Sunday, November 4, 2012

പാപംചെയ്യുന്നവര്‍ കല്ലെറിയുന്നു



കേരളത്തിലെ എല്ലാ പത്രങ്ങള്ക്കും മതപരവും ജാതീയവുമായ രഹസ്യ അജണ്ടകള്‍ ഉണ്ടെന്നുള്ളത് ഏത് കൊച്ചുകുഞ്ഞിനും അറിയാവുന്ന പച്ച പരമാര്‍ത്ഥം.ഓരോ പത്രത്തിലെയും വിവാഹ പരസ്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍  ഓരോ പത്രവും ഏതൊക്കെ ജാതികളെ ,മതങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.ഓരോ പത്രത്തിന്റെയും വാര്‍ത്തകളുടെ ഊന്നലുകള്‍ക്കുള്ളില്‍ നിന്നും ഏത് മതം ഏതുജാതി എന്ന് വേര്‍തിരിക്കാന്‍ കഴിയും.കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയ കൊള്ള ലാഭത്തിനുവേണ്ടി മത ജാതി സമവാക്യങ്ങളെ കള്ളക്കണോടെ ഉപയോഗിക്കുന്നുടെന്നുള്ളതും പകല്‍ പോലെ വ്യക്തം.തെരഞ്ഞെടുപ്പുകാലത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ അന്തര്‍ദ്ദേശീയ സംഭവ വികാസങ്ങളെ വരെ അവര്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്.ഇതുകൂടാതെയാണ് എണ്ണിയാലൊടുങ്ങാത്ത ജാതി മത സംഘടനകളും അവയുടെ ബലാബലങ്ങളും.കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയായിരിക്കെ ഏതെങ്ങിലും മതത്തില്‍ പെട്ടവര്‍ ,ജാതിയില്‍ പെട്ടവര്‍ പൌരന്മാര്‍ എന്നനിലയില്‍ അവര്‍ നേരിടുന്ന മനുഷ്യാവസ്ഥാലംഘനങ്ങളെ അവര്ക്കു സാദ്ധ്യമാകുന്ന ഇടങ്ങളിലൂടെ ഉയര്‍ത്തികൊണ്ടുവരാണ്‍ ശ്രമിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച പത്രങ്ങളും പത്രപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പാര്ട്ടി നേതാക്കളും മതസംഘടനാ നേതാക്കളും പെട്ടെന്ന് കേറി കറകളഞ്ഞ മതേതര വാദികളും പുണ്യവാളന്‍മാരുമാകുന്ന കാഴ്ചയാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തമാശകളില്‍ ഒന്ന്.പാപം ചെയ്യുന്നവര്‍ കല്ലെറിയുന്നു.വ്യാജമതേതരത്വം മതതീവ്രവാദം പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്.കാരണം ,വ്യാജമതേതരത്വം  പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയാത്ത വിധം സമൂഹ മനസ്സിന്റെ അബോധത്തില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗതമായ ,തികച്ചും യാഥാസ്ഥിതികമായ ജാതിമത ഘടനകളെ അതേപടി നിലനിര്‍ത്താന്‍ അറിഞ്ഞോ അറിയാതെയോ അകമേ ആഗ്രഹിക്കുന്നു.അതേസമയം,പുറമെ  മതേതരത്വത്തെക്കുറിച്ച് അതിവാചാലമായ പൊള്ളമുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു.പുറമെ ആട്ടിന്‍കുട്ടിയായും അകമേ ചെന്നായ് ആയും വ്യാജ മതേതരത്വം നമുക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു.

No comments:

Post a Comment