്ചിലാകകുന്ന , ടെലിവിഷന്  റീപ്ളേകള്ക്ക് പ്രത്യക്ഷനാക്കാന്  കഴിയാത്ത , ഒരന്യഗ്രഹജീവിയായിരുന്നു മരണം. 

 Richard Williams എഴുതിയ The Death of Ayrton Senna എന്ന പുസ്തകം വായിക്കുന്നു.
Artyon Senna with Adriane Galisteu in 1994
Artyon Senna with Adriane Galisteu in 1994

മാര്ച്ചിലെ മരങ്ങള് ജിപ്സികളെ ഉറ്റുനോക്കുന്നു

  കൂട്ടുകാരന്റെ വീടിനോടും കോട്ടൂരിലെ കാട്ടുപച്ചപ്പടര്പ്പുകളോടും  വിടപറയുമ്പോള്  ജിപ്സികളെ ഓര്ത്തു .  മാര്കേസിന്റെ  ' ഏകാന്തതയുടെ നൂറു വര്ഷ ' ങ്ങളിലെ ജിപ്സികളും  ആലോചനയില് തെളിഞ്ഞു . അവര് വരുമ്പോള് ഇലക്കണ്ണുകള് ഒന്നിച്ചു തുറന്ന് മാര്ച്ചിലെ മരങ്ങള് ഉറ്റുനോക്കും  .  മൗനം നിറഞ്ഞ പൂക്കളില് അതിലും മൗനമായി ശലഭങ്ങള് കാതോര്ക്കും . ഓരോ തവണയും അവര് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങള് പുറത്തെടുക്കും . കാന്തം , ഭൂതക്കണ്ണാടി , ദൂരദര്ശിനി എന്നിങ്ങനെ  . അത്ഭുതങ്ങള് ചിലപ്പോള് സംഗീതവും കലകളുമാകും  . സംസ്കാരത്തിന്റെ എണ്ണമറ്റ ജലച്ചായങ്ങള് തൊട്ടെടുത്ത് മണ്ണില് അവര് കുത്തിവരയ്ക്കുംപോള് നിറങ്ങളുടെ അര്ത്ഥം അതിരുകളില്ലാത്ത ലോകം എന്നാകും .  ആരും വിളിക്കാതെ അവര് വരുന്നു . ആരോടും പരിഭവമില്ലാതെ അവര് പോകുന്നു . അവരുടെ കാല്പ്പാടുകള് മേഘങ്ങള് പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കുന്നു.

     കാടിനു തീവെക്കുന്നിടത്തോളം നാം അറിവുള്ളവരാണ് .  വോട്ടവകാശമില്ലാത്ത പുഴകളേയും പുഴുക്കളേയും കിളികളേയും മലകളേയും കൊടുംചതിയില്പെടുത്താനോളം ബുദ്ധിയുള്ളവരാണ് . വംശനാശങ്ങളുടെ കാലത്തും വിസ്മയങ്ങള് അവശേഷിപ്പിക്കുന്ന ഭൂമിയെ പിടിച്ചടക്കി വിഷം കൊടുത്തു കൊല്ലാനോളം ശക്തിയുള്ളവരാണ് . ഓക്ക് വൃക്ഷത്തിന്റെ വീണു കിടക്കുന്ന ഇലകളില് ഇനിയും ജീവനുണ്ടെന്നു സംശയിച്ച് , അതിലൊന്നും ചവിട്ടാതിരിക്കാന് ശ്രദ്ധിച്ച് , കുന്നിന് മുകളിലേക്കുള്ള വഴിയില് നിശ്ശബ്ദം നടന്നു നീങ്ങുന്ന , അറിവുകളേതുമില്ലാത്ത , ബുദ്ധിയും ശക്തിയും മേല്വിലാസവുമില്ലാത്ത്ത ഒരു ജിപ്സിയെക്കുറിച്ച്   റോബര്ട്ട്‌ ബ്രൗണിംഗ് , എലിസബത്ത്‌ ബാരറ്റിനെഴുതിയ പ്രണയലേഖനത്തില് സൂചിപ്പിച്ചത് നിനവില് വരുന്നു .  തീവെച്ച കാടുകളില് കത്തിതീര്ന്ന ചെടികള്ക്കും ചെറുപ്രാണികള്ക്കും വേണ്ടി കാറ്റിന്റെ പ്രാര്ത്ഥന അലഞ്ഞുതിരിയുന്നു . അലിവില്ലാതെ സഞ്ചരിക്കുന്ന  ഞങ്ങളില് ജിപ്സികളുടെ അതിവിദൂരമായ മുഴക്കം പോലുമില്ല.

കലാമണ്ഡലം ഹരിദാസന്

' Music, when soft voices die,   
Vibrates in the memory '
                   -Shelley

കഥകളി നടന് കലാമണ്ഡലം ഹരിദാസന് അന്തരിച്ചു . വാര്ത്ത വായിച്ച് നിമിഷങ്ങളോളം നിശ്ശബ്ദനായി . തീരെച്ചെറിയ പരിചയം . അല്പനാളുകള്  അടുത്തിടപഴകി . കഥകളിയെക്കുറിച്ച് പറയത്തക്ക ഒരറിവുമില്ലാത്ത എന്നെയും സുഹൃത്തായി കണക്കാക്കി . കണ്ടുമുട്ടിയപ്പോഴൊക്കെ ഒത്തിരി സ്നേഹത്തോടെ സംസാരിച്ചു . ഏറെ  വര്ഷങ്ങള്ക്കു ശേഷം കുറേ മാസങ്ങള്ക്കു  മുന്പ് എറണാകുളത്ത്തു വെച്ച് കാണാന് കഴിഞ്ഞു . എന്നോടൊപ്പം എന്റെ കൂട്ടുകാരിയും കുഞ്ഞു മകളും ഉണ്ടായിരുന്നു . മകള് ലേശം നൃത്തമൊക്കെ ഒരുമാതിരി  പഠിക്കുന്നുണ്ടെന്ന വിവരം ധരിപ്പിച്ചു . അനുഗ്രഹപൂര്വം അവളെ ചേര്ത്തു പിടിച്ചുകൊണ്ട് ഞങ്ങള്ക്കൊപ്പം ഇത്തിരി ദൂരം നടന്നു . തൃപ്പൂണിത്തുറയില് വെച്ചുള്ള ആദ്യത്തെ കൂടിക്കാഴ്ച മുതല്  പിനീട് പങ്കിട്ട ഓരോ നിമിഷങ്ങളും സംഭാഷണങ്ങളില് സന്നിഹിതമായി . വേമ്ബനാടന്കാറ്റില് ചിതറിപ്പോയ സാന്ധ്യമേഘങ്ങള് നഗരത്തിനു മീതേ പടര്ന്നിരുണ്ടു  . എം .ജി. റോഡിന്റെ റിഥങ്ങളില് നൃത്തം ചെയ്ത് വാഹനങ്ങള് പാഞ്ഞു കൊണ്ടിരുന്നു .  ഞങ്ങള് ഒന്നും കണ്ടില്ല .  ഒന്നും കേട്ടില്ല . കാലംചെല്ലുന്തോറും കാന്തി വെക്കുന്ന പോയകാലത്ത്തില് സ്വയം മറന്നു . ഒരുപാട് അര്ത്ഥങ്ങളും നിരവധി അര്ത്ഥമില്ലായ്മകളും രസാവഹമായി കലരുന്ന ഒരുതരം  മിഥ്യാടനത്തില്  അലഞ്ഞു . യാത്ര പറയുന്നതിനു തൊട്ടു മുന്പ് , എന്തോ മറന്നിട്ടെന്നപോലെ തൊട്ടടുത്തുള്ള  ബേക്കറിയിലേക്ക് മകളെ കൂട്ടികൊണ്ടു പോയി.  ചോക്ലേറ്റുകളും  മിഠായികളും കുത്തിനിറച്ച ഒരു കിറ്റ് അവള്ക്കു സമ്മാനിച്ചു . യാത്ര പറയാതെ യാത്ര പറഞു . ഒരു പക്ഷേ ,  പെരുമകള് പറയാനുള്ളവര്ക്കും  പ്രതാപികളായി വാഴുന്നവ്ര്ക്കും ഇതെല്ലാം നിസ്സാരമായ ഓര്മ്മകളായിത്തോന്നിയേക്കാം  . എന്നാല് നിസ്സാരതകളില് നിറങ്ങള് കണ്ടെത്തുന്ന നിസ്വരായ ഞങ്ങള്ക്ക് നിസ്സാരമായ ഓര്മ്മകള് പോലും പ്രിയപ്പെട്ടതാകുന്നു . ഇനിയൊരിക്കലും കാണാനാവാത്ത ദൂരത്തേക്കു പോയ വേണ്ടപ്പെട്ടവരെ ഇടയ്ക്കിടെ കാട്ടിത്തരുന്ന കണ്ണാടികള്. 

കലാമണ്ഡലം ഹരിദാസന് എന്ന കഥകളി നടനെ വിലയിരുത്താനുള്ള എന്തെങ്കിലും അര്ഹതയുണ്ടെന്നു ഞാന് കരുതുന്നില്ല . ഒരു വെറും പ്രേക്ഷകനായി നിന്നുകൊണ്ട് നോക്കുമ്പോള് മനോധര്മ്മമല്ല , മനസ്സലിഞ്ഞുള്ള ആട്ടമാണ് ആ നടന്റെ സവിശേഷതയെന്ന് തോന്നിയിട്ടുണ്ട് . അകമഴിഞ്ഞുള്ള  ആട്ടം ആകസ്മികചാരുതയും കഥാപാത്രത്തിന്റെ മനോഭാവങ്ങളും അരങ്ങില് സസൂക്ഷ്മം സന്നിവേശിപ്പിക്കുന്നു . കഥകളിയില് പ്രയോഗിക്കുന്ന രാഗങ്ങളുടെ ശ്രാവ്യചലനങ്ങളെ വേഷത്തിന്റെ ദൃശ്യചലനങ്ങളിലേക്ക്‌ അടിമുടി ലയിപ്പിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ആവിഷ്ക്കാരങ്ങള് സംഭവിക്കുന്നു . വേഷക്കാരന് ആടിക്കാണിക്കുംപോള് അതെന്താണെന്ന് തിരിച്ചറിയുന്ന തലം മാത്രമല്ല , അത് എതുവിധമാണ് കാണിക്കുന്നതെന്ന അന്വേഷണത്ത്തിലേക്കു കൂടി പ്രേക്ഷകനെ നയിക്കാന് പര്യാപ്തമായ വിധത്തില് ഓരോ രംഗപ്രവേശത്തേയും  പ്രകടനത്തേയും  വളരെ സ്വാഭാവികമായി , അനായാസമായി ഹരിദാസന് മാറ്റിത്തീര്ക്കുന്നു . കൈമുദ്രകളേയും അവയുടെ ഉപയോഗക്രമങ്ങളേയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീ ശുംഭകരന്റെ '  ശ്രീഹസ്തമുക്താവലി ' യില് പറയുന്ന ഒരു കാര്യമുണ്ട് . നൃത്ത -നൃത്യ -നാട്യങ്ങളില് കേവലം തന്റെ കലാവൈഭവം കാണിക്കുകമാത്രമല്ല ആവിഷ്കര്ത്താവിന്റെ ധര്മ്മം . കലയോടുള്ള അര്പണത്തെ ആത്യന്തികധര്മ്മമായി മനസ്സിലാക്കി  മനനം ചെയ്യുകയും അതിനെ അനുഷ്ഠിക്കുകയുമാണ് പരമപ്രധാനം.  കലയോടുള്ള തീരാത്ത അര്പണമായിരുന്നു ഹരിദാസന്റെ കൈമുതല് .  അലസമായ നോട്ടത്തില് ഒന്നും കണ്ണില് പെടണമെന്നില്ല . സൂക്ഷിച്ചു നോക്കിയാല് , വീണ്ടും വീണ്ടും നിരീക്ഷിച്ചാല്,  ആട്ടത്തിലെ പ്രത്യേകതകലെല്ലാം  തിരനീക്കി തെളിഞ്ഞു നിവരും . പ്രകടനാത്മകത ഒട്ടും പ്രകടിപ്പിക്കാത്ത്ത ഒരു നടന്റെ പ്രകാശനവും അതിന്റെ പ്രകാശവും ആടിക്കണ്ടിട്ടുളളവരില് അവശേഷിപ്പിച്ചിട്ടാണ് ഹരിദാസന് അകാലത്തില് അരങ്ങൊഴിഞ്ഞത് . ആ കലാസപര്യ പാഴിലായില്ലെന്ന് പതിഞ്ഞ ശബ്ദത്തില്  , വിനയത്തോടെ ഉറപ്പിച്ചു പറയാന് ഞാന് മടിക്കുന്നില്ല. എന്നെപ്പോലെ അങ്ങനെ പറയാന് പലരുമുണ്ടാകുമെന്നും ഞാന് കരുതുന്നു.          

സുഹൃത്തുക്കളെ എപ്പോഴും കണ്ടില്ലെങ്കിലും അവര് എവിടെയെങ്കിലുമൊക്കെ ജീവിച്ചിരിക്കുന്നു എന്ന അറിവ് അതിജീവിക്കാന് സഹായിക്കുന്ന ഒന്നാണ് . ഈ ഭൂമി വിട്ട് ഏതു സുഹൃത്ത് യാത്രപറയുമ്പോഴും  സൗഹൃദം എന്ന അതിജീവനഭാഷയുടെ മഹത്വവും കൂടി ആ വേര്പാട് പറഞ്ഞു തരും .   കലാമണ്ഡലം ഹരിദാസന് ഒരെളിയ   സുഹൃത്തിന്റെ , ഇളയസ്നേഹിതന്റെ ആദരാഞ്ജലികള്.


കേസരി ബാലകൃഷ്ണപിള്ളയെ ഓര്ക്കുന്നു

മുഖം നോക്കാതെയുള്ള നിരീക്ഷണങ്ങള്‍  .  വിമര്‍ശനങ്ങള്‍ .   വിശകലനങ്ങള്‍   .  ആര്‍ക്കിഷ്ടപ്പെടുന്നു  ,  എത്രപേര്‍ സ്വീകരിക്കുന്നു  ,  ഇതൊന്നുമല്ല മാനദണ്ഡം  .  പറയാനുള്ളത് ഉറപ്പിച്ചു പറയുന്നു .  അതുണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള  ഭയമില്ല . ചിലപ്പോള്‍  ഇഷ്ടക്കാരുടെ അനിഷ്ടങ്ങള്‍ സമ്ബാദിക്കേണ്ടി വരാം . 'പണ്ഡിത മൂഡ്ഢന്‍ 'എന്നതു പോലെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരാം  .  ആകെ കുഴപ്പക്കാരനും ഉപദ്രവകാരിയും അലോസരങ്ങള്‍ ഉണ്ടാക്കുന്നയാളുമായി വിലയിരുത്തപ്പെടാം  .  വ്യക്തിജീവിതത്തില്‍ കഷ്ടപ്പാടുകള്‍  വിടാതെ പിന്തുടരാം .  അതിന്റെ  വരും വരായ്കകളെക്കുറിച്ചുള്ള വേവലാതിയില്ല  .  സര്വസമ്മതനാകാനുള്ള  ശ്രമമില്ല . സര്വസമ്മതരോട്  വിധേയത്വമില്ല . അധികാരതോട് സക്റിയമായി  കലഹിച്ചു.  .   സ്ഥാനമാനങ്ങളോട്  വിമുഖനായി . വേണമെങ്കില്‍  കേസരിക്ക് അധികാരസ്ഥാനങ്ങളില്‍ എളുപ്പം കയറിയിരിക്കാമായിരുന്നു . അതിസമ്ബ്ന്നനാകാമായിരുന്നു  .  എങ്ങും കയറിയിരുന്നില്ല  .  പരമദുരിതങ്ങളെ സ്വയം വരിച്ചു  .  പരമദുരിതത്തിലും  പരമസ്വാതന്ത്ര്യത്തെ  സ്വപ്നം കണ്ടു . ഏറ്റവും പുതിയ കാലത്തിലൂടെ ഭാവിയിലെ  'നവലോക' ത്തിലേക്ക് നടന്നു കൊണ്ടിരുന്നു  . 

യഥാര്‍തത്തില്‍ എല്ലായ്പ്പോഴും ഏറ്റവും സമകാലികനായിരിക്കുകയും സമകാലികതയില്‍ നിന്നുകൊണ്ട് ഭാവിയുടെ സാധ്യതകളെ തിരിച്ചറിയുകയും ചെയ്യുന്ന അതിശക്തമായ ഒരു മനോഭാവം കേസരിയില്‍ അടിസ്ഥാനവര്ത്തിയായി പ്രവര്‍ത്തിച്ചിരുന്നു എന്ന് തോന്നുന്നു .പടിഞ്ഞാറന്‍ ലോകത്തെ അപാരമായി വായിച്ചതുവഴി ആ മനോഭാവത്തിന് ആയം കിട്ടിയിട്ടുണ്ടെന്നും പറയാം . എന്നാല്‍ കേസരിയെ ഒരു പടിഞ്ഞാറന്‍ നോക്കി മാത്രമായി നോക്കിക്കാണുന്ന പൊതു രീതി ,കേസരിയെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ സഹായിക്കുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നു . 'കലയും കാമവും' , ആത്മഹത്യ ചെയ്ത ചൈനീസ് കവി ചൂ യൂവനെ കുറിചെഴുതിയ പഠനം (ആത്മഹത്യയുടെ തത്വചിന്താ വിചാരം തന്നെയായി മാറുന്ന മലയാളത്തിലെ ആദ്യ പഠനം അതാണെന്ന് തോന്നുന്നു.),'സമുദായത്തിലെ വിഷം തീനികള്‍ ',നവലോകത്ത്തിലെ ലേഖനങ്ങള്‍ തുടങ്ങി നിരവധി പ്രബന്ധങ്ങളില്‍ പടിഞ്ഞാറന്‍ ചിന്തകളെ സ്വാംശീകരിക്കുമ്പോള്‍ തന്നെ സ്വകീയമായ ഒരു അന്വേഷണം കൂടി കേസരി വികസിപ്പിക്കുന്നത് കാണാം.കാളിദാസനെക്കുറിച്ചെഴുതിയ ലേഖനമാകട്ടെ,കാളിദാസന്റെ ആരാധകരുടെ സ്ഥിരം കാഴ്ചപ്പാടില്‍ നിന്നും കാളിദാസനെ വിമോചിപ്പിക്കാനുള്ള ശ്രമമാണ്. കേസരി ഗോവിന്ദനയച്ച കത്തുകള്‍ പിന്‍തലമുറയിലെ ഒരു ധിഷണാശാലിയെ ,എഴുത്തുകാരനെ കേസരി മനസ്സിലാക്കുന്നതിന്റെ രേഖ കൂടിയാണ്.തനിക്കു സമതുല്യനായി ഗോവിന്ദനെ കണ്ടുകൊണ്ടാണ് കേസരി എഴുതുന്നത്‌.വലിപ്പ ച്ചെറുപ്പമോ തലമുറവ്യത്യാസമോ അവിടെയില്ല.നിര്‍മ്മാണാത്മകമായ ഗോവിന്ദന്റെ കഴിവിനെ സൂചിപ്പിച്ചുകൊണ്ടും അതിന്റെ സാംഗത്യത്തെ ചൂണ്ടിക്കാണി ച്ചുകൊണ്ടുമാണ് കത്ത് ആരംഭിക്കുന്നതെന്നാണ് ഓര്‍മ്മ. പുതിയതലമുറയുമായി ആധികാരഭാവങ്ങളോ ഉപദേശഭാവങ്ങളോ ഇല്ലാതെ എങ്ങനെയാണ് സംവദിക്കേണ്ടതെന്ന് ആ കത്തുകള്  പറഞ്ഞു തരും  .

മാര്‍ക്സിസ്റ്റുകള്ക്കും  പരമ്പരാഗതവാദികള്ക്കും അക്കാദമിക്കുകള്ക്കും ശുദ്ധകലാവാദികക്കും സങ്കുചിതസദാചാരവാദികള്ക്കും  ഒരുപോലെ പിടികൊടുകാതെ മനുഷ്യസാദ്ധ്യമായ വിധത്തില് മുന്നോട്ടു പോയി എന്നതും  കേസരിയുടെ സവിശേഷതയായി ഭാവിയില് സംഭവിക്കാനിടയുള്ള വിമതപര്യാലോച്ചനകളില് വിലയിരുത്തപ്പെട്ടേക്കാം . പ്രത്യേകിച്ചും കേരളീയപരിസരത്ത്തില് അത്തരമൊരു മുന്നോട്ടുപോക്ക് അത്യപൂര്വ്വമായി അലകൊള്ളുന്ന ഒന്നാണ് എന്നതും ശ്രദ്ധിക്കേണ്ടി വരും . ചിത്രകലയെ ഫീച്ചര് രൂപത്തിലും സാഹിത്യവിമന്ശനരൂപത്തിലും  വരേണ്യരുചിക്കൂട്ടുകളിലും  നിരൂപണം ചെയ്യുന്നവര്ക്ക് ഇപ്പോഴും മേല്ക്കൈ കിട്ടുന്ന വര്ത്തമാനകാലത്ത് കേസരി തുടങ്ങി വെച്ച ചിത്രകലാപഠനത്ത്തിന്റെ സമാന്തരവികാസവും സമാന്തരചരിത്രരചനയും കൂടുതല് കൂടുതല് പ്രസക്തമായിത്തീരുന്ന ഒന്നാണ്. ' കിറുക്കന്മാര്‍ എഴുതുന്ന കിറുക്കന്  ചരിതത്തില് നിന്ന്  പൊതുചരിത്രത്തിനെതിരായ പ്രതിരോധങ്ങള് കണ്ടെത്താനാവുമെന്ന് ' ഹാന്സ് റോബര്‍ട്ട്‌ ജോസ് ( Hans Robert Jauss ) പറഞ്ഞതും  ' ചരിത്രം  വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം മാത്രമല്ലെന്നും കുഴഞ്ഞുമറിഞ്ഞ വസ്തുനിഷ്ഠതയാണെന്നും ' ബോര്ഹസ് (Jorge Luis Borges ) എഴുതിയതും കേസരിയുടെ ചരിത്രപഠനങ്ങളെക്കുറിചാലോചിക്കുംപോഴൊക്കെയും ഓര്മ്മ വരും . ലോകവും സാഹിത്യാദികലകളും അതിവിശാലമായ ഒരു ബഹുസ്വര യാഥാര്ത്യമാണെന്ന അത്ഭുതകരമായ തിരിച്ചറിവ് കേസരിയില്‍ നിരന്തരം ഉണര്‍ന്നിരുന്നു. അതിന്റെ പ്രത്യക്ഷതയാണ് കേസരിയുടെ എഴുത്തും കാഴ്ചയും ഇടപെടലുകളും.അതുകൊണ്ട് തന്നെ ഏതു തലമുറയിലും കേസരി സംവാദസ്ഥലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

Wednesday, March 19, 2014

കെ. എ .സെബാസ്റ്റ്യന്റെ കഥകള്

'.........ഫ്ലാറ്റില് ചെന്നിട്ട് സൂരജ് ഫിഷ്‌ടാങ്ക് അടിച്ചു പൊട്ടിച്ചു. ആകെയുണ്ടായിരുന്ന ഏഴു മല്സ്യങ്ങളും നിലത്തുകിടന്നു പിടഞ്ഞു. അവ പൂര്ണമായും നിശ്ചലമായപ്പോള് സൂരജ് പറഞു: 'ഭൂമിയില് പലയിടത്തും സമുദ്രങ്ങളുണ്ട്. അതിനാല കണ്ണാടിക്കടലുകളുടെ ആവശ്യമില്ല....... '
(കെ.എ. സെബാസ്റ്റ്യന്റെ 'കാണാതെ പോയ വസ്തുക്കള് .......'   എന്ന കഥയില് നിന്ന്‌.)


ഒരു കഥയും ഒറ്റക്കല് ശില്പ്പമല്ല . കെ. എ .സെബാസ്റ്റ്യന്റെ കഥകള് വായിക്കുമ്പോള് അങ്ങനെയും തോന്നാം  .കാഥികന്റെ പണിപ്പുരയില് നിന്നല്ല കഥകള് രൂപം കൊള്ളുന്നതെന്നും തോന്നാം. പലതിന്റെയും പ്രതിനിധാനങ്ങളെ  എഴുത്തില് പിടിച്ചിടുന്നു. അവ കലരുന്നു. കഥ രൂപം കൊള്ളുന്നു. അടയാത്ത അടരുകളില് കഥയുടെ പര്യവേഷണങ്ങള്  തുടരുന്നു.  കഥയെഴുത്ത്തില് സംവൃതവും ചലനാത്മകവുമായ പ്രക്രിയ നടക്കുന്നു. ചില ഉള്ക്കാഴ്ചകള് കഥകളിലേക്ക് പരിക്രമണം ചെയ്യുന്നു. ഒരേ അനുഭവത്തിന്റെ യാഥാര്ത്ഥ്യവും (Real ) അഭാവവും (Lack) കഥയില് (Louis Althusser ന്റെ Lackഉം Jacques Lacan-ന്റെ Real ഉം മറ്റൊരു രീത്യില് ഓര്മ്മിച്ചുകൊണ്ട് ) ചുറ്റിത്തിരിയുന്നു. എഴുത്തില് വൈരുധ്യങ്ങളുണ്ട് .നാനാര്ത്ഥമുണ്ട്. ഈ നാനാര്ത്ഥം പുറത്തുകൊണ്ടുവരാനുള്ള ശ്രമം കഥയില് സവിശേഷമായിരിക്കുന്നു. കഥാപാത്രങ്ങളുടെ  പ്രതീതികളില് നിന്നു പുറപ്പെട്ട് അബോധഘടനകളിലേക്ക്‌ തുറന്നു തുറന്നു പോകുന്ന സഞ്ചാരമായി കഥകള് മാറുന്നു.  അങ്ങനെ എഴുത്തുകാരനും വായനക്കാരനും കഥാപാത്രങ്ങളുമെല്ലാം  ചേര്ന്ന് സ്ഥലകാലങ്ങളുടെ വ്യത്യസ്തമായ ആവാസവ്യവസ്ഥകള് സമകാലത്തിലെന്നു തോന്നിപ്പിച്ചുകൊണ്ട്‌ കുത്തിവരചിടുന്നു. സമീപകാല മലയാളകഥയിലെ ഏറ്റവും മികച്ച സ്വരങ്ങളിലൊന്ന് കെ. എ. സെബാസ്റ്റ്യന്റെതാണെന്ന് ഞാന്  കരുതുന്നു.